വധശിക്ഷ സംസ്‌കാരരഹിതം

മുംബൈ സ്‌ഫോടന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി. വധശിക്ഷക്കെതിരെ സമര്‍പ്പിച്ച പുന$പരിശോധന ഹരജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് നീളും. ലോകം മുഴുവന്‍ വധശിക്ഷക്കെതിരായ പൊതുജനാഭിപ്രായം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് മറ്റൊരു നിയമവിധേയമായ കൊലക്ക് ഇന്ത്യ തയ്യാറാകുന്നത്. വൈകാരികമായ ഒരു തലത്തിലാണ് മിക്കവരും വധശിക്ഷയെ അനുകൂലിക്കുന്നത്. ദേശീയവികാരത്തിന്റെ പശ്ചാത്തലമൊരുക്കിയാണ് പലപ്പോഴും വധശിക്ഷ നടപ്പാക്കുന്നത്. അങ്ങനെയതിന് പൊതുസമ്മതിയുണ്ടെന്നു വരുന്നു. പൊതുസമ്മതിയെ നീതിന്യായവ്യവ്‌സ്തക്കുമുകളില്‍ […]

vvv

മുംബൈ സ്‌ഫോടന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി. വധശിക്ഷക്കെതിരെ സമര്‍പ്പിച്ച പുന$പരിശോധന ഹരജി സുപ്രീംകോടതി തള്ളിയതിനെ തുടര്‍ന്നാണ് ദയാഹര്‍ജി സമര്‍പ്പിച്ചത്. ഈ സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കുന്നത് നീളും.
ലോകം മുഴുവന്‍ വധശിക്ഷക്കെതിരായ പൊതുജനാഭിപ്രായം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് മറ്റൊരു നിയമവിധേയമായ കൊലക്ക് ഇന്ത്യ തയ്യാറാകുന്നത്. വൈകാരികമായ ഒരു തലത്തിലാണ് മിക്കവരും വധശിക്ഷയെ അനുകൂലിക്കുന്നത്. ദേശീയവികാരത്തിന്റെ പശ്ചാത്തലമൊരുക്കിയാണ് പലപ്പോഴും വധശിക്ഷ നടപ്പാക്കുന്നത്. അങ്ങനെയതിന് പൊതുസമ്മതിയുണ്ടെന്നു വരുന്നു. പൊതുസമ്മതിയെ നീതിന്യായവ്യവ്‌സ്തക്കുമുകളില്‍ പ്രതിഷ്ഠിച്ച കോടതിവിധി പോലും ഉണ്ടായത് അങ്ങനെയാണല്ലോ. വധശിക്ഷയെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാകുന്നത് അങ്ങനെയാണ്.
ലോകത്ത് പകുതിയിലധികം രാഷ്ട്രങ്ങള്‍ വധശിക്ഷ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ അഞ്ഞൂറാമത്തെ വധശിക്ഷ നടപ്പാക്കിയപ്പോള്‍ വധിക്കപ്പെട്ടവരുടെ അവസാന വാക്കുകള്‍ അവര്‍ പുറത്തു വിട്ടിരുന്നു. അവരില്‍ വലിയൊരു വിഭാഗം പേര്‍ മരണത്തിനു തൊട്ടുമുമ്പും തങ്ങള്‍ കുറ്റവാളികളല്ല എന്നു ആണയിട്ടിരുന്നു. എന്റെ വാക്കുകള്‍ വിശ്വസിക്കൂ, ഞാന്‍ കുറ്റവാളിയല്ല എന്നു അവസാന നിമിഷവും പറഞ്ഞവര്‍ നിരവധിയാണ്. അവസാന മൊഴി സത്യമായിരിക്കുമെന്ന വിശ്വാസം ലോകത്തെ മുഴുവന്‍ അന്വേഷണ ഏജന്‍സികളും പിന്തുടരുന്നുണ്ട് എന്നോര്‍ക്കുക. നമ്മുടെ നാട്ടിലും ജഡ്ജിമാര്‍ തന്നെ നേരിട്ടെത്തി മരണമൊഴി എടുക്കുന്നതും ആ വിശ്വാസത്തിലാണല്ലോ.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായ വ്യവസ്ഥയിലെ അടിസ്ഥാന തത്വമാണ് ഇവിടെ ബലി കഴിക്കപ്പെടുന്നത്. മറ്റേതു ശിക്ഷയാണെങ്കിലും പിന്നീട് നിരപരാധിയാണെങ്കില്‍ ഒരു പരിധിവരെ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞെന്നു വരാം. എന്നാല്‍ വധശിക്ഷയില്‍ അതു സാധ്യമല്ലല്ലോ. ഏതു രാജ്യത്തെ ഏതു കോടതിക്കും തെറ്റു പറ്റാമെന്നതും യാഥാര്‍ത്ഥ്യം. ഇന്ത്യയിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ടാണല്ലോ അപ്പീല്‍ സംവിധാനവും മറ്റും നിലനില്‍ക്കുന്നത്. സുപ്രിം കോടതിക്കും പറ്റാമല്ലോ തെറ്റ്.
ഇവിടെതന്നെ സ്‌ഫോടനത്തില്‍ പങ്കെടുത്തില്ലെന്നും ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും മേമന്‍ ദയാഹരജിയില്‍ പറയുന്നു. നേരിട്ടുപങ്കെടുത്തവരെയൊന്നും തൂക്കിക്കൊല്ലുന്നില്ലതാനും.
ഇന്ത്യയില്‍ നടപ്പാക്കിയ ചില വധശിക്ഷകളിലും പ്രതികള്‍ അതര്‍ഹിക്കുന്നവരല്ല എന്ന ശക്തമായ വാദമുണ്ട്. പൊതുജനതാല്‍പ്പര്യാര്‍ത്ഥം വധശിക്ഷ നല്‍കുന്നു എന്നു കോടതി പ്രസ്താവിച്ച സംഭവവും ഉണ്ടായല്ലോ. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യയടക്കം മിക്ക രാജ്യങ്ങളും വധശിക്ഷ ഉപയോഗിച്ചിട്ടുണ്ട്. വധശിക്ഷക്കു വിധിക്കപ്പെട്ട രാഷ്ട്രതലവന്മാരുടെ നീണ്ട നിരതന്നെയുണ്ടല്ലോ. അവരില്‍ മിക്കവര്‍ക്കും ന്യായമായ രീതിയില്‍ കേസ് വാദിക്കാനുള്ള അവസരം പോലും ലഭിച്ചിട്ടില്ല. വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും കണക്കുകളില്ല.
കണ്ണിനു കണ്ണ്, കാതിനു കാത്, തലക്കു തല തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ട നീതിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അതു ഭൂഷണമല്ല. ഭീകരന്മാര്‍ ചെയ്യുന്നതിനു പകരം അതുമാകാം എന്ന ന്യായീകരണവും ശരിയല്ല. ഭീകരസംഘടനയല്ലല്ലോ ജനാധിപത്യ ഭരണ കൂടം. ഗോവിന്ദച്ചാമിയെ പോലുള്ളവരെയും ഡെല്‍ഹിയിലെ പെണ്‍കുട്ടിയെ മൃഗീയമായി കൊന്നവരേയും നിരപരാധികളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരരേയും മറ്റും പിന്നെന്തു ചെയ്യും എന്ന ചോദ്യവും സ്വാഭാവികം. കോടതിനടപടികള്‍ അതിവേഗമാക്കി വധശിക്ഷ ഒഴികെയുള്ള കഠിന ശിക്ഷ നടപ്പാക്കുക മാത്രമാണ് ശരി. കാരണം നിയമം ഉണ്ടെങ്കില്‍ ചിലര്‍ക്കു മാത്രമായി നടപ്പാക്കാനാവില്ലല്ലോ. വധശിക്ഷ നിലവിലുണ്ടെങ്കില്‍ എപ്പോഴും അത് പ്രഖ്യാപിക്കാമല്ലോ. എപ്പോഴും തെറ്റുപറ്റാനുള്ള സാധ്യതയുമുണ്ട്. കുറ്റവാളിയെ മാറ്റിയെടുക്കലാണ് ഏതൊരു ശിക്ഷയുടേയും അടിസ്ഥാന ലക്ഷ്യം എന്നതും ഓര്‍ക്കേണ്ടതാണ്. അതിനായി അവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക. ചലന സ്വാതന്ത്ര്യം നിഷേധിക്കുക. അതുതന്നെയാണ് ഏറ്റവും വലിയ ശിക്ഷ.
അമേരിക്ക, ചൈന, മതരാഷ്ട്രങ്ങള്‍ തുടങ്ങി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏകാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് മുഖ്യമായും ഇന്ന് വധശിക്ഷ നടപ്പാക്കുന്നത്. ഏതൊരു രാജ്യത്തേയും കടന്നാക്രമിക്കുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ജയിലുകള്‍ ഉള്ളത്. ഭീകരസംഘടനകളും വധശിക്ഷ നടപ്പാക്കാറുണ്ട്. (കേരളത്തില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വധശിക്ഷ നടപ്പാക്കുന്നു.) ജനാധിപത്യ രാഷ്ട്രങ്ങള്‍ മിക്കവാറും അത് നിരോധിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്രസഭയും ശക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒരു മതവിശ്വാസവും കൊലയെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ അഹിംസയുടെ പ്രവാചകനെ രാഷ്ട്രപിതാവെന്നു വിളിക്കുന്ന, ബുദ്ധന്റെ നാടെന്ന് അഭിമാനിക്കുന്ന ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും അത് ചെവികൊണ്ടിട്ടില്ല. ഇനിയെങ്കിലും ആ ദിശയില്‍ ചിന്തിച്ചില്ലെങ്കില്‍ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന നമ്മുടെ അഹങ്കാരത്തിന് അര്‍ത്ഥമില്ലാതാകും. പ്രമുഖ പാര്‍ട്ടികളില്‍ സിപിഎം മാത്രമാണ് വധശിക്ഷക്കെതിരെ നിലപാടെടുത്തിരിക്കുന്നത്.
1993 മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയായ യാക്കൂബ് മേമന് 2007ല്‍ ടാഡ കോടതിയാണ് വധശിക്ഷ വിധിച്ചത്. 2013ല്‍ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു. ഒരു കുറ്റകൃത്യത്തിന് ജീവപര്യന്തവും പരമാവധി ശിക്ഷയും നല്‍കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മേമന്‍ ദയാഹരജി നല്‍കിയിരിക്കുന്നത്. തീര്‍ച്ചായും ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രപതി ഇത് പരിഗണിക്കേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply