വരുന്നു വില്ലുവണ്ടികള്‍ എരുമേലിയിലേക്ക്

ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി മാതൃത്വത്തിന്റെയും മാനവരാശിയുടെയും നിലനില്‍പ്പിനു ആധാരമായ ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് സവര്‍ണ്ണ വര്‍ഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ്യ ശക്തികളുടെ നീക്കം ശബരിമലയെ സംഘര്‍ഷ ഭൂമി ആക്കിയിരിക്കുകയാണ്. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെയും അവരെ പിന്തുണക്കുന്നവരെയും ജനിച്ച മണ്ണില്‍ നിന്ന് തുരത്തുന്ന തരത്തില്‍ ഈ സംഘര്‍ഷം വളര്‍ത്തുകയാണ്. സ്ത്രീകള്‍ക്കും, ആദിവാസി, ദലിത് പാര്‍ശ്വവത്കൃതര്‍ക്കുമേല്‍ സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ജാതിവാദികളുടെ താല്പര്യമാണ് ഇതിനു പിന്നിലുള്ളത്. തദ്ദേശീയരായ ജനങ്ങളുടെ സാംസ്‌കാരിക ബഹുസ്വരതയെയും വിശ്വാസധാരയെയും ലിംഗസമത്വത്തെയും ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിച്ചുകൊണ്ടാണ് ഈ […]

VV

ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി

മാതൃത്വത്തിന്റെയും മാനവരാശിയുടെയും നിലനില്‍പ്പിനു ആധാരമായ ആര്‍ത്തവം അശുദ്ധമാണെന്ന് പ്രചരിപ്പിച്ച് സവര്‍ണ്ണ വര്‍ഗ്ഗീയത ശക്തിപ്പെടുത്താനുള്ള ബ്രാഹ്മണ്യ ശക്തികളുടെ നീക്കം ശബരിമലയെ സംഘര്‍ഷ ഭൂമി ആക്കിയിരിക്കുകയാണ്. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെയും അവരെ പിന്തുണക്കുന്നവരെയും ജനിച്ച മണ്ണില്‍ നിന്ന് തുരത്തുന്ന തരത്തില്‍ ഈ സംഘര്‍ഷം വളര്‍ത്തുകയാണ്. സ്ത്രീകള്‍ക്കും, ആദിവാസി, ദലിത് പാര്‍ശ്വവത്കൃതര്‍ക്കുമേല്‍ സമഗ്രാധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ജാതിവാദികളുടെ താല്പര്യമാണ് ഇതിനു പിന്നിലുള്ളത്.

തദ്ദേശീയരായ ജനങ്ങളുടെ സാംസ്‌കാരിക ബഹുസ്വരതയെയും വിശ്വാസധാരയെയും ലിംഗസമത്വത്തെയും ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിച്ചുകൊണ്ടാണ് ഈ ജാതിമേല്‍ക്കോയ്മ സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ മനുഷ്യരുടെ ആത്മീയ ജീവിതത്തിനു വഴികാട്ടിയാകാന്‍ ശേഷിയില്ലാത്ത ഇടുങ്ങിയ മനസ്സുള്ള പുരോഹിതവര്‍ഗ്ഗങ്ങളാണ് വര്‍ഗ്ഗീയത ആളിക്കത്തിക്കുവാനുള്ള ഇന്ധനം പകരുന്നവര്‍. ശബരിമലയില്‍ അത് നിര്‍വ്വഹിക്കുന്നവര്‍ തന്ത്രി സമൂഹമാണ്. ആര്‍ത്തവം അശുദ്ധമാണെന്നും അയ്യപ്പപ്രതിഷ്ഠയുടെ താലപര്യം അതാണെന്നും അവര്‍ വിശ്വാസികളെ തെറ്റിധരിപ്പിക്കുന്നു. വിശ്വാസികളെ വിഭജിച്ച് രാഷ്ട്രീയത്തില്‍ ബ്രാഹ്മണ്യമേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത് ഉപയോഗപ്പെടുത്തുകയാണ്. ശബരിമലയില്‍ അവസാന വാക്ക് താന്ത്രിയുടേതാണെന്ന കള്ളക്കഥയാണ് ഇതിനായി പ്രചരിപ്പിക്കുന്നത്. ഈ നാടിന്റെ വൈവിധ്യമാര്‍ന്ന വിശ്വാസധാരകളെയും ജനവര്‍ഗ്ഗ – സാംസ്‌കാരിക വിഭാഗങ്ങളെയും ഇവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല.
പ്രാചീനകാലം മുതല്‍ ശബരിമലയുടെ ഗോത്രാചാര അനുഷ്ഠാനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ശബരിമല ഉള്‍പ്പടെയുള്ള പതിനെട്ടു മലകളുടെയും യഥാര്‍ത്ഥ ഉടമകളായിരുന്ന മലഅരയരെയും ഊരാളി, മലപണ്ടാരം എന്നീ ആദിവാസി ജനങ്ങളെയും തന്ത്രങ്ങളും അധികാരവും ഉപയോഗിച്ച് താന്ത്രിസമൂഹവും സവര്‍ണ്ണ ജനങ്ങളും മറ്റ് അധികാര വര്‍ഗ്ഗങ്ങളും മാറ്റി നിര്‍ത്തുകയായിരുന്നു. പകരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടിച്ചേല്പിച്ചു. മാനവരാശിയുടെ പകുതിയായ സ്ത്രീകളെ അയിത്തം ആരോപിച്ച് മാറ്റി നിര്‍ത്തി. ആദിവാസി ദലിത് പിന്നോക്ക പാര്‍ശ്വവത്കൃത സമൂഹങ്ങളുടെമേല്‍ ജാതിമേല്‍ക്കോയ്മയുള്ള സവര്‍ണ്ണ ഫാസിസം അടിച്ചേല്പിക്കുവാനുള്ള ഒരു വിശ്വാസ സ്ഥാപനമായി ശബരിമലയെ തരംതാഴ്ത്തുകയും ഭരണഘടനയെ വെല്ലുവിളിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. ആദിവാസി ദലിത് ജനതയുടെ കാവുകളും ഗോത്രാരാധന കേന്ദ്രങ്ങളും അവരുടെ സംസ്‌കാരത്തിന് അന്യമായ ബ്രാഹ്മണാചാരം അടിച്ചേല്‍പ്പിച്ച് തട്ടിയെടുക്കുകയാണ് തന്ത്രി സമൂഹവും ജാതിവാദികളും ചെയ്യുന്നത്. സവര്‍ണ്ണ ഫാസിസത്തിന്റെ തന്ത്രമാണിത്. വനാവകാശവും ഭൂമിയും വിഭവങ്ങളും പൊതുവിടങ്ങളും തട്ടിയെടുക്കപ്പെട്ട ആദിവാസി ദലിത് സമൂഹങ്ങളെ വംശീയമായും സാംസ്‌കാരികമായും തുടച്ച് നീക്കുന്ന മേല്‍പ്പറഞ്ഞ പദ്ധതിയുടെ ഭാഗമാണ് ശബരിമലയിലും കാണുന്നത്. ശബരിമലയില്‍ വനാവകാശമുള്ള ആദിവാസികളെ ശബരിമലയിലെ വിഭവങ്ങളില്‍ നിന്നും വരുമാനത്തില്‍ നിന്നും ബഹിഷ്‌കൃതരാക്കിയിട്ടുണ്ട് എന്നതും വസ്തുതയാണ്.
രാജ്യത്തെമ്പാടും ജനാധിപത്യ സമൂഹങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയിരിക്കുന്ന സവര്‍ണ്ണ ഫാസിസത്തെ പ്രതിരോധിക്കുന്നതിനും ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഭരണഘടനാ അവകാശങ്ങളെ സംരക്ഷിക്കുന്നതിനും ശബരിമലയിലെ ആദിവാസികളുടെ വിഭവാധികാരവും വനാവകാശങ്ങളും ആചാരങ്ങളും പുനഃസ്ഥാപിക്കുന്നത് സുപ്രധാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘തന്ത്രികള്‍ പടിയിറങ്ങുക’, ‘ശബരിമല ആദിവാസികള്‍ക്ക്’, ‘ലിംഗസമത്വം ഉറപ്പാക്കാന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ട് ഡിസംബര്‍ 16 നു എരുമേലിയില്‍ കണ്‍വെന്‍ഷനും കേരളത്തിന്റെ വിവിധ നവോത്ഥാന കേന്ദ്രങ്ങളില്‍ നിന്ന് എരുമേലിയിലേക്ക് വില്ലുവണ്ടി യാത്രയും സാംസ്‌കാരിക കലാജാഥയും നടത്തുന്നത്.
ശബരിമലയുടെ മറവില്‍ നടക്കുന്ന നവബ്രാഹ്മണിക്യല്‍ – ശൂദ്രകലാപത്തെ പ്രതിരോധിക്കുന്നതിനും ആദിവാസികളുടെ അവകാശത്തെ പുനഃസ്ഥാപിക്കുന്നതിനും കേരളത്തിലെ മുഴുവന്‍ ജനാധിപത്യവാദികളും ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply