ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍…

ഭിന്നശേഷിക്കാര്‍ക്ക് ഏറെ ഗുണകരമായ വിധത്തില്‍ അവരുടെ അവകാശങ്ങള്‍ക്കായുള്ള ബില്‍ രാജ്യസഭ പാസാക്കിയ നടപടി സ്വാഗതാര്‍ഹമാണ്. 2014 മുതല്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളോടെയാണ് പാസാക്കിയത്. ലോകസഭയും പാസ്സാക്കുന്നതോടെ ബില്‍ നിയമമാകും. സുധ കൗള്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമാണ് യു.പി.എ സര്‍ക്കാര്‍ ബില്‍ തയാറാക്കിയത്. അതില്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ച 59 എണ്ണമടക്കം 119 ഭേദഗതികള്‍ വരുത്തിയാണ് ബില്‍ പാസാക്കിയത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭ കണ്‍വെന്‍ഷനിലെ വ്യവസ്ഥകളും ഭേദഗതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് […]

dddഭിന്നശേഷിക്കാര്‍ക്ക് ഏറെ ഗുണകരമായ വിധത്തില്‍ അവരുടെ അവകാശങ്ങള്‍ക്കായുള്ള ബില്‍ രാജ്യസഭ പാസാക്കിയ നടപടി സ്വാഗതാര്‍ഹമാണ്. 2014 മുതല്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളോടെയാണ് പാസാക്കിയത്. ലോകസഭയും പാസ്സാക്കുന്നതോടെ ബില്‍ നിയമമാകും.
സുധ കൗള്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമാണ് യു.പി.എ സര്‍ക്കാര്‍ ബില്‍ തയാറാക്കിയത്. അതില്‍ പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ച 59 എണ്ണമടക്കം 119 ഭേദഗതികള്‍ വരുത്തിയാണ് ബില്‍ പാസാക്കിയത്.
ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്രസഭ കണ്‍വെന്‍ഷനിലെ വ്യവസ്ഥകളും ഭേദഗതിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഞ്ച് ശതമാനം സംവരണവും സര്‍ക്കാര്‍ ജോലികളില്‍ നാല് ശതമാനം സംവരണവും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ ജോലികളില്‍ അഞ്ച് ശതമാനം സംവരണത്തിനും വ്യവസ്ഥയുണ്ട്.
നിലവില്‍ ഏഴ് തരം വൈകല്യമുള്ളവര്‍ക്കായിരുന്നു ഭിന്നശേഷിക്കാര്‍ക്കുള്ള പരിഗണന ലഭിച്ചിരുന്നത്. പുതിയ ബില്ലിലൂടെ 21 തരം വൈകല്യമുള്ളവര്‍ക്ക് എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. നിലവിലുള്ള നിയമമനുസരിച്ച് അന്ധത, കാഴ്ചക്കുറവ്, ഭേദമായ കുഷ്ഠരോഗം, കേള്‍വിക്കുറവ്, ചലനവൈകല്യം, മാനസിക രോഗം, മാനസിക വളര്‍ച്ചക്കുറവ് തുടങ്ങിയ വൈകല്യങ്ങളുള്ളവരെയാണ് ഭിന്നശേഷിക്കാരായി പരിഗണിച്ചിരുന്നത്. എന്നാല്‍, ആസിഡ് ആക്രമണത്തിനിരയാകുന്നവരും പാര്‍കിന്‍സണ്‍സ് രോഗത്തിനിരയായവരും പുതിയ നിയമം അനുസരിച്ച് ഭിന്നശേഷിക്കാരാണ്. പുതിയ ബില്‍ പ്രകാരം സെറിബ്രല്‍ പാള്‍സി, ഓട്ടിസം, തലാസീമിയ എന്നിവ ബാധിച്ചവരെയും ഭിന്നശേഷിക്കാരായി പരിഗണിക്കും. മറ്റേതെങ്കിലും വൈകല്യമുള്ളവരെ ഭിന്നശേഷിക്കാരുടെ പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാറിന് അധികാരവും ബില്‍ നല്‍കുന്നുണ്ട്. 40 ശതമാനം വൈകല്യമുള്ളവര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ സംവരണവും സര്‍ക്കാര്‍ പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും. വൈകല്യത്തിന്റെ തോത് നിശ്ചയിക്കുക മെഡിക്കല്‍ ബോര്‍ഡാണ്..
ഏറ്റവും ശ്രദ്ധേയമായ സംഗതി നേരത്തെ ലഭ്യമാകാതിരുന്ന പൊതുസ്ഥലങ്ങളില്‍ പ്രവേശനത്തിനുള്ള അവകാശം പുതിയ ബില്‍ നല്‍കുന്നു എന്നതാണ്. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയടക്കമുള്ള പൊതു ഇടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടി പ്രവേശനം സാധ്യമാകുന്ന വിധത്തിലാകണമെന്നു ബില്ലില്‍ വ്യവസ്ഥയുണ്ട്.  ഭിന്നശേഷിയുടെ പേരില്‍ ജോലിയുടെ കാര്യത്തില്‍ വിവേചനം പാടില്ല. രോഗിയോട് കൂടിയാലോചിച്ചും അല്ലാതെയും രണ്ട് തരത്തില്‍  മാനസികരോഗമുള്ളവരുടെ രക്ഷാകര്‍തൃത്വം അനുവദിക്കാന്‍ ബില്‍ ജില്ല കോടതികള്‍ക്ക് അധികാരം നല്‍കുന്നു.
മറ്റൊരു പ്രധാനപ്പെട്ട ഒന്നു കൂടി. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ ഹനിക്കുന്നവര്‍ക്ക് നിലവിലുള്ള നിയമപ്രകാരം ശിക്ഷയൊന്നുമില്ല.
എന്നാല്‍, പുതിയ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് തടവ് ശിക്ഷയുണ്ടാകില്ല. പകരം 10000 രൂപ വരെ പിഴയീടാക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ 50,000 വരെ പിഴ ശിക്ഷ ലഭിക്കും. എന്നാല്‍ പട്ടിക ജാതിക്കാര്‍്‌ക്കെതിരേയും സ്ത്രീകള്‍ക്കെതിരേയും നടക്കുന്ന അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും നല്‍കുന്ന രീതിയില്‍ കഠിനമായ ശിക്ഷ നല്‍
കണമെന്നാണ് ഭിന്നശേഷിക്കാരുടെ ആവശ്യം. നിയമം ദുരുപയോഗം ചെയ്ത് അനര്‍ഹര്‍ക്ക് അനൂകൂല്യം നല്‍കിയാല്‍ രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, ഇന്ദ്രിയ സംബന്ധിയോ, വൈകാരികമോ, പോഷണസംബന്ധിയോ, വികസനപരമോ ആയ ഹാനികള്‍, അവയുടെ കൂടിച്ചേരലുകള്‍ എന്നിവ കാരണം വ്യക്തികള്‍ക്കോ സമൂഹങ്ങള്‍ക്കോ സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നങ്ങളുടെ പരിണതഫലമാണ് ഭിന്നശേഷിയായി അംഗീകരിക്കപ്പെടുന്നത്. ‘വൈകല്യമുള്ളവരില്‍ ഉള്‍പ്പെടുന്നത് ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകള്‍ ഉള്ളവരും, ഇത്തരം ബലഹീനതകള്‍ വിവിധ പ്രതിബന്ധങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു കാരണം, മറ്റുള്ളവര്‍ക്കൊപ്പം തുല്യ അളവില്‍, സമൂഹത്തില്‍ പൂര്‍ണ്ണവും ഗുണപരവുമായ ഇടപെടലുകള്‍ നടത്തുന്നതിന് കഴിയാത്തവരുമാണ്.” ലോകാരോഗ്യസംഘടന ഭിന്നശേഷിയെ ഇങ്ങനെ നിര്‍വചിക്കുന്നു:
ശേഷിക്കുറവ് (Disability) എന്ന് പൊതുവേ കണക്കാക്കപ്പെടുന്ന അവസ്ഥകളെ, ധനാത്മകമായ  കാഴ്ചപ്പാടില്‍ കാണാന്‍ ശ്രമിക്കുമ്പോഴാണ് ഭിന്നശേഷി (Differently abled) എന്ന ആശയം ഉണ്ടാവുന്നത്. ഇത്തരം വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ശേഷിക്കുറവ് അല്ല, പരമ്പരാഗത സങ്കല്പങ്ങളില്‍ നിന്നും വിഭിന്നങ്ങളായ ശേഷികളാണുള്ളത് എന്നതാണ് ഈ ആശയത്തിന്റെ കാതല്‍. Disability എന്ന ഇംഗ്ലീഷ് പദം അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളിലൂടെയും, വിവിധ ആശയ ഘടനകളിലൂടെയും വിപുലമായ അര്‍ത്ഥം കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, ഇംഗ്ലീഷ് ഭാഷയില്‍ വൈജ്ഞാനിക രംഗത്ത് Differently abled എന്ന പദത്തേക്കാളുപരി Disability എന്ന പദം തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ Disability എന്ന ആശയത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്ന പദങ്ങളില്ല. വൈകല്യം, ശേഷിക്കുറവ്, പരിമിത ശേഷി എന്നൊക്കെ പറയാറുണ്ടെങ്കിലും, അവ പലപ്പോഴും ഇകഴ്ത്തലുകളായാണ് കരുതപ്പെടാറ്. ഭിന്നശേഷി എന്ന പദം Disability എന്ന വാക്കിന്റെ പദാനുപദ തര്‍ജ്ജമയല്ലെങ്കിലും ലഭ്യമായതില്‍ വച്ച് ഏറ്റവും അനുയോജ്യമായ പദമാണ്. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴുമിവിടെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് വികലാംഗര്‍ എന്ന പദമാണ്. അതു മാറ്റിയെടുക്കേണ്ടതാണ്.
മുന്‍കാലങ്ങളില്‍ ഭിന്നശേഷി ഒരു വൈദ്യശാസ്ത്രവിഷയമായാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ യു എന്‍ സി ആര്‍ പി ഡി, ലോകാരോഗ്യസംഘടന എന്നിവരുടെ പുതുക്കിയ കാഴ്ചപ്പാടുകള്‍ അനുസരിച്ച്, വൈകല്യമുള്ളവര്‍ എന്ന ആശയത്തെ ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ചിലയിനം ബലഹീനതകളിലേക്ക് ചുരുക്കുന്നില്ല. പകരം ഭിന്നശേഷിയെ, വൈദ്യശാസ്ത്ര പരമായ നിര്‍വ്വചനങ്ങളില്‍ നിന്ന് സാമൂഹികമായ നിര്‍വ്വചനത്തിലേക്ക് കൊണ്ടു വരുന്നു. അതായത് വൈകല്യത്തിന്റെ പ്രധാന സ്രോതസ്സ് ഒരാളുടെ ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകളല്ല, പകരം, അത്തരം ബലഹീനതകള്‍ സമൂഹത്തിലെ അല്ലെങ്കില്‍ മറ്റു ഘടനകളിലെ തടസ്സങ്ങളില്‍ തട്ടുന്നതു കാരണം പൂര്‍ണ്ണവും ഗുണപരവുമായ സാമൂഹ്യ ഇടപടലുകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയാണ് എന്നാണ് ഈ നിര്‍വ്വചനം വ്യക്തമാക്കുന്നത്. വൈകല്യങ്ങളെ ഒഴിവാക്കുന്നതിന് / ഉപചരിക്കുന്നതിന്, കേവലം വൈദ്യശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാവില്ല എന്നും, അതിന് മുകളില്‍ സൂചിപ്പിച്ച ”തടസ്സങ്ങളെ” യാണ് ശ്രദ്ധിക്കേണ്ടതെന്നും ഈ സംഘടനകള്‍ വാദിക്കുന്നു. സമൂഹങ്ങളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളിലൂടെ, ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കപ്പെടുമ്പോള്‍ വൈകല്യം ഭിന്നശേഷിയായി മാറ്റപ്പെടുന്നു. അതിനാല്‍തന്നെ ഇതൊരു സാമൂഹ്യവിഷയവുമാണ്. ഇത്തരമൊരു കാഴ്ചപ്പാട് ഏറെക്കുറെ പുതിയ ബില്ലിലുണ്ട്.
കേരളത്തിലും ഇത്തരമൊരു സമീപനം പൊതുവില്‍ സ്വീകരിക്കപ്പെടുന്നുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് സ്ഥിതിസമത്വം കൈവരിക്കാന്‍ സഹായിക്കുന്ന നയസമീപനത്തിന് രൂപം കൊടുത്തിട്ടുണ്ട്.  സര്‍ക്കാര്‍ വകുപ്പുകളെ സമന്വയിപ്പിച്ച് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വകുപ്പ് രൂപവത്കരിക്കാനും മന്ത്രിയെ ചുമതലപ്പെടുത്താനുമുള്ള ആവശ്യം പരിഗണനയിലുണ്ട്. അംഗപരിമിതര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന കരട് രേഖയില്‍ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ രംഗങ്ങളിലും ഈ വിഭാഗത്തിന്റെ പ്രതിനിധി വേണമെന്നും വ്യവസ്ഥയുണ്ട്. ജനപ്രതിനിധി സഭകളില്‍ വനിതകള്‍ക്കും പട്ടികജാതി വര്‍ഗ വിഭാങ്ങള്‍ക്കുമെന്ന പോലെ അംഗപരിമിതര്‍ക്കും ആനുപാതിക സംവരണം വേണം.
ലോകത്ത് നൂറു കോടി ജനങ്ങള്‍, അതായത് ലോകജനസംഖ്യയുടെ 15 ശതമാനം പേര്‍ ഭിന്ന ശേഷിയുള്ളവരാണ്. അതിന്റെ പേരില്‍ ഭൗതികവും സാമൂഹ്യപരവും സാമ്പത്തികപരമായ വിവേചനങ്ങള്‍ ഇവര്‍ നേരിടുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസംരക്ഷണം തുടങ്ങി അടിസ്ഥാനപരമായുള്ള അവകാശങ്ങളില്‍ നിന്നും ഈ വിവേചനം അവരെ അകറ്റി നിര്‍ത്തുന്നു. മാത്രമല്ല, മുഖ്യധാര വികസന അജണ്ടയിലും അതിന്റെ പ്രക്രിയകളിലും ഇവരെ പൊതുസമൂഹം കണ്ടില്ലെന്ന് നടിക്കുന്നു. അത്തരമൊരവസ്ഥയയാണ് അടിയന്തിരമായി മാറ്റേണ്ടത്. ബില്ലില്‍ പറയുന്നപോലെ പൊതുസ്ഥലങ്ങളിലെ സ്വീകാര്യതയും സൗകര്യങ്ങളും തന്നെയാണ് അവയില്‍ മുഖ്യം. പൊതുസേവന സംവിധാനങ്ങളെല്ലാം ആരോഗ്യപരമായി സ്വയംപര്യാപ്തരായവരെ മാത്രമാണ് അഭിസംബോധനചെയ്യുന്നത്. പൊതുയാത്രാ സംവിധാനങ്ങളും നിരത്തുകളും സേവനസംവിധാനങ്ങളും ഭിന്നശേഷി സൗഹൃദപരമാക്കാന്‍ ഭരണാധികാരികള്‍ മുന്‍കൈ എടുക്കണം. ഇപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ മാത്രമാണ് വിഭിന്നശേഷിയുള്ളവര്‍ക്ക് യാത്രാസൗജന്യമുള്ളത്. എന്നാല്‍ ഇങ്ങനെ യാത്രചെയ്യുന്നവരുടെ എണ്ണം വിരളമാണ്. പ്രാദേശികതലത്തില്‍ ലോക്കല്‍ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും യാത്രാസൗജന്യം അനുവദിക്കണം.
പൊതുയിടങ്ങളെല്ലാം വിഭിന്ന ശേഷിയുള്ളവര്‍ക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കണം രൂപപ്പെടുത്തേണ്ടത്. അത് ഔദാര്യമാകരുത്, അവകാശമാകണം. ഹോട്ടലുകളിലും തിയറ്റുകളിലും റോഡുകളിലും വാഹനങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും ഫുട്പാത്തുകളിലും എന്തിന് വീടുനിര്‍മ്മിക്കുമ്പോഴും എവിടേയും വിഭിന്ന ഗുണമുള്ളവര്‍ക്കുള്ള സൗകര്യങ്ങള്‍ അനിവാര്യമാണ്. വിഭിന്നശേഷിയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏക ഹെല്‍ത്ത് കാര്‍ഡ് സംവിധാനം രാജ്യത്താകെ ഏര്‍പ്പെടുത്തണം. ഇപ്പോള്‍ അതത് സംസ്ഥാന സര്‍ക്കാരുകളാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇതിന് അന്യസംസ്ഥാനങ്ങളില്‍ അംഗീകാരമില്ല. അതുകൊണ്ടുതന്നെ വിഭിന്നശേഷിയുള്ളവര്‍ ബഹുമുഖങ്ങളായ പീഡനങ്ങളാണ് സഹിക്കുന്നത്. വിഭിന്നശേഷിയുള്ളവര്‍ക്ക് ജീവിക്കാനാവശ്യമായ പെന്‍ഷനും വിവിധ ആനുകൂല്യങ്ങളും ലഭ്യമാക്കണം. തമിഴ് നാടുപോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അവിടെ ഇവര്‍ക്കായി മന്ത്രിയുണ്ട്, നിരവധി പദ്ധതികളുണ്ട്. ആ മാതൃക സ്വീകരിക്കാവുന്നതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply