യുവജന – സൈ്ത്രണമുഖം കൈവിട്ട് കോണ്‍ഗ്രസ്സ്

ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്റ് തയ്യാറായത്. മാസങ്ങളോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം. കോണ്‍ഗ്രസ്സിനെപോലുള്ള ഒരു പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ ഭാരവാഹികളെ പ്രഖ്യാപിക്കുക എളുപ്പമല്ല. അര്‍ഹതയും യോഗ്യതയുമുള്ളവര്‍ നിരവധിയാണ്. ഗ്രൂപ്പ് താല്‍പ്പര്യങ്ങളും സാമുദായിക താല്‍പ്പര്യങ്ങളും സംരക്ഷിക്കണം. മുമ്പൊക്കെ വോട്ടെടുപ്പിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കാറുണ്ട്. എ കെആന്റണിയും വയലാര്‍ രവിയും കെ പി സി സി പരസിഡന്റാകന്‍ മത്സരിച്ചപ്പോള്‍ പൊതുതെരഞ്ഞെടുപ്പിന്റെ ആവേശമായിരുന്നു കേരളം കണ്ടത്. എന്നാല്‍ രണ്ടു ഗ്രൂപ്പുകള്‍ നാലായി മാറുകയും […]

cc

ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രഖ്യാപിക്കാന്‍ ഹൈക്കമാന്റ് തയ്യാറായത്. മാസങ്ങളോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം. കോണ്‍ഗ്രസ്സിനെപോലുള്ള ഒരു പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ ഭാരവാഹികളെ പ്രഖ്യാപിക്കുക എളുപ്പമല്ല. അര്‍ഹതയും യോഗ്യതയുമുള്ളവര്‍ നിരവധിയാണ്. ഗ്രൂപ്പ് താല്‍പ്പര്യങ്ങളും സാമുദായിക താല്‍പ്പര്യങ്ങളും സംരക്ഷിക്കണം. മുമ്പൊക്കെ വോട്ടെടുപ്പിലൂടെ ഭാരവാഹികളെ തെരഞ്ഞെടുക്കാറുണ്ട്. എ കെആന്റണിയും വയലാര്‍ രവിയും കെ പി സി സി പരസിഡന്റാകന്‍ മത്സരിച്ചപ്പോള്‍ പൊതുതെരഞ്ഞെടുപ്പിന്റെ ആവേശമായിരുന്നു കേരളം കണ്ടത്. എന്നാല്‍ രണ്ടു ഗ്രൂപ്പുകള്‍ നാലായി മാറുകയും ആരോഗ്യകരമായ ഗ്രൂപ്പിസം മാറി പാര്‍ട്ടിയെ തകര്‍ക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തപ്പോള്‍ തീരുമാനിക്കാനുള്ള അവകാശം പൂര്‍ണ്ണമായും ഹൈക്കമാന്റ് ഏറ്റൈടുക്കുകയായിരുന്നു. എന്നാലതും പലപ്പോളും വിവാദങ്ങളായി മാറിയിരുന്നു. ഹൈക്കമാന്റ് പ്രഖ്യാപിച്ച വി എം സുധീരനെ ഇരു ഗ്രൂപ്പുകളും ചര്‍ന്ന് പുകച്ചു പുറത്തുചാടിച്ചത് സമീപകാല സംഭവമാണല്ലോ.
എന്തായാലും ഇപ്പോള്‍ സാഹചര്യം കുറെയൊക്കെ മാറിയെന്നു പറയാം. ഗ്രൂപ്പുകള്‍ ഏറെക്കുറെ രണ്ടായി ചുരുങ്ങി. അതിനേക്കാളേറെ രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയും കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും കോണ്‍ഗ്രസ്സ് നേതാക്കളെ ഇരുത്തി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിയേക്കാള്‍ താല്‍പ്പര്യം മറ്റു താല്‍പ്പര്യങ്ങള്‍ക്കു നല്‍കിയാല്‍ അധികം താമസിയാതെ കേരളത്തില്‍ തങ്ങള്‍ മൂന്നാം സ്ഥാനത്താവും എന്ന് നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. അഖിലേന്ത്യാതലത്തില്‍ തന്നെ ഇപ്പോള്‍ കോണ്‍ഗ്രസ്സിനു സാമാന്യം ശക്തിയുള്ള അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലോകസഭാ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ്സ് വിജയിക്കണെമെന്നാണ് ഹൈക്കമാന്റിന്റെ ശാസന. അഖിലേന്ത്യാതലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ പാര്‍ട്ടിക്കാവുന്നുണ്ടെന്നതും നേതാക്കള്‍ കാണുന്നു. മറ്റു പാര്‍ട്ടികളേയും കൂടെകൊണ്ടുവരാന്‍ രാഹുലിനാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ മറ്റെല്ലാ താല്‍പ്പര്യങ്ങളേക്കാല്‍ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിനു പ്രാധാന്യം നല്‍കാന്‍ മിക്കവാറും നേതാക്കളൊക്കെ തയ്യാറായിട്ടുണ്ട്്.
മറുവശത്ത് കേരളത്തിലെ പ്രതേക സാഹചര്യം തിരിച്ചറിഞ്ഞ് പരമാവധി എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിക്കുന്ന സമീപനമാണ് ഹൈക്കമാന്റ് സ്വീകരിച്ചിരിക്കുന്നത് എന്നു വ്യക്തം. സ്വാഭാവികമായും എ കെ ആന്റണി ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരിക്കണം. ഗ്രൂപ്പ് താല്‍പ്പര്യങ്ങളും സാമുദായിക താല്‍പ്പര്യങ്ങളും ഏറെക്കുറെ സംരക്ഷിക്കാന്‍ ഈ പ്രഖ്യാപനത്തിലൂടെ സാധ്യമായിട്ടുണ്ടെന്നു പറയാം. അതിനായി 3 വര്‍ക്കിംഗ് പ്രസിഡന്റുമാരെ പുതുതായി നിയമിക്കാന്‍ പോലും ഹൈക്കമാന്റ് തയ്യാറായി. ഇരു വിഭാഗങ്ങള്‍ക്കും മിക്കവാറും നേതാക്കള്‍ക്കും സമ്മതനാണ് മുല്ലപ്പിള്ളി. മുല്ലപ്പള്ളിയും സുധാകരനും നേതൃസ്ഥാനത്തെത്തിയതോടെ ഈഴവ വിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാമെന്നാണു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കൊടിക്കുന്നിലിലൂടെ ദളിത് വിഭാഗത്തിനും നേതൃനിരയില്‍ പ്രാതിനിധ്യമായി. നായര്‍ വിഭാഗത്തില്‍നിന്നു രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തുണ്ട്. കെ.എം. മാണിയെ യു.ഡി.എഫിലേക്കു തിരിച്ചെത്തിച്ചതിനു പിന്നാലെ ബെന്നി ബഹനാന്‍ യു.ഡി.എഫ്. കണ്‍വീനറാകുന്നതോടെ ക്രിസ്ത്യന്‍ പിന്തുണ തിരിച്ചുകിട്ടുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ബെന്നി യു.ഡി.എഫ്. കണ്‍വീനറാകുന്നതോടെ എ ഗ്രൂപ്പിന്റെ സഹകരണം ശക്തിപ്പെടും. കണ്ണൂരില്‍നിന്നുള്ള സുധാകരന്‍ വര്‍ക്കിങ് പ്രസിഡന്റായതോടെ അവിടെ സി.പി.എമ്മിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നും നേതൃത്വം കരുതുന്നു. സംഘപരിവാറിനെതിരെ ശക്തമായ നിലപാടുള്ള കെ മുരളീധരന് തെരഞ്ഞെടുപ്പു ചുമതല നല്‍കിയതോടെ ബിജെപിയുമായി രഹസ്യബന്ധമെന്ന ആരോപണത്തിന്റെ മുനയൊടിക്കാനാകും. ശക്തമായ സംഘപരിവാര്‍ വിരുദ്ധ നിലപാടുള്ള എം എം ഷാനവാസിനെ കൊണ്ടുവരുന്നതിലൂടെ അസംബ്ലി തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട മുസ്ലിംവോട്ടുകള്‍ തിരിച്ചുപിടിക്കാനാകുമെന്നും ഹൈക്കമാന്റ് പ്രതീക്ഷിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിക്കണമെന്ന നിബന്ധന ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചിട്ടുണ്ട്. പരാജയം ഇളക്കിപ്രതിഷ്ഠയ്ക്കു വഴിയൊരുക്കിയേക്കാം.
കോണ്‍ഗ്രസ്സായതിനാല്‍ തീര്‍ച്ചയായും തര്‍ക്കങ്ങള്‍ സ്വാഭാവികം. പ്രസിഡന്റാകാന്‍ ഏറ്റവുമധികം ആഗ്രഹിച്ചിരുന്ന കെ സുധാകരന്‍ സന്തോഷവാനല്ല. കണ്ണൂരില്‍ സിപിഎമ്മിനോട് കട്ടക്കു കട്ട നില്‍്ക്കാന്‍ സുധാകരനെപോലൊരാള്‍ നേതൃത്വത്തില്‍ വരണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനശൈലി ബിജെപിയുടേയോ സിപിഎമ്മിന്റേതോ അല്ല എന്നാണിവര്‍ തിരിച്ചറിയാത്തത്. അത്തരത്തിലുള്ള കേഡര്‍ പാര്‍്ട്ടിയല്ല കോണ്‍ഗ്രസ്സ്. ആകാന്‍ പാടില്ല താനും. അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയിട്ടുണ്ടുതാനും.
സംഗതി ഇതൊക്കെയാണെങ്കിലും യുവജനങ്ങളോടും സ്ത്രീകളോടും കടുത്ത തെറ്റാണ് ഹൈക്കമാന്റ്് ചെയ്തിരിക്കുന്നതെന്നു പറയാതെ വയ്യ. ദളിതുകളോടും മുസ്ലിംവിഭാഗങ്ങളോടുമെന്ന പോലെ യുവജനങ്ങളോടും സ്ത്രീകളോടും വളരെ ഗുണാത്മക സമീപനമാണ് പൊതുവില്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും പ്രസിഡന്റുമാര്‍ യുവജനങ്ങളാണ്. മറ്റു പാര്‍ട്ടികളിലേയും യുവജനനേതാക്കളുമായി രാഹുല്‍ നല്ല ബന്ധത്തിലുമാണ്. സ്ത്രീകളേയും നേതൃത്വത്തിലേക്കു കൊണ്ടുവാര്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ കേരളത്തില്‍ നടപ്പായില്ല. പ്രഖ്യാപിക്കപ്പെട്ടവരെല്ലാം രാഹുലിനേക്കാള്‍ പ്രായം കൂടിയവരാണ്. വി ഡി സതീശന്‍ മുതല്‍ വി ടി ബല്‍റാം വരെയുള്ളവരുടെ പേരുകളൊന്നും പരിഗണിക്കപ്പെട്ടില്ല. മറുവശത്ത് ഷാനിമോള്‍ ഉസ്മാനെപോലുള്ള ഒരാളേയും പരിഗണിച്ചില്ല. തീര്‍ച്ചയായും രാഹുല്‍ അതിനായി ശ്രമിച്ചിരക്കണം. എന്നാല്‍ ഇവിടുത്തെ മര്‍ക്കട മുഷ്ടിക്കാരും വലിയ പാരമ്പര്യം പറയുന്നവരുമായ നേതാക്കള്‍ക്കു മുന്നില്‍ അദ്ദേഹത്തിനു മുട്ടു കുത്തേണ്ടിവന്നു എന്നു തന്നെ കരുതാം. എന്നാല്‍ അതുപാടില്ലായിരുന്നു. ദളിത് – ന്യൂനപക്ഷ മുഖം പോലെതന്നെ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രധാനമാണ് യുവജന – സ്‌ത്രൈണ മുഖവും. അതു തീരെ മനസ്സിലാക്കാത്തവരാണ് കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍. അതിനു മുന്നില്‍ മുട്ടുകുത്തിയ ഹൈക്കമാന്റ് നടപടി കോണ്‍ഗ്രസ്സില്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ നിരാശരാക്കുന്നു. ആസന്നമായ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന പ്രകടനത്തിന് ഈ സമീപനം തടസ്സമാകുെമന്നതിലും സംശയമില്ല. മറ്റുപാര്‍ട്ടികളു
ടെ അവസ്ഥ വ്യത്യസ്ഥമല്ല എന്ന മറുപടി ഈ തെറ്റിനു ന്യായീകരണമല്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply