വയലും നീര്‍ത്തടവും നികത്തല്‍ എളുപ്പമാക്കാന്‍ ഒരു നിയമം

മഴപെയ്താലും പെയ്തില്ലെങ്കിലുമെല്ലാം സംഭവിക്കുന്ന ദുരന്തങ്ങളെയെല്ലാം പ്രകൃതി നല്‍കുന്ന ദുരന്തങ്ങള്‍ ആയി വ്യാഖ്യാനിക്കാണ് മിക്കപ്പോഴും നമ്മുടെ ശ്രമം. സുനാമി പോലുള്ള ദുരന്തങ്ങളില്‍ അതു ശരിയായിരിക്കാം. എന്നാല്‍ അല്‍പ്പം ശക്തിയോടെ മഴപെയ്യുമ്പോഴേക്കും സംഭവിക്കുന്ന ദുരന്തങ്ങളുടെ മുഖ്യകാരണം പ്രകൃതിയല്ല, മനുഷ്യരാണ് എന്നതല്ലേ വസ്തുത? നമ്മുടടെ വികസനസങ്കല്‍പ്പത്തിനനുസൃതമായ പ്രകൃതി നശീകരണങ്ങളുടെ സൃഷ്ടിയാണ് മിക്ക ദുരന്തങ്ങളും. അവയുടെ ഉത്തരവാദിത്തം പ്രകൃതിക്കു നല്‍കി കൈ കഴുകുകയല്ല വേണ്ടത്. കഴിഞ്ഞ ദിവസം കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതം വര്‍ധിപ്പിച്ചത് മലമുകളില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണയാണല്ലോ. […]

nel

മഴപെയ്താലും പെയ്തില്ലെങ്കിലുമെല്ലാം സംഭവിക്കുന്ന ദുരന്തങ്ങളെയെല്ലാം പ്രകൃതി നല്‍കുന്ന ദുരന്തങ്ങള്‍ ആയി വ്യാഖ്യാനിക്കാണ് മിക്കപ്പോഴും നമ്മുടെ ശ്രമം. സുനാമി പോലുള്ള ദുരന്തങ്ങളില്‍ അതു ശരിയായിരിക്കാം. എന്നാല്‍ അല്‍പ്പം ശക്തിയോടെ മഴപെയ്യുമ്പോഴേക്കും സംഭവിക്കുന്ന ദുരന്തങ്ങളുടെ മുഖ്യകാരണം പ്രകൃതിയല്ല, മനുഷ്യരാണ് എന്നതല്ലേ വസ്തുത? നമ്മുടടെ വികസനസങ്കല്‍പ്പത്തിനനുസൃതമായ പ്രകൃതി നശീകരണങ്ങളുടെ സൃഷ്ടിയാണ് മിക്ക ദുരന്തങ്ങളും. അവയുടെ ഉത്തരവാദിത്തം പ്രകൃതിക്കു നല്‍കി കൈ കഴുകുകയല്ല വേണ്ടത്. കഴിഞ്ഞ ദിവസം കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതം വര്‍ധിപ്പിച്ചത് മലമുകളില്‍ അനധികൃതമായി നിര്‍മ്മിച്ച തടയണയാണല്ലോ. നാലു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള തടയണയുടെ താഴെയാണ് ഉരുള്‍പൊട്ടിയത്. തടയണയും തകര്‍ന്നതോടെ ഇവിടെയുണ്ടായിരുന്ന നീര്‍ച്ചാല്‍ ഉഗ്രശക്തിയുള്ള മലവെള്ളപ്പാച്ചിലായി മാറുകയായിരുന്നു. മലയുടെ ഒരു ഭാഗം ഒലിച്ചുപോയി. കൂറ്റന്‍ പാറക്കല്ലുകള്‍ താഴേക്കുപതിച്ചു. മലമുകളില്‍ തടയണ നിര്‍മിക്കുന്നതു നാട്ടുകാര്‍ എതിര്‍ത്തിരുന്നെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയുമായിരുന്നു. ഇതൊരുദാഹരണം മാത്രം. ഇത്തരത്തിലാണ് മിക്ക ദുരന്തങ്ങളും. ഇപ്പോഴിതാ പശ്ചിമഘട്ടത്തില്‍ പരിസ്ഥിതി ദുര്‍ബ്ബലമേഖലകളായി ഗാഡ്ഗില്‍ കണ്ടെത്തിയ മിക്കവാറും പ്രദേശങ്ങള്‍ അങ്ങനെയല്ലാതാക്കി കൊടുത്തിരിക്കുന്നു. അവിടങ്ങളിലും ക്വാറികളും നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ശക്തമാകാന്‍ പോകുന്നു എന്നു സാരം. ഗാഡ്ഗില്‍ – കസ്തൂരിദേവന്‍ റിപ്പോര്‍ടടുകള്‍ നടപ്പാക്കിയാല്‍ കേരളത്തില്‍ ജാലിയന്‍ വാലാബാഗ് സംഭവിക്കുമെന്ന് താമരശ്ശേരി രൂപത ഭീഷണിപ്പെടുത്തിയതും അക്രമസമരങ്ങള്‍ അഴിച്ചുവിട്ടതും മറക്കാറായിട്ടുമില്ലല്ലോ.
ഈ ദിവസങ്ങളില്‍ തന്നെ പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത നമ്മള്‍ ഒരിക്കലും പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന പാഠങ്ങള്‍ പഠിക്കില്ല എന്നതിന്റെ ഉദാഹരണമാണ്. മുന്‍ വിഎസ് സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും വലിയ നേട്ടമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കമാണത്. നിയമം അട്ടിമറിച്ച് ഭേദഗതി ബില്‍ കൊണ്ടു വരാനാണ് നീക്കം. അത് കേരളത്തിലെ മുഴുവന്‍ വയലുകളും നിര്‍മ്മാണ മാഫിയക്ക് തീറെഴുതാന്‍ വേണ്ടിയല്ലാതെ മറ്റെന്തിനാണ്? ഭക്ഷ്യ- ജലസുരക്ഷക്ക് അനിവാര്യമായ നെല്‍വയലുകള്‍ വികസന തീവ്രവാദത്തിന്റെ ഇരയാവുകയാണെന്നതാണ് വാസ്തവം.
ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് തീര്‍ത്തും ജനകീയമായി നിര്‍മ്മിച്ച ഒരു നിയമമായിരുന്നു 2008ല്‍ പാസാക്കിയത്. എന്നാല്‍ അതേ ജനത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് ഇപ്പോള്‍ ഭേദഗതിക്ക് ശ്രമിക്കുന്നത്. പാടം മണ്ണിട്ടു നികത്തുന്നതിനെതിരെ പരാതിപ്പെടാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് അവകാശമില്ലാതാക്കാനാണ് നീക്കം. അതായത് ജനാധിപത്യത്തെ തന്നെ തകര്‍ക്കുകയാണെന്നര്‍ത്ഥം. ഭേദഗതി ബില്ലില്‍ സിപിഐ എതിര്‍പ്പിനെ തുടര്‍ന്ന് കൂടുതലായി ചേര്‍ക്കാന്‍ ശ്രമിച്ച നഗരങ്ങളെ ഒഴിവാക്കണം എന്ന നിര്‍ദ്ദേശം അംഗീകരിക്കാതിരിക്കല്‍ മാത്രമാണ് നടന്നത്. ബില്ലില്‍ മാറ്റമില്ല എന്നു പറയുമ്പോള്‍ 2008 ലെ നിയമം എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ മനപ്പൂര്‍വ്വം നീക്കം നടക്കുന്നു. അതല്ല വസ്തുത.
സംസ്ഥാനത്ത് നടന്ന നിരവധി സമരങ്ങളെ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ കര്‍ഷകരെ വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്ത് ജനകീയമായ അഭിപ്രായ രൂപീകരണം നടത്തി നിലവില്‍ വന്ന ഒരു നിയമം ഭേദഗതി ചെയ്യുമ്പോഴും ജനാഭിപ്രായം ആരായുക എന്ന ജനാധിപത്യ മര്യാദ ഭരണകൂടം പാലിക്കേണ്ടതുണ്ട്്. സംസ്ഥാനത്തെ വയലുകള്‍ വ്യാപകമായി തരം മാറ്റുന്നതിലുള്ള ആശങ്ക ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റവും അനിവാര്യമായ നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം കൊണ്ടുവന്നത്. വരും തലമുറക്ക് ശുദ്ധജലവും കൃഷിയിടവും കരുതി വെക്കണമെങ്കില്‍ ഇനിയൊരു സെന്റ് നെല്‍വയല്‍ പോലും പരിവര്‍ത്തനപ്പെടുത്താന്‍ അനുവദിക്കാത്ത കര്‍ശനമായ നിയമം ആവശ്യമണെന്നും ഭൂഗര്‍ഭജലത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോള്‍ അവശേഷിക്കുന്ന നീര്‍ത്തടങ്ങളെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കണമെന്നുമുള്ള തിരിച്ചറിവായിരുന്നു അതിനു പ്രചോദനമായത്. എന്നാല്‍ പുതിയ ഭേദഗതി ബില്‍പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ നികത്തലിന് എല്ലാവിധ ഇളവുകളും അനുവദിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ ഡാറ്റാബാങ്ക് പ്രസിദ്ധപ്പെടുത്താത്ത ഇടങ്ങളിലെ വയല്‍ വികസനത്തിനു വഴി മാറേണ്ടി വരും. പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കോ പൊതുപ്രവര്‍ത്തകര്‍ക്കോ വയല്‍ നികത്തലിനെതിരെ പരാതിപ്പെടാനുള്ള അവകാശം ഭേദഗതിയില്‍ നിഷേധിക്കുന്നു. പൊതു ആവശ്യത്തിന് വയല്‍ നികത്തുമ്പോഴുള്‍പ്പെടെ പ്രാദേശിക നിരീക്ഷണ സമിതികളുടെ ശുപാര്‍ശ ഒഴിവാക്കുകയാണ്. ചുരുക്കത്തില്‍ വയല്‍ എങ്ങനെ നികത്താം എന്നു വിശദമാക്കുന്ന നിയമമായി നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം മാറുകയാണ്.
വാസ്തവത്തില്‍ നെല്‍കൃഷി വര്‍ധിപ്പിക്കലിന് പുറമെ ഭൂഗര്‍ഭജല സംരക്ഷണത്തില്‍ നെല്‍വയലുകള്‍ക്കുള്ള പ്രാധാന്യം കൂടി കണക്കിലെടുത്താണ് കേരളം നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമം പാസാക്കിയതുതന്നെ. വികസന പദ്ധതികള്‍ക്ക് തെങ്ങിന്‍തോട്ടങ്ങളും റബര്‍ എസ്റ്റേറ്റുകളും ഉള്‍പ്പെടുന്ന ഭൂമി ഏറ്റെടുത്താല്‍പോലും നെല്‍വയല്‍ ഏറ്റെടുക്കുന്നപോലെ പാരിസ്ഥിതികാഘാതം ഉണ്ടാകുകയില്ല. എന്നാല്‍ നഗരപ്രദേശങ്ങളോട് ചേര്‍ന്നുള്ള നെല്‍വയലുകളില്‍ കണ്ണുവെച്ചിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് സര്‍ക്കാര്‍ നിയമ ഭേദഗതിക്ക് മുതിരുന്നതെന്ന് ആക്ഷേപമുണ്ട്. അവിടെയാണല്ലോ ഭൂമിക്ക് പൊന്നും വില ലഭിക്കുന്നത്. കരഭൂമിയായി മാറിയ പഴയ വയല്‍പ്രദേശങ്ങള്‍ പലതും ഇപ്പോഴും രേഖകളില്‍ വയലായി കിടക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തതും ഇത്തരമൊരു നീക്കത്തിനു കാരണമാണത്രെ. സത്യത്തില്‍ പൊതു ആവശ്യത്തിനായി നെല്‍വയലോ തണ്ണീര്‍ത്തടമോ നികത്തുന്നതിന് ഇപ്പോഴത്തെ നിയമത്തില്‍ തന്നെ വ്യവസ്ഥയണ്ട്. എന്നാല്‍ അതിനായി അനുമതി ലഭിക്കുക എളുപ്പമല്ലാത്തതിനാലാണ് പുതിയ നീക്കം. ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് പ്രാദേശിക, ജില്ലാതല സമിതികള്‍ ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതിയാണ് ഇത്തരത്തില്‍ അനുമതി നല്‍കേണ്ടത്. എന്നാല്‍ അതു പലപ്പോഴും നടക്കാറില്ല. താഴെത്തട്ടില്‍ പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി നികത്താന്‍ ശുപാര്‍ശ വരാറുണ്ടെങ്കിലും സംസ്ഥാനതല സമിതി അതനുവദിക്കാറില്ല. അതത് പ്രദേശങ്ങളില്‍ വെറെ ഭൂമി കണ്ടെത്താനാണ് പൊതുവില്‍ സമിതി ആവശ്യപ്പെടാറ്. എന്നാല്‍ ഇക്കാരണം കൊണ്ട് നിയമത്തില്‍ ഭേദഗതി കൊണ്ടുവരിക എന്നാല്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയായിരിക്കും. സത്യത്തില്‍ മുന്‍സര്‍ക്കാര്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നപ്പോള്‍ മുതല്‍ അതട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തമായിരുന്നു. അന്നുതന്നെ വ്യവസായ വകുപ്പ് രംഗത്തുവന്നു. എന്നാല്‍ റവന്യൂ, കൃഷി മന്ത്രിമാരുടെ കര്‍ശന നിലപാടിനെത്തുടര്‍ന്നാണ് ആ നീക്കം തകര്‍ന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം അതത് പ്രദേശത്തെ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ സംബന്ധിച്ച ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാത്തതിനെതിരെ ഭരണകക്ഷിയംഗങ്ങള്‍ തന്നെ രംഗത്തുവന്നു. തുടര്‍ന്നാണ് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുകയും സ്ഥലം നികത്തുന്നതിന് അനുമതി നല്‍കുന്നതിനുള്ള പ്രാദേശിക സമിതികള്‍ പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കവുമായി ഈ സര്‍ക്കാരും മുന്നോട്ടു വരുന്നു. അതിനെ തടയുകയാണ് പ്രകൃതിയേയും വരും തലമുറകളേയും സ്‌നേഹിക്കുന്ന ഏവരുടേയും കടമ. അല്ലെങ്കില്‍ വെള്ളപ്പൊക്കത്തേയും വരള്‍ച്ചയേയുമൊക്കെ പ്രകൃതി ദുരന്തങ്ങളായി ആക്ഷേപിച്ച് നമുക്ക് കാലം കളയേണ്ടിവരും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply