മെയ്ദിനത്തില്‍ തന്നെ പറയേണ്ടത്…

പതിവുപോലെ 1886ല്‍ ചിക്കാഗോ തെരുവുകളില്‍ ഒഴുകിയ ചോരയുടെ പോരാട്ടവീര്യം ഉരുവിട്ട് ഒരു മെയ്ദിനം കൂടി കടന്നുപോയി. എല്ലാവര്‍ഷവും നടക്കുന്ന കാര്യങ്ങള്‍ അതേപടി ഒരു ചടങ്ങുപോലെ ആവര്‍ത്തിച്ചു. സംഘടിത തൊഴിലാളി സംഘടനകള്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി. എന്നാല്‍ തൊഴിലാളിവര്‍ഗ്ഗവും സമൂഹവും നേരിടുന്ന ആധുനിക വെല്ലുവിളികളെ കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. ആകെ നടന്നത് സ്ഥിരം തൊഴില്‍ നഷ്ടപ്പെടുമോ എന്ന സംഘടിത തൊഴിലാളി വിഭാഗങ്ങളുടെ ആശങ്ക മാത്രമാണ്. തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത ശേഷി തകര്‍ത്ത് തടസ്സങ്ങളില്ലാത്ത മുതലാളിത്ത ചൂഷണത്തിനു വഴിയൊരുക്കുകയാണ് ഈ […]

wwwപതിവുപോലെ 1886ല്‍ ചിക്കാഗോ തെരുവുകളില്‍ ഒഴുകിയ ചോരയുടെ പോരാട്ടവീര്യം ഉരുവിട്ട് ഒരു മെയ്ദിനം കൂടി കടന്നുപോയി. എല്ലാവര്‍ഷവും നടക്കുന്ന കാര്യങ്ങള്‍ അതേപടി ഒരു ചടങ്ങുപോലെ ആവര്‍ത്തിച്ചു. സംഘടിത തൊഴിലാളി സംഘടനകള്‍ പ്രകടനങ്ങളും സമ്മേളനങ്ങളും നടത്തി. എന്നാല്‍ തൊഴിലാളിവര്‍ഗ്ഗവും സമൂഹവും നേരിടുന്ന ആധുനിക വെല്ലുവിളികളെ കുറിച്ച് കാര്യമായ ചര്‍ച്ചകളൊന്നും നടന്നില്ല. ആകെ നടന്നത് സ്ഥിരം തൊഴില്‍ നഷ്ടപ്പെടുമോ എന്ന സംഘടിത തൊഴിലാളി വിഭാഗങ്ങളുടെ ആശങ്ക മാത്രമാണ്. തൊഴിലാളിവര്‍ഗത്തിന്റെ സംഘടിത ശേഷി തകര്‍ത്ത് തടസ്സങ്ങളില്ലാത്ത മുതലാളിത്ത ചൂഷണത്തിനു വഴിയൊരുക്കുകയാണ് ഈ നവലിബറല്‍ അജന്‍ഡയുടെ ലക്ഷ്യമെന്ന് യൂണിയനുകള്‍ വിലയിരുത്തുന്നു.

കേരളത്തെ സംബന്ധിച്ച് മെയ്ദിനാഘോഷം നടന്നത് തികച്ചും അപഹാസ്യമായ അന്തരീക്ഷത്തിലാണ്. അധ്വാനത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുകയും മാന്യമായ വേതനവും വിശ്രമവും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന സന്ദേശം ലോകത്തിനു നല്‍കിയ മെയ്ദിനം കേരളത്തിലാഘോഷിച്ചത് നോക്കൂകൂലി എന്നറിയപ്പെടുന്ന അധ്വാനിക്കാതെ പ്രതിഫലം പിടിച്ചുവാങ്ങുന്ന സമ്പ്രദായം അവസാനിപ്പിക്കുന്ന ഉത്തരവിറക്കിയായിരുന്നു. ഉത്തരവിറക്കിയതാകട്ടെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണിപോരാളിയെന്നു സ്വയം വിശേഷിപ്പിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരും. ഇത്തരമൊരു ഉത്തരവിറക്കേണ്ടി വന്ന സാഹചര്യം. കേരളത്തിലെ സംഘടിത തൊഴിലാളിവര്‍ഗ്ഗം എവിടെ എത്തിയിരിക്കുന്നു എന്നു വ്യക്തമാക്കുന്നു. എത്രമാത്രം അപചയപ്പെട്ടിരിക്കുന്നു എന്നും.
വാസ്തവത്തില്‍ ആരാണ് ഇവിടെ മെയ് ദിനം ആഘോഷിക്കുന്നത്? ഉത്തരം വ്യക്തം. സംഘടിത തൊഴിലാളിവര്‍ഗ്ഗം മാര്‍ഗ്ഗം. ചുമട്ടു തൊഴിലാളികള്‍, സംഘടിത വ്യവസായിക തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി ഡോക്ടര്‍മാര്‍ വരെയുള്ളവരാണ് ഇവിടെത്തെ സംഘടിത തൊഴിലാളി വിഭാഗങ്ങള്‍. ഇവരുടെ മൊത്തം എണ്ണമെടുത്താല്‍ എത്രവരും എന്നു പരിശോധിക്കുന്നത് നല്ലതാണ്. ഏറിയാല്‍ പതിനഞ്ചുലക്ഷത്തോളം വരും. ചിക്കാഗോയില്‍ ചൊരിഞ്ഞ ചോരയോട് എന്തെങ്കിലും പ്രതിബദ്ധത ഈ തൊഴിലാളികള്‍ക്കോ ഇവരുടെ ശക്തമായ യൂണിയനുകള്‍ക്കോ ഉണ്ടോ എന്നു ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരമെന്നതിനു അധികം ആലോചിക്കണോ? ഇതിന്റെ മറുവശമോ? ഒരു കോടിയോളം പേര്‍ കേരളത്തിലെ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ ഉറക്കം എന്നതൊക്കെ അവരുടെ സ്വപ്‌നം മാത്രം. ചെയ്യുന്ന തൊഴിലിന് മാന്യമായ വേതനം അവര്‍ക്കു കിട്ടുന്നുമില്ല. പീടികത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, ന്‌ഴ്‌സുമാര്‍, അണ്‍ എയ്ഡഡ് അധ്യാപകര്‍, നാടെങ്ങമുള്ള പ്രൈവറ്റ് സ്ഥാപനങ്ങളിലേയും ചെറുകിട വ്യവസായ സംരംഭങ്ങളിലേയും തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, പരമ്പരാഗത തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ഹോട്ടല്‍ തൊഴിലാളികള്‍, ഇതരസംസ്ഥാനതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികളുടെ അവസ്ഥയില്‍ തന്നെയുളള ചെറുകിട കര്‍ഷകര്‍ എന്നിങ്ങനെ പട്ടിക എത്രവേണമെങ്കിലും നീട്ടാം. ഇവര്‍ക്കൊക്കെ എന്തു മൈയ്ദിനം? ഇവരൊന്നും സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ പരിധിയില്‍ വരുന്നതേയില്ല. ഇവരുടെ പ്രശ്‌നങ്ങളില്‍ ഒരു യൂണിയനും താല്‍പ്പര്യമില്ല. കാരണം ഒരുപക്ഷെ മാര്‍ക്‌സും മറ്റും വിഭാവനം ചെയ്ത ആധുനിക വ്യവസായിക വര്‍ഗ്ഗത്തില്‍ പെട്ടവരല്ലായിരിക്കാം ഇവരെന്നതാണ്.
ഈ അസംഘടിത തൊഴിലാളി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല എന്നു മാത്രമല്ല പലപ്പോഴും അവര്‍ക്കെതിരെയാണ് യൂണിയനുകള്‍ നില കൊള്ളുന്നത് എന്നതാണ് വൈരുദ്ധ്യം. മിക്കപ്പോഴും തൊഴിലുടമകള്‍ക്കും മാനേജ്‌മെന്റുകള്‍ക്കുമൊപ്പമാണ് ഇവരെ കാണുക. ഇപ്പോള്‍തന്നെ ചേര്‍ത്തലയില്‍ കെ വി എം ആശുപത്രിയില്‍ അന്യായമായി പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കാനുള്ള സമരത്തില്‍ ഒരു സംഘടിതയൂണിയനുകളേയും കാണാനില്ല. അവിടെ മാത്രമല്ല, കേരളത്തില്‍ നടന്ന നഴ്‌സുമാരുടെ സമരങ്ങളിലൊന്നും ഇവരുടെയാരുടേയും സാന്നിധ്യം ഉണ്ടായിട്ടുണ്ടോ? ഈ യൂണിയനുകളുടെയെല്ലാം പിതൃസംഘടനകളും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളും തമ്മിലുള്ള ബന്ധം ആര്‍ക്കാണറിയാത്തത്? മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സമരത്തോടെടുത്തിരുന്ന നിലപാടും മറക്കാറായിട്ടില്ലല്ലോ. ഏറ്റവും വലിയ സംഘടിുതശക്തിയായ അധ്യാപക സംഘടനകളുടെ അജണ്ടയില്‍ അണ്‍ എയ്ഡഡ് അധ്യാപകരില്ല. തുണിക്കട മുതല്‍ വലുതും ചെറുതുമായ കടകളില്‍ തൊഴില്‍ ചെയ്യുന്ന, ഇരിക്കാന്‍ പോലും അവകാശമില്ലാത്ത ലക്ഷങ്ങളുടെ പ്രശ്‌നങ്ങളും ഈ യൂണിയനുകള്‍ പരിഗണിക്കാത്തതുപോലെ. വന്‍കിട സ്ഥാപനങ്ങളുടെ ഉടമകളാണ് നമ്മുടെ പ്രസ്ഥാനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് എന്നതും അറിയാത്തവര്‍ ആരുണ്ട്? കല്ല്യാണിനു മുന്നിലെ ഇരിപ്പുസമരത്തോട് ഐക്യപ്പെടാന്‍ ഒരു യൂണിയനും രംഗത്തു വന്നില്ല. ചെറുകിട മാധ്യമങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരുടേയും ഒരു വിഷയത്തിലും ഇടപടാത്ത പത്രപ്രവര്‍ത്തക യൂണിയനും മെയ്ദിനമാഘോഷിക്കുന്നുണ്ട്. മുമ്പൊക്കെ ഏറെ പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കര്‍ഷകതൊഴിലാളികളുടേയും ചെറുകിട കര്‍ഷകരുടേയും ഇപ്പോഴത്തെ അവസ്ഥ ഇതു തന്നെ. ലക്ഷകണക്കിനു വരുന്ന ഇതരസംസഥാനതൊഴിലാളികളുടെ കാര്യം പ്രതേകിച്ച് പറയാനുമില്ലല്ലോ.

മറ്റൊന്ന് സംഘടിതതൊഴിലാളി വിഭാഗങ്ങള്‍ക്ക് സാധാരണക്കാരായ ജനങ്ങളോടുള്ള സമീപനമാണ്. നോക്കുകൂലി ഒരുദാഹരണം മാത്രം. ബസ് ജീവനക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ നടത്തുന്ന മിന്നല്‍ പണിമുടക്കുകള്‍ അവിടെ നില്‍ക്കട്ടെ. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുളളവരാണ് തൊഴിലാളികളെന്നതിനാല്‍ അവരുടെ മോചനം സമൂഹത്തിന്റെ മുഴുവന്‍ മോചനമാണെന്നാണല്ലോ സങ്കല്‍പ്പം. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നതെന്താണ്? കേരളത്തിലെ പല വന്‍കിട കമ്പനികളും സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന പോരാട്ടങ്ങളോട് ആ കമ്പനികളിലെ തൊഴിലാളികള്‍ സ്വീകരിക്കുന്ന സമീപനം നോക്കൂ.. മാവൂര്‍, പ്ലാച്ചിമട, കാതിക്കുടം, പെരിയാര്‍ തീരത്തെ കമ്പനികള്‍ എന്നിവയെല്ലാം ഉദാഹരണം. പാരിസ്ഥിതികനാശം സൃഷ്ടിക്കാതെ കമ്പനി നടത്താന്‍ മാനേജമെന്റുകളോടാവശ്യപ്പെടുന്നതിനുപകരം ഗുണ്ടകളെപോലെ സമരം നടത്തുന്നവര്‍ക്കെതിരെയാണ് ഇവരെല്ലാം രംഗത്തുവരാറുള്ളത്. ചങ്ങറപോലെ പാവപ്പെട്ട ദളിതരും ആദിവാസികളും നടത്തുന്ന സമരങ്ങളേയും തകര്‍ക്കാനാണ് ഇവരുടെ ശ്രമം. ചങ്ങറെ സമരക്കാര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതില്‍ പ്രധാനികള്‍ എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. ക്വാറി സമരങ്ങളുടെ കാര്യം പറയാനുമില്ല. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരാണ് തൊഴിലാളി വര്‍ഗ്ഗം എന്നാണ് പറയാറ്. എന്നാല്‍ നഷ്ടപ്പെടാനില്ലാത്തവര്‍ക്കെതിരെ തങ്ങളുടെ ശത്രുവര്‍ഗ്ഗമെന്നു പറയപ്പെടുന്ന മുതലാളിവര്‍ഗ്ഗത്തിനൊപ്പമാണ് ഇവരെ സ്ഥിരം കാണുക. പലപ്പോഴും തൊഴിലിനോടുളള സമീപനവും പരിശോധിക്കുക. പൊതുജനങ്ങളുമായി ഇടപെടുന്ന തൊഴില്‍ ചെയ്യുന്നവരില്‍ സംഘടിതരായവരുടെ സമീപനം എല്ലാവര്‍ക്കും അരിയാവുന്നതല്ലേ? ഇന്ന് പെന്‍ഷന്‍ കിട്ടാതെ ബുദ്ധിമുട്ടുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ അവരുടെ നല്ല കാലത്ത് എങ്ങനെയാണ് യാത്രക്കാരോട് ഇടപെട്ടിരുന്നത്? ഇന്ന് ഇന്ത്യയിലെ 26 ല്‍ അവസാനസ്ഥാനത്താണ് കെ എസ് ആര്‍ ടി സി. സെക്രട്ടറിയേറ്റില്‍ ഇപ്പോള്‍ കെട്ടികിടക്കുന്നത് ലക്ഷകണക്കിനു ഫയലുകളാണെന്നും ഓര്‍ക്കുന്നത് നന്ന്. യൂണിയനുകള്‍ കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയാല്‍ തീരാവുന്ന അഴിമതിയാകട്ടെ അനുദിനം വര്‍ദ്ധിക്കുന്നു. സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധത ഇന്ന് ഈ യൂണിയനുകള്‍ക്കുണ്ടോ? മറുവശത്ത് വേതനവര്‍ദ്ധനവുപോലുള്ള കാര്യങ്ങള്‍ക്കേ തൊഴിലാളികള്‍ക്കും യൂണിയനുകളോട് താല്‍പ്പര്യമുള്ളു. ഐ ടി പോലുള്ള പുതിയ തൊഴില്‍ മേഖലകളിലാകട്ടെ അതുപോലുമില്ല.
സംഘടിതതൊഴിലാളി വര്‍ഗ്ഗത്തെ കുറിച്ചുള്ള ഇല്ലാത്ത അവകാശവാദങ്ങളാണ് പല പാര്‍ട്ടികളും യൂണിയനുകളും ഇപ്പോഴും ഉന്നയിക്കുന്നത്. തോഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വ്വദേശീയതയെ കുറിച്ചും പറയുന്നു. അവിടേക്കൊന്നും പോകേണ്ട. ഇവിടെതന്നെ തൊഴിലാളി വിഭാഗങ്ങളെയടക്കം സമൂഹത്തെ ഭിന്നിപ്പിക്കു്‌നന ജാതിവ്യവസ്ഥയെ വ്യക്തിജീവിതത്തില്‍ മറികടക്കാന്‍ ഏതെങ്കിലും യൂണിയന്‍ തൊഴിലാളികളെ സജ്ജരാക്കുന്നുണ്ടോ ? ഒന്നുമില്ല. എല്ലാ വര്‍ഷവും പതിവുള്ള പോലെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തെപറ്റിയുള്ള നൊസ്റ്റാള്‍ജിയകള്‍ ആവര്‍ത്തിച്ച് ഈ മെയ്ദിനവും കടന്നുപോയി. സഥിരം തൊഴിലാളികള്‍ നേരിടുന്ന പുതിയെ വെല്ലുവിളികളെ കുറിച്ചുപോലും വാചകകസര്‍ത്തുകളല്ലാതെ മറ്റൊന്നുമില്ലാതെ…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply