വഴി തെറ്റിക്കുന്ന സര്‍വ്വേകള്‍

വികസനത്തിന്റെ വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ഇന്ത്യാ ടുഡെ വാരിക നടത്തിയ വാര്‍ഷിക സര്‍വേയില്‍ ഗുജറാത്തിനെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഏറെ ആശ്വാസമാണത്രെ നല്‍കിയത്. നിലയില്ലാ കയത്തില്‍ മുങ്ങുമ്പോള്‍ ഒരു പിടിവള്ളി. കഴിഞ്ഞ വര്‍ഷം ഗുജറാത്തിന് ഒന്നും കേരളത്തിനു രണ്ടും സ്ഥാനങ്ങളായിരുന്നു. ഇത്തവണ ഗുജറാത്ത് നാലാം സ്ഥാനത്തേക്കു പോയതും കോണ്‍ഗ്രസ്സിന് ആശ്വാസമായി.. വിദ്യാഭ്യാസം, സൂക്ഷ്മ സമ്പദ്‌വ്യവസ്ഥ, ഉപഭോക്തൃ വിപണി, നിക്ഷേപം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളാണ് കേരളത്തെ ഒന്നാമതാക്കിയതെന്നു സര്‍വേ വിശകലനം […]

kuttandu

വികസനത്തിന്റെ വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ഇന്ത്യാ ടുഡെ വാരിക നടത്തിയ വാര്‍ഷിക സര്‍വേയില്‍ ഗുജറാത്തിനെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്തെത്തിയെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഏറെ ആശ്വാസമാണത്രെ നല്‍കിയത്. നിലയില്ലാ കയത്തില്‍ മുങ്ങുമ്പോള്‍ ഒരു പിടിവള്ളി. കഴിഞ്ഞ വര്‍ഷം ഗുജറാത്തിന് ഒന്നും കേരളത്തിനു രണ്ടും സ്ഥാനങ്ങളായിരുന്നു. ഇത്തവണ ഗുജറാത്ത് നാലാം സ്ഥാനത്തേക്കു പോയതും കോണ്‍ഗ്രസ്സിന് ആശ്വാസമായി..
വിദ്യാഭ്യാസം, സൂക്ഷ്മ സമ്പദ്‌വ്യവസ്ഥ, ഉപഭോക്തൃ വിപണി, നിക്ഷേപം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളാണ് കേരളത്തെ ഒന്നാമതാക്കിയതെന്നു സര്‍വേ വിശകലനം ചെയ്തുള്ള ലേഖനത്തില്‍ പറയുന്നു. സാമ്പത്തിക വളര്‍ച്ചയിലും മനുഷ്യശേഷി വികസനത്തിലും കേരളത്തിനു നേട്ടം കൈവരിക്കാനായി. ആന്ധ്രയും തമിഴ്‌നാടുമാണ് ഇത്തവണ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
കേരളം മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ (ജിഡിപി) 10% വളര്‍ച്ച നേടി. ദേശീയ ശരാശരിയെക്കാള്‍ മൂന്നു ശതമാനം കൂടുതലാണു വളര്‍ച്ച. മൂലധനച്ചെലവിലെ വളര്‍ച്ചയുടെ ദേശീയ ശരാശരി അഞ്ചു ശതമാനമാണ്; കേരളത്തില്‍ 30%. സാമ്പത്തികമാന്ദ്യം ദേശീയതലത്തില്‍ ദോഷകരമായ ചലനങ്ങളുണ്ടാക്കിയപ്പോഴും കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടായില്ലെന്നാണു വിലയിരുത്തല്‍. ഇന്ത്യയില്‍ 2011-12ല്‍ ജിഡിപി വളര്‍ച്ച 6.5 ശതമാനമായിരുന്നു; കേരളത്തില്‍ 9.5 ശതമാനവും. വിദേശത്തുനിന്നുള്ള പണത്തിന്റെ വരവ് 2011ല്‍ 50,000 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം അത് 65,000 കോടിയായി.
സംസ്ഥാനത്തെ അധ്യാപക – വിദ്യാര്‍ഥി അനുപാതം 100 പേര്‍ക്കു രണ്ട് അധ്യാപകരെന്നത് 25 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന രീതിയില്‍ മെച്ചപ്പെട്ടു.
ആളോഹരി വരുമാനത്തില്‍ കേരളം മുന്നിലാണെന്ന വിലയിരുത്തലിന് ഉദാഹരണമായി എടുത്തുകാട്ടുന്നത് ഇരുചക്രവാഹന ഉടമകളുടെ എണ്ണത്തിലെ വര്‍ധനയാണ്. ദേശീയതലത്തില്‍ 15% വളര്‍ച്ചയാണ് ഈ ഗണത്തിലുണ്ടായതെങ്കില്‍, കേരളത്തില്‍ ഇതു 35 ശതമാനമായെന്നും ലേഖനത്തില്‍ പറയുന്നു
ഇത്തരം സര്‍വ്വേകളുടെ ആധികാരികത എന്നും സംശയകരമാണ്. കണക്കുകള്‍ വെച്ചുള്ള കളിയില്‍ പല യാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുക്കാറില്ല. ഉദാഹരണമായി അധ്യാപക – വിദ്യാര്‍ത്ഥി അനുപാതം 25ല്‍ എത്താന്‍ ഒരു പ്രധാന കാരണം സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകള്‍ക്കുപകരം രക്ഷിതാക്കള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മക്കളെ ചേര്‍ക്കുന്നതാണ്. അതിനുള്ള കാരണങ്ങളും പ്രത്യാഘാതങ്ങളും പഠിക്കേണ്ട വലിയൊരു വിഷയമാണ്. മികച്ച സ്‌കൂളുകളില്‍ അത് 50നു കൂടുതളും മോശം സ്‌കൂളുകളില്‍ പത്തിനേക്കാള്‍ കുറവുമാണ്. പിന്നെ ജനസംഖ്യാ വര്‍ദ്ധനവിലെ ഇടിവു മൂലം കുട്ടികളുടെ എണ്ണത്തിലുള്ള കുറവും കാരണമാണ്. ഇതിനെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥം?
കണക്കുകള്‍ മുഴുവന്‍ തെറ്റാണെന്നല്ല ഇപ്പറയുന്നത്. വ്യത്യസ്ഥ തലത്തില്‍ വികസിച്ചിട്ടുള്ള സംസ്ഥാനങ്ങള്‍ തമ്മിലുള്ള താരതമ്യം അര്‍ത്ഥ രഹിതമാണെന്നാണ്. ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസം മോശമായ പല സംസ്ഥാനങ്ങളും ഉന്നത വിദ്യാഭ്യാസത്തില്‍ കേരളത്തേക്കാള്‍ മുന്നിലല്ലേ? ഏതു വിഷയമെടുത്താലും ഇത്തരത്തിലുള്ള പല പ്രവണതകളും കാണാം.
അടുത്ത കാലത്താണ് വികസനത്തിനുള്ള ഫണ്ടുകള്‍ അനുവദിക്കാന്‍ വേണ്ടി സംസ്ഥാനങ്ങളുടെ പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി കേരളം മുന്നോക്കാവസ്ഥയില്‍ രണ്ടാമതാണെന്നു കണ്ടെത്തിയത്. ആ പഠനവും എത്രമാത്രം അശാസ്ത്രീയമാണെന്ന് വ്യക്തമാണ്. ഒന്നം സ്ഥാനം ഗോവക്കായിരുന്നു. ടൂറിസമല്ലാതെ മറ്റൊന്നുമവിടെയില്ല. രണ്ടാം സ്ഥാനം കാര്‍ഷിക – വ്യവസായിക മേഖലകളെല്ലാം മുരടിച്ച കേരളത്തിനും. ഈ രണ്ടു സംസ്ഥാനങ്ങളുടേയും വികസനം പുറംലോകത്തെ ആശ്രയിച്ചാണെന്നത് പഠനത്തില്‍ വന്നില്ല. പ്രതിശീര്‍ഷ ഉപഭോഗവും പട്ടിണിയില്ലായ്മയുമാണ് സമിതി പരിഗണിച്ചതത്രെ. അതു ശരിയാകാം. ടൂറിസ്റ്റുകള്‍ നല്‍കുന്ന പണം ഗോവയിലേയും പ്രവാസികളയക്കുന്ന പണം കേരളത്തിലേയും പ്രതിശീര്‍ഷ ഉപഭോഗം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പട്ടിണി കുറച്ചിട്ടുണ്ട്. എന്നാല്‍ അതാണോ മുന്നോക്കാവസ്ഥയുടെ മാനദണ്ഡം? സ്വന്തം കാലുകള്‍ നഷ്ടപ്പെട്ട്, അന്യന്റെ കാലുകളില്‍ നടക്കുന്നതിനെ വികസനം എന്നു പറയാനാവുമോ?
സത്യത്തില്‍ ഏതു നിമിഷവും വീണുതകരുന്ന ഒന്നു മാത്രമാണ് കേരളത്തിന്റെ വികസനമാതൃക. ഉല്പാദന ശക്തികള്‍ വികസിക്കാതെ തന്നെ ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്നു കേരളത്തെ ചൂണ്ടികാട്ടി പലരും അടുത്ത കാലം വരെ ലോകത്തോട് പറഞ്ഞിരുന്നു. ലോകബാങ്കും മറ്റും കേരള മോഡല്‍ ഉയര്‍ത്തികാണിച്ചു. ഇന്നും അതില്‍ ഊറ്റം കൊള്ളുന്നവരെ കാണാം. കാര്‍ഷിക മേഖലയും വ്യവസായിക മേഖലയും വികസിക്കാതെതന്നെ കേരളം അത്തരമൊരു സ്വഭാവം കാണിച്ചത് പ്രവാസികള്‍ അയച്ചിരുന്ന പണം കൊണ്ടായിരുന്നു.
ഒരു സമൂഹത്തിന്റെ പുരോഗതിയുടെ അടിത്തറ സാധാരണ ഗതിയില്‍ കൃഷിയും വ്യവസായവുമാണല്ലോ. കേരളത്തില്‍ അവയുടെ അവസ്ഥ എന്താണ്? ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമം കൃഷിഭൂമിയെ തുണ്ടുവല്‍ക്കരിച്ചു. ഇവയെ ഏകോപിപ്പിച്ച് കാര്‍ഷിക മേഖലയെ നിലനിര്‍ത്താനുള്ള ശ്രമം പിന്നീടുണ്ടായില്ല. ഭൂപരിഷ്‌കരണത്തിനു രണ്ടാംഘട്ടവും ഉണ്ടായില്ല. യഥാര്‍ത്ഥ അവകാശികള്‍ക്ക് ഭൂമി ലഭിച്ചില്ല. മാത്രമല്ല ട്രാക്ടര്‍, കൊയ്ത്തുയന്ത്രം തുടങ്ങി കൃഷിയെ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ സംഘടിതവിഭാഗങ്ങള്‍ തടഞ്ഞു. ഒപ്പം വനപ്രദേശങ്ങളിലേക്കും വന്‍നഗരങ്ങളിലേക്കും ഗള്‍ഫിലേക്കുമുള്ള കുടിയേറ്റങ്ങള്‍. ഈ രണ്ടു കുടിയേറ്റങ്ങളുമുണ്ടാക്കിയ ഗുണങ്ങളും ദോഷങ്ങളുമാണ് നാമിന്ന് അനുഭവിക്കുന്നത്. കൃഷി ചെയ്യുന്നതിനേക്കാള്‍ എത്രയോ മെച്ചമാണ് ഭൂമി വില്ക്കുന്നതും മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കുന്നതുമെന്ന നിലവന്നു. കൂട്ടുകുടുംബങ്ങള്‍ തകര്‍ന്നു. കൃഷിഭൂമി നിരത്തല്‍ സജീവമായി. റിയല്‍ എസ്റ്ററ്റ് ബിസിനസ്സും വ്യാപകമായി. തമിഴ് നാട്ടില്‍ ലോറി പണിമുടക്കിയാല്‍ പട്ടിണി കിടക്കേണ്ട അവസ്ഥയിലായി നാം. കര്‍ഷക ആത്മഹത്യകള്‍ പോലും കേരളത്തില്‍ വ്യാപകമായി. എന്‍ഡോസള്‍ഫാനടക്കമുള്ള കീടനാശിനകള്‍ വിതറിയ ദുരന്തങ്ങളും അതിനെതിരായ പ്രക്ഷോഭങ്ങളും ഇപ്പോഴും സജീവമായി നടക്കുന്നു.
മറുവശത്ത് തോട്ടങ്ങള്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. വനങ്ങളിലേക്കുള്ള കുടിയേറ്റം ആദിവാസി ജീവിതത്തെ തകര്‍ത്തു. ഈ സാഹചര്യത്തിലാണ് അവശേഷിക്കുന്ന കൃഷിഭൂമി സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ കേരളത്തില്‍ സജീവമായത്. കളിമണ്‍ ഖനനത്തിനെതിരായും കൃഷിഭൂമി സംരക്ഷിക്കാനുമുള്ള സമരങ്ങള്‍ ശക്തമായി. ചെങ്ങറ പോലുള്ള മേഖലകളില്‍ പട്ടിക ജാതി വിഭാഗങ്ങളും മുത്തങ്ങയിലും തുടര്‍ന്ന് മറ്റു മേഖലകളിലും ആദിവാസികളും ഭൂമിക്കായി രംഗത്തിറങ്ങി. അങ്ങനെ കേരളത്തിലെ ഏറ്റവും സജീവമായ വിഷയമായി ഭൂമി മാറി. അവശേഷിക്കുന്ന കൃഷിഭൂമിയെങ്കിലും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണ നിയമം വന്നു. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ആവശ്യങ്ങളും ശക്തിപ്പെട്ടു. കാര്‍ഷികമേഖലയില്‍ മാത്രമല്ല, മറ്റെല്ലാ മേഖലയിലും ഭൂമിതന്നെയായി കേന്ദ്രപ്രശ്‌നം. ഏതൊരു വികസനത്തിനും കുടിയൊഴിപ്പിക്കല്‍ അനിവാര്യമായിരുന്നു. എന്നാല്‍ അര്‍ഹമായ നഷ്ടപരിഹാരം യഥാസമയം നല്‍കിയില്ല എന്ന പരാതി വ്യാപകമായി.
വ്യവസായിക വികസനമില്ലാതെ ഒരു നാടിനു മുന്നോട്ടുപോകാനാവില്ലെന്നുറപ്പ്. കാര്‍ഷിക മേഖലയിലെ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട മൂല്യവര്‍ദ്ധിത വ്യവസായങ്ങളാണ് പൊതുവില്‍ എല്ലായിടത്തും വളരുക. കേരളത്തില്‍ പക്ഷെ അതല്ല സംഭവിച്ചത്. കേരം നിറഞ്ഞ നമ്മുടെ നാട്ടില്‍ ഒരു മികച്ച വെളിച്ചെണ്ണ ഫാക്ടറിപോലും ഉണ്ടായില്ല. ഇവിടെ നിന്നുപോകുന്ന കൊപ്രതന്നെയാണ് വെളിച്ചെണ്ണയായി ഭംഗിയായി പാക്ക് ചെയ്ത് വരുന്നതെന്നു നാം മറന്നു. അതുപോലെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാരിന്റെ സോപ്പുകമ്പനി പോലും തകര്‍ന്നു. മികച്ച ടയര്‍ കമ്പനികളോ, എന്തിനു ബലൂണ്‍ കമ്പനികളോ പോലുമില്ലാതെ റബ്ബര്‍, വെറും ഷീറ്റുകളായി പുറത്തുപോയി. ഇവയുടെയെല്ലാം മികച്ച മാര്‍ക്കറ്റും കേരളമായിരുന്നു. ചക്ക, മാങ്ങ, മറ്റു പഴങ്ങള്‍, മത്സ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളും വളര്‍ന്നില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു ഘട്ടത്തില്‍ വ്യവസായ വികസനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളും പ്രവാസികളില്‍നിന്നുള്ള മൂധനവും മാര്‍ക്കറ്റും അധ്വാന ശക്തിയും ഉണ്ടായിട്ടും ഇവിടെ വ്യവസായം വളര്‍ന്നില്ല. യന്ത്രവല്‍ക്കരണത്തിനെതിരായ നിലപാട് കാര്‍ഷിക മേഖലയെ മാത്രമല്ല, കയര്‍ പോലുള്ള വ്യവസായങ്ങളേയും തകര്‍ത്തു. കേരളം ട്രേഡ് യൂണിയന്‍ സമരങ്ങളാണെന്ന പ്രചരണം മൂലധന നിക്ഷേപത്തെ തടഞ്ഞു. പ്രവാസി വ്യവസായികള്‍ പോലും സംസ്ഥാനത്തിനുപുറത്ത് മൂലധനമിറക്കാന്‍ തുടങ്ങി. നമ്മുടെ ഉദ്യോഗസ്ഥവിഭാഗമാകട്ടെ ചുവപ്പുനാടകള്‍ മുറുക്കി വ്യവസായ വികസനത്തെ തുരങ്കം വെച്ചുകൊണ്ടിരുന്നു. ചെറുപ്പക്കാര്‍ നിക്ഷേപകരോ അധ്വാനികളോ ആകാന്‍ ശ്രമിക്കാതെ സര്‍ക്കാര്‍ ജോലിയിലേക്കോ ഇന്ത്യയിലെ മഹാനഗരങ്ങളിലേക്കോ ഗള്‍ഫിലേക്കോ കുടിയേറി. ദിവാന്റെ കാലത്താരംഭിച്ച, കേരളത്തിനു അനുയോജ്യമല്ലാത്ത രാസഫാക്ടറികളാണ് അവശേഷിച്ചത്. അവക്കെതിരെ ജനകീയ സമരങ്ങളും ആരംഭിച്ചു.
ഇന്ന് മുംബൈക്കുപകരം ബാംഗ്ലൂരും ഗള്‍ഫിനു പകരം അമേരിക്കയും യൂറോപ്പുമൊക്കെയായി മലയാളിയുടെ കുടിയേറ്റ കേന്ദ്രങ്ങള്‍. ശാരീരികാധ്വാനത്തില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ആമമേഖലകളിലേക്ക് ആദ്യം തമിഴരും പിന്നീട് ബംഗാളികളും ഒറീസക്കാരുമെത്തി. ലോകത്തുതന്നെ ഐടി മേഖലയിലെ മലയാളികളുടെ പങ്കാളിത്തം വളരെ കൂടുതലാണെങ്കിലും കേരളത്തില്‍ ഐ.ടി വികസനം തുലോം തുച്ഛമായി. ഏറെ കൊട്ടിഘോഷിച്ച് സ്മാര്‍ട്ട് സിറ്റി പോലും ഇനിയും യാഥാര്‍ത്ഥ്യമായില്ല. ഐ.ടി, ബയോ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം, കാര്‍ഷിക സംസ്‌കരണം തുടങ്ങിയ മേഖലകളെ ബന്ധിപ്പിക്കുന്ന വ്യവസായങ്ങളൊന്നും വളരുന്നില്ല. കുറെ സേവനമേഖലകള്‍ വളര്‍ന്നു. അവയില്‍ തന്നെ ആരോഗ്യവും വിദ്യാഭ്യാസവും മറ്റും മുരടിച്ചു. ഈയവസ്ഥയില്‍ താല്‍ക്കാലിക നേട്ടങ്ങള്‍ ഉയര്‍ത്തികാട്ടി അഹങ്കരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യു എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply