ഭാവി കേരളം എങ്ങനെ?

പി ജെ ബേബി കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എന്നതില്‍ കൂലങ്കഷമായ ആലോചനകളും വ്യക്തമായ, എന്നാല്‍ കൂട്ടായ, നിലപാടുകളും ആവശ്യപ്പെടുന്നു. അതില്‍ ആദ്യം വേണ്ടത് കേരളം വളരെ സവിശേഷതകളുള്ള നാടാണ്, ഇവിടെ മറ്റു ലോകരാജ്യങ്ങളില്‍ വളരെ ആകര്‍ഷകമായിത്തോന്നുന്ന പലതും സാധ്യമല്ല എന്നതാണ്. കേരളം മൊത്തത്തില്‍ത്തന്നെ അതീവ ലോലമാണ് എന്ന് ടി.ടി.ശ്രീകുമാര്‍ എഴുതിയത് തികച്ചും ശരിയാണ്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരിവില്‍ ഏതാണ്ട് 650 കി.മീ നീളവും ശരാശരിവെറും 60 കിമീ വീതിയുമുള്ള ഒരു […]

kkപി ജെ ബേബി

കേരളം ഇപ്പോള്‍ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എന്നതില്‍ കൂലങ്കഷമായ ആലോചനകളും വ്യക്തമായ, എന്നാല്‍ കൂട്ടായ, നിലപാടുകളും ആവശ്യപ്പെടുന്നു.
അതില്‍ ആദ്യം വേണ്ടത് കേരളം വളരെ സവിശേഷതകളുള്ള നാടാണ്, ഇവിടെ മറ്റു ലോകരാജ്യങ്ങളില്‍ വളരെ ആകര്‍ഷകമായിത്തോന്നുന്ന പലതും സാധ്യമല്ല എന്നതാണ്.
കേരളം മൊത്തത്തില്‍ത്തന്നെ അതീവ ലോലമാണ് എന്ന് ടി.ടി.ശ്രീകുമാര്‍ എഴുതിയത് തികച്ചും ശരിയാണ്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരിവില്‍ ഏതാണ്ട് 650 കി.മീ നീളവും ശരാശരിവെറും 60 കിമീ വീതിയുമുള്ള ഒരു ഭൂവിഭാഗമാണ് കേരളം.അതില്‍ കിഴക്കുള്ള വലിയൊരു ഭാഗം വനമായി നിലനില്‌ക്കേണ്ടത് കേരളത്തിന്റെ കാലാവസ്ഥ, ജലലഭ്യത എന്നിവക്കെല്ലാം അത്യന്താ പേക്ഷിതമാണ്.
കേരളത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വളരെ അടുത്ത കാലത്ത് കടല്‍ വച്ച കരകളാണ്. കേരളത്തില്‍ ഓരോ നൂറു വര്‍ഷത്തിലും ഓരോ പ്രളയവും ഭൂമിശാസ്ത്പരമായ മാറ്റങ്ങളും കടല്‍വപ്പു കരകളും ഉണ്ടായിക്കൊണ്ടിരുന്നു.ആലപ്പുഴ ,പശ്ചിമകൊച്ചി, വൈപ്പിന്‍ എന്നീ ജനനിബിഡ മേഖലകള്‍ക്കു കിഴക്ക് കായലുകളാണ്. ഇത്ര ചെറിയ ഭുവിഭാഗത്ത് 50 ഓളം പുഴകളും അതിലേറെ ചെറുപുഴകളും ഒഴുകുന്നു.ആ പുഴകളില്‍ വളരെയേറെ എണ്ണം നേരിട്ട് കടലിലല്ല, കായലുകളിലാണ് പതിക്കുന്നത്. ഇനിയും, ചെങ്കുത്തായ രണ്ടു ചെരിവു തലങ്ങളായുള്ള പശ്ചിമഘട്ട ഘടനയടക്കം മറ്റു നിരവധി പ്രത്യേകതകള്‍ പ്രഥമദൃഷ്ട്യാ കാണാം. ഇതു പരിഗണിച്ചു കൊണ്ട് ചര്‍ച്ചക്കായി കുറച്ചു പോയിന്റുകള്‍ ഇവിടെ അവതരിപ്പിക്കട്ടെ.’
1 ഇത്തവണ ഏറ്റവും ജീവനാശമുണ്ടായത് ഉരുള്‍പൊട്ടിയാണ്. ആയിരത്തിലേറെ ഉള്‍പൊട്ടലുകള്‍ നടന്നുവെന്ന് ചിലര്‍ പറയുന്നു. അവയെ രൂക്ഷമാക്കുന്നതില്‍ കരിങ്കല്‍ കോറികളില്‍ ജലാറ്റിന്‍ ഉപയോഗിച്ചു നടക്കുന്നവന്‍ സ്‌ഫോടനങ്ങള്‍ക്കുള്ള പങ്ക് വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നത്തെ കേരളത്തിലെ നിര്‍മ്മാണങ്ങളില്‍ 90% കരിങ്കല്ല് ഉപയോഗിച്ചാണ്. അടിത്തറ കരിങ്കല്ല്, കരിങ്കല്ലിന്റെ സിമന്റ് കട്ടകള്‍, കരി ങ്കല്ലിന്റെ പാറ മണല്‍, കരിങ്കല്ലിന്റെ ചല്ലി എന്നിങ്ങനെ. റോഡ് നിര്‍മ്മാണത്തിനും കെട്ടിട നിര്‍മ്മാണത്തിനും സിമന്റ്, ടാര്‍, കമ്പി എന്നിവയൊഴികെ സകലതും കരിങ്കല്ലു തന്നെ. അതിനര്‍ത്ഥം സാധാരണ പുനര്‍നിര്‍മ്മാണമാണെങ്കില്‍ ഇപ്പാഴത്തേതിന്റെ ഇരട്ടി എന്ന തോതില്‍ പശ്ചിമഘട്ടം പൊളിച്ചെടുക്കണമെന്നാണ്. അത് ഭാവിതലമുറകളെ ഇന്നുതന്നെ അപകടപ്പെടുത്തലാണ്. അതു കൊണ്ട് കരിങ്കല്‍ ഖനനം കര്‍ശ്‌നമായി പരിമിതപ്പെടുത്തണം.
2 ഉരുള്‍പൊട്ടുന്ന ചെരിവു പ്രതലങ്ങളിലെ വീടുകള്‍ ഉടനെ മാറ്റി സ്ഥാപിക്കണം.അത്തരം പ്രതലങ്ങളിലെ ചെങ്കുത്തായ ഭൂഭാഗങ്ങള്‍ റവന്യൂ ഭൂമിയോ പാട്ട ഭൂമിയോ ആകാം. അവ വേണ്ടിവന്നാല്‍ നഷ്ടപരിഹാരം കൊടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത് വനഭൂമിയാക്കണം.ഓരോ വര്‍ഷവും ബജറ്റില്‍ നിന്ന് അതിനായി 500-ഓ ആയിരമോ കോടി രൂപ മാറ്റി വക്കണം.
3. പശ്ചിമഘട്ടങ്ങളില്‍ നിന്നൊഴുകുന്ന പുഴകള്‍ക്ക് ഇരു വശങ്ങളിലും കരകവിഞ്ഞൊഴുകാന്‍ പാകത്തില്‍ ഒരു നിശ്ചിത ദൂരത്ത് വീടുകളും മതിലുകളും ഉയരമേറിയ റോഡുകളും നിരോധിക്കണം.
4. കേരളത്തില്‍ ഏതു വലിയ പ്രളയത്തിലും പൂര്‍ണ്ണമായും മുങ്ങുന്ന ആലുവ – ഏലൂര്‍ പ്രദേശത്ത് രാസ – ആണവ വ്യവസായങ്ങളും കീടനാശിനി ഫാക്റ്ററികളുമെല്ലാമുണ്ട്. അവയില്‍ നിന്ന് ഇത്തവണ എത്ര അപകടകരമായ വസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്നു എന്നിതു വരെ ഒരു വിവരവുമില്ല. അവ ഉയര പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം.
5 കുട്ടനാട് പൂര്‍ണമായും മുങ്ങുന്ന ഭൂപ്രദേശമാണ്. ഒരു കാലത്ത് കേരളത്തിലെ കടുത്ത ഭക്ഷ്യക്ഷാമമാണ് അവിടെ ഇത്രയേറെ ജനങ്ങള്‍ താമസിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. അവിടെ അഞ്ചു നദികളിലെ വെള്ളം വന്നു പരക്കുന്ന കായല്‍ ഭൂപ്രദേശത്തിന്റെ വിസ്തൃതി നികത്തലും മറ്റും കാരണം വളരെയേറെ കുറഞ്ഞു. അവിടെയുള്ള ജനങ്ങളെ പറ്റാവുന്നത്ര മാറ്റിപ്പാര്‍പ്പിക്കണം.
6. ഇത്തവണ വന്‍തോതില്‍ വെള്ളപ്പൊക്കമുണ്ടായത് വേണ്ടത്ര ജല നിര്‍ഗമന മാര്‍ഗ്ഗങ്ങളില്ലാതെ വളരെ ഉയരത്തില്‍ റോഡു നിര്‍മ്മിച്ചതുകൊണ്ടാണ്. അതില്‍ തിരുത്തല്‍ വേണം.
7. പുഴകളിലെ റഗുലേറ്ററുകളുടെ ഷട്ടര്‍ പൊക്കാന്‍ കഴിയായ്ക, അവയില്‍ ഉരുള്‍പൊട്ടി മരങ്ങളും വള്ളികളും കല്ലും മണ്ണും വന്നടിഞ്ഞ് അടയുക എന്നീ കാരണങ്ങളാല്‍ പുഴ വഴിമാറിയാഴുകുന്ന സ്ഥിതിയുടൊയി. ചില റഗുലേറ്ററുകള്‍ ഒഴിവാക്കണം. മറ്റുള്ളവ കാലവര്‍ ഷക്കാലത്ത് പെട്ടെന്ന് ആവശ്യമെങ്കില്‍ മാറ്റാന്‍ കഴിയണം.
8. ഡാമുകള്‍ ഇന്ന് വൈദ്യുതോല്‍പ്പാദന രംഗത്ത് അനുപേക്ഷണീയമല്ല. ഇന്ന് ലോകം സോളാര്‍ വൈദ്യുതിയെ ആശ്രയിക്കാന്‍ തുടങ്ങുന്നു. ഫോസിലിന്ധന കത്തിക്കല്‍ അടിയന്തിരമായി നിര്‍ത്താതെ ഭൗമ താപനത്തെ കുറക്കാന്‍ പോലുമാകില്ല. ഭൗമ താപനത്തെ പിടിച്ചുകെട്ടാതെ മനുഷ്യന് ഭൂമിയില്‍ ഭാവിയില്ല. അതു കൊണ്ട് പശ്ചിമഘട്ടത്തില്‍ പുതിയ ഡാമുകള്‍ പാടില്ല. അവ ഭൂകമ്പത്തില്‍ തകരുകയും ചെയ്‌തേക്കാം. കേരളത്തിനെന്നല്ല, ഇന്ത്യക്കു തന്നെ ഒരു ഡാം മാനേജ്‌മെന്റ് പോളിസി ഇല്ലെന്ന് കേന്ദ്ര സെക്രട്ടറി പറയുന്നു. അടിയന്തിരമായി അതുണ്ടാക്കണം. ഇലക്ട്രിസിറ്റിബോര്‍ഡും ജലസേചന വകുപ്പും ഡാമുകള്‍ കൈകാര്യം ചെയ്യേണ്ട. കാലവര്‍ഷക്കാലത്ത് ഡാമുകളിലെ ജലം 70 ശതമാനമോ അതില്‍ത്താഴെയോ ആയി ക്രമീകരിക്കാന്‍ സംവിധാനമുണ്ടാകണം. അതിന് ഡാം മാനേജ്മന്റ് ഒരു സുതാര്യമായ – വിദഗ്ദ -സംവിധാനത്തിനു കീഴിലാക്കണം.
9.കേരളത്തില്‍ ഏറ്റവുമധികം നെല്‍വയലുകളുണ്ടായിരുന്നത് 1975 ലാണ്. അരിവില കൂടിനിന്നതാണതിനു കാരണം. പിന്നീട് പടിപടിയായി നെല്‍കൃഷി പിന്‍വാങ്ങി.വിപുലുമായി അത് നികത്തപ്പെട്ടു.അതോടെ മലവെള്ളത്തിന് വന്നു നിറഞ്ഞു പരക്കാനുള്ള ഇടംനഷ്ടപ്പെട്ടു. അത് കുറെയല്ലാം പൂര്‍വസ്ഥിതിയിലാക്കണം.
10. അപ്പോള്‍ താമസസ്ഥലങ്ങളുടെ പ്രശ്നംവരും. ഓരോ കുടുംബത്തിനും മതിലു കെട്ടിയടച്ച ഒരു പറമ്പും ഒരു കൊട്ടാരസദൃശമായ വീടും എന്ന ആവാസ രീതി ലോകത്തെങ്ങുമില്ല.അതുകൊണ്ട് വീടുകളുടെ ക്‌ളസ്റ്ററുകള്‍ ,അവയോട് ചേര്‍ന്ന്‌സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളും, കളിസ്ഥലങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍, തുറസായ സ്ഥലങ്ങള്‍ എന്നിങ്ങനെയുള്ള ക്രമീകരണങ്ങള്‍ കൊണ്ടുവരണം. ഇന്ന് അപകട മേഖലകളില്‍ താമസിക്കുന്ന മനുഷ്യരെ ഒരു നിശ്ചിത കാലയളവിനുള്ളില്‍ പുനരധിവസിപ്പിക്കണം .
11. ഇപ്പോള്‍ പ്രളയ ദുരന്തമാണ് വന്നതെങ്കിലും വലിയ മരുവല്‍ക്കരണ ഭീഷണിയും കേരളം നേരിടുന്നുണ്ട്. ഇത് തടയാന്‍ പശ്ചിമഘട്ടത്തില്‍ റവന്യൂ- തോട്ട ഭൂമികള്‍ ഏറ്റെടുത്തായാലും ഒരു നെടുനീള ഗ്രീന്‍ ബെല്‍റ്റ് 10 കി.മീ വീതിയിലെങ്കിലും സ്ഥാപിക്കപ്പെടണം. അതിനകത്ത് യാതൊരു ഖനനവും പാടില്ല.
12. കേരളത്തിലെ 8500 ചതു: കി.മീ യിലധികം റിസര്‍വ് വനമുണ്ട്. പക്ഷേ രേഖയിലല്ലാതെ യഥാര്‍ത്ഥത്തില്‍ പകുതി വനമെങ്കിലുമുണ്ടോ എന്നത് സംശയാസ്പദമാണ്. ആ വനം തിരിച്ചുപിടിക്കണം. അതിനകത്തെ തേക്ക് – യൂക്കാലി – ഗ്രാന്‍ഡിസ് -അക്കേഷ്യ മരങ്ങള്‍ ഉടനടി വെട്ടിമാറ്റി നിബിഡവനങ്ങളാകാന്‍ വിടണം. ഈ വനമേഖലകളിലൂടെ റോഡുകള്‍ പാടില്ല. ഇപ്പോഴുള്ള വാളയാര്‍ ചെങ്കോട്ട റെയില്‍-റോഡ് പാതകള്‍ ഭാവിയില്‍ ആനത്താരകള്‍ക്ക് കുഴപ്പമുണ്ടാക്കാതെ ഭൂഗര്‍ഭ പാതകളാക്കാന്‍ പറ്റുമോ എന്ന് നോക്കണം.
13 .കേരളത്തിലെ ഗതാഗതം ഭൂപ്രകൃതിക്കനുസരിച്ച് ക്രമീകരിക്കണം.ഓരോ കുടുംബത്തിനും നാല് – അഞ്ച് വാഹനങ്ങള്‍, അവക്കോടാന്‍ മാത്രം റോഡുകള്‍, എന്ന വികസന രീതി വിനാശവും സ്വകാര്യ വാഹന വ്യവസായത്തിന്റെ താല്പര്യവുമാണ്.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കപ്പെടണം. തെക്ക് വടക്ക് നാലുവരി അതിവേഗ റെയില്‍പ്പാത, അവയിലേക്ക് ജില്ലാ കേന്ദ്രങ്ങളില്‍ ചെന്നെത്തുന്ന പൊതുവാഹന ഗതാഗതം എന്നിവ ചര്‍ച്ച ചെയ്യപ്പെടണം.
14 കേരളത്തിലെ ജലസേചനം സമ്പൂര്‍ണ്ണ വെള്ളാനയാണ്. ലോകബാങ്കും റബര്‍ ബോര്‍ഡും റബ്ബര്‍ കൃഷി വന്‍ സബ്‌സിഡി നല്കി പ്രോത്സാഹിപ്പിച്ച അതേ സമയത്തു തന്നെയാണ് ലോകബാങ്ക് വായ്പ വാങ്ങി പഴശ്ശി, മൂവാറ്റുപുഴ, ചിമ്മിനി, കല്ലട, കാരാപ്പുഴ പോലുള്ള ജലസേചന ഡാമുകള്‍ നിര്‍മ്മിച്ചത്. അവ ആദ്യ എസ്റ്റിമേറ്റിന്റെ ഇരുപതിരട്ടി വരെ വിഴുങ്ങി.ആ നയം സമഗ്രമായി അന്വേഷണ വിധേയമാക്കണം. ചിലതെല്ലാം ഒഴിവാക്കണം.
15 കേരളത്തില്‍ കൃഷി വലിയ പ്രതിസന്ധിയിലാണ്. ആഗോളവല്‍ക്കരണം വന്നതോടെ വില നിശ്ചയിക്കുന്നത് ആഗോള മാര്‍ക്കറ്റാണ്. ആധുനികവല്‍ക്കരണമില്ലാതെ ഇന്ത്യയിലെ ഇതരഭാഗങ്ങളോടും ലോകരാജ്യങ്ങളോടും മത്സരിച്ച് കേരള കര്‍ഷകന് മതിയായ വരുമാനം നേടുക സാധ്യമല്ല. തുണ്ടുകളായ ഭൂമിയില്‍ ആധുനികവല്‍ക്കരണം സാധ്യവുമല്ല. അതിനാല്‍ ഇനിയും കൂടുതല്‍ തുണ്ടു വല്‍ക്കരണം ഒഴിവാക്കണം. ആര്‍ക്കെങ്കിലും കൃഷിഭൂമി നല്കി കൃഷി വളര്‍ത്തുക എന്ന ആശയം പാടെ ഉപേക്ഷിക്കണം. സാധ്യമായത്ര സ്ഥലങ്ങളില്‍ ക്രമേണ ഭൂകേന്ദ്രീകരണവും ആധുനിക കൃഷിരീതികളും നടപ്പാക്കണം.
16. വ്യവസായം.പാരിസ്ഥിതിക നശീകരണമുണ്ടാകാത്ത വ്യവസായങ്ങള്‍ ചുരുങ്ങിയ സ്ഥലവിസ്തൃതിയില്‍ എന്നതാകണം നയം.
17. ഇത്തരമൊരു ക്രമീകരണത്തിന് നിരവധി വര്‍ഷങ്ങളും ഭീമമായ ചെലവും വന്നേക്കാം. അതിന് കാരണമാകുന്ന ഭൗമ താപനത്തിനുത്തരവാദികള്‍ വികസിത രാജ്യങ്ങളാണ്. ഭൗമ താപനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ എന്ന രീതിയില്‍ അവരതിനുള്ള പണം നമ്മെപ്പോലുള്ള മൂന്നാം ലോക ഭൂപ്രദേശങ്ങള്‍ക്ക് തന്നേ പറ്റൂ. അതിനാദ്യം വേണ്ടത് ഒരു സംസ്ഥാനമെന്ന രീതിയില്‍ കേരളം ഭൗമ താപനത്തിനെതിരെ ശക്തമായി പോരാടുക എന്നതാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply