ബംഗാള്‍

മണിലാല്‍ സത്യജിത് റായിയും ഘട്ടക്കും രവീന്ദ്രനാഥ ടാഗോറും താരാശങ്കര്‍ ബാനര്‍ജിയും ബിമല്‍ മിത്രയും യശ്പാലും ബങ്കിം ചന്ദ്രയും ബംഗാളിനെ മഹാനഗരമാക്കി ഉയര്‍ത്തിപ്പിടിച്ചു. മലയാളികളുടെ മഹാകാഥികനായ സാംബശിവന്‍ കൊല്‍ക്കൊത്താ നഗരം ഒരു കല്‍ക്കണ്ഠത്തരിയാണെന്നു വരെ പറഞ്ഞുവെച്ചു, പാടി. ആധുനി ബംഗാളിന്റെ നാടകക്കാരനായ ബാദല്‍ സര്‍ക്കാറിനെ കേരളത്തില്‍ വ്യത്യസ്തതയോടെ തന്നെ അവതരിപ്പിച്ചു, ഭോമയിലൂടെ. യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ കൊല്‍ക്കൊത്ത ചങ്കില്‍ തടഞ്ഞുനിന്നു. തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ കോട്ടയം വഴി വേണ്ട എന്നു കട്ടായം പറയുംപോലെ പശ്ചിമഭാഗത്തേക്ക് ചെരിഞ്ഞുള്ള യാത്ര പലപ്പോഴും വഴിയെക്കുറിച്ചുള്ള പേടിയാല്‍ […]

kolkatha

മണിലാല്‍

സത്യജിത് റായിയും ഘട്ടക്കും രവീന്ദ്രനാഥ ടാഗോറും താരാശങ്കര്‍ ബാനര്‍ജിയും ബിമല്‍ മിത്രയും യശ്പാലും ബങ്കിം ചന്ദ്രയും ബംഗാളിനെ മഹാനഗരമാക്കി ഉയര്‍ത്തിപ്പിടിച്ചു. മലയാളികളുടെ മഹാകാഥികനായ സാംബശിവന്‍ കൊല്‍ക്കൊത്താ നഗരം ഒരു കല്‍ക്കണ്ഠത്തരിയാണെന്നു വരെ പറഞ്ഞുവെച്ചു, പാടി. ആധുനി ബംഗാളിന്റെ നാടകക്കാരനായ ബാദല്‍ സര്‍ക്കാറിനെ കേരളത്തില്‍ വ്യത്യസ്തതയോടെ തന്നെ അവതരിപ്പിച്ചു, ഭോമയിലൂടെ.

യാത്രകളെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ കൊല്‍ക്കൊത്ത ചങ്കില്‍ തടഞ്ഞുനിന്നു. തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ കോട്ടയം വഴി വേണ്ട എന്നു കട്ടായം പറയുംപോലെ പശ്ചിമഭാഗത്തേക്ക് ചെരിഞ്ഞുള്ള യാത്ര പലപ്പോഴും വഴിയെക്കുറിച്ചുള്ള പേടിയാല്‍ മുങ്ങി.
ഫിലിം ഫെസ്റ്റിവലുകളില്‍ പോയി സര്‍ഗ പൂജനടത്തി രണ്ടുതവണ പോയിവന്നതൊഴിച്ചാല്‍. അന്നൊക്കെ ചൗരംഗിയിലും നൊന്ദന്‍ കോംപ്ലക്‌സിനു ചുറ്റുമായി യാത്രകള്‍ നുരഞ്ഞമര്‍ന്നു.
അന്നൊക്കെ ബാവുള്‍ സംഗീതവും ശാന്തിനികേതനും ബംഗാളിന്റെ ആദര്‍ശഗ്രാമവുമൊക്കെ യാത്രയ്ക്കു പുറത്തായിരുന്നു. കാടും മേടും കുന്നുമിറങ്ങി പാട്ടും പാടി സ്‌കൂളിലേക്കു പോകുന്ന കുട്ടികളെക്കുറിച്ച് ശാന്തിനികേതനില്‍ പഠിച്ച ചങ്ങായിമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. കടുകെണ്ണതേച്ച് കടുകുപാടത്തിന്റെ ഗന്ധവുമായി യാത്ര ചെയ്യുന്ന സ്ത്രീകളും, അതില്‍ തന്നെ പൊരിച്ച മീനും, മുഷിഞ്ഞുറങ്ങുന്ന പുരുഷന്മാരും ബാവുള്‍ നാടോടികളും അന്യമായിരുന്നു ആ യാത്രയിലൊക്കെ.
ഇത്തവണത്തെ യാത്ര മറ്റൊരു തരത്തില്‍ ആവിഷ്‌കരിക്കുകയായിരുന്നു. ഒറ്റയ്ക്ക്, തോന്നിയ ദിക്കുകളിലേക്ക്, ഒതുക്കുകളിലേയ്ക്ക്, തുറസ്സുകളിലേയ്ക്ക്.
തീവണ്ടിയില്‍ പട്ടാളക്കാരായിരുന്നു സഹയാത്രികരില്‍ അധികവും. പിന്നെ ഒരു ചണസഞ്ചി നിറയെ പുഴുങ്ങിയ കോഴിമുട്ടയുമായി കയറിയ ബംഗാളി മദ്ധ്യവര്‍ഗ്ഗ കുടുംബവും. പട്ടാളക്കാര്‍ നോര്‍ത്ത് ഈസ്റ്റില്‍ അധികകാലം സര്‍വ്വീസിലിരുന്നതിനാല്‍ ആയിരിക്കണം ബംഗാളികള്‍ ആദ്യത്തെ കോഴിമുട്ട പൊളിച്ച് തൊണ്ട് താഴെ ഇട്ടതോടെ അവരോട് ശത്രുത പ്രഖ്യാപിച്ചു. വൃത്തികെട്ടവര്‍, ബുദ്ധിയില്ലാത്തവര്‍ എന്നൊക്കെ തൃശ്ശൂര്‍തിരുവല്ല ആലപ്പുഴ ഭാഷകളില്‍ അവരെ ചീത്തവിളിച്ചു, ചീട്ടുകളിച്ചു. (മനുഷ്യരെപ്പറ്റി പൊതുവില്‍ ഇങ്ങനെ പറയാന്‍ പാടുണ്ടോ എന്നൊന്നും ചോദിച്ചില്ല, ഹൗറ വരെയുള്ള കൂട്ടല്ലെ.) ഇതൊന്നും ഞങ്ങളെ ബാധിക്കുന്നില്ലെന്ന ഭാവത്തോടെ യുവദമ്പതികള്‍ കലപില വെക്കാന്‍ അര്‍ഹത പ്പെട്ടവള്‍ മുട്ടയുടെ തോട് പൊളിച്ചുകൊണ്ടിരുന്നു.
അവള്‍ എന്ന ഭാര്യ കറുമുറെ പൊളിക്കുന്നു, അവന്‍ എന്ന ഭര്‍ത്താവ് കറുമുറെ തിന്നുന്നു. ഉറങ്ങിക്കൊണ്ടിരിക്കുന്ന പുരുഷവിഭാഗം ഉണരുമ്പോഴൊക്കെ അയാള്‍ കൈകള്‍ നീട്ടും. അവള്‍ അതില്‍ മുട്ടവെക്കും. മുട്ടകഴിക്കുന്നതും അയാള്‍ ഉറക്കത്തിലേക്ക് വീണ്ടും. പൊളിച്ചമുട്ടയുമായി ആ തപസ്വിനി ഭര്‍ത്താവിന്റെ ഉണര്‍ച്ച ക്ഷമയോടെ കാത്തിരിക്കും. (മുട്ടക്ക് ക്ഷാമം വരുന്ന അവസ്ഥയില്‍ ആ കുടുംബത്തില്‍ എന്തും സംഭവിരക്കാം.) ബംഗാള്‍ വിരുദ്ധ ഒളിയമ്പുകളില്‍ പട്ടാളക്കാര്‍ വ്യാപൃതരായി.
നല്ല ഇന്ത്യന്‍ പട്ടാളം.
ഓരോ സ്റ്റേഷനുകളും അതിന്റെ അനുബന്ധ ചേരികളും ഇന്ത്യയുടെ ഓരോ മുഖം കാട്ടിത്തന്നു. പതിനേഴു വര്‍ഷത്തിനു ശേഷവും മാറ്റം കലണ്ടറിനു മാത്രം.
മേരാ ഭാരത് മഹാന്‍!
……..എവിടെയെന്നു മാത്രം ചോദിക്കരുത്?
മോനായി എന്ന മേലാവുകാരന്‍ ഇടക്കിടെ മുകള്‍ ബര്‍ത്തിലേക്ക് വലിഞ്ഞു കയറും. എന്തൊക്കെയോ തപ്പിത്തിരഞ്ഞ് മുഖം തുടച്ച് താഴേക്ക് തിരിച്ചു പോരും. കുഴയുന്ന നാവിന്റെ ബാലന്‍സ് നിലനിര്‍ത്താനാണ് ഇടക്കിടെയുള്ള കയറ്റം. പട്ടാളക്കാര്‍ നാട്ടില്‍ നിന്നും തിരിച്ചുപോരുമ്പോള്‍ പിശുക്കന്മാരാവും (വരുമ്പോളും വ്യത്യസ്ഥമല്ല, മാന്ദ്യകാലത്തെ ഗള്‍ഫുകാരെപ്പോലെ) അതിന്റെ ഉദാഹരണമാണീ ഒറ്റയാന്‍ ഹണ്ടിംഗ്.
ചായ മണ്‍പാത്രത്തില്‍ കിട്ടാന്‍ തുടങ്ങിയതോടെ വണ്ടി ബംഗാളില്‍ കടന്നു എന്ന് തിരിഞ്ഞു. ചായ ചട്ടിയിലെങ്കില്‍ സ്ഥലം ബംഗാളില്‍ തന്നെ. (എനിക്കിഷ്ടമാണ്. തേയിലയും പാത്രത്തിന്റെ മണ്‍വാസനയും ചേര്‍ന്ന ആ പ്രാചീനമായ രുചി)
ഖരക്പൂറിലെത്തി (ഞാന്‍ പുറത്തേക്ക് പാളിനോക്കി, മാവോ വാദികളെ എങ്ങാനും കാണാനുണ്ടോ എന്ന്, തൊട്ടടുത്ത ദിവസം ഇതേ പാളമാണ് ട്രെയിനിന്റെയും മനുഷ്യരുടേയും യാത്രതെറ്റിച്ചത്.)
അവിടുത്തെ ഐ ഐ ടിയില്‍ തൃശ്ശൂരുള്ള രാജു ഗവേഷണം നടത്തുന്നുണ്ട്. സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ വിദഗ്ദനായ രാജുവാണ് കൊല്‍ക്കൊത്തയില്‍ നിന്നുള്ള ഗ്രാമമുഖം പറഞ്ഞുതരാറ്.
മഴക്കാലത്ത് വീടു ഒലിച്ചു പോകുമ്പോള്‍ എന്റെ വീടെ എന്റെ വീടെ എന്ന് വാവിട്ടു കരയാതെ, വില്ലേജ് ഓഫീസില്‍ പോയി അപമാനിതരാവാതെ വല്ല സ്‌കൂളിലോ  ഓലച്ചെരുവിലോ മരച്ചോട്ടിലോ പെരുമഴക്കാലം കഴിച്ചുകൂട്ടി വേനലില്‍ എവിടെയെങ്കിലും വീണ്ടും കൂടുകൂട്ടുന്ന മനുഷ്യരെപ്പറ്റിയും രാജു പറഞ്ഞിട്ടുണ്ട്.
ഭരണകൂടത്തോടൊപ്പം നില്‍ക്കുന്ന കുതന്ത്രരായ ആധുനികമനുഷ്യര്‍ക്കൊപ്പമല്ല ഋതുഭേദങ്ങള്‍ക്കൊപ്പം നിറം മാറ്റുന്ന പ്രകൃതിക്കൊപ്പമാണവരുടെ സഞ്ചാരം.
എ.പി.എല്ലോ, ബി.പി.എല്ലോ ഒന്നും അവരെ അലട്ടുന്നില്ല. അന്നത്തെ അന്നത്തിലാണ് അവരുടെ കൈമെയ് മനസ്സ്.
സ്‌കൂളുകള്‍, ആശുപത്രികള്‍,പോലീസ് സ്റ്റേഷന്‍, അതിര്‍ത്തിത്തര്‍ക്കം, വൈദ്യുതി, പുസ്തകം, പാക്കറ്റ് പാല്‍, ലോകക്കപ്പ്, റിസര്‍വ്വേഷന്‍, സ്ത്രീപീഡനം, സ്‌നഗ്ഗി, നിരോധന സാമഗ്രികള്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സേഫ്റ്റി ടാങ്ക് തീവ്രവാദം ഇതൊക്കെ കേട്ടാല്‍ എന്തൊന്നിതെന്ന് അവര്‍ മൂക്കത്ത് വിരല്‍ വെക്കും.
സ്വത്വരാഷ്ട്രീയം കുഞ്ഞുമുഹമ്മദുമെന്നൊക്കെ പറഞ്ഞാല്‍ അവര്‍ തലചുറ്റി വീഴും. സ്വന്തമായി വീടും വരാന്തയും വീട്ടുനമ്പറും ഇല്ലാത്തതിനാല്‍ അയല്‍ക്കൂട്ടവുമില്ല, തൊഴിലുമില്ല, തൊഴിലുറപ്പുമില്ല, നാടോടികളാണെങ്കിലും നാടോടുമ്പോള്‍ ആര്‍ത്തിപൂണ്ട് നടുവെ ഓടുന്നുമില്ല.
ഇങ്ങനെയൊക്കെയുള്ള ഖരക്പൂരില്‍ ആണ് ഏഷ്യയിലെ ഏറ്റവും നീളംകൂടി റെയില്‍വേ സ്റ്റേഷന്‍ എന്നതും വിസ്മയമുളവാക്കി. കയറിക്കിടക്കുന്ന നാടോടികളുടെ എണ്ണത്തെ ഉള്‍ക്കൊള്ളാനായിരിക്കും പ്‌ളാറ്റ് ഫോം വലിച്ചു നീട്ടുന്നത്.
ദാരിദ്ര്യം പങ്കുവെക്കലിലും സോഷ്യലിസമാണോ?
ബുദ്ധനേയോ മമതയേയോ?
ബംഗാളില്‍ ഇനി ആരെ അനുസരിക്കണം!
സംശയമുള്ള മട്ടില്‍ വണ്ടി പതുക്കെ ഇഴഞ്ഞും നിരങ്ങിയും
കാത്തുനിന്ന ശോഭ കൊല്‍ക്കൊത്തയിലെ ഹുമിഡിറ്റിയില്‍ മുഷിഞ്ഞു. അവരുടെ കൗതുകത്തില്‍ പൊതിഞ്ഞ മമത നിറഞ്ഞ മുഖം പഴയപടി. തേടുന്നതിനേക്കാളേറെ സ്‌നേഹം സ്വയം പ്രസരിപ്പി ക്കുന്നവര്‍ ശോഭ. വര്‍ഷങ്ങള്‍ക്കു ശേഷം ശോഭയെ നേരിടുകയാണ്. കൊല്‍ക്കത്തയെ 17 വര്‍ഷങ്ങള്‍ക്കുശേഷവും. കാറില്‍ എന്നെയും ലഗ്ഗേജിനേയും ശോഭനിറച്ചുവെച്ചു. കാറിനെ കാറ്റിനൊപ്പം പറത്തി.
നഗരത്തിന് മാറ്റമൊന്നുമില്ല, കെട്ടിടങ്ങളും മനുഷ്യരും മുഷിഞ്ഞുതന്നെ. കേരളത്തിലെ സര്‍ക്കാര്‍ യാത്രാ ബോട്ടിനു സമാനമാണ് ഇവിടുത്തെ ബസ്സുകള്‍. നേരത്തെ ഞാന്‍ കണ്ടത് സീറ്റിനു പകരം ബഞ്ചായിരുന്നെങ്കില്‍ ഇപ്പോള്‍ ചാരുബഞ്ചാണ്. നമ്മുടേതു പോലുള്ള സീറ്റിലേക്കുള്ള മാറ്റത്തിന് ഇനിയും വര്‍ഷങ്ങള്‍ എടുക്കും. (ദാരിദ്ര്യം ഒരു സാദ്ധ്യതയാണോ?) എവിടേയും തിരക്കുതന്നെ, റെയില്‍വേ സ്റ്റേഷനില്‍, മാര്‍ക്കറ്റില്‍, റോഡില്‍ എല്ലാം തിരക്കോടു തിരക്ക്. എവിടേക്കും പോകാനല്ല പലരും തിരക്കു കൂട്ടുന്നത്. വെറുതെ തിരക്കുകൂട്ടുക അല്ലെങ്കില്‍ ഒരു കേരളാ മോഡല്‍ തിരഞ്ഞുകളി.
(പോക്കറ്റടിക്കാര്‍ രൂപപ്പെടുന്നത് ഇവിടേ നിന്നായിരിക്കും)
തിരഞ്ഞുകളിയില്‍ മാത്രം ബംഗാളികള്‍ക്ക് മലയാളികളോട് മുട്ടാം. ഒരു ബ്രസീല്‍ അര്‍ജന്റീന മുട്ട് പ്രതീക്ഷിക്കാം.
ട്രെയിനിലെ ബംഗാളി മുങ്ങിയത് മുട്ടയിലാണെങ്കില്‍ ബംഗാളിലെ ബംഗാളി വഴിമുട്ടിനില്‍ക്കുന്നത് ഉരുളക്കിഴങ്ങിലാണ്.
നാലു കറിയുണ്ടെങ്കില്‍ അഞ്ചിലും ഉരുളക്കിഴങ്ങ് കമിഴ്ന്നു കിടപ്പുണ്ടാകും. (മോര് വേണോ എന്നു ചോദിച്ചാല്‍ ഉരുളക്കിഴങ്ങു കൊണ്ടാണെങ്കില്‍ വേണ്ടാ എന്ന് പറയേണ്ടി വരും.) ശങ്കു ഉണ്ടാക്കിയ ഉപ്പുമാവിലും ഉരുളക്കിഴങ്ങ് കണ്ടതിനെത്തുടര്‍ന്ന് ഞാന്‍ താമസം മാറ്റി.
ശോഭയുടെ ഫ്രിഡ്ജിലെ മീന്‍ശേഖരം ഗൗതം ഘോഷിന്റെ പത്മാനദീല്‍മാജി എന്ന സിനിമയെ ഓര്‍മ്മിക്കാന്‍ ഇടയാക്കി, മത്സ്യം ഗംഗയുടെ ഉപാഖ്യാനമായ ഹൂഗ്ലിയിലേതാണെങ്കിലും കിംവദന്തി  എന്ന പദം നമ്മുടെ നാട്ടില്‍ രാഷട്രീയക്കാരുടേയും ജേര്‍ണ്ണലിസ്റ്റുകളുടേയും ജീവരക്തമാണെങ്കില്‍ ഇവിടെ അത് ജുബ്ബകള്‍ വില്‍ക്കുന്ന പ്രശസ്തമായ ഷോപ്പിന്റെ പേരാണ്. (ദേശാഭിമാനിയിലെ ജയില്‍ താമസിക്കുന്നത് കിംവദന്തി റോഡിലാണ് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു.)
കേരളത്തില്‍ കേസില്‍ കുടുക്കാന്‍ പോലീസ് ഉപയോഗിക്കുന്ന ഇനങ്ങളാണ് കഞ്ചാവും ബ്ലൂഫിലിമും. അതിനവര്‍ വീട്ടില്‍നിന്നും നീലനേയും സ്റ്റേഷനില്‍നിന്നും കഞ്ചാവും കയ്യില്‍ കരുതും. (മദ്യത്തിന് നാനൂറും അഞ്ഞൂറും ശതമാനം പിടുങ്ങുന്ന കൊള്ളപ്പിരിവുകാരാണ് ഇവിടെ ഭരിക്കുന്നതെന്നും ഓര്‍ക്കുക) നമ്മുടെ ബിവറേജിനു മുന്നിലെ അച്ചാര്‍ പാക്കറ്റുകള്‍പോലെ സത്യജിത്‌റായ് ഫിലിം ഇന്‍സ്റ്റിറ്റൂട്ടിനു മുന്നിലെ ഘോഷിന്റെ കടയില്‍ കഞ്ചാവ് പാക്കറ്റുകള്‍ ഞാന്നു കിടന്നു. തൊപ്പി കയ്യില്‍ പിടിച്ച ഒരു പോലീസുകാരനും മറ്റുള്ളവര്‍ക്കൊപ്പം അതു വാങ്ങുന്നതു കണ്ടു.
പരിക്കേല്ക്കാത്ത കാറുകള്‍ ഇവിടെ വിരളം. ചുളുങ്ങിയും ചളുങ്ങിയും. മരണക്കിണറുകളില്‍ വാഹനമോടിക്കുന്നവരുടെ ജന്മസ്ഥലമെന്ന് തോന്നിപ്പിക്കും ഇവിടുത്തെ വാഹനങ്ങളുടെ പോക്കുവരവ് കണ്ടാല്‍.
അക്ഷമര്‍, അസ്വസ്ഥര്‍.
ഇവരെയാണ് രാഷ്ട്രീയക്കാര്‍ എവിടെയും അമ്മാനമാടുന്നത്, ഇപ്പോള്‍ പന്ത് മമതയുടെ കയ്യിലും. അവര്‍ അടിക്കുന്നതൊക്കെ ഗോള്‍ ആകുന്നു, അവര്‍ അന്തം വിടുന്നു. മറഡോണയെപ്പോലെ താടിവെച്ച് വായില്‍ക്കൊള്ളാത്ത വാചകമടിച്ച് നടന്നിട്ട് ഇനി കാര്യമില്ല, കളത്തെ തിരിച്ചറിയണം. കാണികളെ ബഹുമാനിക്കണം. അതാണ് ഇവിടെ ജനങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കുന്ന പാഠം.
കൊല്‍ക്കൊത്തയെ അറിയാന്‍ പല വഴിക്ക് സഞ്ചരിച്ചു.
കൊല്‍ക്കൊത്തയിലേക്ക് വന്ന ദേശാഭിമാനിയിലെ ജെയിന്‍, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികളായ രശ്മി, പ്രത്യുഷ്, സോളങ്കി, രഞ്ജിത് എന്നിവരും സി.ഐ.ടിയു നേതൃത്വം വഹിക്കുന്ന നാരായണന്‍ സഖാവ്, ഷിപ്പിംഗ് കമ്പനിയിലെ ശങ്കു (സംഗമേശ്വരന്‍) മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന പ്രേം ഇവരൊക്കെ പലയിടങ്ങളിലേക്കും അനുഭവങ്ങളിലേക്കും ചൂണ്ടുപലകകളായി. പുതുസ്ഥലത്തിന്റെ അന്യത ഇവരിലൂടെ അലിഞ്ഞുപോയി.
ബംഗാളിന്റെ അവസ്ഥ അവിടുത്തെ സൈക്കിള്‍ റിക്ഷയിലുണ്ട്. ഭാരം വലിക്കുന്ന മനുഷ്യരിലുണ്ട്. തെരുവു ജീവിതത്തിലുണ്ട്. ഘട്ടക്കിന്റെ സിനിമയിലുണ്ട്, കൃഷിയിടങ്ങളിലുണ്ട്. നന്ദിഗ്രാമിലെ വെടിയൊച്ചയിലുണ്ട്. (ടാഗോറിന്റെ എഴുത്തിലുണ്ടോ?)
ശാന്തിനികേതനിലേക്ക് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 2 കി.മീറ്റര്‍ ദൂരമുണ്ട്. സ്റ്റേഷനുപുറത്ത് റിക്ഷക്കാര്‍ നമ്മെ പൊതിയും. കയ്യില്‍ വണ്ടിയും ഉണ്ടാവും. ആര്‍ത്തിയല്ല, ദാരിദ്ര്യമാണവരെ നയിക്കുന്നത്. അവരുടെ മുഖം കണ്ടാല്‍ പിന്നെ ഒന്നും പറയാന്‍ പറ്റില്ല. തിരുവല്ല സ്റ്റേഷനിലെ ഓട്ടോറിക്ഷക്കാരെപ്പോലെ അവരെ സംശയിക്കേണ്ടതില്ല.
ടയറിനുപകരം റബ്ബര്‍പട്ട ചുറ്റിട്ട സൈക്കിള്‍ റിക്ഷയില്‍ ശാന്തിനികേതന്‍* വരെ പോകാന്‍ ചോദിക്കുന്ന വലിയ തുക 20 രൂപ. തര്‍ക്കിച്ചാല്‍ 10. അവിടെ ചെന്ന് പറഞ്ഞുറപ്പിച്ച തുകക്ക് മേലെ കൊടുത്താല്‍ അവിശ്വസനീയതയോടെ അവര്‍ നമ്മെ തുറിച്ചുനോക്കും.
100 രൂപയാണ് കൊടുക്കുന്നതെങ്കില്‍ ടാഗോറിനേക്കാളും ഉന്നതിയില്‍ നിങ്ങള്‍ അവര്‍ പരിഗണിക്കും. അതില്‍ കയറുന്നതും അവരെക്കൊണ്ടു ഏന്തിവലിപ്പിക്കുന്നതും ഇന്നത്തെ ലോകത്തില്‍ മനുഷ്യത്വരഹിതമായ കാര്യമാണ്.
ബംഗാളിന്റെ മുഖം അതാണ്.
ഇത്തരം മനുഷ്യപ്രകൃതിയില്‍ കൂടി ഉല്ലാസയാത്ര അസാധ്യമാണ്.
നമ്മള്‍
ബംഗാള്‍ ഓ….ബംഗാള്‍
എന്നൊക്കെ കവിതയും കഥയും കഥാപ്രസംഗവുമൊക്കെ ഉണ്ടാക്കും.
മുദ്രാവാക്യവും വിളിക്കും.
കമ്യൂണിസ്റ്റുകളുടെ ഒരു ദോഷം അതാണ്. അക്കരപ്പച്ചയില്‍ അവര്‍ അബ്‌നോര്‍മര്‍ ആവും. ഇവിടെയിരുന്നു അവിടുത്തെ സ്വര്‍ഗ്ഗത്തെപ്പറ്റിയും അവിടെയിരുന്ന് ഇവിടുത്തെ സ്വര്‍ഗ്ഗത്തെപ്പറ്റിയും വാഴ്ത്തും.
ഓ… റക്ഷയ്
ഓ… ബംഗാള്‍
എന്നൊക്കെ അലറിയത് അങ്ങിനെയാണ്
(ആകെയുള്ളത് ബാവുള്‍ സംഗീതവും അതിന്റെ ഉപാസകരായ ഗായകരുമാണ്. അവര്‍ പാടുന്ന നിമിഷങ്ങള്‍ അവര്‍ക്കുള്ളതാണ്, കേള്‍ക്കുന്ന നമുക്കും. അവരാണ് ഈ സമൂഹത്തിന്റെ അവകാശികള്‍. തെരുവില്‍, തീവണ്ടിയില്‍, ഗ്രാമങ്ങളില്‍ എവിടെയും നമുക്കവരെ കാണാം, കേള്‍ക്കാം, ശാന്തിനികേതനില്‍ വെച്ച് ഒരുമണിക്കൂര്‍ ഒരു ബാവുല്‍ ഗായകനൊത്ത് പാട്ടുകേട്ടു. അതായിരുന്നു ബംഗാളിലെ എന്റെ നല്ല ഒരു മുഹൂര്‍ത്തം.)
അരവിന്ദന്‍ സിനിമയിലെ കഥാപാത്രം പോലെ….
”ഞാന്‍ നേരിട്ട് കേട്ടതാണ്”
എന്നൊരു സത്യപ്രസ്താവത്തില്‍ അവര്‍ ആധികാരികത നിറക്കും.
കൊല്‍ക്കൊത്ത നഗരജീവികള്‍ ശ്വാസം വിടാന്‍ പോകുന്നത് വിശാലമായ മൈതാനത്തേക്കാണ്. ബ്രിട്ടീഷുകാരുടെ പണിയാണ്. കുട്ടികള്‍ ശ്വാസം മുട്ടുന്നതുവരെ കളിക്കുന്നതും ഇവിടെയാണ്. മൊഹമ്മദിന്‍സിന്റേയും ഈസ്റ്റ്ബംഗാളിന്റേയും ക്ലബ്ബുകള്‍ കണ്ടു. ഐ.എം. വിജയനും ഇവിടെ പന്തുരുട്ടുകയും ഉയര്‍ത്തുകയും നീട്ടുകയും ചെയ്തിട്ടുണ്ട്. മനോഹരമാണീ പ്രദേശം.
ബ്രിട്ടീഷുകാരുടെ പഴയ കെട്ടിടങ്ങള്‍ മാത്രം ഭംഗിയില്‍ നിലനിര്‍ത്തിയിരിക്കുന്നു. കെട്ടിടസമുച്ചയങ്ങള്‍ക്കിടയിലൂടെ ശോഭ കാറോടിച്ചു. ഈ സ്ഥലങ്ങള്‍ എല്ലാം ഇന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഓഫീസുകള്‍ ആണ്. ലെഫ്റ്റ്‌നന്റ് കേണലായ ശോഭക്ക് അവിടെ എല്ലാ വഴികളും ചിരപരിചിതം, അവരുടെ ഇന്ത്യന്‍ഭാഷകള്‍ പോലെ. (അതിലുപരി അവര്‍ മലയാളത്തെ സ്‌നേഹിക്കുന്നു, പറയുന്നു, എഴുതുന്നു. വൈക്കത്തെ തലയോലപ്പറമ്പിലെ പത്തിരുപത് വര്‍ഷങ്ങളുടെ ഓര്‍മ്മകള്‍ ഒരു കഥാപുസ്തകത്തിന്റെ അദ്ധ്യായങ്ങള്‍ പോലെ ചിട്ടയോടെ പറയാന്‍ പാകത്തില്‍ അവരുടെ മനസ്സിനും സജ്ജമാണ്.)
ഇതിനുപുറത്താണ് കൊല്‍ക്കൊത്തയുടെ മലിനമുഖം. പഴയകെട്ടിടങ്ങള്‍. ഒരു ദുരന്തമുണ്ടായാല്‍ എല്ലാവരും അമര്‍ന്നടങ്ങുന്ന പഴഞ്ചന്‍ മാതൃകകള്‍. തീപിടുത്തമുണ്ടായി അനേകങ്ങള്‍ മരിച്ച കെട്ടിടം. ഇപ്പോഴും അതേപടി പുതുക്കിപ്പണിഞ്ഞുകൊണ്ടിരിക്കുന്നു. പുതുമയിലേക്കുള്ള വഴി ഇപ്പോഴും തിരിയാത്ത സമൂഹം. ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സും സയന്‍സ് സിറ്റിയും ശാന്തിനികേതനും സത്യജിത്‌റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും ചൈനീസ് സിറ്റിയുമാണ് ബംഗാളില്‍ ഞാന്‍ കണ്ട നല്ല സ്ഥലങ്ങള്‍. അമൃതാനന്ദമയിയുടെ ആശ്രമം പുറത്തുനിന്ന് നോക്കിയപ്പോള്‍ കൊള്ളാം.
ചൈനീസ് സിറ്റിയില്‍ നിന്നും എന്തെങ്കിലും കഴിക്കാതെ, ന്യൂമാര്‍ക്കറ്റില്‍ നിന്നും എന്തെങ്കിലും വാങ്ങാതെ, ലിച്ചിപ്പഴം രുചിക്കാതെ കൊല്‍ക്കത്ത അനുഭവം അപൂര്‍ണ്ണം.
ഗുന്തര്‍ ഗ്രാസ് പ്രസ്താവിച്ചതുപോലെ കൊല്‍ക്കൊത്ത മരിക്കുന്ന നഗരമാണ്.
പക്ഷെ സത്യജിത് റായിയും ടാഗോറും ഘട്ടക്കും യശ്പാലും ബിമല്‍ മിത്രയും താരാശങ്കര്‍ ബാനര്‍ജിയും  ബെങ്കിംചന്ദ്രയും എണ്ണിയാലൊതുങ്ങാത്ത സംഗീതജ്ഞരും അര്‍ദ്ധനഗ്നരായ കൃഷീവലന്മാരും ബംഗാളിന്റെ നിശ്വാസങ്ങളെ പ്രതീക്ഷാനിര്‍ഭരമായി ഉയര്‍ത്തുന്നു. ദീര്‍ഘിപ്പിക്കുന്നു.
ഓ…ബംഗാള്‍!
ഈ ഭൂമിയില്‍ ഒരിടം ഏവരുടേയും അവകാശമാണ്.
ബംഗാളിനെ കുറിച്ചുള്ള എന്റെ കവിത ഈ ഒറ്റവരിയിലൊതുങ്ങുന്നു.

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മാര്‍ – ജാരന്‍ എന്ന പുസ്തകത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Journey | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply