യെമന്‍: ഹുതിയത്തിന്റെ ദുരന്തകഥ

നവാസ് പെരുമ്പാവൂര്‍ യെമനിലെ ആഭ്യന്തര കലാപത്തില്‍ രൂപപ്പെടുന്ന അറബ് ഐക്യത്തിന്റെ കാണാപ്പുറങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ഒരു വംശത്തിന്റെ ദുരന്തകഥയുണ്ട്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒമ്പത് അറബ് രാജ്യങ്ങള്‍ യെമന്‍ തലസ്ഥാനമായ സനായിലേക്ക് വെടിയുതിര്‍ക്കുമ്പോള്‍ തകര്‍ന്നടിയുന്നത് ഹുതിയത് എന്ന ഷിയാ വിഭാഗക്കാരാണ്. യെമനില്‍ മാത്രം ഒരു ലക്ഷത്തി അമ്പതിനായിരത്തിലധികം മതവിശ്വാസികളുള്ള സയ്യിദുല്‍ ഷിയാ എന്നറിയപ്പെടുന്ന വിഭാഗമാണ് ഹുതിയത് വംശജര്‍. മതവിരോധികളെന്നും വിരുദ്ധരെന്നും മുദ്രകുത്തപ്പെടുന്ന ഈ വിഭാഗക്കാര്‍ തങ്ങളുടെ നിലനില്‍പിനായി ആയുധം കൈയിലെടുത്തിരിക്കുകയാണ്. സാമ്രാജ്യത്വ വിരുദ്ധതയെ പ്രത്യയശാസ്ത്രമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഹുതിയത് […]

yyyനവാസ് പെരുമ്പാവൂര്‍

യെമനിലെ ആഭ്യന്തര കലാപത്തില്‍ രൂപപ്പെടുന്ന അറബ് ഐക്യത്തിന്റെ കാണാപ്പുറങ്ങളില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ഒരു വംശത്തിന്റെ ദുരന്തകഥയുണ്ട്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒമ്പത് അറബ് രാജ്യങ്ങള്‍ യെമന്‍ തലസ്ഥാനമായ സനായിലേക്ക് വെടിയുതിര്‍ക്കുമ്പോള്‍ തകര്‍ന്നടിയുന്നത് ഹുതിയത് എന്ന ഷിയാ വിഭാഗക്കാരാണ്. യെമനില്‍ മാത്രം ഒരു ലക്ഷത്തി അമ്പതിനായിരത്തിലധികം മതവിശ്വാസികളുള്ള സയ്യിദുല്‍ ഷിയാ എന്നറിയപ്പെടുന്ന വിഭാഗമാണ് ഹുതിയത് വംശജര്‍. മതവിരോധികളെന്നും വിരുദ്ധരെന്നും മുദ്രകുത്തപ്പെടുന്ന ഈ വിഭാഗക്കാര്‍ തങ്ങളുടെ നിലനില്‍പിനായി ആയുധം കൈയിലെടുത്തിരിക്കുകയാണ്.
സാമ്രാജ്യത്വ വിരുദ്ധതയെ പ്രത്യയശാസ്ത്രമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഹുതിയത് വംശജര്‍ 1994 മുതലാണ് യെമനില്‍ സജീവമായത്. യെമനിലെ മറ്റൊരു വിശ്വാസ സമൂഹമായ സലഫിസത്തിനെതിരേ ആശയപരമായ പ്രചാരണം അഴിച്ചുവിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. 2004 മുതല്‍ യെമനിലെ പ്രബല ശക്തിയായി ഹുതിയത് വിഭാഗം നിലകൊള്ളുന്നു. യെമനിലെ സൈദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുതിയത് വംശജര്‍ക്ക് ഭീഷണിയായി നിലകൊള്ളുന്ന പ്രധാന രാജ്യം സുന്നി ഭൂരിപക്ഷമുള്ള സൗദിയാണ്. അല്‍ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് തുടങ്ങിയ തീവ്ര സുന്നി നിലപാടുള്ള സംഘടനകളില്‍നിന്ന് ഹുതിയത് വംശജര്‍ വലിയ ഭീഷണിയാണ് യെമനില്‍ നേരിടുന്നത്. വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളില്‍ പുരോഗമന ചിന്താരീതിയുള്ളവരുടെ കൂട്ടായ്മയായാണ് ഹുതിയത് പ്രവര്‍ത്തനമാരംഭിച്ചത്.
2003ല്‍ ഇറാഖിലേക്ക് അമേരിക്ക നടത്തിയ അധിനിവേശം ഹുതിയത് വംശജരുടെ ചിന്തകളില്‍ സമൂലമായ പരിവര്‍ത്തനമുണ്ടാക്കി. ഇത് സാമ്രാജ്യത്വജൂത വിരോധം സൃഷ്ടിക്കുകയും അമേരിക്കയോടുള്ള അറബ് രാജ്യങ്ങളുടെ ദാസ്യവൃത്തിയെ പരസ്യമായി ആക്ഷേപിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ നടപടിയെന്നോണം ഹുതിയത് വംശജരെ യെമന്‍ ഭരണകൂടം കല്‍ത്തുറുങ്കിലടച്ചു. 800 ഹുതിയത് വംശജരെ ബന്ധനസ്ഥരാക്കുകയും ഹുതിയത് ആത്മീയ നേതാവ് ഹുസൈന്‍ ബദര്‍ദീന്‍ അല്‍ഹുതിയെ യെമന്‍ സൈന്യം വധിക്കുകയും ചെയ്തു.
2011ലെ യെമനിലെ ജനകീയ വിപ്ലവത്തില്‍ ഹുതിയത് പ്രവര്‍ത്തകരുടെ പങ്ക് നിസ്തുലമായിരുന്നു. വിപ്ലവത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡയലോഗ് കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയുണ്ടാക്കി ജനാധിപത്യത്തില്‍ ഭാഗമാക്കുകയും കൂട്ടുകക്ഷി ഭരണത്തില്‍ പങ്കാളികളാകുകയും ചെയ്തു. യെമന്‍ വിപ്ലവത്തില്‍ തലസ്ഥാനമായ സനായില്‍ വന്‍ ജനകീയ മുന്നേറ്റമുണ്ടാക്കാന്‍ ഹുതിയത് വംശജര്‍ക്ക് സാധിച്ചു.
സനാ പ്രദേശത്ത് ഹുതിയത് ഭരണം പിടിച്ചെടുക്കുകയും സ്വന്തമായി വാര്‍ത്താ വിനിമയ സൗകര്യം സ്ഥാപിക്കുകയും സനാ പ്രദേശത്തെ യെമന്റെ വികസനകേന്ദ്രമാക്കി ഉയര്‍ത്തി കാണിക്കുകയും ചെയ്തു. സനായിലെ ഹുതിയത് മുന്നേറ്റം അറബ് രാജ്യങ്ങള്‍ക്ക് അമ്പരപ്പ് ഉണ്ടാക്കുകയും ഇതിന്റെ പിന്നില്‍ ഇറാന്റെ സഹായമാണെന്ന് സൗദി അറേബ്യ ആരോപിക്കുകയും ചെയ്തു. ഹുതിയത് പ്രവര്‍ത്തകരെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ ഏറ്റവും ഭീകരമായ രീതിയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് പിന്തുടര്‍ന്നത്. കഴിഞ്ഞ ജനുവരിയില്‍ ഹുതിയത് ആരാധനാലയമായ അല്‍ബദര്‍ അല്‍ ഹഷൂം പള്ളിയില്‍ വെള്ളിയാഴ്ച ആരാധന നടന്നുകൊണ്ടിരിക്കെ ഭീകരാക്രമണം ഉണ്ടായി. ഈ ആക്രമണത്തില്‍ 192 ഹുതിയത് പ്രവര്‍ത്തകര്‍ മരിച്ചു.
യെമന്റെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. എന്നാല്‍ ഇതിനെ ലോകരാഷ്ട്രങ്ങള്‍ ശ്രദ്ധിക്കുകയോ അപലപിക്കുകയോ ചെയ്തില്ല. പ്രതിരോധ രീതിയില്‍നിന്ന് ആക്രമണത്തിലേക്ക് തിരിയാന്‍ ഹുതിയത്ത് പ്രവര്‍ത്തകരെ പെട്ടെന്ന് പ്രകോപിച്ചത് ഈ സംഭവമാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആയുധ പിന്‍ബലത്തിലും സൗദിയുടെ സാമ്പത്തിക സഹായത്തിലുമാണ് ഈ ആക്രമണം നടന്നതെന്നും ഐക്യരാഷ്ട്ര സംഘടനയുടെ മൗനം അമേരിക്കയോടുള്ള വിധേയത്വമാണ് പ്രകടമാക്കുന്നതെന്നും ഹുതിയത് ആത്മീയ നേതാവ് അബ്ദുള്‍ മാലിക് ആല്‍ഹുതി കുറ്റപ്പെടുത്തി.
ഇറാനിയന്‍ സംസ്‌കാരത്തിന്റെ സ്വാധീനം ഏറെയുള്ള ഹുതിയത് വിഭാഗക്കാരെ ഉന്മൂലനം ചെയ്യുക സുന്നി ഭൂരിപക്ഷ രാജ്യങ്ങളുടെ എക്കാലത്തെയും ആഗ്രഹമാണ്. യെമന്റെ പ്രസിഡന്റായി അബ്ദുറബ് മന്‍സൂര്‍ ഹാദി അവരോധിക്കപ്പെട്ടപ്പോഴാണ് യെമനില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. സൗദി അറേബ്യയുടെ ചലിക്കുന്ന പാവയെന്ന് അറബ് ലോകത്ത് വിശേഷിക്കപ്പെടുന്ന മന്‍സൂര്‍ ഹാദി, സൗദി സര്‍ക്കാരിന്റെ സഹായത്തോടെ ഹുതിയത്ത് വംശജരെ അടിച്ചമര്‍ത്തുന്നതു തുടര്‍ന്നതാണ് യെമനില്‍ ആഭ്യന്തര കലാപം ശക്തമാകാന്‍ കാരണം.
യെമനിലെ സനായില്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ ബോംബാക്രമണം. സനായിലെ പ്രാദേശിക ഭരണകൂടം യെമന്‍ പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതക്കെതിരേ പ്രതികരിച്ചത് കാരണമായി കണ്ട് സൗദിയുടെ സഹായം യെമന്‍ പ്രസിഡന്റ് അഭ്യര്‍ഥിച്ചു. 100 യുദ്ധ വിമാനങ്ങളും പതിനയ്യായിരത്തോളം വരുന്ന കരനാവിക സൈനികരെയും യെമനിലേക്ക് വിന്യസിച്ചാണ് സൗദി തങ്ങളുടെ ലക്ഷ്യം നിറവേറ്റിയത്. സുന്നി ഭൂരിപക്ഷമുള്ള രാജ്യങ്ങളെ ഒരുമിച്ചുകൂട്ടിയാണ് സനായില്‍ സൗദി ആക്രമണമാരംഭിച്ചത്. ആക്രമണത്തില്‍ സനാ തകര്‍ന്നടിഞ്ഞുകഴിഞ്ഞു.
ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ചാരിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്, ഹുദിയത്ത് വംശജരെ ചികിത്സിക്കുന്നതില്‍പോലും യെമന്‍ ഭരണകൂടം മാനുഷിക പരിഗണന നല്‍കുന്നില്ല എന്നാണ്.
അമര്‍ച്ച ചെയ്യപ്പെടുന്നവന്റെ വിലാപങ്ങള്‍ക്ക് ആഗോളവത്കരണ കാലഘട്ടത്തില്‍ യാതൊരു പ്രസക്തിയുമില്ല. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും പ്രതികരിക്കാന്‍ ആളുകള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രമാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply