വിനയം രാഷ്ട്രീയ പ്രശ്‌നമാണ് കാരാട്ട്….

ഹരികുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയമുള്ളവരാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദ്ദേശം ഒറ്റകേള്‍വിയില്‍ സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ വിനയം പോലും ഒരു രാഷ്ട്രീയപ്രശ്‌നാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം വിസ്മരിച്ചോ എന്നറിയില്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാവരും തുല്ല്യരാണെന്ന വിശ്വാസമുണ്ടെങ്കിലേ പ്രതിപക്ഷബബഹുമാനവും അതിന്റെ തുടര്‍ച്ചയായ വിനയവും ഉണ്ടാകൂ. സജീവരാഷ്ട്രീയ പ്രവര്‍ത്തകരും അല്ലാത്തവരും, അതുപോലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും തുല്ല്യരാണെന്നും വ്യത്യസ്ഥ നിലപാടുകളില്‍ ഏതാണു ശരിയെന്ന് ജനം തീരുമാനിക്കട്ടെ എന്നുമുള്ള ജനാധിപത്യ നിലപാടില്‍ അടിയുറച്ചു നില്‍ക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. […]

Untitled-1ഹരികുമാര്‍

പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനയമുള്ളവരാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിര്‍ദ്ദേശം ഒറ്റകേള്‍വിയില്‍ സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ വിനയം പോലും ഒരു രാഷ്ട്രീയപ്രശ്‌നാണെന്ന യാഥാര്‍ത്ഥ്യം അദ്ദേഹം വിസ്മരിച്ചോ എന്നറിയില്ല.
ജനാധിപത്യ വ്യവസ്ഥിതിയില്‍ എല്ലാവരും തുല്ല്യരാണെന്ന വിശ്വാസമുണ്ടെങ്കിലേ പ്രതിപക്ഷബബഹുമാനവും അതിന്റെ തുടര്‍ച്ചയായ വിനയവും ഉണ്ടാകൂ. സജീവരാഷ്ട്രീയ പ്രവര്‍ത്തകരും അല്ലാത്തവരും, അതുപോലെ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും തുല്ല്യരാണെന്നും വ്യത്യസ്ഥ നിലപാടുകളില്‍ ഏതാണു ശരിയെന്ന് ജനം തീരുമാനിക്കട്ടെ എന്നുമുള്ള ജനാധിപത്യ നിലപാടില്‍ അടിയുറച്ചു നില്‍ക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. എല്ലാ പാര്‍ട്ടികളിലും പെട്ട സജീവ രാഷട്രീയ നേതാക്കളും പ്രവര്‍ത്തകരും കരുതുന്നത് തങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരും ഉന്നതരുമാണെന്നാണ്. മാത്രമല്ല, ഓരോ പാര്‍ട്ടിക്കാരും കരുതുന്നു, തങ്ങള്‍ മാത്രമാണ് ശരി, നാട് നയിക്കാന്‍ വേണ്ടി ജനിച്ചവരെന്ന്. ഈ ധൈരണകള്‍ വെച്ചുപുലര്‍ത്തുന്നിടത്തോളം അവര്‍ക്ക് വിനയമുണഅടാകുമെന്ന് എങ്ങനെ കരുതാം. ഈ ചിന്താഗതിയില്‍ ഏറ്റവും മുന്നില്‍ പൊതുവില്‍ കമ്യൂണിസ്റ്റുകാരാണ്. ഇതുവരെയുള്ള പ്രത്യയശാസ്ത്രങ്ങളെല്ലാം ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളൂ, നമുക്ക് വേണ്ടത് അതിനെ മാറ്റി തീര്‍ക്കലാണ് എന്ന മാര്‍ക്‌സിന്റെ പ്രസ്തവാചകംപോലും മാനവസമൂഹം അതുവരെ നേടിയ എല്ലാ മുന്നേറ്റങ്ങളേയും തള്ളിപ്പറയുന്ന ഒന്നാണെന്ന വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു.
ഇപ്പോഴും സിപിഎമ്മടക്കമുള്ള കമ്യൂണിസ്റ്റുകാരുടെ ആത്യന്തികലക്ഷ്യം ഏകപാര്‍ട്ടി ഭരണം തന്നെയാണല്ലോ. മൊത്തം സമൂഹത്തിന്റെ ചാലകശക്തി തൊഴിലാളി വര്‍ഗ്ഗമായും അതിന്റെ മുന്നണി പോരാളി തങ്ങളായും തൊഴിലാളി വര്‍ഗ്ഗ മോചനത്തിലൂടെ മുഴുവന്‍ സമൂഹവും മോചിപ്പിക്കപ്പെടുമെന്നും ഇപ്പോഴും വിശ്വസിക്കുമ്പോള്‍ അവര്‍ കരുതുന്നത് തങ്ങള്‍ മാത്രമാണ് സമൂഹത്തിന്റെ രക്ഷകര്‍ എന്നു തന്നെയാണ്. അവിടെ രാഷ്ട്രീയമായ വിനയത്തിനു എവിടെ സ്ഥാനം? ഇന്ത്യയെപോലുള്ള വൈവിധ്യങ്ങളുടെ മഹാസാഗരമായ രാജ്യത്താണ് ഇവര്‍ ഇത്തരമൊരു നിലപാട് മുന്നോട്ടുവെക്കുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ മെയ്‌വഴക്കത്തോടെ ഇടപെടാന്‍ ഇതുവരേയും പാര്‍ട്ടിക്കായിട്ടില്ല. അതുകൊണ്ടായിരുന്നു ഒരിക്കല്‍ കയ്യിലെത്തിയ പ്രധാനമന്ത്രിസ്ഥാനം പോലും കളഞ്ഞ് ചരിത്രപരമായ വിഡ്ഢിത്തം കാണിച്ചത്. രാഷ്ട്രീയക്കാരുടെ വിനയം എന്നു പറയുന്നത് മുണ്ടിന്റെ കുത്തഴിച്ച് നില്‍ക്കലല്ലല്ലോ.
ഇനിയും തങ്ങള്‍ അതേദിശയിലാണ് നീങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പാലക്കാട് പ്ലീനത്തില്‍ ഉയര്‍ന്നു വന്ന പല നിര്‍ദ്ദേശങ്ങളും. കൂടുതല്‍ പേര്‍ക്ക് ശബളം കൊടുത്ത് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരാക്കുനുള്ള നീക്കെ തന്നെ ഒന്ന്. വിപ്ലവ പൂര്‍വ്വ കാലഘട്ടത്തില്‍ ലെനിന്‍ ആവിഷ്‌കരിച്ചതും പിന്നീട് സ്റ്റാലിന്‍ കൂടുതല്‍ ശക്തമാക്കിയതുമായ സംഘടനാരീതിയാണ് തങ്ങള്‍ തുടരാന്‍ പോകുന്നതെന്ന സൂചനയാണിത്. ജനാധിപത്യവ്യവസ്ഥയില്‍ ആവശ്യം രാഷ്ട്രീയം തൊഴിലാക്കിയ കുറെപേരയല്ല. മറിച്ച് മുഴുവന്‍ പേരും തൊഴില്‍ ചെയ്യുകയും അതേസമയം എല്ലാവരും തന്നെ രാഷ്ട്രീയക്കാരാകുകയുമാണ്. വിപ്ലവത്തിനാവശ്യം ദത്തുപുത്രന്മാരല്ല. തങ്ങള്‍ നാടുനന്നാക്കാന്‍ ജനിച്ചവരാണെന്നും ധാരണ മാത്രം മതി എന്തങ്കിലും വിനയമുണ്ടെങ്കില്‍ കൈവിടാന്‍. കൂടാതെ അതിനു വേതനവും. തങ്ങളെ തീറ്റിപോറ്റാന്‍ സമൂഹം ബാധ്യസ്ഥമാണെന്ന് അവര്‍ ധരിച്ചാല്‍ തെറ്റു പറയാനാകില്ല. അഴിമതിയുടെ ഒരു പ്രധാന പ്രഭവ കേന്ദ്രവും അതുതന്നെ. തീര്‍ച്ചയായും സാന്ദര്‍ഭികമായി സിപിഎമ്മുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്ന ഈ വിഷയങ്ങള്‍ മറ്റു പാര്‍ട്ടികള്‍ക്കും ബാധകം തന്നെ.
നിര്‍ഭാഗ്യവശാല്‍ പ്ലീനത്തില്‍ ചര്‍ച്ച ചെയ്യുന്ന മറ്റു പല വിഷയങ്ങളും യാഥാര്‍ത്ഥ്യ ബോധത്തിനു നിരക്കാത്താണെന്നു പറയാതെ വയ്യ. വിശ്വാസം മുതല്‍ മദ്യപാനം വരെ കൊണ്ടുനടക്കുന്നവര്‍ പാര്‍ട്ടിയില്‍ വേണമോ എന്ന ചര്‍ച്ചവരെ അതിലുള്‍പ്പെടും. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന അവസ്ഥയാണത്. ഉദാഹരണമായി ജാതി ശക്തികള്‍ ശക്തി പ്രാപിക്കുന്നതിനാല്‍ ഒന്നടങ്കം ജാതി വേണ്ടെന്നു പറയുക എന്നു പറയുമ്പോള്‍ സഹസ്രാബ്ദങ്ങളായി നേരിടുന്ന ഭയാനകമായ ചൂഷണങ്ങള്‍ക്കെതിരെ ജനാധിപത്യത്തിനായി അധസ്ഥിതര്‍ നടത്തുന്ന പോരാട്ടത്തേയും തള്ളിപ്പറയുകയാണ്. അതുപോലെതന്നെയാണ് വര്‍ഗ്ഗീയതയുടെ പേരില്‍ മതന്യൂനപക്ഷങ്ങളുടെ പ്രശ്‌നം അവഗണിക്കുന്നതും. മാനവസമൂഹം എന്നും അന്വേഷണം നടത്തുന്ന ആത്മീയതയുടെ ലോകത്തേയും അന്ധവിശ്വാസങ്ങളുടെ പേരില്‍ തള്ളിപ്പറയുന്നത് ശരിയോ? അതുപോലെ തന്നെയാണ് വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടിക്കകത്തെ വ്യത്യസ്ഥ അഭിപ്രായങ്ങളെ വെട്ടിനിരത്തുന്നതും.
പ്ലീനത്തില്‍ ഉന്നയിക്കപ്പെട്ട നിര്‍ദ്ദേശങ്ങലൊക്കെ നടപ്പാകുമോ എന്നത് വേറെ ചോദ്യം. കാരണം പാര്‍ട്ടി മാറില്ല എന്നു പറയുമ്പോഴും പാര്‍ട്ടിക്കാരെല്ലാം എന്നേ മാറി കഴിഞ്ഞു. ആ മാറ്റമാകട്ടെ നേരെ വിപരീത ദിശയിലാണു താനും. മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങളും പാര്‍ട്ടിക്കാര്‍ സ്വത്തു വെളിപ്പെടുത്തണം, പുസ്തകം വായിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വരാന്‍ കാരണം മറ്റൊന്നല്ലല്ലോ. ഈ പ്ലീനം നടക്കുമ്പോഴാണല്ലോ പാര്‍ട്ടിയുടെ പ്രമുഖനേതാവ് എളമരം കരിമിനെതിരെ അഴിമതി ആരോണണം ഉയര്‍ന്നിരിക്കുന്നത്‌. ജനാധിപത്യവ്യവസ്ഥയില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചുതന്നെ (പാര്‍ട്ടിക്കകത്തും പുറത്തും) മേല്‍ സൂചിപ്പിച്ച തെറ്റായ പ്രവണതകളില്‍ നിന്ന് മോചനം നേടാനുള്ള സിപിഎമ്മിനോ മറ്റെതെങ്കിലും പാര്‍ട്ടിക്കുണ്ടോ എന്നതാണ് ചോദ്യം., എങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള മറുപടിയായിരിക്കും അത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply