മഹാനഗരം നന്മകളാല്‍ സമൃദ്ധം

ഗോപി ഇവിടെ യാത്രചെയ്യാന്‍ എത്ര സൗകര്യം. ഒരാള്‍പോലുമില്ല തുറിച്ചുനോക്കാന്‍. എനിക്കിനി ഇവിടെ പഠിച്ചാല്‍ മതി. പറയുന്നത് പത്താംക്ലാസ്സ് കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുന്ന മകള്‍. കേരളത്തില്‍ എവിടെ പോയാലും വേട്ടയാടുന്ന കണ്ണുകളും സ്ത്രീപീഡനങ്ങളെ കുറിച്ചുള്ള നിരന്തര വാര്‍ത്തകളുമായിരിക്കാം അവളെകൊണ്ടങ്ങനെ പറയിച്ചത്. അവള്‍ പറയുന്നതങ്ങനെ സമ്മതിച്ചുകൊടുക്കാനാകുമോ? തര്‍ക്കിച്ചു. അന്നത്തെ പത്രത്തിലെ ഒരു തലക്കെട്ട് അവള്‍ക്ക് കാണിച്ചുകൊടുത്ത് വിജയിയെ പോലെ ചിരിച്ചു. വസായ് റോഡില്‍ ഒരു നഴ്‌സ് കൊല്ലപ്പെട്ടു. വാര്‍ത്ത മുഴുവന്‍ വായിച്ച അവളുടെ മറുപടി. അച്ഛാ, അതു മലയാളി നഴ്‌സാണ്. […]

IMAGE2

ഗോപി
ഇവിടെ യാത്രചെയ്യാന്‍ എത്ര സൗകര്യം. ഒരാള്‍പോലുമില്ല തുറിച്ചുനോക്കാന്‍. എനിക്കിനി ഇവിടെ പഠിച്ചാല്‍ മതി. പറയുന്നത് പത്താംക്ലാസ്സ് കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുന്ന മകള്‍. കേരളത്തില്‍ എവിടെ പോയാലും വേട്ടയാടുന്ന കണ്ണുകളും സ്ത്രീപീഡനങ്ങളെ കുറിച്ചുള്ള നിരന്തര വാര്‍ത്തകളുമായിരിക്കാം അവളെകൊണ്ടങ്ങനെ പറയിച്ചത്. അവള്‍ പറയുന്നതങ്ങനെ സമ്മതിച്ചുകൊടുക്കാനാകുമോ? തര്‍ക്കിച്ചു. അന്നത്തെ പത്രത്തിലെ ഒരു തലക്കെട്ട് അവള്‍ക്ക് കാണിച്ചുകൊടുത്ത് വിജയിയെ പോലെ ചിരിച്ചു. വസായ് റോഡില്‍ ഒരു നഴ്‌സ് കൊല്ലപ്പെട്ടു. വാര്‍ത്ത മുഴുവന്‍ വായിച്ച അവളുടെ മറുപടി. അച്ഛാ, അതു മലയാളി നഴ്‌സാണ്. മിക്കവാറും കൊലയാളിയും മലയാളിയായിരിക്കും. ഉത്തരംമുട്ടി ഈയുള്ളവന്‍.
ഇരുപതുവര്‍ഷത്തിനുശേഷം ഒരിക്കല്‍കൂടി മഹാനഗരത്തില്‍. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമെന്നുള്ള വരികളുടെ പൊള്ളത്തരം നാലുവര്‍ഷത്തെ മുബൈ (അന്നത്തെ ബോംബെ) ജീവിതത്തില്‍ നിന്നുതന്നെ ബോധ്യപ്പെട്ടിരുന്നു. ആനന്ദിന്റെ ആള്‍ക്കൂട്ടമായിരുന്നു നാടുവിടുമ്പോള്‍ സിരകളില്‍ നിറയെ. ആള്‍ക്കൂട്ടത്തിലെ മറൈന്‍ഡ്രൈവില്‍ ശാന്തമായ കടലിലേക്കുനോക്കി എത്രയോ ദിവസം. ആ കടല്‍പോലെ ശാന്തമായിരുന്നു സത്യത്തില്‍ നഗരജീവിതവും. അരചാണ്‍ വയറിനുവേണ്ടി സബ്‌റബന്‍ ട്രെയിനുകളില്‍ തൂങ്ങുന്ന ലക്ഷങ്ങള്‍. സാമൂഹ്യജീവിതം ഇവര്‍ക്കില്ല എന്നാണല്ലോ ആരോപണം. അതുപോലെ ആരേയും ദ്രോഹിക്കാനോ അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനോ പരദൂഷണത്തിനോ ഇവര്‍ക്കു സമയമില്ല. എങ്കിലും തീവണ്ടിയില്‍ കുറെ സമയം ഇരുന്നവര്‍ എണീറ്റ് മറ്റുള്ളവര്‍ക്കു സീറ്റുകൊടുക്കുന്നതും കുട്ടികളേയും പ്രായമായവരേയും വികലാംഗരേയും സ്ത്രീകളേയും ഇരുത്തി തിരക്കില്‍ നിന്നു രക്ഷിക്കുന്നതും കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ഇക്കുറിയും ആ കാഴ്ച കണ്ടു. അതുപോലെ എത്രയോ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ സാമൂഹ്യജീവിതത്തിന്റെ മാതൃകകളുമാണ്. പിന്നീട് നടന്ന വംശീയ കൂട്ടകൊലയില്‍ എത്രയോ പേരെ അയല്‍പക്കത്തെ അന്യമതസ്ഥര്‍ ഒളിപ്പിച്ച് രക്ഷപ്പെടുത്തി. മുബൈ തനിക്ക് സ്വാതന്ത്ര്യത്തിന്റെ ലോകം കാണിച്ചുതന്നു എന്നു പറഞ്ഞ നമ്മുടെ പ്രിയകഥാകാരി മാനസിയും ആ വെല്ലുവിളി സ്വീകരിക്കുകയുണ്ടായല്ലോ.
പഠിപ്പുകഴിഞ്ഞാല്‍ ഒന്നുകില്‍ ട്യൂഷനെടുക്കുക, പി.എസ്.സി എഴുതി കാത്തിരിക്കുക, കൂടെ അല്പം രാഷ്ട്രീയം, സംസ്‌കാരിക പ്രവര്‍ത്തനം, പ്രണയം, അവസാനം ജയന്തി ജനത കയറുക. അതായിരുന്നു അക്കാലത്തെ മലയാളി യുവത്വം. മുംബൈയില്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്തവര്‍ കുറവ്. ഒന്നുകില്‍ മുംബൈയില്‍ ഒരു ജോലി, അല്ലെങ്കില്‍ ഗള്‍ഫിലേക്കുള്ള ഇടത്താവളം. അതിനുമുമ്പുള്ള തലമുറയുടെ കാലത്ത് ജയന്തി എത്തുമ്പോള്‍ മുതലാളിമാര്‍ കാറുമായി വി.ടി സ്റ്റേഷനില്‍ എത്തിയിരുന്നു. ടൈപ്പും ഷോര്‍ട്ട് ഹാന്റും അറിയുന്നവരെ പൊക്കാന്‍. എണ്‍പതുകള്‍ പക്ഷെ തങ്ങള്‍ക്കുള്ള അവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്നാരോപിച്ച് താക്കറെ മദ്രാസികള്‍ക്കെതിരെ തിരിഞ്ഞ കാലമായിരുന്നു. അന്ന് താക്കറേക്ക് വേറെ മുഖമായിരുന്നു. മണ്ണിന്റെ മക്കള്‍ വാദം. മുസ്ലിം വിരുദ്ധത മുഖ്യമുദ്രാവാക്യമായത് പിന്നീടായിരുന്നു. സത്യത്തില്‍ മണ്ണിന്റെ മക്കള്‍ വാദത്തില്‍ ചെറിയൊരു ന്യായീകരണമുണ്ടായിരുന്നു. അവിടെ നിന്നുള്ളവര്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്ഥമായി വിദ്യഭ്യാസം നേടി വരുമ്പോള്‍ തൊഴില്‍ കിട്ടാത്ത അവസ്ഥയില്‍ നിന്നായിരുന്നു ആ വാദം ഉയര്‍ന്നു വന്നത്. സ്വന്തം നാട്ടില്‍ തൊഴില്‍ കണ്ടെത്തുക, അതിനുള്ള പ്രതിബന്ധമെന്താണെങ്കില്‍ മറികടക്കുക എന്നതാണ് ശരിയെന്ന് അന്ന് സ്വാഭാവികമാും തോന്നി. അങ്ങനെയായിരുന്നു മടക്കം. തോന്നി. എന്നാല്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ളവരാണല്ല നമ്മള്‍. ഒരു ഡി.എം.കെ പോലും ഉണ്ടാക്കാന്‍ കഴിയാത്തവര്‍.
തീര്‍ച്ചയായും അന്ന് നഗരത്തില്‍ ശക്തമായ ഒരു അധോലോകം ഉണ്ടായിരുന്നു. ഹാജിമസ്താനും വരദരാജനും മറ്റും. എന്നാല്‍ പല ആന്റി ഹീറോ സിനിമകളിലും കാണുന്നപോലെ ധാരാവിക്കാര്‍ അവരെ സംരക്ഷിച്ചിരുന്നു. ധാരാവി ജീവിതം അടുത്തറിയാന്‍ തീരുമാനിച്ചത് അങ്ങനെ. സഹോദരന്റെ സ്ഥലമുണ്ടായിട്ടും പോകരുതെന്ന് നിരവധി തവണ പറഞ്ഞിട്ടും ധാരാവിയുടെ ഒരറ്റത്ത് കുറച്ചുകാലം താമസിച്ചു. സ്ലം ഡോഗ് മില്ലിനിയര്‍മാര്‍ അന്നുണ്ടായിരുന്നില്ല. എന്നാല്‍ ഒരുദിവസം ഓഫീസുകളില്‍ പതിനായിരത്തില്‍പരം ഇഡ്ഡലി വില്ക്കുന്നവരുമുണ്ടായിരുന്നു. ധാരാവിയില്‍ നിന്നുള്ളവരായതിനാല്‍ ബാങ്ക് എക്കൗണ്ട് ലഭിക്കാതിരുന്ന ഇവര്‍ വരുമാനം സൂക്ഷിച്ചുവെക്കാന്‍ പാടുപെട്ടിരുന്നു. എയ്ഡ്‌സ് കണ്ടെത്തുന്നതിനുമുന്നായതിനാല്‍ കാമാട്ടിപ്പുരക്ക് സുവര്‍ണ്ണകാലമായിരുന്നു. ചുവന്ന വിത്തുകളുടെ കാലം. മുംബൈയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന സംഘഗാനം മാസികയില്‍ ലേഖനം തയ്യാറാക്കാനായി ചുവന്ന തെരുവിലെത്തിയപ്പോള്‍ വലിയ ചര്‍ച്ചയൊന്നും വേണ്ട, കാര്യം നടത്തി പോകാനായിരുന്നു മറുപടി. സത്യത്തില്‍ അവിടത്തെ പതിനായിരങ്ങളായിരുന്നു മഹാനഗരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്തിയിരുന്നത്.
കാലം മാറി. നഗരം മാറി. പ്രാദേശികവാദവും അധോലോകവും വര്‍ഗ്ഗീയതക്കു വഴിമാറി. ബാബറി മസ്ജിദിനുശേഷം ചോര കട്ടിയായിപോയ വംശീയ ഉന്മൂലനം. എന്നാല്‍ താക്കറെയുടെ വീടിനുമുന്നിലും ബോംബ് പൊട്ടിയതോടെ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ആളികത്തലിനു ആശ്വാസം. പിന്നീടുണ്ടായ സ്‌ഫോടനങ്ങളും അക്രമങ്ങളും ആസൂത്രണം ചെയ്തത് മുഖ്യമായും പുറത്തുനിന്ന്. ഓരോപ്രാവശ്യവും ഒന്നോ രണ്ടോ ദിവസത്തെ മരവിപ്പിനുശേഷം നഗരം വീണ്ടം സജീവം. ട്രെയിനില്‍ മതമോ ജാതിയോ നോക്കാതെയുള്ള ചീട്ടുകളി. സച്ചിനെകുറിച്ചും ഷാരൂഖാനെകുറിച്ചും ബച്ചനേയും ഐശ്വര്യയേയും കുറിച്ചുമെല്ലാം വാചാലരാകുന്നു. രാഷ്ട്രീയനേതാക്കള്‍ ഈ സംഭാഷണങ്ങളില്‍ കടന്നു വരുന്നത് വിരളം.
നഗരം വളര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ ഐ.ടിയില്‍ പുറകിലായത് വളര്‍ച്ചയുടെ വേഗത കുറച്ചു. മലയാളിക്ക് മുംബൈ അനാകര്‍ഷകമായി. ബാംഗ്ലൂര്‍വഴി അമേരിക്കയും യൂറോപ്പുമായി മലയാളിയുടെ പ്രവാസം. നിരവധി പേര്‍ മടങ്ങി. മലയാളിയുടെ സാംസ്‌കാരിക പ്രവര്‍ത്തനം സി.പി.എം, ബി.ജെ.പി സംഘടനകളുമായിമാത്രം ബന്ധപ്പെട്ട് ഒതുങ്ങി. പിന്നെ കുറെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട സമാജങ്ങളും മഹിളാവിങ്ങുകളും.
എയ്ഡ്‌സ്, ചുവന്നതെരുവിനെ ക്ഷീണിപ്പിച്ചു. ആസൂത്രിതമായ വികസനപദ്ധതികളില്‍ ധാരാവിയുടെ നില മെച്ചപ്പെട്ടു. സ്ലം ഡോഗ് മില്ലിനിയര്‍ കണ്ട് സ്ലം ടൂറിസത്തിനെത്തിയവര്‍ പലരും നിരാശരായി. വര്‍ഗ്ഗീയതയോടൊപ്പം പതുക്കെ വളര്‍ന്ന കപടസദാചാരം പതിനായിരകണക്കിനു ബാര്‍ ഗേള്‍സിനെ തൊഴില്‍ രഹിതരാക്കി. എന്നാല്‍ ഏതുമാറ്റത്തിലും ഒരുപാട് നന്മകള്‍ നഗരം മുറുകെ പിടിക്കുന്നു. കവിക്കാണ് തെറ്റിയത്.
ഒരാഴ്ചക്കുശേഷം മടക്കം കൊങ്കണ്‍ വഴി. കോഴിക്കോട് നിന്നു കയറിയ കൗമാരക്കാരന്‍ സൂത്രത്തില്‍ തന്റെ അടുത്ത് എഴുതിയിട്ടുപോയ മൊബൈല്‍ നമ്പര്‍ എഴുതിയ കടലാസ് കാണിച്ചുതന്ന് മകളുടെ ചിരി. അതെ, നാടെത്തി എന്നു ബോധ്യപ്പെട്ടത് അപ്പോഴാണ്……

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Journey | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply