ഫാസിസത്തിനെതിരെ മനുഷ്യസംഗമം

ഫാസിസത്തിന്റെ കൊടിയടയാളമായ സ്വസ്തിക കടമെടുത്ത മത വര്‍ഗ്ഗീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാടിന്റെ നവോത്ഥാന പാരമ്പര്യങ്ങള്‍ കുഴിച്ചുമൂടുന്നതിനും രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കുന്നതിനും കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടന്നുവരികയാണ്. കോര്‍പ്പറേറ്റ് മുതലാളിത്തമായി വികസിച്ച സവര്‍ണ്ണ ജന്മിത്തത്തിന് അതിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്തരമൊരു പ്രസ്ഥാനത്തെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ഗാന്ധിഘാതകരായ ആര്‍.എസ്.എസ്. ഇന്ന് പശു ആരാധന, മതാന്തര പ്രണയബന്ധങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍, സംവരണത്തെക്കുറിച്ചുള്ള ഭിന്ന വീക്ഷണങ്ങള്‍ തുടങ്ങിയവ മുതലാക്കി മതാധിഷ്ഠിത രാഷ്ട്രീയത്തെ ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാബ്‌റി മസ്ജിദ് പൊളിച്ചതിലൂടെ തുടക്കം കുറിക്കപ്പെട്ട ഈ നീക്കത്തിലൂടെ […]

fff

ഫാസിസത്തിന്റെ കൊടിയടയാളമായ സ്വസ്തിക കടമെടുത്ത മത വര്‍ഗ്ഗീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാടിന്റെ നവോത്ഥാന പാരമ്പര്യങ്ങള്‍ കുഴിച്ചുമൂടുന്നതിനും രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കുന്നതിനും കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടന്നുവരികയാണ്. കോര്‍പ്പറേറ്റ് മുതലാളിത്തമായി വികസിച്ച സവര്‍ണ്ണ ജന്മിത്തത്തിന് അതിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അത്തരമൊരു പ്രസ്ഥാനത്തെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ഗാന്ധിഘാതകരായ ആര്‍.എസ്.എസ്. ഇന്ന് പശു ആരാധന, മതാന്തര പ്രണയബന്ധങ്ങള്‍, പ്രാദേശിക ഉത്സവങ്ങള്‍, സംവരണത്തെക്കുറിച്ചുള്ള ഭിന്ന വീക്ഷണങ്ങള്‍ തുടങ്ങിയവ മുതലാക്കി മതാധിഷ്ഠിത രാഷ്ട്രീയത്തെ ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാബ്‌റി മസ്ജിദ് പൊളിച്ചതിലൂടെ തുടക്കം കുറിക്കപ്പെട്ട ഈ നീക്കത്തിലൂടെ ഇന്ത്യാ വിഭജന കാലത്തിന് സമാനമായ സംഘര്‍ഷങ്ങളിലേയ്ക്ക് നാടിനെ നയിക്കുകയാണവര്‍. ഇതിലൂടെ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കാമെന്നും അവര്‍ കണക്ക് കൂട്ടുന്നു. മതനിരപേക്ഷ രാഷ്ട്രീയത്തെയും ജനാധിപത്യ ഭരണസംവിധാനത്തെയും ശാസ്ത്ര വിഞ്ജാനത്തെയും മാനവികതയെയുമെല്ലാം തൂത്തെറിഞ്ഞ് സൈനിക മതാധിഷ്ഠിത ഭരണവും അന്ധവിശ്വാസങ്ങളും സങ്കുചിത ദേശീയതയും ആള്‍ദൈവ ആള്‍ക്കൂട്ട വിശ്വാസങ്ങളും സ്ഥാപിച്ചെടുക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു.
യുക്തിചിന്തയുടെ പ്രകാശഗോപുരങ്ങളായി മാറിയ ധിഷണാശാലികളെ ഒന്നൊന്നായി വകവരുത്താനുള്ള നീക്കങ്ങള്‍ ഫാസിസ്റ്റ് അജണ്ടകളെ കൂടുതല്‍ വ്യക്തമാക്കുന്നു. സര്‍വ്വകലാശാലകളില്‍ ആജ്ഞാനുവര്‍ത്തികളെ തിരുകികയറ്റിയും പാഠ്യപദ്ധതി തിരുത്തിയും മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ നിന്നും നീക്കം ചെയ്തും അത് മുന്നോട്ട് നീങ്ങുന്നു. നിരീശ്വരനായ സുക്കര്‍ബര്‍ഗ് എന്ന കോര്‍പ്പറേറ്റ് കച്ചവടക്കാരന്റെ കൈമുത്തുകയും ഒബാമയെ കെട്ടിപ്പിടിക്കുകയും ദുബായ് ഷെയ്ക്കുമാരുടെ മുമ്പില്‍ വായ്പായാചനനടത്തുകയും ചെയ്യുന്ന നരേന്ദ്രമോദി ഇന്ത്യയിലെത്തുമ്പോള്‍ തികഞ്ഞ വര്‍ഗ്ഗീയവാദിയുടെ കുപ്പായം എടുത്തണിയുന്നു. അദാനിമാരുടെയും അംബാനിമാരുടെയും ടാറ്റ കുടുംബത്തിന്റെയും വികസനത്തെ പുരോഗതിയായി വ്യാഖ്യാനിച്ച് വീണ്ടും വീണ്ടും വൈദേശിക സാമ്പത്തിക താത്പര്യങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്നു. ആത്മഹത്യയില്‍ അഭയം തേടുന്ന കര്‍ഷകരെ കണ്ടില്ലെന്ന് നടിച്ച് മേക്ക് ഇന്‍ ഇന്ത്യയുടെ വീരവാദങ്ങള്‍ മുഴക്കുന്നു. ജനകീയ പ്രതിഷേധങ്ങളെ ഭിന്നിപ്പിക്കുന്നതിന് സംഘപരിവാരത്തിന്റെ ഉപശാലകളില്‍ രഹസ്യവിചാരങ്ങള്‍ സംഘടിപ്പിക്കുന്നു. വര്‍ഗ്ഗീയതയുടെ വേരുകള്‍ വ്യാപിപ്പിക്കുന്നതിന് പുതിയ രാഷ്ട്രീയ സാമ്പത്തിക ബാന്ധവങ്ങളുടെ തിരക്കഥകള്‍ രചിക്കുന്നു.
മതാനുഭൂതികളെ സവര്‍ണ്ണ നാടുവാഴിത്ത ശക്തികളുടെ ആധിപത്യത്തില്‍ നിന്നും കച്ചവടങ്ങളില്‍ നിന്നും മോചിപ്പിച്ച് യുക്തിചിന്തയുടെയും മാനവികതയുടെയും നവോത്ഥാനത്തിന്റെയും വഴികളിലേയ്ക്ക് കേരളത്തെ കൈപിടിച്ചുയര്‍ത്താനാണ് ശ്രീനാരായണഗുരു ശ്രമിച്ചത്. തനിക്ക് ജാതിയില്ലെന്നും സര്‍വ്വമത സാരവും ഏകമാണെന്നും പ്രഖ്യാപിക്കുകയും ബ്രഹ്മണമതത്തിന്റെ യജ്ഞഅനുഷ്ഠാന പാരമ്പര്യങ്ങളില്‍ നിന്ന് വഴിമാറി നടക്കുകയും ചെയ്ത അദ്വൈതിയായ ഗുരുവിനെ ഒരു മതഭീകര സംഘടനയുടെ തൊഴിത്തില്‍ കൊണ്ട് കെട്ടി അപമാനിക്കുന്നതിനുള്ള ശ്രമങ്ങള്‍ കേരളം ഒരേ മനസ്സോടെ ചെറുത്ത് തോല്പിക്കേണ്ടതാണ്. ദളിതര്‍ക്ക് അമ്പലത്തിലും പൊതുവഴികളിലും പ്രവേശനം നിഷേധിക്കപ്പെടുന്നതും പൊതുകിണറുകള്‍ അപ്രാപ്യമാകുന്നതും അവരെ ചുട്ടുകൊല്ലുന്നതും പ്രണയം വിലക്കപ്പെടുന്നതും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെടുന്നതും ഇന്ത്യയില്‍ വ്യാപകമാണ്. എന്നാല്‍ കേരളം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി തീര്‍ന്നതിന്റെ ചരിത്രവഴികളില്‍ ആര്‍.എസ്.എസ്സിനും വിശ്വഹിന്ദു പരിഷത്തിനും യാതൊരു പങ്കുമില്ല എന്ന കാര്യം നാമോര്‍ക്കണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാതി അധിഷ്ഠിത പ്രസ്ഥാനങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ ആവുന്നില്ലെന്നതും കാണേണ്ടതുണ്ട്. ജാതിപരമായ അയിത്തങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മോചിതമായ പല സാമൂഹിക വിഭാഗങ്ങളും ജനാധിപത്യപരമായ ആന്തരിക നവോത്ഥാനങ്ങളിലൂടെ ആര്‍ജ്ജിച്ച നേട്ടങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ജാതി വിവേചനത്തിന്റെ ഇരകളായി മാറിയവര്‍ക്ക് നീതി ലഭ്യമാകണമെങ്കില്‍ സമ്പത്തിന്റെ പുനര്‍വിതരണവും സാമൂഹിക ജീവിതത്തിന്റെ ജനാധിപത്യവത്ക്കരണവുമാണ് വേണ്ടത്. കോടികള്‍ മുടക്കി സാമൂഹിക പ്രസ്ഥാനങ്ങളെ വിലയ്‌ക്കെടുത്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റുന്നവരുടെ ലക്ഷ്യം കേവലമായ കച്ചവടം മാത്രമാണ്.
ലോകമാകെ നവോദാര സാമ്പത്തിക നയങ്ങളുടെ തിരിച്ചടികള്‍ നേരിട്ട മനുഷ്യര്‍ വീണ്ടും സോഷ്യലിസ്റ്റ് ചിന്തകളെ ആശ്രയമായി കാണുകയാണ്. ബ്രിട്ടനിലും ഗ്രീസിലും ലാറ്റിനമേരിക്കയിലും നാമത് കാണുന്നു. ദരിദ്രരുടെ പക്ഷം പിടിക്കുന്ന രാഷ്ട്രീയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും പരിണാമ സിദ്ധാന്തം സ്വീകാര്യമാണെന്നും മതമൗലികവാദ നിലപാടുകള്‍ ആപത്താണെന്നും മാര്‍പ്പാപ്പയെപോലുള്ള മതനേതാക്കള്‍ നിലപാടെടുക്കന്നതിന് ഇടയിലാണ്. പിന്തിരിപ്പിന്‍ ശക്തികള്‍ സ്വതന്ത്രചിന്തകരുടെ ഉയിരെടുക്കുന്നതിനും ഭയപ്പെടുത്തി നിര്‍ത്തുന്നതിനും ശ്രമിക്കുന്നത്.
ഭൂമി സൂര്യന് ചുറ്റുമാണ് കറങ്ങുന്നതെന്ന ശാസ്ത്ര സത്യം വിളിച്ചുപറഞ്ഞതിന് മതവിചാരണ നേരിട്ട ഗലീലിയോയുടെയും മാനവികതയുടെ തത്വങ്ങളില്‍ അടിയുറച്ച രാഷ്ട്ര നിര്‍മ്മിതിയ്ക്കായി വാദിച്ച മഹാത്മഗാന്ധിയുടെയും വഴികളില്‍ തന്നെയാണ് നരേന്ദ്ര
ധബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും കല്‍ബുര്‍ഗിയും ബംഗ്ലാദേശില്‍ കൊലചെയ്യപ്പെട്ട ബ്ലോഗെഴുത്തുകാരും സഞ്ചരിച്ചത്. കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയ പാരമ്പര്യങ്ങളെ പിന്നോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചു നിന്നുകൊണ്ട് നമുക്ക് ഈ രക്തസാക്ഷികളെ അനുസ്മരിക്കാം. ഡിസംബര്‍ ആദ്യവാരം എറണാകുളത്ത് വച്ച് നടത്തുന്ന മനുഷ്യസംഗമം വിജയിപ്പിക്കുന്നതിനുള്ള ആലോചനകള്‍ പങ്ക് വയ്ക്കാം. നമ്മുടെ ഭക്ഷണ പാരമ്പര്യങ്ങളെ നിരാകരിക്കുന്ന ഏകമുഖ സാംസ്‌കാരിക വാദങ്ങളെ ചോദ്യം ചെയ്യാം. ചെറുത്തുനില്പിന്റെ കലാവിഷ്‌കാരങ്ങളിലൂടെ ഒരു സായാഹ്നം കേരളത്തിന്റെ ഭാവി നന്മകള്‍ക്കായി സമര്‍പ്പിക്കാം.
സംഘാടക സമിതിയ്ക്കുവേണ്ടി,
പുരുഷന്‍ ഏലുര്‍ ഹസ്‌ന ഷാഹിദ ലാസര്‍ ഷൈന്‍ ജോളി ചിറയത്ത്
ഗോപന്‍ സി.ജി. ബിജു യേശുദാസ് വരാപ്പുഴ നിമിഷ രാജു
കലാസായാഹ്നം ലഘുഭക്ഷണ സൗഹൃദം
പാട്ടുകൂട്ടായ്മ ഡോക്യുമെന്ററികാഴ്ചകള്‍
ഗസല്‍ സംഗീതം
പങ്കെടുക്കുന്ന സംഘടനകള്‍ 1. പെരിയാര്‍ മലനീകരണ വിരുദ്ധ സമിതി, 2. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 3. ഇന്ത്യന്‍ യുക്തിവാദി സംഘം, 4. പുരോഗമന കലാസാഹിത്യ സംഘം, 5. യുവകലാസാഹിതി, 6. ജാതി ഉന്മൂലന പ്രസ്ഥാനം, 7. യൂത്ത് ഡയലോഗ്, 8. ഭാരതീയ യുക്തിവാദി സംഘം, 9. തരംഗം കലസാംസ്‌കാരിക വേദി, 10. ഞാറ്റുവേല, 11. കേരള യുക്തിവാദി പഠന കേന്ദ്രം, 12. ഹരിതമൈത്രി, 13. എന്‍.എ. പി. എം. 14. കേരള സ്ത്രീവേദി, 15 സ്ത്രീകൂട്ടായ്മ, 16. ബീം. 17. അഴിമതി വിരുദ്ധപ്രസ്ഥാനം, 18. നവജനാധിപത്യ പ്രസ്ഥാനം, 19. ജനകീയ മനുഷ്യവകാശ പ്രസ്ഥാനം 20. നവോത്ഥാന ശക്തി 21. ഗ്രന്ഥശാല സംഘം, 22. വനിതാകലാ സാഹീതി, 23. മിശ്രവിവാഹ വേദി, 24. റവലൂഷണറി കള്‍ച്ചറല്‍ ഫോറം, 25. എസ്.എഫ്.ഐ. 26. എ.ഐ.എസ്.എഫ്. 27. എ.ഐ.വൈ.എഫ്. 28. യുവജനവേദി, 29. ആര്‍. വൈ. എഫ്. ഐ., 30. സാംസ്‌ക്കാരിക ജനസഭ, 31. ജനകീയ പ്രതിരോധ സമിതി, 32. കേരള യുക്തിവാദസംഘം, 33. മൂഴിക്കുളം ശാല
ബന്ധങ്ങള്‍ക്ക് : 9747818500, 9633300976

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply