വെള്ളാപ്പള്ളിയും കാന്തപുരവും മലയാളികള്‍ തന്നെ

വര്‍ഗ്ഗീയവിദ്വേഷം വമിക്കുന്ന പ്രസ്താവനക്ക് വെള്ളാപ്പള്ളിയും സ്ത്രീവിരുദ്ധ പ്രസ്താവനക്ക് കാന്തപുരവും ഏറെ പഴി കേള്‍ക്കുകയാണല്ലോ. അവരത് അര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല. അപ്പോഴും വളരെ പ്രസക്തമായ ഒന്ന് നാം കണ്ടില്ലെന്നു നടിക്കുന്നു. ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ പൊതുവെന്നു പറയാമെങ്കില്‍ മലയാളികളുടെ പൊതുവായ അഭിപ്രായം തന്നെയാണ് അവര്‍ പറഞ്ഞത്. അതുപക്ഷെ രൂക്ഷമായ ഭാഷയിലായി പോയി എന്നു മാത്രം. ഇരുവര്‍ക്കും നേരെ നാം പെരുവിരല്‍ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നമുക്കു നേരെ തന്നെയാണെന്നു മറക്കരുത്. സമീപകാലത്ത് പൊതുയിടങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളിലും സംഭാഷണങ്ങളിലുമെല്ലാം പലരും […]

k v

വര്‍ഗ്ഗീയവിദ്വേഷം വമിക്കുന്ന പ്രസ്താവനക്ക് വെള്ളാപ്പള്ളിയും സ്ത്രീവിരുദ്ധ പ്രസ്താവനക്ക് കാന്തപുരവും ഏറെ പഴി കേള്‍ക്കുകയാണല്ലോ. അവരത് അര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല. അപ്പോഴും വളരെ പ്രസക്തമായ ഒന്ന് നാം കണ്ടില്ലെന്നു നടിക്കുന്നു. ബഹുഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ പൊതുവെന്നു പറയാമെങ്കില്‍ മലയാളികളുടെ പൊതുവായ അഭിപ്രായം തന്നെയാണ് അവര്‍ പറഞ്ഞത്. അതുപക്ഷെ രൂക്ഷമായ ഭാഷയിലായി പോയി എന്നു മാത്രം. ഇരുവര്‍ക്കും നേരെ നാം പെരുവിരല്‍ ചൂണ്ടുമ്പോള്‍ മൂന്നു വിരലുകള്‍ നമുക്കു നേരെ തന്നെയാണെന്നു മറക്കരുത്.
സമീപകാലത്ത് പൊതുയിടങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളിലും സംഭാഷണങ്ങളിലുമെല്ലാം പലരും പറയുന്ന വിഷയമാണ് ന്യൂനപക്ഷങ്ങള്‍ക്ക് അമിതമായ പ്രാധാന്യം കൊടുക്കുന്നു എന്നത്. സോഷ്യല്‍ മീഡിയാ ചര്‍ച്ചകളുടേയും അവസ്ഥ വ്യത്യസ്ഥമല്ല. അങ്ങനെ പറയുന്നവരില്‍ ബിജെപിക്കാര്‍ മാത്രമല്ല, എല്ലാ പാര്‍ട്ടിക്കാരുമുണ്ട്, കക്ഷിരാഷ്ട്രീയമില്ലാത്തവരുമുണ്ട,് ന്യൂനപക്ഷവിഭാഗങ്ങളില്‍ ജനിച്ചവരുമുണ്ട്. അതിന്റെ പേരില്‍ മാത്രം സംഘപരിവാര്‍ അനുകൂലികളായവരുമെത്രെ. അഞ്ചാം മന്ത്രി, നിലവിളക്ക്, വിദ്യാഭ്യാസമേഖല, കോഴിക്കോട്് സര്‍വ്വകലാശാല തുടങ്ങിയ വിഷയങ്ങളുപയോഗിച്ചാണ് സമീപകാലത്ത് ഇത്തരമൊരു വികാരം ആളിക്കത്തിക്കുന്നത്. എ കെ ആന്റണി പോലും ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായത് നേടിയെടുക്കുന്നു എന്ന പ്രസ്താവന നടത്തിയിട്ടുണ്ട്. യുഡിഎഫിനെ പ്രഹരമേല്‍പ്പിക്കാന്‍ ഈ സര്‍ക്കാരിന്റെ നയം ന്യൂനപക്ഷപ്രീണനമാണെന്ന് എല്‍ ഡി എഫ് നേതാക്കളും എത്രയോ ആവര്‍ത്തിച്ചിട്ടുണ്ട്. (അതേ സമയം പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയം ഇവരാരും മിണ്ടുന്നില്ല താനും). ഇതിനെല്ലാം പുറമെ, കേരളത്തിന്റെ പ്രത്യക ജനസംഖ്യാ സാഹചര്യത്തില്‍ ന്യൂനപക്ഷ നിര്‍വ്വചനവും അവകാശങ്ങളും പുനപരിശോധിക്കണമെന്നാവശ്യപ്പെടുന്നവരുമുണ്ട്. ആഗോളതലത്തിലെ മുസ്ലിം തീവ്രവാദത്തിന്റെ പേരിലും ഇവിടത്തെ മുസ്ലിം വിശ്വാസികള്‍ക്കെതിരെ സംസാരിക്കുന്നവരില്‍ സംഘപരിവാര്‍ ശക്തികള്‍ മാത്രമല്ല ഉള്ളത്. കുറ്റവാളിയെന്നു ഒരു തെളിവുമില്ലാത്ത മദനിയുടെ അന്യായമായ ജയില്‍ വാസം നീണ്ടുപോകുമ്പോഴും കാര്യമായ അനക്കമില്ലാത്തവരാണ് മലയാളികള്‍. നിലവിളക്ക് കൊളുത്താനെന്ന പോലെ കൊളുത്താതിരിക്കാനുള്ള അവകാശത്തേയും നാം അക്രമിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വിവാദപ്രസ്താവന വെള്ളാപ്പള്ളി നടത്തിയ സാഹചര്യത്തെ വിമര്‍ശിക്കാമെന്നല്ലാതെ അയാള്‍ പറഞ്ഞ കാര്യങ്ങളെ ഖണ്ഡിക്കാന്‍ അര്‍ഹതയുള്ളവര്‍ എത്രപേരുണ്ട് എന്നു പരിശോധിക്കുന്നത് നന്നായിരിക്കും.
അതുപോലെതന്നെയാണ് ജാതി പറഞ്ഞുള്ള വെള്ളാപ്പള്ളിയുടെ രാഷ്ട്രീയത്തേയും പ്രസംഗങ്ങളേയും നാം വിമര്‍ശിക്കുന്നത്. ഗുരുവിന്റെ പേരുപറഞ്ഞ് വെള്ളാപ്പള്ളിയെ ആക്രമിക്കുന്നവരില്‍ എത്രപേര്‍ ജീതിക്കും മതത്തിനുമതീതമായി ജീവിക്കുന്നു എന്നു പരിശോധിക്കേണ്ടതല്ലേ? പേരിനുപറകില്‍ സവര്‍ണ്ണ ജാതിവാല്‍ വെച്ച് തങ്ങളുടെ ജാതി പ്രഖ്യാപിക്കുകയും അതില്‍ അഭിരമിക്കുകയും ചെയ്യുന്നവര്‍ പോലും അതുതന്നെ തന്റേതായ രീതിയില്‍ പറയുന്ന വെള്ളാപ്പള്ളിയെ വിമര്‍ശിക്കുന്നതു കണ്ടു. ഇ എം എസിന്റെ നാലുമക്കളും വിവാഹം കഴിച്ചത് സ്വജാതിയില്‍ നിന്നാണെന്നു പറയുന്നത് ഇ എം എസിനെ ആക്ഷേപിക്കാനോ കക്ഷിരാഷ്ട്രീയം പറയാനോ അല്ല, മലയാളിയുടെ യഥാര്‍ത്ഥമുഖം തുറന്നു കാട്ടാനാണ്. ജാതിയെ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന വിവാഹത്തില്‍പോലും അതു ഭേദിക്കാനാകാത്തവര്‍ക്ക് ജാതിയുണ്ടെന്നു പറയുന്നവരെ ആക്ഷേപിക്കാന്‍ എന്തര്‍ഹതയാണുള്ളത്?
കാന്തപുരത്തിന്റെ വിഷയമാകട്ടെ ഇതിനേക്കാള്‍ പ്രകടമാണ്. പുരുഷന്മാര്‍ ഒന്നാം കിട പൗരന്മാരും സ്ത്രീകള്‍ രണ്ടാംകിടയുമാണെന്നാണല്ലോ കാന്തപുരം പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം. ഇതുതന്നെയല്ലേ കേരളത്തില്‍ ബഹുഭൂരിപക്ഷവും പറയുന്നത്. അതില്‍ ജാതി – മത – വര്‍ഗ്ഗ – രാഷ്ട്രീയ ഭേദമുണ്ടോ? എന്തിന്, വിദ്യാസമ്പന്നരായ സ്ത്രീകളില്‍ പോലും ഭൂരിപക്ഷവും അതംഗീകരിക്കുന്നവരാണ്. കേരളത്തില്‍ ഏതുമേഖലയിലാണ് ലിംഗവിവേചനം നിലനില്‍ക്കാത്തത്? ഫറൂഖ് കോളേജിലെ വിഷയം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലല്ലോ. എന്തിന്? തിരുവനന്തപുരത്തെ മഹത്തായ എഞ്ചിനിയറിംഗ് കോളേജില്‍ ആണഅ#കുട്ടികളെ പോലെ ലൈബ്രറിയും ലാബുമൊന്നും ഉപയോഗിക്കാന്‍ പെണഅ#കുട്ടികള്‍ക്കവകാശമുണ്ടോ? ഇന്നത്തെ കാലത്തെ പഠനത്തിന് ഏറ്റവും അനിവാര്യമായ മൊബൈലും കമ്പ്യൂട്ടറുംപോലും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലും മറ്റും നിഷേധിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും ഇപ്പോഴും ‘gender discrimination’ പ്രത്യക്ഷവും പരോക്ഷവും ആയി നടക്കുന്നു എന്നത് ‘Gender justice committee in campus’ സമര്‍പിച്ച റിപ്പോര്‍ട്ടില്‍തന്നെ വ്യക്തമാണ്. ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നവരോട് പൊതുവില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ എന്താണ്? എന്തിനാണ് പെണ്ണിനും ആണിനും വേറെ വേറെ മൂത്രപ്പുരകള്‍? ബോയ്‌സ് ഹോസ്റ്റലും ഗേള്‍സ് ഹോസ്റ്റലും എന്തിനാണ് വെവ്വേറെ? ഒന്നു പോരെ? ബസില്‍ എന്തിനാണ് സ്ത്രീക്കു റിസര്‍വേഷന്‍? എന്താണ് പെണ്ണ് തെങ്ങില്‍ കയറി തേങ്ങയിടാത്തത്? എന്താണ് ഗള്‍ഫില്‍ പോകുന്നവരില്‍ കൂടുതലും ആണുങ്ങള്‍? എന്താണ് പുരുഷന്‍ പ്രസവിക്കാത്തത്? നിങ്ങളുടെ മകളോ സഹോദരിയോ അമ്മയോ ആണെങ്കില്‍? എന്നിങ്ങനെ പോകുന്നു അവ. ഏതെങ്കിലും വിഷയത്തില്‍ സ്ത്രീ പുറകിലുണ്ടെങ്കില്‍ നൂറ്റാണ്ടുകളായുള്ള അവസരനിഷേധമാണ് കാരണമെന്നുപോലും ഈ ചോദ്യകര്‍ത്താക്കള്‍ മറക്കുന്നു. ആദിവാസികളോട് നിങ്ങളില്‍ എത്ര ശാസ്ത്രജ്ഞന്മാര്‍ ഉണ്ടെന്നു ചോദിക്കുന്നതിനു സമാനമല്ലേ ഈ ചോദ്യങ്ങള്‍? ഇത്തരം ചോദ്യങ്ങള്‍ ത്‌ന്നെയാണ് കാന്തപുരവും ചോദിക്കുന്നത്.
സ്ത്രീകളുടെ അധികാരത്തിലെ പങ്കാളിത്തത്തിനെതിരേയും അടുത്തയിടെ കാന്തപുരം രംഗത്തുവന്നിരുന്നു. അതിനേയും ചെറുക്കാന്‍ വലിയൊരുവിഭാഗം മലയാളികള്‍ രംഗത്തുവന്നു. അത് അഭിനന്ദനീയം അപ്പോഴും ഒരു സ്വയം പരിശോധന നാം നടത്തുന്നുണ്ടോ? വനിതാസംവരണം നിയമമായതുകൊണ്ടുമാത്രമല്ലേ സാങ്കേതികമായി അതു നടപ്പാക്കാന്‍ പാര്‍ട്ടികള്‍ തയ്യാറായത്? അല്ലെങ്കില്‍ നിയമസഭ, ലോകസഭാ തെരഞ്ഞെടുപ്പുികളിലും സ്ത്രീ സംവരണം നടപ്പാക്കുമായിരുന്നല്ലോ. വേണ്ട, പാര്‍ട്ടിക്കകത്തു നടപ്പാക്കുമായിരുന്നല്ലോ. സംവരണത്തിനുള്ളില്‍ സംവരണമെന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമായ ആവശ്യമുന്നയിക്കുന്നവരെ കുറ്റപ്പെടുത്തി വനിതാ സംവരണ ബില്‍ അട്ടിമറിക്കുന്നതില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്. അല്ലെങ്കില്‍ എന്തിനാണ് ബില്‍തന്നെ? വനിതാസംവരണം വേണമെന്നു പറയുന്ന ഇവരെല്ലാം പകുതി സീറ്റിലോ മൂന്നിലൊന്നിലോ വേണ്ട, നാലിലൊന്നിലോ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചാല്‍ പോരേ? ഒരു നിയമത്തിന്റേയും അവശ്യമില്ലല്ലോ. അതിനുതയ്യാറാകാത്തതുതന്നെ അവരുടെ കാപട്യം വ്യക്തമാക്കുന്നു. മറ്റുമാര്‍്ഗ്ഗമില്ലാത്തതിനാല്‍ സംവരണ സീറ്റുകളില്‍ നേതാക്കളുടെ ഭാര്യമാരേയും മക്കളേയും മറ്റും മത്സരിപ്പിക്കുകയാണല്ലോ ഇവരെല്ലാം ചെയ്യുന്നത്. നായനാരുടേയും പികെവിയുടേയും എം വി ആറിന്റേയും സി എന്‍ ബാലകൃഷ്ണന്റേയും മക്കളൊക്കെ അല്ലെങ്കില്‍ മത്സരിക്കുമായിരുന്നോ?
എല്ലാം മതവിഭാഗങ്ങളും സ്ത്രീകളോടു പുലര്‍ത്തുന്ന വിവേചനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായതിനാല്‍ അതിലേക്കു കടക്കുന്നില്ല. മറിച്ച് കുറെകൂടി ബൗദ്ധികമായി ഉയര്‍ന്നുവെന്നു പറയുന്ന മേഖലകളിലേയും അവസ്ഥയെന്താണ്? രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയെ നേരിടുന്നതിന് ആശയപരമായ പടച്ചട്ടയണിയുന്നതിനെ കുറിച്ച് സാഹിത്യ അക്കാദമിയില്‍ അടുത്തയിടെ നടന്ന യോഗത്തില്‍ നര്‍ത്തകിയും ആക്ടിവിസ്റ്റുമായ മല്ലികാ സാരാഭായി ഒരു സംശയം ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് ഇത്രയും പ്രസക്തമായ ഒരു യോഗത്തില്‍ ഒന്നോ രണ്ടോ സ്ത്രീകള്‍ മാത്രം എന്നതായിരുന്നു അത്. ഗുജറാത്തിലടക്കം പല സംസ്ഥാനങ്ങളിലും താന്‍ പങ്കെടുത്ത സമാനയോഗങ്ങളുടെ അവസ്ഥയിതല്ല എന്നുമവര്‍ പറഞ്ഞു. യുവജനങ്ങളുടെ വി്ഹാരരംഗമായ സാമൂഹ്യമാധ്യമങ്ങള്‍ എത്രയോ സ്ത്രീവിരുദ്ധമാണെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണല്ലോ. ഒരു ജനതയുടെ ചിന്താഗതി ഏറ്റവും പ്രകടമാകുന്ന സിനിമയുടെ അവസ്ഥയോ? പെണ്ണിന്റെ ചെകിടത്തടിച്ച് സെന്‍സിറ്റിവിറ്റിയെ പറ്റിയുള്ള പുലമ്പലില്‍ നിന്നും വെള്ളമടിച്ച് പാതിരിക്ക് വീട്ടില്‍ വന്നു തൊഴിക്കാനും കുഞ്ഞുങ്ങളെ പെറ്റുകൂട്ടാനും പെണ്ണുവേണമെന്ന ഗീര്‍വാണത്തില്‍ നിന്നും ഏറെയൊന്നും നമ്മുടെ സിനിമ മുന്നോട്ടുപോയോ?
വെള്ളാപ്പള്ളിയും കാന്തപുരവും വിമര്‍ശിക്കപ്പെടേണ്ടവരല്ല എന്നാണ് പറയുന്നതെന്ന് ആരും കരുതുകയില്ലല്ലോ. എന്നാല്‍ അതോടൊപ്പം ഒരു സ്വയം വിമര്‍ശനവും വേണം എന്നു പറയുക മാത്രമാണ് ചെയ്യുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വെള്ളാപ്പള്ളിയും കാന്തപുരവും മലയാളികള്‍ തന്നെ

  1. “വെള്ളാപ്പള്ളി ചിന്ത” ഹിന്ദു ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയോ, കേരളത്തിലെ ഭൂരിപക്ഷം ഈഴവസമുദായക്കാരുടെയോ ചിന്താ പരമായ നിലവാരത്തെ പ്രതിനിധാനം ചെയ്യുന്നുവെന്ന സൂചന ഇപ്പറഞ്ഞ രണ്ട് കൂട്ടരെയും അവഹേളിക്കുന്നതിന്നു തുല്യമാണ്.
    പിന്നെ മുസ്ലിം മതപണ്ഡിത പരിവേഷമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധവും, അതിലേറെ വിവരമില്ലായ്മ നിറഞ്ഞതുമായ പ്രസംഗം : അത് വെച്ച് ‘മാപ്പിളമാരെല്ലാം അങ്ങനെ’ എന്ന് ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അതിനോടും യോജിക്കാനാവില്ല; ഈ പ്രസംഗത്തിൽ അറിഞ്ഞോ അറിയാതെയോ വരുന്ന സ്ത്രീയവകാശ നിഷേധത്തിന്റെ കാര്യത്തിൽ നമ്മുടെയെല്ലാം പൊതു ബോധവും അറിവും ഏറെക്കുറെ അത്രതന്നെ എന്ന അർഥത്തിൽ ഗോപിയുടെ നിരീക്ഷണത്തോട് യോജിക്കാം; എന്തായാലും ബോധപൂർവ്വമായി വർഗീയ വിദ്വേഷം ഉണ്ടാക്കാനുള്ള സ്പഷ്ടമായ ശ്രമവും (വെള്ളാപ്പള്ളിയുടെത്‌) , സ്ത്രീ പുരുഷ സമത്വ ചിന്തയുടെ പക്ഷത്തുനിന്ന് വ്യക്തിതലത്തിലോ സാമൂഹ്യ തലത്തിലോ ഇന്ന് നടക്കുന്ന ഏത് മുൻകൈ പ്രവർത്തനവും സാർവ്വത്രികമായ സന്മാർഗ്ഗഭ്രംശത്തിന് ഇട വരുത്തും എന്ന കാന്തപുരം മുസല്യാരുടെ ആശങ്കയും ഒരു പോലെയല്ല !

Leave a Reply