മലയാളിക്കു മുന്നിലിതാ 3 സമരങ്ങള്‍

ശ്രദ്ധേയമായ മൂന്നു സമരങ്ങളാണ് ഇന്ന് കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ സെക്രട്ടറിയേറ്റിനു മുന്നില്‍ ആരംഭിച്ചിരിക്കുന്ന നിരാഹാര സമരം, ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ബന്ധുക്കള്‍ ജയിലിനു മുന്നില്‍ ആരംഭിച്ചിരിക്കുന്ന കുത്തിയിരിപ്പ് സമരം, വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വീടിനുമുന്നില്‍ ജസീറ ആരംഭിച്ചിരിക്കുന്ന സമരം എന്നിവയാണവ. മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതക്കു മുന്നിലാണ് ഈ […]

03089_559488

ശ്രദ്ധേയമായ മൂന്നു സമരങ്ങളാണ് ഇന്ന് കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ സെക്രട്ടറിയേറ്റിനു മുന്നില്‍ ആരംഭിച്ചിരിക്കുന്ന നിരാഹാര സമരം, ടി.പി വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ബന്ധുക്കള്‍ ജയിലിനു മുന്നില്‍ ആരംഭിച്ചിരിക്കുന്ന കുത്തിയിരിപ്പ് സമരം, വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ വീടിനുമുന്നില്‍ ജസീറ ആരംഭിച്ചിരിക്കുന്ന സമരം എന്നിവയാണവ. മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതക്കു മുന്നിലാണ് ഈ സമരങ്ങള്‍ അരങ്ങേറുന്നത്.
കണ്ണൂര്‍ ഭാഗത്തു നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാറില്ല. എന്നാല്‍ എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ടിപി വധകേസില്‍ അന്വേഷണം ഏറെക്കുറെ നന്നായി മുന്നോട്ടുപോയി. പക്ഷെ അവസാനഘട്ടത്തില്‍ എന്തൊക്കെയോ ഒത്തുതീര്‍പ്പുകള്‍ നടന്നു എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. കൊന്നവര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും കൊല്ലിച്ചവര്‍ ശിക്ഷിക്കപ്പെട്ടോ എന്ന സംശയം ബാക്കിയാണ്. അതിനാല്‍തന്നെ രമയുടെ സമരം കേരളത്തിന്റെ പിന്തുണയര്‍ഹിക്കുന്നു. സംഭവത്തിലെ ഗൂഢാലോചന പുറത്തുവന്നാല്‍ അത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ നാഴികകല്ലായിരിക്കും. സാങ്കേതികമായ പ്രശ്‌നങ്ങളല്ല, ഈ രാഷ്ട്രീയ പ്രശ്‌നമാണ് പ്രധാനം.
രമയുടെ ആവശ്യത്തിന് മുമ്പ് പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമരപന്തലില്‍ എത്തുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് നിയമോപദേശം ലഭിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണം ആവാമെന്ന് സര്‍ക്കാരിന് തുടര്‍ന്നുള്ള ദിവസങ്ങള്‍ക്കിടെ നിയമോപദേശം ലഭിക്കുകയും ചെയ്തു. അതിനാല്‍തന്നെ രമയുടെ സമരം നീണ്ടുപോകാതെ അവസാനിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം,
വിയ്യൂര്‍ ജയിലിനു മുന്നിലാണ് ഒമ്പതു പ്രതികളുടെയും ബന്ധുക്കള്‍ സമരം ചെയ്യുന്നത്. ജയിലില്‍ മര്‍ദനത്തിനിരയായ പ്രതികള്‍ക്ക് ചികിത്സാ സൗകര്യം നല്‍കുക, പ്രതികളെ മര്‍ദിച്ച ജയില്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതികളുടെ ബന്ധുക്കള്‍ സമരവുമായി രംഗത്തത്തെിയിരിക്കുന്നത്. കണ്ണൂരില്‍ നിന്നത്തെിയ ഇവര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ കണ്ടതിനുശേഷം പ്ലകാര്‍ഡുമായി ജയിലിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു.
തീര്‍ച്ചയായും പ്രതികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. അവരെ മര്‍ദ്ദിക്കാന്‍ ജയില്‍ ജീവനക്കാര്‍ക്ക് അവകാശമില്ല. ജയിലിലെത്തിയ പ്രതികള്‍ പ്രശ്‌നമുണ്ടാക്കുകയും അത് നിയന്ത്രിക്കാന്‍ ബലം പ്രയോഗിക്കുകയും ചെയ്‌തെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആഭ്യന്തരവകുപ്പ് നടത്തിയ അന്വേഷണത്തില്‍ അതു ശരിവെച്ചിട്ടുമുണ്ട്. ബലപ്രയോഗമല്ലാതെ മര്‍ദ്ദനം നടന്നതായി സൂചനയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ ജയിലില്‍ നിരന്തരമായി പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടെന്നത് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ക്വട്ടേഷന്‍ സംഘം സത്യാവസ്ഥ വിളിച്ച് പറയുമോയെന്ന് സി.പി.എം ഭയക്കുന്നതായുള്ള ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയുടെ ആരോപണം തള്ളിക്കളയാവുന്നതല്ല. വിഷയത്തില്‍ സിപിഎമ്മിന്റെ അമിതാവേശവും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവേണ്ടിയേ അപ്പീല്‍ പോകൂ എന്ന നിലപാടിനു പകരം മുഴുവന്‍ പേര്‍ക്കുമായി മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന തീരുമാനവും ഈ ആരോപണത്തെ ബലവത്താക്കുന്നു. ഈ സാഹചര്യത്തില്‍ ഈ കുത്തിരിപ്പു സമരത്തിന്റെ ഉദ്ദേശശുദ്ധി സംശയിക്കാതെ വയ്യ. ഒരു നല്ല കീഴ്‌വഴക്കമാണ് ഈ സമരമെന്ന് പറയാനാവില്ല.
ഇനി ജസീറയുടെ സമരം. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അടുത്തയിടെ തുടക്കമിട്ടത് വളരെ മോശപ്പെട്ട ഒരു കീഴ്‌വഴക്കത്തിനായിരുന്നു എന്നതില്‍ സംശയം വേണ്ട. സന്ധ്യയും ജസീറയുമൊക്കെ പിന്തുണ അര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല. എന്നാലാ പിന്തുണയില്‍ പ്രധാനം സാമ്പത്തികമല്ല. പണം അടുത്തപടിയാണ്. ചിറ്റിലപ്പിള്ളി ഇരുവര്‍ക്കും 5 ലക്ഷം വീതം പാരിതോഷികം പ്രഖ്യാപിച്ച രീതി തീര്‍ച്ചയായും വിമര്‍ശനമര്‍ഹിക്കുന്നുണ്ട്. അതാണ് ജസീറയെ ഇത്തരമൊരു സമരത്തില്‍ എത്തിച്ചത്. എത്രയും വേഗം ആ സമരം തീര്‍ക്കാനുള്ള നടപടികളാണ് ചിറ്റിലപ്പിള്ളി സ്വീകരിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply