വിട്ടുകൊടുക്കരുത് അയ്യങ്കാളിയെ….

അധസ്ഥിത വിഭാഗങ്ങളുടെ മഹാത്മാവായിരുന്ന അയ്യങ്കാളിയുടെ ജന്മദിനം ഒരിക്കല്‍ കൂടി ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും വഴിത്തിരിവിലാണ്. രോഹിത് വെമുലയില്‍ നിന്നാരംഭിച്ചിരിക്കുന്ന നവീനമായ ദളിത് ഉണര്‍വ്വ് ഗുജറാത്തിലെത്തി നില്‍ക്കുമ്പോഴാണ് ഒരിക്കല്‍ കൂടി കേരളം അയ്യങ്കാളിയെ സ്മരിക്കുന്നത്. ഇന്ത്യയിലെ സാമൂഹ്യമുന്നേറ്റങ്ങള്‍ എപ്പോഴെല്ലാം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് തീപ്പൊരിയെറിഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം അതിനെതിരെ മുഖം തിരിച്ചുമാത്രം നിന്നിട്ടുള്ള കേരളീയര്‍ ഇപ്പോഴും അതുതന്നെ ആവര്‍ത്തിക്കുന്നതില്‍ അത്ഭുതമില്ല. അതേസമയം അയ്യങ്കാളിയടക്കമുള്ള പോരാളികളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഒരു വശത്ത് ഹൈന്ദവരാഷ്ട്രീയവാദികളും മറുവശത്ത് വര്‍ഗ്ഗരാഷ്ട്രീയവാദികളും […]

1

അധസ്ഥിത വിഭാഗങ്ങളുടെ മഹാത്മാവായിരുന്ന അയ്യങ്കാളിയുടെ ജന്മദിനം ഒരിക്കല്‍ കൂടി ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തോടൊപ്പം കേരള രാഷ്ട്രീയവും വഴിത്തിരിവിലാണ്. രോഹിത് വെമുലയില്‍ നിന്നാരംഭിച്ചിരിക്കുന്ന നവീനമായ ദളിത് ഉണര്‍വ്വ് ഗുജറാത്തിലെത്തി നില്‍ക്കുമ്പോഴാണ് ഒരിക്കല്‍ കൂടി കേരളം അയ്യങ്കാളിയെ സ്മരിക്കുന്നത്. ഇന്ത്യയിലെ സാമൂഹ്യമുന്നേറ്റങ്ങള്‍ എപ്പോഴെല്ലാം സമൂഹത്തിന്റെ അടിത്തട്ടിലേക്ക് തീപ്പൊരിയെറിഞ്ഞിട്ടുണ്ടോ അപ്പോഴെല്ലാം അതിനെതിരെ മുഖം തിരിച്ചുമാത്രം നിന്നിട്ടുള്ള കേരളീയര്‍ ഇപ്പോഴും അതുതന്നെ ആവര്‍ത്തിക്കുന്നതില്‍ അത്ഭുതമില്ല. അതേസമയം അയ്യങ്കാളിയടക്കമുള്ള പോരാളികളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്. ഒരു വശത്ത് ഹൈന്ദവരാഷ്ട്രീയവാദികളും മറുവശത്ത് വര്‍ഗ്ഗരാഷ്ട്രീയവാദികളും ശ്രമിക്കുന്നത് അതിനാണെന്നതാണ് കൗതുകകരം. ശ്രീകൃഷ്ണജയന്തി വിവാദ്തതോടെ ഈ ശ്രമങ്ങള്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. ഒരുപരിധിവരെ നാരായണഗുരുപോലും ഹൈജാക് ചെയ്യപ്പെട്ടുകഴിഞ്ഞു. അവരുടെ അടുത്ത ലക്ഷ്യം അയ്യങ്കാളിയാണ്. അതിനനുവദിക്കാതിരിക്കുക എന്നതാണ് ദളിത് വിഭാഗങ്ങളും അവരെ പിന്തുണക്കുന്നവരും ഇന്നു ചെയ്യേണ്ടത്.
കേരളീയ നവോത്ഥാന ചരിത്രത്തില്‍ ഏറ്റവും ഉന്നതശീര്‍ഷന്‍ അയ്യങ്കാളി തന്നെയാണ്. ആത്മീയതയിലൂന്നിയായിരുന്നു ഗുരുവിന്റെ പ്രവര്‍ത്തനങ്ങളെങ്കില്‍ അയ്യങ്കാളിയുടേത് ഭൗതികതയിലൂന്നിയുള്ള മുന്നേറ്റമായിരുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലായിരുന്ന, മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന വിഭാഗങ്ങള്‍ക്കുവേണ്ടിയായിരുന്നു അയ്യങ്കാളി തെരുവിലിറങ്ങിയത്. ഞങ്ങടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങടെ പാടം കൊയ്യില്ല എന്നു പ്രഖ്യാപനവും വിലക്കപ്പെട്ട വീഥികളിലൂടെയുള്ള വില്ലുവണ്ടിയാത്രയും മാത്രം പോരേ അയ്യങ്കാളി അനശ്വരനാകാന്‍..? പിന്നെ 25 വര്‍ഷം പ്രജാസഭയിലിരുന്ന് ചെയ്ത പ്രവര്‍ത്തനങ്ങളും. എന്നാല്‍ എത്രയോ കാലം നമ്മുടെ ചരിത്രത്തില്‍ നിന്ന് അയ്യങ്കാളിയുടെ പ്രാധാന്യം മൂടിവെക്കപ്പെട്ടു. ഇന്ന് നവോത്ഥാനത്തിന്റെ അവകാശികളാകാന്‍ ശ്രമിക്കുന്ന ഇരുവിഭാഗവും അയ്യങ്കാളിയെ തമസ്‌കരിക്കുകയായിരുന്നു. സവര്‍ണ്ണ ഹൈന്ദവവാദികള്‍ക്ക് അംബേദ്കറെ പോലെ അയ്യങ്കാളിയും പേടിസ്വപ്‌നമായിരുന്നു. മറുവശത്ത് ഇ എം എസ് തന്റെ പ്രശസ്തമായ കേരളചരിത്രത്തില്‍ നിന്നുപോലും അയ്യങ്കാളിയെ തമസ്‌കരിച്ചു. ഇന്നും അതില്‍ കാര്യമായ അന്തരമില്ല എന്നതാണ് ശ്രദ്ധേയം. ദളിത് വിഭാഗങ്ങളോട് സംഘപരിവാര്‍ ശക്തികളുടെ നിലപാടെന്താണെന്ന് ദാദ്രിയും ഉനയുമൊക്കെ തെളിയിച്ചു കഴിഞ്ഞു. അടിസ്ഥാനപരമായി മനുസ്മൃതിയെ തള്ളിപ്പറയാത്ത, ഹിന്ദുരാഷ്ട്രത്തെ ലക്ഷ്യം വെക്കുന്ന അവരുടെ അജണ്ടയില്‍ ഒരിടത്തും ദളിത് വിഭാഗങ്ങള്‍ക്ക് സ്ഥാനമുണ്ടാകാനിടയില്ലല്ലോ. അതുതന്നെയാണ് കമ്യൂണിസ്റ്റുകാരുടേയും അവസ്ഥ. അവരുടെ വര്‍ഗ്ഗരാഷ്ട്രീയ സമീപനത്തിലും ജാതീയമായി പീഡിപ്പിക്കപ്പെടുന്നവരുടെ പോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമില്ല. തലശ്ശേരിയില്‍ രണ്ടു ദളിത് പെണ്‍കുട്ടികളെ തുറുങ്കിലടച്ച സംഭവവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇതു കൂടുതല്‍ പ്രകടമായതണല്ലോ. രോഹിത് വെമുല എസ് എഫ് ഐയില്‍ നിന്നു രാജിവെച്ച് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനില്‍ ചേര്‍ന്നതിന്റേയും അടിസ്ഥാനകാരണം മറ്റൊന്നല്ലല്ലോ. എന്തൊക്കെ പറഞ്ഞാലും ദളിത് രാഷ്ട്രീയത്തെ സ്വത്വരാഷ്ട്രീയമായി ആക്ഷേപിച്ച് തള്ളിക്കളയുകയാണ് ഇടതുചിന്തകര്‍ ഇപ്പോഴും ചെയ്യുന്നത്.
കേരളത്തിന്റെ നവോത്ഥാനചരിത്രം പക്ഷെ ഇവര്‍ക്കുള്ള മറുപടിയാണ്. ഉത്തരേന്ത്യയില്‍ സവര്‍ണ്ണനായിരുന്ന രാജാറാം മോഹന്‍ റായിയുടെ നേതൃത്വത്തിലായിരുന്നു നവോത്ഥാനത്തിനു തിരികൊളുത്തിയതെങ്കില്‍ കേരളത്തില്‍ തിരിച്ചായിരുന്നു. താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്നായിരുന്നു ഗുരു പറഞ്ഞത്. തങ്ങളുടെ സമുദായത്തില്‍ നിന്ന് 10 ബിഎക്കാരുണ്ടാകുന്നകാലമാണ് അയ്യങ്കാളി സ്വപ്‌നം കണ്ടത്. ഈ സമയത്ത് നമ്പൂതിരിമാര്‍ താത്രിക്കൂട്ടിയെ സ്മാര്‍ത്തവിചാരം ചെയ്യുകയായിരുന്നു. 1929ലായിരുന്നു നായര്‍ സമുദായത്തില്‍ എന്തെങ്കിലും മാറ്റത്തിനു തുടക്കമിടുന്നത്. മുകളില്‍ നിന്നു പ്രസാദംപോലെ ഇട്ടുകൊടുത്തതല്ല കേരളീയ നവോത്ഥാനം. അത് അടിയില്‍ നിന്ന് പൊട്ടിമുളച്ചതാണ്. അതു വിസ്മരിച്ചാണ് മേല്‍സൂചിപ്പിച്ച വിഭാഗങ്ങള്‍ ഇന്ന് രക്ഷാകര്‍തൃത്വം ചമയാന്‍ ശ്രമിക്കുന്നത്. അസഹിഷ്ണുതയുടെ മതമാണ് തങ്ങളുടേതെന്ന് ഹൈന്ദവവാദികളും തങ്ങളാണ് കേരളത്തിന്റ നവോത്ഥാന സൃഷ്്ടാക്കളെന്നു കമ്യൂണിസ്റ്റുകാരും പറയുമ്പോള്‍ നിഷേധിക്കുന്നത് ഈ ചരിത്രയാഥാര്‍ത്ഥ്യമാണ്.
ഇനി ഇവരുടെ നിലപാടുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ വര്‍ത്തമാനകാല ദളിത് പ്രക്ഷോഭങ്ങളോടുള്ള നിലപാടില്‍ പ്രകടമാകണമല്ലോ. കേരളത്തിലെ ദളിതരും ആദിവാസികളും ഇന്നു നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം സ്വന്തമായി ഭുമിയില്ലായ്മ തന്നെയാണ്. അതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ അങ്ങോളമിങ്ങഓളം നടക്കുന്നുമുണഅട്. മുത്തങ്ങക്കും ചെങ്ങറക്കും ശേഷം അവ വളരെ ശക്തമാകുകയും ചെയ്തു. എന്നാല്‍ ഈ പ്രക്ഷോഭങ്ങളോട് ഐക്യപ്പെടാന്‍ ഇവരാരും ഇന്നേവരെ തയ്യാറായിട്ടുണ്ടോ ? ദളിതരേയും ആദിവാസികളേയും മറന്ന ഒന്നാം ഭൂപരിഷ്‌കരണത്തിനു ഒരു തുടര്‍ച്ച വേണമെന്ന ആവശ്യത്തിനു നേര ഇവരെല്ലാം കണ്ണടക്കുകയല്ലേ? ഇപ്പോഴിതാ ഭൂരഹിതര്‍ക്ക് മൂന്നു സെന്റ് വീതം കൊടുക്കാനാണത്രെ ഉദ്ദേശിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതും നിയമ വിരുദ്ധമായി കൈവശപ്പെടുത്തിയതുമായ എട്ടുലക്ഷത്തിലധികം ഏക്കര്‍ ഭൂമി കോര്‍പ്പറേറ്റുകളും സ്വകാര്യ വ്യക്തികളും കൈവശമുള്ളപ്പോഴാണ് വീണ്ടും മൂന്നുസെന്റ് കോളനികള്‍ സൃഷ്ടിക്കുന്നത്. ഈ വിഷയത്തെ അബിമുഖീകരിക്കാതെ രാജ്യത്തെ മറ്റുഭാഗങ്ങലില്‍ ദളിതര്‍ നടത്തുന്ന പോരാട്ടത്തെ പറ്റി വാചാലരായി എന്തു കാര്യം? മറ്റനവധി മേഖലകളിലും സ്ഥിതി വ്യത്യസ്ഥമാണോ? കേരള സമൂഹത്തെ മാറ്റി തീര്‍ത്ത ഏറ്റവും വലിയ സംഭവമാണല്ലോ ഗള്‍ഫ് കുടിയേറ്റം. ഗള്‍ഫ് തുല്യ അവസരഭൂമിയാണെന്നാണ് വെപ്പ്. എന്നാല്‍ ഗള്‍ഫ് അനുഭവം സ്പര്‍ശിക്കാതെ പോയ കേരളത്തിലെ വലിയൊരു സമൂഹം ദളിതരും ആദിവാസികളുമല്ലേ? സ്വാശ്രയ വിദ്യാഭ്യാസത്തെ കുറിച്ച് ചര്‍ച്ചകള്‍ പൊടിപൊടിക്കുമ്പോള്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പോലും ദളിത് – ആദിവാസി അധ്യാപക സാന്നിധ്യമില്ല എന്ന കാര്യം വിസ്മരിക്കുകയല്ലേ? രാഷ്ട്രീയാധികാര സ്ഥാനങ്ങളുടെ കാര്യം പറയാനുമില്ല. മറുവശത്ത് എസ് സി / എസ് ടി വിഭാഗങ്ങളൊഴികെയുള്ളവരില്‍ നിന്ന് ജാതി രഹിത, മത രഹിത വിപ്ലവ വിവാഹങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ അനുദിനം പുറത്തുവരുന്നു. ആ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാതിരിക്കാനുള്ള സാമാന്യമര്യാദപോലും മാധ്യമങ്ങള്‍ കാണിക്കുന്നില്ല.
ദളിതരോടും ആദിവാസികളോടുമുള്ള വിവേചനത്തിന്റെ ലിസ്റ്റ് എത്രവേണമെങ്കിലും നീട്ടാം. അവയെയൊന്നും അഭിമുഖീകരിക്കാതെയാണ് അയ്യങ്കാളിയടക്കമുള്ളവരുടെ ധാരകളുടേയും പോരാട്ടങ്ങളുടേയും പതാകവാഹകരാകാന്‍ പലരും തയ്യാറാകുന്നത്. അതനുവദിച്ചുകൂട. തങ്ങള്‍ക്കിനി വളര്‍ത്തച്ചന്മാര്‍ വേണ്ട എന്നും അയ്യങ്കാളിയെ വിട്ടുതരില്ല എന്നും പ്രഖ്യാപിക്കാനുള്ള ആര്‍ജ്ജവമാണ് കേരളത്തിലെ ദളിത് ജനത ഇപ്പോള്‍ പ്രകടമാക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വിട്ടുകൊടുക്കരുത് അയ്യങ്കാളിയെ….

  1. വളരെ ചെറിയ ലേഖനത്തിലൂടെ വിശാലവും വിപ്ലവകരവുമായ വിഷയമാണ് ചര്‍ച്ച ചെയ്തിരിക്കുന്നത്. മാറ്റിനിറുത്തപ്പെട്ടവര്‍ ഉണര്‍ന്നിരിക്കേണ്ട സമയമായിരിക്കുന്നു. സ്വത്വം തിരിച്ചറിയാന്‍ അവര്‍ തയ്യാറാക്കുമെന്ന് പ്രത്യാശിക്കുന്നു.

Leave a Reply