മൂന്നാം പശ്ചിമഘട്ടയാത്രയുടെ പ്രസക്തി

ആനയും അമ്പാരിയുമില്ലാതെ ആള്‍ക്കൂട്ടത്തിന്റെ വലിയ അകമ്പടിയില്ലാതെ ഇപ്പോള്‍ ഒരു കേരള യാത്ര നടക്കുന്നുണ്ട്. പശ്ചിമഘട്ട രക്ഷായാത്ര. ഭക്ഷ്യ സുരക്ഷ, ജലസുരക്ഷ, കാലാവസ്ഥ സുരക്ഷ, കേരളം നിലനില്‍ക്കാന്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്നതാണ് ജാഥയുടെ മുദ്രാവാക്യം. ആഗസ്ത് 16ന് നിയാം ഗിരി സമരനായകനും ഗ്രീന്‍ നോബല്‍ എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ എന്‍വിറോണ്‍മെന്റല്‍ പ്രൈസ് സമ്മാനിതനും, ഒറീസയിലെ ആദിവാസി മേഖലകളില്‍ നിരവധി സമരം നയിച്ച വ്യക്തിയുമായ പ്രഫുല്ല സാമന്ത റായ് കാസര്‍കോടുവെച്ച് ഉദ്ഘാടനം ചെയ്ത ഇപ്പോള്‍ വടക്കന്‍ ജില്ലകളില്‍ പര്യടനം തുടരുകയാണ്. ജാഥ […]

ppp

ആനയും അമ്പാരിയുമില്ലാതെ ആള്‍ക്കൂട്ടത്തിന്റെ വലിയ അകമ്പടിയില്ലാതെ ഇപ്പോള്‍ ഒരു കേരള യാത്ര നടക്കുന്നുണ്ട്. പശ്ചിമഘട്ട രക്ഷായാത്ര. ഭക്ഷ്യ സുരക്ഷ, ജലസുരക്ഷ, കാലാവസ്ഥ സുരക്ഷ, കേരളം നിലനില്‍ക്കാന്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്നതാണ് ജാഥയുടെ മുദ്രാവാക്യം. ആഗസ്ത് 16ന് നിയാം ഗിരി സമരനായകനും ഗ്രീന്‍ നോബല്‍ എന്നറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ എന്‍വിറോണ്‍മെന്റല്‍ പ്രൈസ് സമ്മാനിതനും, ഒറീസയിലെ ആദിവാസി മേഖലകളില്‍ നിരവധി സമരം നയിച്ച വ്യക്തിയുമായ പ്രഫുല്ല സാമന്ത റായ് കാസര്‍കോടുവെച്ച് ഉദ്ഘാടനം ചെയ്ത ഇപ്പോള്‍ വടക്കന്‍ ജില്ലകളില്‍ പര്യടനം തുടരുകയാണ്. ജാഥ ഒക്ടോബര്‍ 16 ന് തിരുവനന്തപുരത്ത് സമാപിക്കും.
ആള്‍ക്കൂട്ടപെരുമയോ ബാന്റുവാദ്യങ്ങളോ പണക്കൊഴുപ്പിന്റെ ശബളിമയോ ഇല്ലാതെ കടന്നു പോകുന്ന ഈ ജാഥ മണ്ണിന്റെയും മനുഷ്യന്റേയും കുടിവെള്ളത്തിന്റേയും പച്ചപ്പിന്റേയും രാഷ്ട്രീയം ഉറക്കെ പറയാനാണ് ശ്രമിക്കുന്നത്. 6 സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടം എണ്ണമറ്റ നദികളുടെ അമ്മയും 50 കോടി ജനങ്ങളുടെ കുടിവെള്ള സ്രോതസ്സും അനന്ത കോടിജൈവ വൈവിദ്ധ്യത്തിന്റെ കളിത്തൊട്ടിലുമാണ്. കണ്ണും കരളുമില്ലാത്ത ഖനനമാണ് ഈ പര്‍വതത്തിലുടനീളം നടക്കുന്നത്. പ്രകൃതിസമ്പത്ത് ഖനന മാഫിയയുടെ ആര്‍ത്തി മാറാത്ത വായയിലലിയുന്നതിനു മുമ്പ് നാടുണ രേണ്ടതുണ്ടെന്നും കാടുകളും പുഴകളും ഭൂപ്രകൃതിയും എന്തെല്ലാം വികസന വഴിയെ സഞ്ചരിച്ചാലും മറ്റാര്‍ക്കും നിര്‍മ്മിച്ചെടുക്കാക്കാനാകില്ല എന്നും മുന്നറിയിപ്പു നല്‍കുന്നു ഈ യാത്ര. ഒപ്പം കാടും മലയും മുടിക്കുന്നവര്‍ക്ക് കാവല്‍ നില്‍ക്കുന്നവര്‍ക്ക് താക്കീതും.
അറുപതു വയസായ നാളില്‍ തന്നെ കേരളം സമ്പൂര്‍ണ്ണമായി വരള്‍ചാബാധിതമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. നമ്മള്‍ ‘ഏകകണ്ഠമായി’ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികസന നയത്തിന്റെ ഫലമായുണ്ടതാണ്. മഴയുടെ താളം തെറ്റിയ കേരളം ഈ പ്രകൃതിചൂഷണ വികസനയങ്ങളുടെ സൃഷ്ടിയാണ്.
കുടിവെള്ളമില്ലാത്ത കേരളം..മഴയില്ലാത്ത കേരളം.. മലയില്ലാത്ത കേരളം ..പുഴയില്ലാത്ത കേരളം .. പാറക്കെട്ടുകളില്ലാത്ത കേരളം.. പശ്ചിമഘട്ടം ഇല്ലാത്ത കേരളം .. അങ്ങനെയുള്ള ഒരു ‘നവകേരള ‘ സൃഷ്ടിയാണ് കഴിഞ്ഞ 60 വര്‍ഷമായി ഇവിടെ നടന്നതെന്ന് പറയാം.. എന്നാല്‍ കക്ഷി വ്യത്യാസമില്ലാതെ ഈ വികസനത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ഒന്നിച്ചു നില്‍ക്കുകയാണ്. മൂലധനഉടമകളുടെ ലാഭം പെരുപ്പിക്കാന്‍ മണ്ണും മലയും കല്ലും പുഴയും പാറയും വെള്ളവും എടുത്തു വിഴുങ്ങാനാണ് ഭരണകൂടം പലപ്പോഴും സമവായം ചോദിക്കുന്നത്. അത്തരം സമവായത്തിന്റെ പരിണാമമാണ് ഈ അവസ്ഥ.. ഈ സാഹചര്യത്തില്‍ പ്രകൃതിക്കുവേണ്ടിയുള്ള കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്ന പോരാട്ടങ്ങളെ കാണാനും .. ഏകോപിപ്പിക്കുവാനും സംവാദങ്ങള്‍ ഉയര്‍ത്തുവാനും വേണ്ടിയുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ‘പശ്ചിമഘട്ട രക്ഷായാത്ര’ നടക്കുന്നത്..
വാസ്തവത്തില്‍ ഈയൊരു സന്ദേശമുയര്‍ത്തിക്കൊണ്ടുള്ള മൂന്നാമത്തെ യാത്രയാണ് ഇപ്പോള്‍ നടക്കുന്നത്. കാല്‍ നൂറ്റാണ്ട് മുമ്പ് കേരളത്തിന്റെയും മറ്റ് പശ്ചിമഘട്ട പരദേശങ്ങളുടെയും പാരിസ്ഥിതികാപചയങ്ങള്‍ ദീര്‍ഘദര്‍ശനം ചെയ്ത ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നവാപൂരില്‍ നിന്നും കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച രണ്ട് പശ്ചിമഘട്ട യാത്രകളാണ് കേരളത്തിന്റെ പരിസ്ഥിതി ബോധത്തില്‍ വന്‍ചലനങ്ങള്‍ സൃഷ്ടിച്ചത്. സൈലന്റ് വലി കാടുകളുടെ സംരക്ഷണത്തിനുവേണ്ടി നടന്ന പ്രചരണങ്ങളും പ്രക്ഷോഭങ്ങളും കാടില്ലെങ്കില്‍ നാടില്ല എന്ന തിരിച്ചറിവ് വ്യാപകമാക്കാന്‍ സഹായിച്ചിരുന്നു. എന്നാല്‍ പുതിയ വികസന സങ്കല്പങ്ങളും രാഷ്ട്രീയ നേതൃത്വത്തിന്റെ അവസരവാദപരമായ സമീപനങ്ങളും കൂടുതല്‍ വനനാശത്തിനും അനിയന്ത്രിതമായ വനം കയ്യേറ്റങ്ങള്‍ക്കും ഇടയാക്കിയ പശ്ചാത്തലത്തിലാണ് പരിസ്ഥിതി ശാസ്ത്രജ്ഞരും സാമൂഹ്യ പ്രവര്‍ത്തകരും, കവികളും കലാകാരന്മാരുമടങ്ങുന്ന രണ്ട് യാത്രാസംഘങ്ങള്‍ നാല് മാസത്തോളം നീണ്ടുനിന്ന ഒരു പഠന പ്രചരണയാത്ര സംഘടിപ്പിച്ചത്. വനം കയ്യേറ്റങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ശക്തമായ സാമൂഹിക ഇടപെടലുകള്‍ ഉണ്ടാകുന്നതിന് അത് പ്രേരണ നല്‍കി. വന വിഭവങ്ങളുടെ ഭരണം എന്നതില്‍ നിന്നും വനപരിപാലനം എന്ന കാഴ്ചപ്പാടിലേക്ക് വനം വകുപ്പിനെ എത്തിക്കുന്നതിനും അങ്ങനെ ഉയര്‍ന്നു വന്ന പുതിയ പരിസ്ഥിതി ബോധം സഹായകമായി.
പക്ഷേ രണ്ട് ദശകങ്ങളിലായി കേരളത്തില്‍ സംഭവിച്ച റിയല്‍ എസ്റ്റേറ്റ്/നിര്‍മ്മാണ വികസനം കാര്യങ്ങളാകെ തകിടം മറിക്കുകയായിരുന്നു.
നാട്ടിന്‍പുറത്തെ തുണ്ടു ഭൂമികള്‍ റിയല്‍ എസ്റ്റേറ്റ് മുതലാളിമാര്‍ക്ക് തീറെഴുതിയ ഇടത്തരക്കാരില്‍ നല്ലൊരു പങ്ക് മലയോരങ്ങളിലെ കന്നിമണ്ണിലാണ് കണ്ണ് വെച്ചത്. സംഘടിത വനംകയ്യേറ്റം പ്രോത്സാഹിപ്പിച്ചു. ഭൂമി മറിച്ചുവില്‍ക്കുന്ന ലോബികള്‍ രാഷ്ട്രീയ പിന്‍ബലത്തോടെ രംഗത്തെത്തി. ടൂറിസം വികസനത്തിന്റെയും റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെയും പേരില്‍ വനമേഖലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനും നിയമം ലഘിച്ച് നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനും സംഘടിതമായ ശ്രമങ്ങള്‍ നടന്നു. വന്‍കിട വികസന പദ്ധതികള്‍ക്കും ഫ്ളാറ്റ് നിര്‍മ്മാണ വ്യവസായത്തിനും വിഭവങ്ങളൊരുക്കാന്‍ കുന്നുകള്‍ ഇടിച്ചുനിരത്തപ്പെട്ടു. പാറമടകളും കല്ലുടക്കുന്ന യന്ത്രഭീമന്മാരും പാറമണല്‍ ഫാക്ടറികളും പശ്ചിമഘട്ടത്തില്‍ വ്യാപകമായി. രാഷ്ട്രീയ നേതാക്കള്‍ നേരിട്ടും ബിനാമിയായും പെട്ടെന്ന് കോടീശ്വരന്‍മാരാകുന്നതിനുള്ള എളുപ്പവഴിയെന്ന നിലയില്‍ പാറമടകളിലേയ്ക്കും ചാടിയിറങ്ങി. കേന്ദ്രമന്ത്രിമാര്‍ മുതലുള്ളവര്‍ ഈ പുതുപ്പണക്കാരുടെ സംരക്ഷക വേഷം കെട്ടി. ആദിവാസികള്‍ വംശനാശത്തിന്റെ വക്കിലെത്തി. അതോടൊപ്പം കാടുകയ്യേറ്റം, കാട്ടുതീയിടല്‍, അണക്കെട്ടുകളുടെയും റോഡുകളുടെയും വ്യാപനം, കുന്നിടിക്കല്‍, പുഴകളില്‍ നിന്നുള്ള മണല്‍ വാരല്‍, ഏകവിളത്തോട്ടങ്ങള്‍, രാസകൃഷി, നിയന്ത്രണമില്ലാത്ത തീര്‍ത്ഥാടനങ്ങള്‍. വിനോദസഞ്ചാരം, വനവിഭവക്കൊള്ള, നായാട്ട്, അനിയന്ത്രിതമായ കെട്ടിടനിര്‍മ്മാണങ്ങള്‍, പട്ടണവികസനം, അനഭിമത വ്യവസായങ്ങള്‍ തുടങ്ങിയവ പശ്ചിമഘട്ടത്തെ മുന്‍പില്ലാത്തവിധമുള്ള ദുരന്തത്തിലേക്ക് നയിച്ചു.
ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടത്. എന്നാല്‍ റിപ്പോര്‍ട്ട് മലയാളത്തില്‍ അച്ചടിക്കാനോ കര്‍ഷകരിലെത്തിക്കാനോ ഭരണകര്‍ത്താക്കള്‍ താല്‍പ്പര്യം കാണിച്ചില്ല. മാത്രമല്ല അതട്ടിമറിക്കാന്‍ എല്ലാവരും ഒന്നിച്ചു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ ഒരുകൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ പശ്ചിമഘട്ട സംവാദയാത്ര സംഘടിപ്പിച്ചത്. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം അതിന്റെ യഥാര്‍ത്ഥ ഉടമകളായ ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കുമാണെന്നും പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ അധികാരം ലഭ്യമാകുമ്പോള്‍ മാത്രമേ പ്രകൃതിസംരക്ഷണം സാധ്യമാകുകയുള്ളൂ എന്നുമാണ് യാത്രയിലൂടെ യൂത്ത് ഡയലോഗ് ഉന്നയിച്ചത്. ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും നയരൂപീകരണത്തില്‍ പങ്കാളികളാകാന്‍ സാധിക്കുന്ന വിധത്തില്‍ അധികാര ഘടനകളില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും അവര്‍ ചൂണ്ടികാട്ടി.
ജാഥയുടെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മലയോരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ സമരം ചെയ്യുന്ന സമരസമിതികളെ ഐക്യപ്പെടുത്താനും ശ്രമമുണ്ടായി. അതേസമയം പശ്ചിമഘട്ടത്തിലെ ക്വാറികള്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത് അവിടങ്ങളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായല്ല, മുഴുവന്‍ കേരളീയര്‍ക്കും വേണ്ടായാണെന്ന വസ്തുതയും ചൂണ്ടികാട്ടപ്പെട്ടു. കേരളത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിധിവിട്ട രീതിയിലാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാനത്തെ കെട്ടിടങ്ങളുടേയും വീടുകളുടേയും ഫ്ളാറ്റുകളുടേയും നിര്‍മ്മാണം മറ്റു സംസ്ഥാനത്തേക്കാള്‍ വളര കൂടുതലാണ്. അതേസമയം ലക്ഷകണക്കിനു വീടുകള്‍ പൂട്ടികിടക്കുകയാണ്. കടല്‍ഭിത്തി കെട്ടാനായും വന്‍തോതില്‍ ഖനനം നടക്കുന്നുണ്ട്.
യാത്രയില്‍ ബോധ്യപ്പെട്ട മറ്റൊന്ന് അടുത്തയിടെ വനപ്രദേശങ്ങള്‍ ധാരാളം കത്തിപ്പോയിട്ടുണ്ടെന്നതാണ്. അതിനുപുറകില്‍ സംഘടിതമായ നീക്കമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ കര്‍ഷകരുടെ വിഷയങ്ങള്‍ കാര്യമായി ചര്‍ച്ചചെയ്യുമ്പോഴും ആദിവാസികളുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നു. മാത്രമല്ല, പശ്ചിമഘട്ടത്തിലെ ഏറ്റവും പുതിയ പ്രവണത കുടിയിറങ്ങല്‍ പ്രക്രിയ ആരംഭിച്ചു എന്നതാണ്. അമിതമായ വനം കയ്യേറലുകള്‍ വന്യജീവികള്‍ പുറത്തുവരാനും ജലലഭ്യത കുറയാനും മറ്റും കാരണമായതാണ് കുടിയിറങ്ങലിനു പ്രേരിപ്പിക്കുന്നത്. ഈ നിലക്കുപോയാല്‍ വരും വര്‍ഷങ്ങളില്‍ മലയോരജനത സമതല പ്രദേശങ്ങളിലേക്ക് തിരിച്ചുവരാന്‍ ആരഭിക്കും. അതു പുതിയ പ്രശ്‌നങ്ങളും സൃഷ്ടിക്കും. പുതിയ ജാഥ പൂര്‍ത്തിയാകുന്നതോടെ പശ്ചിമഘട്ടവംു കേരളവംു നേരിടുന്ന പാരിസ്ഥിതിക ഭീഷണിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply