മിസ്റ്റര്‍ പ്രതാപന്‍, ഇത് എകെജിയുടെ നാടാണ്…

ബസില്‍ യാത്രചെയ്യുമ്പോള്‍ വഴിയില്‍ സമരം. അതുകണ്ട് ചാടിയിറങ്ങി സമരത്തില്‍ ഭാഗഭാക്കായിരുന്ന ഒരാള്‍, സമരം വിജയിച്ച ശേഷം അടുത്ത് ബസില്‍ കയറി യാത്ര തുടര്‍ന്നിരുന്ന ഒരാള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. എകെജി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എകെജിയുടെ നാട്ടില്‍ ഇപ്പോള്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന് സമരങ്ങളില്‍ പങ്കെടുക്കുന്നത് കുറ്റകരമാകുന്നു, തീവ്രവാദമാകുന്നു. കാതിക്കുടത്ത് നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെയുള്ള സമരത്തില്‍ പുറത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നു, അവരെല്ലാം തീവ്രവാദികളാണ് എന്ന പ്രചരണമാണ് വ്യാപകമായിരിക്കുന്നത്. കമ്പനി മാനേജ്‌മെന്റും എകെജിയുടെ പിന്‍ഗാമികളുമെല്ലാം അത് പറയുന്നു. മാനേജ്‌മെന്റിനു കമ്പനി തുടരണം. […]

tn-prathapan

ബസില്‍ യാത്രചെയ്യുമ്പോള്‍ വഴിയില്‍ സമരം. അതുകണ്ട് ചാടിയിറങ്ങി സമരത്തില്‍ ഭാഗഭാക്കായിരുന്ന ഒരാള്‍, സമരം വിജയിച്ച ശേഷം അടുത്ത് ബസില്‍ കയറി യാത്ര തുടര്‍ന്നിരുന്ന ഒരാള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. എകെജി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. എകെജിയുടെ നാട്ടില്‍ ഇപ്പോള്‍ മറ്റു പ്രദേശങ്ങളില്‍ നിന്ന് സമരങ്ങളില്‍ പങ്കെടുക്കുന്നത് കുറ്റകരമാകുന്നു, തീവ്രവാദമാകുന്നു.
കാതിക്കുടത്ത് നിറ്റാ ജലാറ്റിന്‍ കമ്പനിക്കെതിരെയുള്ള സമരത്തില്‍ പുറത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നു, അവരെല്ലാം തീവ്രവാദികളാണ് എന്ന പ്രചരണമാണ് വ്യാപകമായിരിക്കുന്നത്. കമ്പനി മാനേജ്‌മെന്റും എകെജിയുടെ പിന്‍ഗാമികളുമെല്ലാം അത് പറയുന്നു. മാനേജ്‌മെന്റിനു കമ്പനി തുടരണം. തൊഴിലാളി യൂണിയനുകള്‍ക്കും. അതിനു ഭീഷണിയായവരെല്ലാം അവര്‍ക്ക് തീവ്രവാദികള്‍. അത് മനസ്സിലാക്കാം. അതിനെ എതിര്‍ക്കാന്‍ എളുപ്പമാണ്, കാരണം അവരത് തുറന്നു പറയുന്നു എന്നതുതന്നെ.
എന്നാല്‍ മിസ്റ്റര്‍ ടി എന്‍ പ്രതാപന്‍, താങ്കള്‍ ചെയ്യുന്നതാണ് കൂടുതല്‍ ദുഖകരം. ഹരിത എംഎല്‍എയായ താങ്കള്‍ സമരത്തിനൊപ്പമാണെന്ന് അവകാശപ്പെടുന്നു. നല്ലത്. എന്നാല്‍ താങ്കളുടെ പല നടപടികളും നാട്ടുകാരില്‍ സംശയമുളവാക്കുന്നു. തങ്ങള്‍ ചാലക്കുടി പുഴയിലേക്ക് മാലിന്യം തള്ളുന്നു എന്ന് മാനേജ്‌മെന്റ് പോലും സമ്മതിക്കുന്നു. ഈ സാഹചര്യത്തില്‍ കമ്പനി അടച്ചു പൂട്ടുക എന്നതാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ സമരത്തില്‍ സജീവമാണെന്ന പ്രതീതി സൃഷ്ടിച്ചിട്ടുള്ള താങ്കള്‍ സമരക്കാര്‍ക്കും സമരവിരുദ്ധര്‍ക്കുമിടയില്‍ ഒരു സേഫ്റ്റി വാല്‍വായി പ്രവര്‍ത്തിക്കുകയാണോ എന്ന സംശയം വ്യാപകമാണ്. താങ്കളുടെ സുഹൃത്തും ഐഎന്‍ടിയുസി നേതാവും മറ്റൊരു ഹരിത എംഎല്‍എയുമായ വിഡി സതീശന്‍ സമരത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നു എന്നത് ഈ സംശയത്തെ ഫലപ്പെടുത്തുന്നു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി കമ്പനി പൂട്ടുക എന്ന ഒറ്റ പരിഹാരം മാത്രം നിലനില്‍ക്കുമ്പോഴാണ് താങ്കളുടെ ഒളിച്ചുകളി. താങ്കളുടെ ഈ സാന്നിധ്യം ആക്ഷന്‍ കൗണ്‍സിലിലും നാട്ടുകാരിലും നിരവധി പ്രശ്‌നങ്ങള്‍ക്കു കാരണമായിട്ടുണ്ടുതാനും.
കഴിഞ്ഞ 21ന് കമ്പനിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ ക്രൂരമായ ലാത്തിചാര്‍ജ്ജ്് നടന്നല്ലോ. പുറത്തുനിന്നു സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ തിരഞ്ഞുപിടിച്ച് പോലീസ് മര്‍ദ്ദിക്കുകയായിരുന്നു. ലാത്തി ചാര്‍ജ്ജിനു മുമ്പും പിന്നീട് ആശുപത്രിയില്‍ വെച്ചും പുറത്തുനിന്ന് വന്നവരോട് താങ്കളുടെ ഭാഷയില്‍ താങ്കളും ശകാരം ചൊരിഞ്ഞതു നിരവധിപേര്‍ കാണുകയുണ്ടായി. പ്രത്യേകിച്ച് വയനാട്ടില്‍ നിന്നുള്ള ഡോ ഹരിക്കെതിരേയും മറ്റും താങ്കള്‍ ആക്രോശിക്കുകയായിരുന്നു. കമ്പനിക്കുചുറ്റുമുള്ളവര്‍ മാത്രമേ സമരത്തില്‍ പങ്കെടുക്കാന്‍ പാടൂ എന്നാണോ താങ്കളും പറയുന്നത്? മറ്റുള്ളവരെല്ലാം തീവ്രവാദികളാണെന്ന മാനേജ്‌മെന്റിന്റേയും യൂണിയനുകളുടേയും വാദം ശരിയാണെന്നല്ലേ ഫലത്തില്‍ താങ്കളും പറയുന്നത്? അതുവഴി സമരത്തെ അടിച്ചമര്‍ത്താന്‍ താങ്കളും കൂട്ടു നില്‍ക്കുകയാണ്.
മറ്റൊന്നുകൂടി… താങ്കള്‍ സ്ഥലം എംഎല്‍എ യല്ലല്ലോ. അവിടത്തുകാരനുമല്ല. പുറത്തുനിന്നവര്‍ക്ക് അവിടെ കാര്യമില്ലെങ്കില്‍ താങ്കള്‍ക്കുമത് ബാധകമല്ലേ? കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ എത്രയോ പ്രശ്‌നങ്ങളുണ്ട്. അവ പരിഹരിച്ചാല്‍ പോരേ?
സുഹൃത്തേ, അനുയായികള്‍ കൈവിട്ടെങ്കിലും ഇത് എകെജിയുടെ നാടാണ്. ഇനിയും നിരവധി പേര്‍ കാതിക്കുടത്തെത്തും. ഒന്നുകില്‍ സതീശനെപോലെയോ സ്ഥലം എംഎല്‍എ ബി ഡി ദേവസിയെപോലേയോ സമരത്തിനെതിരെ നിലപാടെടുക്കുക. അല്ലെങ്കില്‍ സമരത്തോടൊപ്പം നില്‍ക്കുക… ഇരട്ടത്താപ്പ് ഇനിയും വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply