ഫാസിസത്തിന്റെ കാലത്തെ എഴുത്ത്

കെ സച്ചിദാനന്ദന്‍ ഇതാണ് സത്യം, എല്ലാവരും ഇതംഗീകരിക്കുവിന്‍ എന്നുവിളിച്ചുപറയാന്‍ ഇന്നൊരു ചിന്തകനും എഴുത്തുകാരനും കഴിയുകയില്ല. ആത്യന്തിക സത്യത്തെ കുറിച്ചുള്ള അന്വേഷണമാണ് തുടരേണ്ടത്. ഗാന്ധി പറഞ്ഞപോലെ സത്യാന്വേഷണ പരീക്ഷകളുടെ കാലം. നിരന്തരമായി രൂപം മാറുന്ന മുതലാളിത്ത പരീക്ഷണങ്ങളെ ജനപക്ഷത്തുനിന്ന് പ്രതിരോധിക്കുന്ന ജൈവബുദ്ധിജീവികളെയാണ് കാലം ആവശ്യപ്പെടുന്നത്. ഈ പ്രതിരോധത്തെ കുറിച്ചുള്ള അന്വേഷമാണ് നടത്തേണ്ടത്. ദൃശ്യത്തെ അദൃശ്യമാക്കുന്ന വലതുപക്ഷ ശാക്തീകരണത്തിന്റെ ഘട്ടത്തില്‍ തിരിച്ച് അദൃശ്യത്തെ ദൃശ്യമാക്കുനകയാണ് എഴുത്തുകാരന്റെ കടമ. ഫാസിസമെന്ന വാക്കിന് സാര്‍വ്വജനീനമായ അര്‍ത്ഥമാണുള്ളത്. പ്രത്യേകരാജ്യത്ത് പ്രത്യേകകാലത്ത് കാണുന്ന പ്രതിഭാസമല്ല അത്. […]

ffകെ സച്ചിദാനന്ദന്‍

ഇതാണ് സത്യം, എല്ലാവരും ഇതംഗീകരിക്കുവിന്‍ എന്നുവിളിച്ചുപറയാന്‍ ഇന്നൊരു ചിന്തകനും എഴുത്തുകാരനും കഴിയുകയില്ല. ആത്യന്തിക സത്യത്തെ കുറിച്ചുള്ള അന്വേഷണമാണ് തുടരേണ്ടത്. ഗാന്ധി പറഞ്ഞപോലെ സത്യാന്വേഷണ പരീക്ഷകളുടെ കാലം. നിരന്തരമായി രൂപം മാറുന്ന മുതലാളിത്ത പരീക്ഷണങ്ങളെ ജനപക്ഷത്തുനിന്ന് പ്രതിരോധിക്കുന്ന ജൈവബുദ്ധിജീവികളെയാണ് കാലം ആവശ്യപ്പെടുന്നത്. ഈ പ്രതിരോധത്തെ കുറിച്ചുള്ള അന്വേഷമാണ് നടത്തേണ്ടത്. ദൃശ്യത്തെ അദൃശ്യമാക്കുന്ന വലതുപക്ഷ ശാക്തീകരണത്തിന്റെ ഘട്ടത്തില്‍ തിരിച്ച് അദൃശ്യത്തെ ദൃശ്യമാക്കുനകയാണ് എഴുത്തുകാരന്റെ കടമ.
ഫാസിസമെന്ന വാക്കിന് സാര്‍വ്വജനീനമായ അര്‍ത്ഥമാണുള്ളത്. പ്രത്യേകരാജ്യത്ത് പ്രത്യേകകാലത്ത് കാണുന്ന പ്രതിഭാസമല്ല അത്. മറിച്ച് ഏതൊരു രാജ്യത്തും ഏതൊരുകാലത്തും പ്രത്യക്ഷമാകുന്ന സര്‍വ്വധിപത്യപ്രവണതക്കുള്ളത് പൊതുസ്വഭാവങ്ങളാണ്. പാരമ്പര്യത്തോടുള്ള അന്ധമായ ആരാധന, സത്യമെല്ലാം വെളിപ്പെട്ടുകഴിഞ്ഞതാണെന്ന വിശ്വാസം, വിയോജിപ്പിനെ കുറ്റമായി കാണല്‍, വൈവിധ്യങ്ങളോടുള്ള ഭയവും നിരാകരണവും, എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളാത്ത രീതിയില്‍ ദേശത്തിന്റെ നിഷധാത്മക നിര്‍വ്വചനം, ഇല്ലാതിരുന്ന മഹത്തായ ഭൂതകാലത്തെ ഉദാത്തവല്‍ക്കരിക്കല്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, വിമതലൈഗികത തുടങ്ങിയവര്‍ക്കെതിരെ കടന്നാക്രമണത്തിന്റേതായ പുരുഷത്വം പ്രകടമാക്കല്‍, തങ്ങളുടെ ഇച്ഛ ദേശത്തിന്റെ ഇച്ഛയായി വ്യാഖ്യാനിക്കല്‍, വൈവിധ്യമാര്‍ന്ന ശബ്ദങ്ങളെ ഏകശബ്ദമായി വ്യാഖ്യാനിക്കല്‍, എല്ലാറ്റിനേയും കറുപ്പും വെളുപ്പുമെന്ന, ശത്രവുവും മിത്രവുമെന്ന രണ്ടറകളിലേക്ക് ന്യൂനീകരിക്കല്‍,  മൃത്യുപൂജ എന്നിങ്ങനെ പോകുന്നു ഫാസിസത്തിന്റെ പൊതുസ്വഭാവങ്ങള്‍. ഇന്ത്യയില്‍ ഇന്നുയര്‍ന്നു വരുന്ന ഫാസിസ്റ്റ് ശക്തികളും ഇതേ സ്വഭാവങ്ങള്‍ പങ്കുവെക്കുന്നു. ഈ ശക്തികള്‍ ഇന്ന് ഭരണകൂടത്തെ കൈയാളുന്നു. ഇന്ത്യയുടെ അനന്തമായ വൈവിധ്യത്തിനു മുകളിലാണ്  രാഷ്ട്രീയ ഹൈന്ദവശക്തികള്‍ തങ്ങളുടെ അധീശത്വം അടിച്ചേല്‍പ്പിക്കുന്നത്. ഈ ഫാസിസ്റ്റ് ദേശീയസങ്കല്‍പ്പവും സാമ്ര്ാജ്യത്വസമ്പദ് വ്യവസ്ഥയും ചേര്‍ന്നുള്ള ചേരുവയാണത്. അതിനു ആര്‍എസ്എസ്, ബിജെപി, ശിവസേന, ബജ്‌റംഗദള്‍, ഹിന്ദുമഹാസഭ തുടങ്ങി പല പല മുഖങ്ങളുണ്ടായിരിക്കാം. എല്ലാം ഈ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭാഗം തന്നെ. ഈ അജണ്ട രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും തങ്ങളുടെ കാല്‍കീഴിലാക്കി കൊണ്ടിരിക്കുകയാണ്.
സാമ്പത്തിക രംഗത്തെ കോര്‍പ്പറേറ്റ്വല്‍ക്കരണവും രാഷ്ട്രീയരംഗത്തെ കേന്ദ്രീകരണവും ഈ ഫാസിസ്റ്റ് ശക്തികളുടെ അജണ്ടയാണ്. ഫെഡറലിസം അവസാനിപ്പിക്കുക, പ്രതിരോധപ്രവര്‍ത്തനങ്ങളെ തകര്‍ക്കുക (സമീപകാലത്തെ ഐ ബി റിപ്പോര്‍ട്ട് ഉദാഹരണം), വ്യത്യസ്തരായി ചിന്തിക്കുന്നവരെ ദേശവിരുദ്ധനായി വ്യാഖ്യാനിക്കല്‍ എന്നീ ഫാസിസത്തിന്റെ സ്വഭാവങ്ങളെല്ലാം ഇവിടെ ഒത്തുചേരുന്നു. തന്റെ ലേഖനത്തില്‍ ചരിത്രപരമായ ഒരു യാഥാര്‍ത്ഥ്യം ഉന്നയിച്ചതിന് ബി രാജീവനെതിരെ വക്കീല്‍ നോട്ടീല് അയച്ച സംഭവം നോക്കുക. ഇത് കേവലം വക്കില്‍ നോട്ടീസിന്റെ വിഷയമല്ല. സ്വതന്ത്രമായ ചിന്തക്കെതിരായ ധാര്‍ഷ്ട്യമാണ്. മറ്റുള്ളവര്‍ക്കെതിരായ മുന്നറിയിപ്പും. ജര്‍മ്മനിയില്‍ നാസിഫാസിസത്തിന്റെ കാലത്ത് ഒരു കവിയുടെ വിലാപത്തെ കുറിച്ച് ബ്രഹ്റ്റ് പറഞ്ഞ കാര്യങ്ങളാണ് ഓര്‍മ്മ വരുന്നത്. തന്റെ പുസ്തകം എന്തുകൊണ്ട് ഭരണകൂടം നിരോധിക്കുന്നില്ല എന്നാണ് ആ കവി വേദനിക്കുന്നത്. താന്‍ യഥാര്‍ത്ഥ എഴുത്തുകാരനല്ല എന്നല്ലേ അതിന്റെ സൂചന എന്നാണ് കവി ചിന്തിക്കുന്നത്. അത്തരമൊരവസ്ഥയിലേക്കാണ് നമ്മളും നീങ്ങുന്നത്.
ഇത്തരമൊരു കാലഘട്ടത്തില്‍ ചിന്തയും ഭാഷയും ഭാവനയുമെല്ലാം ഭൗതികശക്തിയാകുന്നു. ഇവിടെ പ്രതിരോധം ഏകശിലാത്മകമല്ല. അതിനു പഴയ നിര്‍വ്വചനങ്ങള്‍ പോര. പ്രത്യക്ഷത്തില്‍ കാണാത്ത ചേരുവകളും അനിവാര്യമാണ്. കലയും സാഹിത്യവും ചിന്തയുമെല്ലാം അങ്ങനെയാണ് കേവലം വ്യക്തിപരമായ ആനന്ദത്തിനുള്ളതല്ലാതായി മാറുന്നത്. അവയെല്ലാം ഭൗതിക ശക്തികളായി മാറുന്നത്. ഈ ജൈവപ്രതിരോധത്തില്‍ തൊഴിലാളിക്കുമാത്രമല്ല, എല്ലാ കീഴാളര്‍ക്കും റോളുണ്ട്. സ്‌നേഹവും ഇവിടെ ഭൗതിക ശക്തിയാകുന്നു. അധ്വാനവും സ്‌നേഹവും തമ്മിലുള്ള സമന്വയമാണ് ഈ മുന്നേറ്റത്തെ മുന്നോട്ടുനയിക്കുന്നത്. അവിടെയാണ് ഭരണകൂടത്തെ നിരാകരിച്ച്, ജനപക്ഷത്തുനില്‍ക്കുന്ന പുതിയ ഒരു ഗാന്ധി ഉയര്‍ന്നു വരുന്നത്. അന്യവല്‍ക്കരിക്കപ്പെട്ട അധികാരത്തെ തകര്‍ത്ത് ജനാധികാരം സ്ഥാപിക്കാന്‍ കൈകോര്‍ക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ നിലനില്‍ക്കുന്ന ഭാഷയുടെ പരിമിതികളെ അതിജീവിക്കാനും എഴുത്തുകാരനു കഴിയണം. പുതുചിന്തയെ ആവിഷ്‌കരിക്കാന്‍ പുതുഭാഷതന്നെ വളര്‍ത്തിയെടുക്കേണ്ടിവരും. ഭാഷയുമങ്ങനെ ഭൗതിക ശക്തിയാകും. അങ്ങനെയാണ് ധൈഷണികമായ മരവിപ്പിന്റെ കാലത്ത് ജനപക്ഷത്തുനില്‍ക്കാന്‍ എഴുത്തുകാരനു കഴിയുക.

(സാഹിത്യ അക്കാദമിയില്‍ ഇടം മസ്‌കറ്റ് പുരസ്‌കാരം ബി രാജീവനു നല്‍കുന്ന ചടങ്ങില്‍ മടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply