വിവാഹപ്രായം 25 ആക്കണം

കേരളത്തില്‍ ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നതായ യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രണ്‍ ഫണ്ടിന്റെ  (യൂനിസെഫ്) കണ്ടെത്തല്‍ ഏറെ ചര്‍ച്ചാവിഷയമാണല്ലോ. ‘താരതമ്യേന ഇന്ത്യയില്‍ സ്ത്രീപുരുഷ സമത്വം മെച്ചപ്പെട്ട ഇടമാണ് കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മേഖല. എന്നാല്‍ അടുത്തകാലത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ പോലും ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ്’ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും അധികം സാക്ഷരതയുളള സംസ്ഥാനത്താണ് ഈ പ്രതിഭാസമെന്നും സംഘടന പറയുന്നു. ബാലവിവാഹമടക്കമുള്ള വിഷയങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ പുച്ഛിച്ച് നമ്മള്‍ വളരെ മുന്നിലാണെന്നുള്ള അഹങ്കാരത്തിനാണ് ഈ റിപ്പോര്‍ട്ട് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. സാക്ഷരതയൊന്നും അതിനു തടസ്സമാകുന്നില്ല […]

vvvകേരളത്തില്‍ ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നതായ യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രണ്‍ ഫണ്ടിന്റെ  (യൂനിസെഫ്) കണ്ടെത്തല്‍ ഏറെ ചര്‍ച്ചാവിഷയമാണല്ലോ. ‘താരതമ്യേന ഇന്ത്യയില്‍ സ്ത്രീപുരുഷ സമത്വം മെച്ചപ്പെട്ട ഇടമാണ് കേരളം ഉള്‍പ്പെടുന്ന തെക്കന്‍ മേഖല. എന്നാല്‍ അടുത്തകാലത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ പോലും ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ്’ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും അധികം സാക്ഷരതയുളള സംസ്ഥാനത്താണ് ഈ പ്രതിഭാസമെന്നും സംഘടന പറയുന്നു.
ബാലവിവാഹമടക്കമുള്ള വിഷയങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ പുച്ഛിച്ച് നമ്മള്‍ വളരെ മുന്നിലാണെന്നുള്ള അഹങ്കാരത്തിനാണ് ഈ റിപ്പോര്‍ട്ട് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. സാക്ഷരതയൊന്നും അതിനു തടസ്സമാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതോടാപ്പം തന്നെ വിവാഹപ്രായത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിട്ടുണ്ട്. വിവാഹപ്രായം ഇനിയും കുറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
രണ്ടുവ്യക്തികള്‍ തമ്മിലുള്ള ഒരു കരാറാണ് ദാമ്പത്യമെന്നതിനാല്‍ തന്നെ അവിടെ ഇരുകൂട്ടരും തമ്മിലുള്ള സമത്വം അനിവാര്യമാണ്. തുല്ല്യതയുള്ളവര്‍ തമ്മിലേ പരസ്പര ബഹുമാനത്തോടെയുള്ള ജീവിതം സാധ്യമാകൂ. ഇന്നത്തെ കാലത്ത് അതിന്റെ ഏറ്റവും പ്രധാനമായ ഒരു ഘടകം സാമ്പത്തികം തന്നെയാണ്. മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഏതൊരു വ്യക്തിക്കും കഴിയണം. അത് ആണായാലും പെണ്ണായാലും. അതായത് സ്വന്തമായ ഒരു തൊഴില്‍ നേടിയതിനു ശേഷമായിരിക്കണം വിവാഹം. അങ്ങനെ പരിശോധിക്കുമ്പോള്‍ വിവാഹപ്രായം ചുരുങ്ങിയത് 25 എങ്കിലും ആക്കണം. കാരണം ഭേദപ്പെട്ട വിദ്യാഭ്യാസം നേടി തൊഴില്‍ നേടുമ്പോഴേക്കും ഏകദേശം ആ പ്രായമാകുമല്ലോ. പെണ്‍കുട്ടികള്‍ പരമാവധി വിദ്യാഭ്യാസം നേടേണ്ടത് അനിവാര്യമാണ്. ഏതു തൊഴിലിനും ചുരുങ്ങിയത് ബിരുദമെങ്കിലും അടിസ്ഥാനയോഗ്യത വേണ്ടിവരുന്ന കാലമാണിത്. ഈ പ്രായത്തില്‍ സ്ത്രീപുരുഷ വ്യത്യാസത്തിന്റെ ആവശ്യവുമില്ല. പുരുഷന്‍ തൊഴില്‍ ചെയ്യുക, സ്ത്രീ വീട്ടിലിരിക്കുക എന്ന സങ്കല്‍പ്പത്തിലാണ് സംരക്ഷകനായ പുരുഷന്റെ പ്രായം കൂടണമെന്ന ധാരണയും ഉരുത്തിഞ്ഞത്. ആ ധാരണയെല്ലാം കാലഹരണപ്പെട്ടു കഴിഞ്ഞു. അതിനാല്‍ ഇരുകൂട്ടരുടേയും പ്രായം 25 ആക്കണം. ഇതിലാകട്ടെ വ്യക്തിനിയമങ്ങളും വിഷയവും ഉയര്‍ത്തുന്നത് ശരിയല്ല. ഏകീകൃതസിവില്‍ കോഡിന്റെ വിഷയവുമല്ല. വിദ്യാഭ്യാസം നേടാനും തൊഴില്‍ നേടാനുമുള്ള മനുഷ്യാവകാശത്തിന്റഎ വിഷയമാണിത്.
വിവാഹപ്രായം 25 ആക്കണമെന്നതിനര്‍ത്ഥം അതിനുമുമ്പ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിടപഴുകരുതെന്നല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിലവിലെ എല്ലാ സ്ഥാപനങ്ങളും മിക്‌സഡ് ആക്കണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കണം. ഒന്നിച്ച് തൊഴില്‍ ചെയ്യണം. ലിംഗപരിഗണനയില്ലാത്ത സൗഹൃദബന്ധങ്ങളായിരിക്കും അതുവഴി ഉണ്ടാകുക. പുതിയ തലമുറയില്‍ അത് ഏറെ പ്രകടമാണ്.
വിവാഹപ്രായം കൂടിയാല്‍ ദാമ്പത്യം തകരമെന്ന അഭിപ്രായപ്രകടനങ്ങളും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കണ്ടു. ഒരാള്‍ ഉടമയും ഒരാള്‍ അടിമയുമാണെങ്കില്‍ ബന്ധങ്ങള്‍ നിലനിന്നേക്കാം. എന്നാല്‍ തുല്ല്യതയിലധിഷ്ഠിതമായ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരാം. അത് സ്വാഭാവികം. ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാത്തതിനാല്‍ അടിമത്വം സ്വീകരിക്കുന്നതിനേക്കാള്‍ ഭേദമാണ് അത്തരം ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നത്. വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമായ കാര്യമല്ല. സ്വന്തമായ വരുമാനമില്ലാത്തവര്‍ എല്ലാം സഹിച്ച് ജീവിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണത്. അതിനും പക്ഷെ തൊഴിലും വിദ്യാഭ്യാസവും ്അനിവാര്യമാണ്.
മലയാളികളുടെ അഹങ്കാരത്തിനുനേരെ വിരല്‍ ചൂണ്ടന്ന മറ്റു ചില റിപ്പോര്‍ട്ടുകളും പോയ വാരം പുറത്തുവന്നിരുന്നു. മാനസികാരോഗ്യരംഗത്ത് കേരളം വലിയ തിരിച്ചടി നേരിടുന്നതായുള്ള കണ്ടത്തെലാണ് ഒന്ന്. വര്‍ധിക്കുന്ന ആത്മഹത്യാനിരക്ക്, ഇന്റര്‍നെറ്റ് അടിമത്തം, സൈബര്‍ കുറ്റകൃത്യങ്ങള്‍, മദ്യാസക്തി, മയക്കുമരുന്നുപയോഗം എന്നിവ ഇതിന്റെ സൂചകങ്ങളായി വിലയിരുത്തുന്നു. കൂടാതെ ജീവിതചര്യരോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ഷുഗറിലും പ്രഷറിലും കൊളസ്‌ട്രോളിലും ഹൃദയസ്തംഭനങ്ങളിലുമെല്ലാം നാം എത്രയോ മുന്നിലാണ്.
കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാനസികാരോഗ്യപ്രശ്‌നമുള്ളവരുടെ കണക്ക് രണ്ട് ശതമാനമാണെങ്കില്‍ കേരളത്തിലിത് ആറു ശതമാനമെന്നാണ് വ്യക്തമാക്കുന്നത്. ആരോഗ്യരംഗത്ത് പുരോഗതി നേടിയെന്ന് അവകാശപ്പെടുന്ന കേരളം മാനസികാരോഗ്യത്തിനായുള്ള മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നതില്‍ മുന്‍പന്തിയിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മാനസികാരോഗ്യ അപഗ്രഥനത്തെ പരമ്പരാഗത രീതിയില്‍ സമീപിക്കുന്നതാണ് തിരിച്ചടിക്ക് കാരണമെന്ന് മാനസികാരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പരമ്പരാഗത രീതികളില്‍നിന്നുമാറി സാമൂഹിക ഇടപെടലിലേക്ക് മാനസികാരോഗ്യമേഖല മാറണമെന്ന ലോകാരോഗ്യസംഘടനയുടേതടക്കം നിബന്ധനകള്‍ പാലിക്കാത്തതും കേരളത്തിന് തിരിച്ചടിയായി.
ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറ്റൊരു റിപ്പോര്‍ട്ടും ശ്രദ്ധേയമാണ്. 2013 14 ല്‍ ഇവര്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ മൊത്തം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ 53 ശതമാനവും ഗാര്‍ഹിക പീഡനങ്ങളെന്നാണ് വ്യക്തമാക്കുന്നത്. അതുപോലെ ദേശീയ ശരാശരി പ്രകാരം ഒരുലക്ഷം പേരില്‍ ഒരുവര്‍ഷം 10 പേര്‍ ആത്മഹത്യചെയ്യുമ്പോള്‍ കേരളത്തിലത് 25ന് മുകളിലാണ്. പ്രഭുദ്ധതയുടേയും സാക്ഷരതയുടേയും മിഥ്യയാ കുറെ അവകാശവാദങ്ങള്‍ പറഞ്ഞ് കാലം കഴിക്കുന്ന നാം അറിയാത്തത് കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply