ബോബ് മാര്‍ലി എന്തുകൊണ്ട് കഞ്ചാവ് അംബാസഡറാകുന്നു?

തുഷാര്‍ നിര്‍മല്‍ സാരഥി ആഗോളികരണത്തിന്റെ കാലത്ത് ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ നാവുകളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ പുതുമയുള്ള കാര്യമല്ല.’വികസനം’, ‘ഭീകരത’, ‘രാജ്യസ്‌നേഹം’ എന്നിവയെ ചുറ്റിപറ്റി നടക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നാം കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. മുസ്ലിങ്ങളും ദളിതരും. ആദിവാസികളും, പരിസ്ഥിതി പ്രവര്‍ത്തകരും,മനുഷ്യാവകാശ പ്രവര്‍ത്തകരും,വിമത രാഷ്ട്രീയ പ്രസ്ഥാനങ്ങളും വികസന വിരുദ്ധരും, തീവ്രവാദികളും, ഭീകരരും, രാജ്യദ്രോഹികളുമായി ചിത്രീകരിക്കപ്പെടുന്ന തരത്തിലുള്ള ഏകപക്ഷീയമായ ഭരണകൂട വാര്‍ത്തകളുടെ പ്രചാരകരായി മാധ്യമങ്ങള്‍ മാറുന്നത് ഇന്ന് കൂടുതല്‍ കൂടുതല്‍ തിരിച്ചറിയപ്പെടുന്നുണ്ട്. ഈയടുത്ത് കേരളത്തിലെ രണ്ട് പ്രധാന പത്രങ്ങള്‍ ഇത്തരത്തില്‍ […]

bob marleyതുഷാര്‍ നിര്‍മല്‍ സാരഥി

ആഗോളികരണത്തിന്റെ കാലത്ത് ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ നാവുകളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ പുതുമയുള്ള കാര്യമല്ല.’വികസനം’, ‘ഭീകരത’, ‘രാജ്യസ്‌നേഹം’ എന്നിവയെ ചുറ്റിപറ്റി നടക്കുന്ന രാഷ്ട്രീയ വ്യവഹാരങ്ങളില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നാം കണ്ടുകൊണ്ടിരിക്കുന്നതാണല്ലോ. മുസ്ലിങ്ങളും ദളിതരും. ആദിവാസികളും, പരിസ്ഥിതി പ്രവര്‍ത്തകരും,മനുഷ്യാവകാശ പ്രവര്‍ത്തകരും,വിമത രാഷ്ട്രീയ പ്രസ്ഥാനങ്ങളും വികസന വിരുദ്ധരും, തീവ്രവാദികളും, ഭീകരരും, രാജ്യദ്രോഹികളുമായി ചിത്രീകരിക്കപ്പെടുന്ന തരത്തിലുള്ള ഏകപക്ഷീയമായ ഭരണകൂട വാര്‍ത്തകളുടെ പ്രചാരകരായി മാധ്യമങ്ങള്‍ മാറുന്നത് ഇന്ന് കൂടുതല്‍ കൂടുതല്‍ തിരിച്ചറിയപ്പെടുന്നുണ്ട്. ഈയടുത്ത് കേരളത്തിലെ രണ്ട് പ്രധാന പത്രങ്ങള്‍ ഇത്തരത്തില്‍ ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരാവുന്ന കാഴ്ച നാം കണ്ടു.ഇത്തവണ പക്ഷെ വാര്‍ത്തകളുടെ പിന്നിലെ പ്രത്യയശാസ്ത്ര താല്പ്പര്യം പെട്ടെന്ന് തിരിച്ചറിയപ്പെടാനോ പരസ്യമായി ചര്‍ച്ചക്കെടുക്കാനോ കഴിയാത്ത ഒരു വിഷയത്തിലായിരുന്നു.
വിഷയം നഗരങ്ങളിലെ ചെറുപ്പക്കാര്‍ക്കിടയില്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടി വരുന്ന കഞ്ചാവിന്റെ ഉപയോഗമാണ്.തീര്‍ത്തും അരാഷ്ട്രീയമായി ഇത്തരം പ്രശ്‌നങ്ങളെ നോക്കികാണുന്ന മധ്യ വര്‍ഗ്ഗ സദാചാര ബോധത്തിന് ശക്തമായ സാന്നിധ്യമുള്ള ഒരു സമൂഹത്തിലാണ് ഇത്തരം ഒരു വാര്‍ത്ത നട്ടു പിടിപ്പിക്കുന്നത്. മാതൃഭൂമി,മലയാള മനോരമ പത്രങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഏതാണ്ട് ഒരേ തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.വിശ്വപ്രസിദ്ധനായ സംഗീതഞ്ജന്‍ ‘ബോബ് മാര്‍ലി’ കേരളത്തില്‍ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആണെന്ന് രണ്ടു പത്രങ്ങളും ഒരേ പോലെ റിപ്പോര്‍ട്ട് ചെയ്തു.രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി രണ്ടു വ്യത്യസ്ത പത്രങ്ങളില്‍ ബോബ് മര്‍ലിയെ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസിഡറായി ലേബല്‍ ചെയ്യുമ്പോള്‍ വാര്‍ത്തയുടെ ഉറവിടം ഒന്ന് തന്നെയാണെന്ന് മനസിലാക്കാം.ബോബ് മാര്‍ലി വ്യാപകമായി തന്റെ സംഗീത മേളകളില്‍ ഉപയോഗിച്ചിരുന്ന ജമൈക്കാന്‍ പതാകയിലെ നിറങ്ങളായ പച്ച,മഞ്ഞ,ചുവപ്പ് എന്നിവ അതേ ക്രമത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍,മാലകള്‍,ബാന്‍ഡുകള്‍,സ്റ്റിക്കറുകള്‍,ബോബ് മാര്‍ലിയുടെ പടമുള്ള ലോക്കറ്റ്,സ്റ്റിക്കറുകള്‍,വസ്ത്രങ്ങള്‍ എന്നിവയെല്ലാം കഞ്ചാവിന്റെ ഉപയോഗത്തിനുള്ള സൂചനകളാണെന്ന് വാര്‍ത്തകള്‍ ഒരേ സ്വരത്തില്‍ ആരോപിക്കുന്നു.ഇത്തരം വസ്തുകള്‍ ഉപയോഗിക്കുന്ന ആളുകളും,വില്‍ക്കുന്ന കടകളും ഇനി മുതല്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരിക്കുമെന്ന് 2014 ഫെബ്രുവരി 13 ലെ മെട്രോ മനോരമ പറയുന്നു.
ഈ വാര്‍ത്തകളുടെ ഉറവിടം പോലീസ് ആണെന്ന് വാര്‍ത്തകളില്‍ നിന്ന് തന്നെ വ്യക്തമാണ്.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം തടയേണ്ടതല്ലെ? മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യേണ്ടെന്നാണോ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരാം.തീര്‍ച്ചയായും മയക്കുമരുന്ന് മാഫിയ അമര്‍ച്ച ചെയ്യപ്പെടണം.വിദ്യാര്‍ത്ഥികള്‍ മാത്രമല്ല ഏതൊരാളും ലഹരിക്ക് അടിമപ്പെടുന്നത് ഇല്ലാതാവണം.പക്ഷെ അതിനു സഹായകമായ ഒരു നയം നമ്മുടെ സര്‍ക്കാരിനുണ്ടോ?ലഹരി ഉപയോഗത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നതിലൂടെ ലഹരി മുക്തമായ ഒരു സമൂഹത്തെ ഉണ്ടാക്കാന്‍ കഴിയുമോ?ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് അനാരോഗ്യകരമായ ലഹരി ഉപയോഗത്തിലേക്ക് ആളുകള്‍ ആകൃഷ്ടരാകുന്നത്? കേരളാ പോലീസിന്റെ കഞ്ചാവിനെതിരെയുള്ള യുദ്ധാഹ്വാനത്തെയും ബോബ് മര്‍ലിയെ ബ്രാന്‍ഡ് ചെയ്യുന്ന മാധ്യമ വാര്‍ത്തകളെയും ഈ ചോദ്യങ്ങളുടെ പശ്ചാത്തലത്തില്‍ വേണം മനസിലാക്കാന്‍.
ലഹരി മരുന്നുകള്‍ക്കെതിരായ നടപടികള്‍ ശക്തമായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കപ്പെടുന്ന ഒരു ആഗോള പശ്ചാത്തലത്തിലാണ് നാം ജീവിക്കുന്നത്.1971 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ആയ റിച്ചാര്‍ഡ് നിക്‌സണ്‍ ആണ് ഔദ്യോഗികമായി ലഹരിമരുന്നുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്.അമേരിക്കയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായ ലഹരിമരുന്നുപയോഗം തടയാനാണ് ഈ യുദ്ധം എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മയക്കുമരുന്ന് പൊതുസമൂഹത്തിന്റെ ഒന്നാമത്തെ ശത്രു എന്നാണു നിക്‌സണ്‍ വിശേഷിപ്പിച്ചത്.തുടര്‍ന്ന് മയക്കുമരുന്നിനെതിരെ പ്രചണ്ടമായ പ്രചരണ പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടു.നിക്‌സണ്‍ മയക്കുമരുന്നിനെതിരെ യുദ്ധ പ്രഖ്യാപനം നടത്തുന്ന സമയത്ത് മയക്കുമരുന്ന് സമൂഹത്തിന്റെ ഒന്നാമത്തെ ശത്രുവാണെന്ന് വിശ്വസിച്ചിരുന്നവര്‍ കേവലം 2% മാത്രമായിരുന്നെങ്കില്‍ പിന്നീട് പ്രചരണ പരിപാടികളിലൂടെ അത് 70% ആക്കി ഉയര്‍ത്താന്‍ അമേരിക്കന്‍ ഭരണകൂടത്തിനു കഴിഞ്ഞു.മയക്കുമരുന്ന് ഉപയോഗിക്കുന്നതും,കൈവശം വെക്കുന്നതും,വില്‍ക്കുന്നതും,കടത്തുന്നതും എല്ലാം കുറ്റകരമാക്കുന്ന നിയമങ്ങളുടെ നിര്‍മാണമായിരുന്നു അടുത്ത ഘട്ടം.മയക്കുമരുന്നിന്റെ ഉപയോഗത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്ന നടപടികള്‍ അവിടെ നിന്നാണ് ആരംഭിക്കുന്നത്.ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനു പോലീസിനു വിപുലമായ അധികാരങ്ങളും നല്‍കപ്പെട്ടു.
എന്നാല്‍ മയക്കുമരുന്നിനെതിരായ യുദ്ധത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മറ്റു ചിലതായിരുന്നു.അമേരിക്കന്‍ ഭരണകൂടം ആഭ്യന്തരമായി വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു 60കള്‍.വിയറ്റ്‌നാം യുദ്ധം അമേരിക്കകത്തു വലിയ ബഹുജനരോഷമാണ് ഉയര്‍ത്തിവിട്ടത്.രൂക്ഷമായി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി.വര്‍ണ്ണ വിവേചനത്തിനെതിരെ ഉയര്‍ന്നു വരുന്ന ഉശിരന്‍ പോരാട്ടങ്ങള്‍,സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സ്വീകാര്യത എന്നിവയെല്ലാം വലിയ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരുന്ന ഒരു സാഹചര്യത്തെയാണ് അമേരിക്കന്‍ ഭരണകൂടം നേരിട്ടത്.വിയറ്റ്‌നാം യുദ്ധത്തില്‍ നേരിട്ട പരാജയം ഭരണകൂടത്തിന്റെ പ്രതിച്ഛായ തകര്‍ത്തിരുന്നു.ഇത് പരിഹരിക്കുന്നതിനും രാഷ്ട്രീയമായി ഉയരുന്ന വെല്ലുവിളികളെ നേരിടാനും പുതിയ പദ്ധതികള്‍ ആവശ്യമായിരുന്നു.മയക്കുമരുന്ന് അതിനു സഹായകമായ  കരുവായി  മാറുകയായിരുന്നു.
1971 ല്‍ ആരംഭിച്ച ഈ യുദ്ധം ഇന്നും തുടരുകയാണ്.43 വര്‍ഷം പിന്നിടുമ്പോള്‍ മയക്കുമരുന്ന് യുദ്ധം കടുത്ത പ്രത്യാഘാതങ്ങളാണു വരുത്തി വച്ചതെന്ന് കൂടുതല്‍ കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. മയക്കുമരുന്നിനെതിരായ നയത്തില്‍ മാറ്റം വേണമെന്ന ആവശ്യത്തിനു ഇന്ന് അമേരിക്കന്‍ ഭരണകൂടത്തിനകത്ത് പോലും പിന്തുണ കിട്ടുന്നുണ്ട്. തുടക്കം മുതല്‍ തന്നെ മയക്കുമരുന്ന് ഉപയോഗത്തെ ക്രിമിനല്‍വല്‍ക്കരിച്ചു കൊണ്ട് ഈ പ്രശ്‌നത്തെ നേരിടാനാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചത്.മയക്കുമരുന്നിന്റെ പേരിലുള്ള അറസ്റ്റുകളും,റെയ്ഡുകളും വ്യാപകമായി.പൊതു സമൂഹത്തില്‍ പോലീസിന്റെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതിലും,ഭരണകൂടത്തിന്റെ സൈനികവല്‍ക്കരണത്തിലുമാണ് ഇത് എത്തിച്ചത്.കടുത്ത വര്‍ണ്ണ വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും ആഫ്രോഅമേരിക്കന്‍ വംശജരായിരുന്നു.ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു.വെള്ളക്കാരില്‍ ലഹരി ഉപയോഗം കുറവായത് കൊണ്ടല്ല വര്‍ണവിവേചനം തന്നെയാണ് ആഫ്രോഅമേരിക്കന്‍ വംശജരെ തടവിലിടാന്‍ കാരണമെന്നും വാസ്തവത്തില്‍ വെള്ളക്കാര്‍ക്കിടയില്‍ ആഫ്രോഅമേരിക്കന്‍ വംശജരെക്കാള്‍ ലഹരി ഉപയോഗം കൂടുതലാണെന്നും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടിസ് യുണിയന്‍ പറയുന്നത്.വിമത രാഷ്ട്രീയ പ്രസ്ഥാനങ്ങളും,യുദ്ധ വിരുദ്ധ പ്രസ്ഥാനങ്ങളും,പൗരാവകാശ പ്രസ്ഥാനങ്ങളും ആണ് ഈ യുദ്ധത്തിലെ ആദ്യ ഇരകളായി തീര്‍ന്നത്.മയക്കുമരുന്ന് വേട്ടയുടെ മറവില്‍ നല്‍കിയ അമിതാധികാരങ്ങള്‍ ഉപയോഗിച്ച് ഇത്തരം ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ അന്യായമായി തടവില്‍ വെക്കുന്നതും മറ്റും വ്യാപകമായി. ഇപ്പോഴും അമേരിക്കയില്‍ മയക്കുമരുന്ന് വേട്ടയുടെ പേരില്‍ വ്യാപകമായ അറെസ്റ്റുകള്‍ നടക്കുന്നുണ്ട്.2008 ലെ വാഷിംഗ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത് പ്രതിവര്‍ഷം 1.5 മില്ല്യണ്‍ അമേരിക്കകാര്‍ മയക്കുമരുന്ന് ഉപയോഗത്തിന് തടവിലാക്കപ്പെടുന്നു എന്നാണ്.കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക് ഒരു ട്രില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചിട്ടും മയക്കുമരുന്ന് ഉപയോഗം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല എന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍റ്റിസ് യൂണിയന്‍ വെളിപ്പെടുത്തുന്നു.
അമേരിക്കകത്ത് മാത്രമല്ല മധ്യതെക്കേ അമേരിക്കയിലെ രാഷ്ട്രങ്ങളില്‍ അമേരിക്കയുടെ സാമ്രാജ്യത്വ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മറയായും മയക്കുമരുന്നിനെതിരായ യുദ്ധം ഉപയോഗിക്കപ്പെട്ടു.1969 ല്‍ ഓപ്പറേഷന്‍ ഇന്റര്‍സെപ്റ്റ് എന്ന പേരില്‍ മെക്‌സിക്കോയിലും,1989 ല്‍ ഓപ്പറേഷന്‍  ജസ്റ്റ് കോസ്,ഓപ്പറേഷന്‍ നിഫ്റ്റി പാക്കേജ് എന്നിവയിലൂടെ പനാമയിലും,പ്ലാന്‍ കൊളംബിയ എന്ന പേരില്‍ കൊളംബിയയിലും,മെരിഡ ഇനിഷിയെറ്റിവ് എന്ന പദ്ധതിയിലൂടെ മെക്‌സിക്കോയിലും മധ്യതെക്കേ അമേരിക്കന്‍ രാഷ്ട്രങ്ങളിലും സൈനികമായി ഇടപെടുന്നതിനു അമേരിക്ക മയക്കുമരുന്നിനെതിരായ യുദ്ധം ഉപയോഗിക്കുകയുണ്ടായി.2012 ല്‍ ഹോണ്ടുറാസില്‍ നടന്ന സൈനിക അട്ടിമറിയില്‍ അമേരിക്കക്ക് നല്ല പങ്കുണ്ടായിരുന്നു.
അമേരിക്കയുടെ ഇത്തരം പ്രവര്‍ത്തികള്‍ക്ക്  ന്യായീകരണം ഉണ്ടാക്കുന്നതിനായി മയക്കുമരുന്നിനെതിരെ അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം അണിനിരത്താന്‍ യു.എസ് ശ്രമിച്ചിരുന്നു.ഇതിന്റെ ഭാഗമായി  മയക്കുമരുന്ന് ഉപയോഗത്തെ ക്രിമിനലൈസ് ചെയ്യുന്ന  തരത്തിലുള്ള നിയമനിര്‍മ്മാണങ്ങള്‍ മിക്ക രാഷ്ട്രങ്ങളിലും നിലവില്‍ വന്നു.ലോകവ്യാപകമായി പടര്‍ന്നു കിടക്കുന്ന മയക്കുമരുന്ന് ശൃംഖലയെ തകര്‍ക്കാനെന്ന പേരില്‍ വിവിധ രാഷ്ട്രങ്ങളിലെ കുറ്റാന്വേഷണ എജെന്‍സികള്‍ ഉള്‍പ്പെടുന്ന നെറ്റ് വര്‍ക്ക് രൂപം കൊണ്ടു.ഒരര്‍ത്ഥത്തില്‍ ഇന്ന് കാണുന്ന ഭീകരതക്കെതിരായ ആഗോള യുദ്ധത്തിന്റെ പൂര്‍വ്വ രൂപമായിരുന്നു മയക്കുമരുന്നിനെതിരായ യുദ്ധം.
1961 ലെ united nations single convention on narcotic drugs,1971 se u.n. convention on spychtoropic substances എന്നിവയിലും ഇന്ത്യ അംഗമായിരുന്നു. ഇതിനെ തുടര്‍ന്നാണ് 1985 ലെ narcotic drugs and spychtoropic substances act ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്നത്.ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമായി 180 ദിവസം നീളുന്ന വിചാരണ തടവും,ജാമ്യം ലഭിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളും ഈ നിയമത്തിന്റെ പ്രത്യേകതകളാണ്.എന്നാല്‍ കര്‍ശനമായ നിയമം ഉണ്ടായിട്ടും ലഹരി ഉപയോഗം കുറയ്ക്കുന്നതില്‍ നമ്മുടെ സര്‍ക്കാരുകള്‍ നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ പരാജയം കേവലം ഇച്ഛാശക്തി ഇല്ലായ്മയുടെ പരാജയമല്ല.മറിച്ച് ലോകത്തെമ്പാടും മയക്കുമരുന്നിനെതിരായ യുദ്ധം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.2011 ലെ ഗ്ലോബല്‍ കമ്മിഷന്‍ ഓണ്‍ ഡ്രഗ് പോളിസി യുടെ റിപ്പോര്‍ട്ടില്‍ മയക്കുമരുന്നിനെതിരായ യുദ്ധം പരാജയമാണെന്നും മയക്കുമരുന്നിനെതിരായ നയങ്ങളില്‍ അടിയന്തിര മാറ്റം ആവശ്യമാണെന്നും പ്രഖ്യാപിക്കുകയുണ്ടായി.മുന്‍ യു.എന്‍.സെക്രടറി ജനറല്‍ കോഫി അന്നന്‍,ഗ്രീസ് പ്രധാനമന്ത്രി ജോര്‍ജ്ജ് പപ്പെന്ദ്രിയൊ,പ്രശസ്ത സാഹിത്യകാരാന്‍ മാരിയോ വര്‍ഗ്ഗാസ് യോസ,മുന്‍  യു.എസ്.സ്‌റ്റേറ്റ് സെക്രടറി ജോര്‍ജ്ജ് പി.ഷൂള്‍സ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കന്മാരും അടങ്ങിയ കമ്മിഷനാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് കൂടി ഓര്‍ക്കണം.(മയക്കുമരുന്ന് യുദ്ധം പരാജയമാണെന്നും മാറ്റം വേണമെന്നും ഇപ്പോള്‍ മുറവിളി ഉയരുന്നതും അന്താരാഷ്ട്ര സമൂഹം അതിനനുകൂലമായി ചിന്തിക്കുന്നതിനും കാരണങ്ങള്‍ പലതാണെങ്കിലും രണ്ടെണ്ണം പ്രധാനമാണ്.1) മയക്കുമരുന്ന് യുദ്ധം  മറയായി നടത്തിയിരുന്ന സാമ്രാജ്യത്വ താല്പര്യ സംരക്ഷണത്തിനു ഭീകരതക്കെതിരായ  യുദ്ധം എന്ന കൂടുതല്‍ പ്രഹര ശേഷിയുള്ള സാധ്യത വികസിച്ചു വന്നിരിക്കുന്നു. 2) മയക്കുമരുന്ന് യുദ്ധത്തിനു വേണ്ടി വന്ന ചിലവും അതിന്റെ ഫലങ്ങളും നോക്കുമ്പോള്‍ മയക്കുമരുന്ന് യുദ്ധം ലാഭകരമല്ല.) മാത്രവുമല്ല ഇപ്പോള്‍ നിലവിലുള്ള നിരോധിത മരുന്നുകളുടെ പട്ടിക 50 വര്‍ഷം മുന്‍പ്  മതിയായ ശാസ്ത്രീയ അറിവുകളുടെ അഭാവത്തില്‍ തയ്യാറാക്കിയതാണെന്നും പുതിയ അറിവുകളുടെ അടിസ്ഥാനത്തില്‍  കഞ്ചാവും(cannabis) കൊക്ക (coca) ചെടിയും ഈ പട്ടികയില്‍ തെറ്റായി ഉള്‍പ്പെടുത്തപ്പെട്ടതായാണ് കാണുന്നതെന്നും ഇത് പരിശോധിക്കപ്പെടണമെന്നു കൂടി ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അന്താരാഷ്ട്ര തലത്തില്‍ തന്നെ ലഹരി ഉപയോഗത്തെ ഡിക്രിമിനലൈസ് ചെയ്യാനുള്ള നീക്കം ശക്തി പ്രാപിച്ചു വരുമ്പോഴാണ് മാതൃഭൂമി ലേഖകന്‍ കഞ്ചാവ് നിയമവിധേയമാക്കാനുള്ള പ്രചരണം സോഷ്യല്‍  നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നടക്കുന്നത് വലിയ കുറ്റകൃത്യമായും മാഫിയാ പ്രവര്‍ത്തനമായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേരളത്തില്‍ ഇപ്പോള്‍ പോലീസ് , കഞ്ചാവിനെതിരെ ബോബ് മര്‍ലിയെ മുന്‍നിര്‍ത്തി പ്രചരണം അഴിച്ചു വിടുമ്പോള്‍ നമുക്ക് യു.എസ്സില്‍ നടപ്പാക്കിയ മയക്കുമരുന്ന്  യുദ്ധത്തില്‍ നിന്നും ചില സമാന്തരങ്ങള്‍ വായിച്ചെടുക്കാനാവും എന്നതുകൊണ്ടാണ് ഇത്രയും സൂചിപ്പിച്ചത്.നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പിനെ തുടര്‍ന്ന് ഇന്ന് നമ്മുടെ സമൂഹവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ്(കെ.എം.മാണിയുടെ ഭാഷയില്‍ സാമ്പത്തിക ഞെരുക്കം) കടന്നു പോകുന്നത്.കേവലം സാമ്പത്തിക തലത്തില്‍ മാത്രമല്ല നമ്മുടെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രതിസന്ധി ആഴത്തിലായി തീര്‍ന്നിട്ടുണ്ട്.ജനങ്ങളില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ട വ്യവസ്ഥാപിത രാഷ്ട്രീയം,നവലിബറല്‍ സാമ്പത്തിക അജണ്ടയുടെ നടത്തിപ്പ് തകര്‍ത്തുകൊണ്ടിരിക്കുന്ന തൊഴില്‍ മേഖല , അനുദിനം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കാര്‍ഷിക മേഖല , സൂക്ഷ്മവും സ്ഥൂലവുമായ അനീതികള്‍ പെരുകിക്കൊണ്ടിരിക്കുന്ന സാമൂഹിക ജീവിതം ,രൂക്ഷമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ , അത്യധികം കച്ചവടവല്‍ക്കരിക്കപ്പെട്ട ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ , ജനങ്ങളെ കുടിയോഴിപ്പിച്ചുകൊണ്ടുള്ള വന്‍കിട വികസന പദ്ധതികള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ , ഭൂമിക്കു വേണ്ടിയുള്ള സമരങ്ങള്‍ , ജീവനോപാധികളും കിടപ്പാടവും പിടിച്ചെടുത്ത് ജനങ്ങളെ തെരുവില്‍ തള്ളുന്ന നാടുവാഴിത്ത സ്വഭാവമുള്ള ബാങ്കിംഗ് മേഖല , വ്യാപകമാവുന്ന ബ്ലേഡ് പലിശ , എന്നിങ്ങനെ മലയാളിയുടെ സാമൂഹ്യസ്വകാര്യ ജീവിതം നാള്‍ക്കുനാള്‍ സംഘര്‍ഷഭരിതമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നമ്മുടെ വ്യവസ്ഥാപിത രാഷ്ട്രീയമാവട്ടെ ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാമകന്ന് കക്ഷിരാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ അവസ്ഥയിലേയ്‌ക്കെത്തി  നില്ക്കുകയാണ്.ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള യാതൊരു താല്പര്യവും ഇല്ലാത്ത വിധം വ്യവസ്ഥാപിത രാഷ്ട്രീയം അധ:പതിച്ചു കഴിഞ്ഞിരിക്കുന്നു.
ഈ സാഹചര്യത്തില്‍ നവലിബറല്‍ സാമ്പത്തിക അജണ്ട വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ ആശ്രയിച്ചുകൊണ്ട് നടപ്പിലാക്കാന്‍ കഴിയുകല്ല.എക്‌സിക്യൂട്ടീവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയമുഖം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത് ഈ ദൗര്‍ബല്ല്യം പരിഹരിക്കുന്നതിന് കൂടി ഉദ്ദേശിച്ചുള്ളതാണ്.ജനമൈത്രി പോലീസിംഗ് , ഹെല്‍മെറ്റ് വേട്ടയ്ക്കിറങ്ങുന്ന ഋഷിരാജ് സിങ്ങും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയും എല്ലാം ഈ ജനകീയ മുഖം നല്‍കല്‍ പ്രക്രിയയുടെ ഭാഗമാണ്.പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയ മുഖം നല്കാന്‍ വേണ്ടിയാണ് ജനമൈത്രി പോലീസ് പദ്ധതി ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് , മയക്കുമരുന്ന് വിരുദ്ധ പ്രചരണം , ട്രാഫിക് ബോധവല്ക്കരണം , അയല്‍ക്കാരെ അറിയല്‍ , ബീറ്റ് പോലീസിന്റെ ഗൃഹ സന്ദര്‍ശനം , പോലീസ് അദാലത്ത് തുടങ്ങിയ ഒട്ടനവധി പരിപാടികള്‍ നടപ്പിലാക്കപ്പെടുന്നത്.നമ്മുടെ സമൂഹത്തില്‍ പോലീസിന്റെ സാന്നിധ്യം ശക്തമാവുന്നു എന്നതാണ് ഇതിന്റെ ഒരു മറുവശം.ഈ പ്രതിച്ഛായാ നിര്‍മ്മാണ പ്രക്രിയയുടെ ഭാഗമാണ് ഇപ്പോള്‍ ബോബ് മാര്‍ലിയെ മുന്‍ നിര്‍ത്തി കഞ്ചാവിനെതിരെ വന്നിട്ടുള്ള വാര്‍ത്തകള്‍.ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഉയരുന്ന പ്രചാരണ കോലാഹലങ്ങളും ഇതേ പ്രതിച്ഛായാ നിര്‍മ്മാണത്തിന്റെ ഭാഗമാണ് .ദളിത് തീവ്രവാദം , മാവോയിസ്റ്റ് തീവ്രവാദം , മുസ്ലിം ഭീകരപ്രവര്‍ത്തനം തുടങ്ങിയവയും ഇതേ പ്രതിച്ഛായാ നിര്‍മ്മാണത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്താറുണ്ട്.ജനങ്ങളില്‍ ഭീതി പടര്‍ത്തി പോലീസിന്റെയും അതുവഴി ഭരണകൂടത്തിന്റെയും അധികാരങ്ങള്‍ സംരക്ഷിച്ച് ഉറപ്പിക്കുന്നതിന് ഇത്തരം ക്യാംപയിനുകള്‍ സഹായകമായതായി ആഗോളതലത്തില്‍ തന്നെയുള്ള നിരവധി അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.ഇപ്പോള്‍ നമ്മുടെ പോലീസ് കേവലം ക്രമസമാധാന പാലകരല്ല.മറിച്ച് ഭരണകൂട പ്രത്യയശാസ്ത്രത്തിനു കീഴില്‍ വലിയ തോതില്‍ ജനങ്ങളെ അണിനിരത്താന്‍ ഉത്തരവാദിത്വമുള്ള സംഘടിത ശക്തി കൂടിയാണ്.
പക്ഷേ എന്തുകൊണ്ട് ബോബ് മാര്‍ലി? ബോബ് മാര്‍ലിയെ കഞ്ചാവിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസ്സഡറായി ലേബല്‍ ചെയ്യാനുള്ള കാരണവും ഇത് തന്നെയാണ്.ബോബ് മാര്‍ലിയുടെ സംഗീതത്തെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്.1945 ല്‍ ജനിച്ച് 1981 ല്‍ മരിച്ച ബോബ് മാര്‍ലിയുടെ സംഗീതം കേരളത്തിലെത്തിയത് ഈ അടുത്ത കാലത്തൊന്നുമല്ല.കേരളത്തില്‍ ഇപ്രകാരം ആഘോഷിക്കപ്പെടുന്ന ഏക ബിംബവുമല്ല ബോബ് മാര്‍ലി.ചുണ്ടിലെരിയുന്ന ചുരുട്ടുമായി നില്‍ക്കുന്ന ചെഗുവേരയുടെ പടമുള്ള വസ്ത്രങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും തൂവാലകലും സ്റ്റിക്കറുകളും എല്ലാം നമ്മുടെ നാട്ടില്‍ സുലഭമാണ്. പക്ഷെ ബോബ് മാര്‍ലി കേരളത്തില്‍ ആഘോഷിക്കപ്പെടുന്നത് ഏതെങ്കിലും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധാനമായല്ല എന്നതാണ് ചെഗുവെരയില്‍ നിന്നുള്ള വ്യത്യാസം.വിമത രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാര്‍ശ്വവല്‍കൃത സാമൂഹിക വിഭാഗങ്ങളുമാണ് ഇന്ന് പ്രധാനമായും കേരളത്തില്‍ ബോബ് മാര്‍ലിയുടെ സംഗീതത്തെ ഉയര്‍ത്തി പ്പിടിക്കുന്നത്.അതുകൊണ്ട് തന്നെയാണ് ബോബ് മാര്‍ലി ഭരണകൂടത്തിനു ബ്രാന്‍ഡ് ചെയ്യപ്പെടാവുന്ന ഒരു ഐക്കണ്‍ ആയി മാറുന്നത്.
ലഹരി മരുന്നുകളുടെ ഉപയോഗത്തിന്റെ വ്യാപനം ഒരു കേവലം ക്രമസമാധാനപ്രശ്‌നം മാത്രമായി കൈകാര്യം ചെയ്യപ്പെടേണ്ട ഒന്നല്ല.സാമൂഹ്യ ജീവിതത്തിന്റെ ജീര്‍ണ്ണത , അന്യവല്‍ക്കരണം തുടങ്ങിയ ഒട്ടനവധി കാരണങ്ങള്‍ അതിനുണ്ട്.ഒരു പോലീസ് നടപടിയിലൂടെ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നവുമല്ല അത്.പക്ഷേ അത് പരിഹരിക്കാന്‍ കഴിയുന്ന തരത്തിലുള്ള നയങ്ങള്‍ ആവിഷ്‌കരിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറുമല്ല.
കേരളപോലീസും മാധ്യമങ്ങളും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ലേബലിങ്ങിനു ബോബ് മാര്‍ലി എന്നേ തന്റെ പാട്ടിലൂടെ ഉത്തരം നല്കിയിരിക്കുന്നു.

‘വിധിക്കരുത്
നിങ്ങള്‍ സ്വയം വിധിക്കുന്നതിനു മുന്‍പ്
വിധിക്കരുത്
വിധിക്ക് നിങ്ങള്‍ തയ്യാറല്ലെങ്കില്‍.’

socialistplatform.blogspot.in

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply