മലയാളി ലജ്ജിക്കണം

കല്‍പ്പറ്റ നാരായണന്‍ കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമുള്ളതാണ് എന്ന് പറയാന്‍ പറ്റില്ല. കാരണം, അത്രമേല്‍ അപരിഷ്‌കൃതരായ ഒരു ജനതയാണ് സംഘപരിവാര്‍ എന്ന് തെളിയിക്കുകയാണ് വാസ്തവത്തില്‍ ഇത് ചെയ്യുന്നത്. ഇതൊരു സാഹിത്യകൃതിയാണ്. ഒരു സാഹിത്യകൃതി അന്യഥാ ആവിഷ്‌കരിക്കാന്‍ ആകാത്ത ഒരു സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കരത്തിനുള്ളതാണ്. പറയാന്‍ ആകാത്തതും പറയാന്‍ അനുവദിക്കപ്പെടാത്തതും പറയാന്‍ വേണ്ടിയിട്ടാണ് നോവല്‍ പോലെ ഒരു സാഹിത്യശാഖ ഉണ്ടാകുന്നത്. ആ സ്വാതന്ത്ര്യത്തെക്കൂടി സഹിക്കാന്‍പറ്റാത്ത ഒരു ജനത കേരളത്തില്‍ വളര്‍ന്നുവരുന്നു എന്നത് ഭയാനകമായ ഒരു കാര്യമാണ്. അതിമാരകമായ ഒരു ലിറ്റററിസം […]

meesa

കല്‍പ്പറ്റ നാരായണന്‍

കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമുള്ളതാണ് എന്ന് പറയാന്‍ പറ്റില്ല. കാരണം, അത്രമേല്‍ അപരിഷ്‌കൃതരായ ഒരു ജനതയാണ് സംഘപരിവാര്‍ എന്ന് തെളിയിക്കുകയാണ് വാസ്തവത്തില്‍ ഇത് ചെയ്യുന്നത്. ഇതൊരു സാഹിത്യകൃതിയാണ്. ഒരു സാഹിത്യകൃതി അന്യഥാ ആവിഷ്‌കരിക്കാന്‍ ആകാത്ത ഒരു സ്വാതന്ത്ര്യത്തിന്റെ ആവിഷ്‌കരത്തിനുള്ളതാണ്. പറയാന്‍ ആകാത്തതും പറയാന്‍ അനുവദിക്കപ്പെടാത്തതും പറയാന്‍ വേണ്ടിയിട്ടാണ് നോവല്‍ പോലെ ഒരു സാഹിത്യശാഖ ഉണ്ടാകുന്നത്. ആ സ്വാതന്ത്ര്യത്തെക്കൂടി സഹിക്കാന്‍പറ്റാത്ത ഒരു ജനത കേരളത്തില്‍ വളര്‍ന്നുവരുന്നു എന്നത് ഭയാനകമായ ഒരു കാര്യമാണ്. അതിമാരകമായ ഒരു ലിറ്റററിസം കേരളത്തില്‍ വളര്‍ന്നുവരുന്നു. അതിന്റെ വക്താക്കളാണവര്‍. മനസ്സിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ അവര്‍ നിരാകരിക്കുന്നു എന്നതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം. ഒരു നോവലിലെ രണ്ടു കഥാപാത്രങ്ങള്‍, അതും അമ്പത് കൊല്ലം മുമ്പുള്ള കഥയുടെ പശ്ചാത്തലത്തില്‍ സംസാരിച്ചത് മുന്‍നിര്‍ത്തി, ആ നോവല്‍ നിരോധിക്കണം, ഇത്തരം സ്വാതന്ത്ര്യം ഒരു കഥാപാത്രം പോലും എടുത്തുകൂടായെന്നൊക്കെ പറയുന്ന ഒരു നിലപാടിന്റെ പാപ്പരത്തം നമ്മള്‍ കാണണ്ടതാണ്.

ഇനി മലയാളിക്ക് ലജ്ജയോടെയല്ലാതെ ഈ നിരോധനാവശ്യത്തെ ഓര്‍ക്കാന്‍ സാധിക്കുകയില്ല.. സമീപകാലത്തൊന്നും സാംസ്‌കാരികമായി ഈ വിധത്തില്‍ ഒരു നാണക്കേട് മലയാളി അനുഭവിച്ചിട്ടില്ല. ഇപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റും കേന്ദ്രഗവണ്‍മെന്റും സുപ്രീംകോടതിയും ഇത് അംഗീകരിച്ചിരിച്ചിരിക്കുന്നു. എത്രമേല്‍ പരിഹാസ്യമാണ് ഈ പ്രവൃത്തി എന്നത് നമുക്ക് കൂടുതല്‍ ബോധ്യമായിരിക്കുന്നു. അഥവാ ഇതിന് മറ്റ് പിന്തുണയൊന്നും കിട്ടുകയില്ലെന്ന് മനസ്സിലായിരിക്കുന്നു. അങ്ങനെ ഈ അജ്ഞരായിട്ടുള്ള അല്ലെങ്കില്‍ സാഹിത്യവിരുദ്ധരായിട്ടുള്ള, സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയായിട്ടുള്ള ഈ ആളുകള്‍ ഇനിയെങ്കിലും ഇത്തരം കാര്യത്തില്‍ നിന്ന് സാഹിത്യത്തിനെയൊക്കെ ഒഴിവാക്കണം.

‘ധര്‍മ്മപുരാണം’ എന്നൊരു നോവലുണ്ട് മലയാളത്തില്‍. സംഘപരിവാറിന്റെ പ്രതിനിധികള്‍ അതൊന്നെടുത്ത് വായിക്കണം. എത്ര നിഷ്‌കളങ്കമായ ആഖ്യാനമാണ് ഹരീഷിന്റേതെന്ന് അപ്പോള്‍ മനസ്സിലാവും. ഒരു വാക്യം പോലും സംഘപരിവാരിന്റെ ‘മാന്യത’യ്ക്ക് ചേര്‍ന്നതായി ആ പുസ്തകത്തിലുണ്ടോയെന്ന് അവരൊന്ന് പരിശോധിക്കണം. ആ പുസ്തകത്തിന് സംഘപരിവാറിന്റെ ‘തപസ്യ’ അവാര്‍ഡ് കൊടുത്തിട്ടുണ്ട്. സര്‍വ്വാധിപത്യത്തിനെതിരെ ഇന്ത്യയിലുണ്ടായിട്ടുള്ള വിരുദ്ധോക്തികളുപയോഗിച്ച് ഉണ്ടായിട്ടുള്ള മികച്ച കൃതികളിലൊന്നാണത്. ഭാഷയെസംബന്ധിച്ചാണെങ്കിലും പരാമര്‍ശത്തെസംബന്ധിച്ചാണെങ്കിലും സംഘപരിവാരിന്റെ മനസ്സുള്ള ഒരാള്‍ക്ക് സഹിക്കാന്‍ കഴിയുന്ന ഒരു വാക്യം പോലും ആ പുസ്തകത്തിലില്ല. അത് പുസ്തക കടകളില്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ട്. എത്രയോ പതിപ്പുകളിറങ്ങി. ഇനിയും വിറ്റുകൊണ്ടിരിക്കും. ഇങ്ങനെ ഒരുപക്ഷേ ഭാരതത്തില്‍ പല കൃതികളും ഉണ്ടാകാം.

ചെറുശ്ശേരി തൊട്ടുള്ള എഴുത്തുകാരുടെ കൃതികളിലൊക്കെ ഇങ്ങനെ ‘കുടുംബ’ത്തിനു പറ്റാത്ത ഒരുപാട് കാര്യങ്ങളുണ്ട്.. അങ്ങനെ ഈ ‘കുടുംബ’ത്തെ കരുതി, അല്ലെങ്കില്‍, സ്ത്രീകള്‍ ഈ വിധത്തിലൊന്നും മാനംകെട്ടുപോകുന്ന സ്ത്രീകള്‍ സംഘപരിവാറിന്റെ സ്ത്രീകള്‍ മാത്രമാണ്. അല്ലാത്ത സ്ത്രീകള്‍ക്കൊക്കെ അസ്സലായിട്ട് അറിയാം; ഇങ്ങനെ വിസിബിളായി വരേണ്ട കാരണം ഈ പുരുഷാധിപത്യസമൂഹത്തിന്റെ വേറെ ചില കാരണങ്ങള്‍കൊണ്ടാണെന്ന്. ഹരീഷുണ്ടാക്കിയതൊന്നുമല്ല അത്. ശരീരത്തില്‍ മാത്രം വിസിബിളാകാന്‍ സ്വാതന്ത്രമുള്ള ഒരു ജനത, എന്ത് സങ്കടകരമാണത്. അവരിങ്ങനെ അമ്പലത്തില്‍ പോകുന്നതുപോലും ഇങ്ങനെയായിരിക്കാം എന്ന് മറ്റൊരാള്‍ക്ക് പറയത്തക്കവിധത്തില്‍ ജീവിക്കേണ്ട ഒരു സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു. വളരെ കാലമായിട്ട് നിലനില്‍ക്കുന്നു. ഇതൊക്കെ ഒരു ഫിക്ഷന്റെ ഭാഷയില്‍ എഴുതിയതാണ് ഹരീഷിന്റെ നോവല്‍.

സംഘപരിവാരുകാര്‍ ധര്‍മ്മപുരാണം ഒന്നു വായിക്കണം. നിങ്ങള്‍ എങ്ങനെ അനുവദിക്കും, ധര്‍മ്മപുരാണം പോലെ ഒരു കൃതി. അങ്ങനെ എത്രയെത്ര കൃതികള്‍. അതുകൊണ്ട് താരതമ്യേന നിഷ്‌കളങ്കം എന്ന് ഞാന്‍ പറയുന്നത് മറ്റൊരര്‍ത്ഥത്തിലാണ്. അവരുടെ ഭാഗത്തുനിന്ന് പറയുകയാണ്… അതില്‍ ആക്ഷേപാര്‍ഹമായിട്ട് ഒന്നുമില്ല. ‘ധര്‍മ്മപുരാണ’ത്തില്‍ രാജ്യരക്ഷാമന്ത്രി അതിലെ ഒരു കഥാപാത്രത്തിന്റെ മുലയില്‍ നിന്ന് കൈവേര്‍പ്പെടുത്തിയാല്‍ അത് രാജ്യദ്രോഹകുറ്റമായി തീരുന്നതൊക്കെ അതിലെ ഏറ്റവും ലളിതമായിട്ടുള്ള, ഇവിടെ പറയാന്‍ പറ്റുന്ന വാക്യം മാത്രമാണ്. ഇങ്ങനെ അനവധി വാക്യങ്ങളുള്ള ധര്‍മ്മപുരാണം എന്നുപറയുന്ന ഒരു കൃതി, ഈ തപസ്യയാല്‍ ആദരിക്കപ്പെട്ട ആ കൃതി ഡി.സി.ബുക്സിലുണ്ട്. സംഘപരിവാരങ്ങള്‍ അതൊന്ന് എടുത്ത് വായിക്കണം.

വായനക്കാരന്‍ എന്നത് ഒരു വ്യക്തിയാണ്. ആ വ്യക്തിക്ക് നോവലില്‍ ആക്ഷേപാഹര്‍ഹമായി എന്തെങ്കിലും ഉണ്ടെങ്കില്‍, ആ പുസ്തകം വായിക്കാതിരിക്കാം. അത്തരം പുസ്തകങ്ങള്‍ വായിക്കാതിരിക്കാം. ഹരീഷിന്റെ ഒരു കഥയും വായിക്കാതിരിക്കാം. അല്ലാതെ മറ്റാളുകളുടെ സ്വാതന്ത്ര്യത്തില്‍ അവര്‍ കൈവെക്കുന്നത് സഹിക്കാന്‍ ആകുന്നതല്ല, അനുവദനീയവുമല്ല.

ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ പറഞ്ഞത്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply