വികസനമുടക്കികള്‍ക്കും പറയാനുണ്ട്

സംസ്ഥാനത്ത് ചില വികസനമുടക്കികളുണ്ടെന്നും അവരാണ് വികസന ംതടയുന്നതുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. ട്രാക്ടര്‍ മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള സാങ്കേതിക വികാസങ്ങളെ തടഞ്ഞുനിര്‍ത്തി കേരളത്തിന്റെ കാര്‍ഷിക – വ്യവസായിക വികസനത്തെ ദശകങ്ങള്‍ പിന്നിലാക്കിയവരാണ് ഇതു പറയുന്നതെന്നതു പോട്ടെ. വന്‍കിട അണകെട്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ തിരിച്ചറിഞ്ഞ ലോകം പൊതുവില്‍ പ്രകൃതി സൗഹൃദമായ ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് തിരിയുമ്പോഴാണ് അതിരപ്പിള്ളി പദ്ധതിക്കെതിരെ ശബ്ദിക്കുന്നവരെ പിണറായി വികസനമുടക്കികളാക്കുന്നത്. സംസ്ഥാനത്ത് എല്‍ഇഡി ബള്‍ബുകള്‍ വ്യാപകമാക്കിയാല്‍ തന്നെ അതിരപ്പിള്ളി പദ്ധതിയേക്കാള്‍ വളരെ […]

aaa

സംസ്ഥാനത്ത് ചില വികസനമുടക്കികളുണ്ടെന്നും അവരാണ് വികസന ംതടയുന്നതുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. ട്രാക്ടര്‍ മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള സാങ്കേതിക വികാസങ്ങളെ തടഞ്ഞുനിര്‍ത്തി കേരളത്തിന്റെ കാര്‍ഷിക – വ്യവസായിക വികസനത്തെ ദശകങ്ങള്‍ പിന്നിലാക്കിയവരാണ് ഇതു പറയുന്നതെന്നതു പോട്ടെ. വന്‍കിട അണകെട്ടുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങള്‍ തിരിച്ചറിഞ്ഞ ലോകം പൊതുവില്‍ പ്രകൃതി സൗഹൃദമായ ഊര്‍ജ്ജസ്രോതസ്സുകളിലേക്ക് തിരിയുമ്പോഴാണ് അതിരപ്പിള്ളി പദ്ധതിക്കെതിരെ ശബ്ദിക്കുന്നവരെ പിണറായി വികസനമുടക്കികളാക്കുന്നത്. സംസ്ഥാനത്ത് എല്‍ഇഡി ബള്‍ബുകള്‍ വ്യാപകമാക്കിയാല്‍ തന്നെ അതിരപ്പിള്ളി പദ്ധതിയേക്കാള്‍ വളരെ കുറഞ്ഞ ചിലവില്‍ കൂടുതല്‍ വൈദ്യുതി മിച്ചം പിടിക്കാന്‍ കഴിയുമെന്നു പറഞ്ഞ ധനമന്ത്രി തോമസ് ഐസക് വികസനമുടക്കിയാണോ ആവോ?
കഴിഞ്ഞ 20 വര്‍ഷമായി ഏതുമുന്നണി ഭരിച്ചാലും ഇടക്കിടക്ക് കുത്തിപ്പൊക്കികൊണ്ടുവരുന്ന ഒന്നാണ് അതിരപ്പിള്ളി പദ്ധതി. തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും. സര്‍ക്കാര്‍ പിന്മാറും. അധികം താമസിയാതെ ഇതാവര്‍ത്തിക്കും. ആവര്‍ത്തിക്കമ്പോഴൊക്കെ സര്‍ക്കാര്‍ പറയും, ജനഹിതമറിഞ്ഞേ പദ്ധകി നടപ്പാക്കൂ എന്ന്.. ജനഹിതം എത്രയോ തവണ വ്യക്തമായിട്ടുള്ളത്. പലതവണ പബ്ലിക് ഹിയറിംഗ് നടത്തിയപ്പോഴൊക്കെ അത് സര്‍ക്കാരിനു ബോധ്യമായിട്ടുണ്ട്… എന്നാലും ഇടക്കിടെ അതിരപ്പിള്ളി പദ്ധതി വീണ്ടും തേട്ടിവരും.
കെ എസ് ഇ ബിക്കുതന്നെയാണ് പദ്ധതി നടപ്പാക്കാന്‍ വാശി. കുറെ കാലമായി വകുപ്പിന് ഒരു വന്‍കിട പദ്ധതി നിര്‍മ്മിക്കാന്‍ അവസരം ലഭിച്ചിട്ട. അതുനല്‍കുന്ന അഴിമതി സാധ്യതകള്‍ അനന്തമാണല്ലോ. ലോകം മുഴുവന്‍ വന്‍കിട ജലസേചനപദ്ധതികള്‍ക്കെതിരെ അണിനിരക്കുമ്പോഴും കെ എസ് ഇ ബിയും അതിനു പുറകെ നമ്മുടെ സര്‍ക്കാരും ട്രേഡ് യൂണിയനുകളും അതിനായി വാദിക്കുന്നത് വികസനത്തിനായുള്ള അതിമോഹം കൊണ്ടാണെന്ന് കരുതാന്‍ മന്ദബുദ്ധികള്‍ക്കേ കഴിയൂ..
ഇപ്പോഴിതാ ഒരിക്കല്‍ കൂടി സര്‍ക്കാര്‍ പദ്ധതിക്കായി വീണ്ടും രംഗത്തുവന്നിരിക്കുന്നു. എന്നും പദ്ധതിക്കായി നിലകൊള്ളുന്ന സിപിഎം തന്നെയാണ് ഇപ്പോഴും ഈ ആവശ്യത്തിനു പുറകില്‍. സിപിഐ ശക്തമായ എതിര്‍പ്പിലാണ്. കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗവും പദ്ധതിക്ക് എതിരാണ്. എന്നിട്ടും പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് നടപടി പുരോഗമിക്കുന്നതായാണ് മന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം നിയമസഭയെ രേഖാമൂലം അറിയിച്ചത്. പുതിയ ജലവൈദ്യുതിപദ്ധതികള്‍ സംബന്ധിച്ച എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ ചോദ്യത്തിനാണ് 15 പദ്ധതികളുടെ പട്ടികയും സ്ഥിതിവിവരവുമടക്കം വൈദ്യുതിമന്ത്രി നിയമസഭയില്‍ വെച്ചത്. പട്ടികയില്‍ 15ാം സ്ഥാനത്താണ് അതിരപ്പിള്ളി ജലവൈദ്യുതിപദ്ധതി. 163 മെഗാവാട്ടിന്റെ പദ്ധതിക്ക് ‘സ്ഥലമേറ്റെടുപ്പ് നടന്നുവരുന്നു’വെന്നാണ് രേഖയിലുള്ളത്. പട്ടികയിലെ വന്‍കിട പദ്ധതിയാണിത്. ചോദ്യോത്തരവേളയില്‍ ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല എന്നതാണ് തമാശ. വര്‍ധിക്കുന്ന വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് സൗരോര്‍ജസംരംഭങ്ങള്‍, താപനിലയങ്ങള്‍, കാറ്റാടി വൈദ്യുതി, സമവായത്തിലൂടെ അതിരപ്പിള്ളി അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു മറുപടി. നേരത്തെ വൈദ്യുതിമന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുതിപദ്ധതിയുടെ പവര്‍ ഹൗസില്‍നിന്ന് 2.52 കിലോമീറ്റര്‍ ദൂരെയാണ് പുതിയ ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. 936 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് 2001ല്‍ ആലോചിക്കുമ്പോള്‍ 409 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാനത്തെ പൂര്‍ത്തിയാകാത്ത പദ്ധതികള്‍ പൂര്‍ത്തീകരിച്ചാല്‍ തന്നെ അതിരപ്പിള്ളി പദ്ധതിയേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉണ്ടാക്കാന്‍ കഴിയും. സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ എയര്‍ പോര്‍ട്ടും നമ്മുടെ മുന്നിലുണ്ട്. എയര്‍പോര്‍ട്ടിനു ആവശ്യമായ 12 MW CIAL ഉത്പാദിപ്പിക്കാന്‍ ചിലവ് 62 കോടി രൂപയാണ്. അതായത് ഒരു മെഗാവാട്ടിന് 5.7 കോടി രൂപ. അതേസമയം 163 മെഗാവാട്ട് ശേഷിയാണ് അതിരപ്പിള്ളി പദ്ധതിയ്ക്കുള്ളത് (നിലയിലെ പദ്ധതികള്‍ പരിശോധിച്ചാല്‍ ശേഷിയുടെ 70% പോലും ഉല്പാദിപ്പിക്കാന്‍ കഴിയുന്നില്ല എന്നത് വേറെ കാര്യം) കേരളത്തിന്റെ നിലവിലെ ട്രാന്‍സ്മിറ്റിംഗ് ലോസ് കണക്കാക്കിയാല്‍ 90 MW നും 102 MWനും ഇടയിലുള്ള വൈദ്യുതിയെ ഉപയോഗിക്കാന്‍ ലഭിക്കൂ. ആ കണക്ക് നോക്കിയാല്‍ സോളാറിലൂടെ 102 MW ഉത്പാദിപ്പിക്കുവാന്‍ 527 കോടി രൂപ മതിയാകും. എന്നാല്‍ അതിരപ്പിള്ളി പാദ്ധതിയ്ക്കായ് സര്‍ക്കാര്‍ പറയുന്നത് 936 കോടിയാണെങ്കിലും ചിലവ് 1500 കോടി വരുമെന്ന് വാദിക്കുന്നവരാണഅ കൂടുതല്‍ വിദഗ്ദരും. ജൈവസമ്പന്നമായ 138 ഹെക്ടര്‍ നിബിഡ വനങ്ങളും ജൈവസമ്പുഷ്ടമായ 28.5 ഹെക്ടര്‍ പുഴയോരക്കാടുകളും കാടര്‍ ആദിമജനതയുടെ ആവാസ വ്യവസ്ഥയും ഇല്ലാതാകുന്നതിന്റെ നഷ്ടമാകട്ടെ എത്രയോ കോടിയായിരിക്കും. കേരളത്തിലെ 486 പക്ഷികളില്‍ 264 ഉം കാണപ്പെടുന്നത് ഇവിടെയാണ്. 175 മത്സ്യങ്ങളില്‍ 104 ഉം ചാലക്കുടിപ്പുഴയില്‍ കാണുന്നുണ്ട്. അതില്‍ 14 ഇന മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. ആനസാന്ദ്രത കൂടിയ രണ്ടാമത്തെ ഡിവിഷനാണിത്. പദ്ധതിയോടു കൂടി ആനത്താര പൂര്‍ണ്ണമായും ജലത്തിനടിയിലാകും. കുടിയിറക്കപ്പെടുന്ന ആദിവാസികളുടെ ഭാവിജീവിതം ദുരിതമയമായിരിക്കും എന്നതില്‍ സംശയം വേണ്ട. വനാവകാശ നിയമ പ്രകാരം ( Forest Right Act ) ആദിവാസികള്‍ക്ക് സാമൂഹിക വനാവകാശം ലഭിച്ചിട്ടുള്ള അപൂര്‍വ്വം പ്രദേശമാണ് ഇവിടം. അവരുടെ അനുവാദമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല. അതുപോലും പരിഗണിക്കാതെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
പശ്ചിമഘട്ടമേഖലയിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി വിലയിരുത്തിയ അതിരപ്പിള്ളിയുടെ പ്രാധാന്യം പ്രകൃതിസംരക്ഷണത്തിനായുള്ള അന്താരാഷ്ട്രസംഘടന (ഐയുസിഎന്‍) യും രേഖപ്പെടുത്തിയിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടവും അതു സ്ഥിതിചെയ്യുന്ന ചാലക്കുടിപ്പുഴയും അവിടുത്തെ ആവാസ വ്യവസ്ഥയും ഇന്ത്യയില്‍ ആറു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിലെ ഒട്ടേറെ സവിശേഷതകളുള്ള ജൈവവൈവിദ്ധ്യ കലവറയാണ്. ഇതിനുപുറമെ ചാലക്കുടിപുഴയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കര്‍ഷകരുടെയും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെയും ജീവിതവും വഴിമുട്ടും. അതിരപ്പിള്ളിയില്‍ ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങള്‍ വേറെ. ലോകപ്രശസ്തമായ വെള്ളച്ചാട്ടത്തിന്റെ അന്ത്യം കൂടിയായിരിക്കും പദ്ധതിയോടെ സംഭവിക്കുക. ഇതൊന്നും പരിഗണിക്കാതെയുള്ള സര്‍ക്കാരിന്റെ ഏകപക്ഷിയമായ പ്രഖ്യാപനം കേരളത്തിന്റെ പ്രകൃതിയോടും മുഴുവന്‍ ജീവജാലങ്ങളോടുമുള്ള വെല്ലുവിളിയല്ലാതെ മറ്റെന്താണ്…?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply