പൗരോഹിത്യം; പെണ്ണുകെട്ടിയും കെട്ടാതെയും

ജേക്കബ് ബെഞ്ചമിന്‍ ക്രൈസ്തവ മതവിശ്വാസികള്‍ക്ക് വലിയൊരു സമുദായ വിഷയമായി പുരോഹിതരുടെ വിവാഹപ്രശ്‌നം മാറിയിരിക്കുന്നു. കത്തോലിക്ക വിശ്വാസപ്രകാരം പുരോഹിതര്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ്. എന്നാല്‍ മറ്റ് സഭാ വിഭാഗങ്ങളെല്ലാം പുരോഹിതര്‍ക്ക് കുടുംബജീവിതം അനുവദിച്ചു കൊടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരവര്‍ക്ക് അതിന്റേതായ ന്യായാന്യായങ്ങള്‍ നിരത്താനുമുണ്ട്. ഇരു കൂട്ടരും മുന്നോട്ടു വയ്ക്കുന്ന വാദങ്ങള്‍ക്ക് ബലംപകരുന്ന ന്യായങ്ങളാകട്ടെ ആര്‍ക്കും നിഷേധിക്കാനാവാത്തതുമാണ്. ഉദാഹരണത്തിന് പുരോഹിതര്‍ കല്യാണം കഴിക്കരുത്, അവര്‍ സന്യാസ ജീവിതം നയിക്കണം എന്ന് കത്തോലിക്ക സഭയും അതിലെ ഇതര ഘടകങ്ങളും ശഠിക്കുമ്പോള്‍ അവര്‍ക്ക് അതില്‍ […]

131124105844-vatican-pope-st-peter-story-topജേക്കബ് ബെഞ്ചമിന്‍

ക്രൈസ്തവ മതവിശ്വാസികള്‍ക്ക് വലിയൊരു സമുദായ വിഷയമായി പുരോഹിതരുടെ വിവാഹപ്രശ്‌നം മാറിയിരിക്കുന്നു. കത്തോലിക്ക വിശ്വാസപ്രകാരം പുരോഹിതര്‍ വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ്. എന്നാല്‍ മറ്റ് സഭാ വിഭാഗങ്ങളെല്ലാം പുരോഹിതര്‍ക്ക് കുടുംബജീവിതം അനുവദിച്ചു കൊടുത്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അവരവര്‍ക്ക് അതിന്റേതായ ന്യായാന്യായങ്ങള്‍ നിരത്താനുമുണ്ട്. ഇരു കൂട്ടരും മുന്നോട്ടു വയ്ക്കുന്ന വാദങ്ങള്‍ക്ക് ബലംപകരുന്ന ന്യായങ്ങളാകട്ടെ ആര്‍ക്കും നിഷേധിക്കാനാവാത്തതുമാണ്. ഉദാഹരണത്തിന് പുരോഹിതര്‍ കല്യാണം കഴിക്കരുത്, അവര്‍ സന്യാസ ജീവിതം നയിക്കണം എന്ന് കത്തോലിക്ക സഭയും അതിലെ ഇതര ഘടകങ്ങളും ശഠിക്കുമ്പോള്‍ അവര്‍ക്ക് അതില്‍ ചില ന്യായങ്ങളും നിരത്താനുണ്ട്. അവയൊക്കെ ശരിയാണു താനും. എന്നാല്‍. പുരോഹിതര്‍ കല്യാണം കഴിച്ച് കുടംബജീവിതം നയിക്കണം എന്ന് കത്തോലിക്ക സഭ ഒഴിച്ച് മറ്റു വിഭാഗക്കാര്‍ പറയുമ്പോള്‍ അതിലും ഖണ്ഡിക്കാന്‍ കഴിയാത്ത ചില ന്യായങ്ങള്‍ ദര്‍ശിക്കാനാകും. എന്നാല്‍ ഇതിനിടയില്‍ നിരീക്ഷണ ബുദ്ധിയോടെ നോക്കുന്ന ആര്‍ക്കും കണ്ടെത്താന്‍ കഴിയുക രണ്ടു വാദങ്ങളും സദാചാരത, ലൈംഗികത, സാമ്പത്തികം തുടങ്ങിയവയുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്നതാണ്. വിവാഹം എന്നത് കേവലം രണ്ടു പേരുടെ ജീവിതോടമ്പടി മാത്രമല്ല. അതിനുള്ളില്‍ തന്നെ അലിഖിതമായി അടങ്ങിയിട്ടുള്ള ഒട്ടേറെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്നുണ്ട്. കുടുംബ ജീവിതത്തെ ന്യായീകരിക്കുന്നവരുടെ പ്രധാന ആരോപണം ഏകനായി വാഴുന്നവനില്‍ ശാരീരിക ചോദനകള്‍ ആത്മീയചിന്തകള്‍ക്ക് അതീതമായി പോകുവാന്‍ സാധ്യതയേറെയാണ്. അതിനാല്‍ കുടുംബജീവിതം അയാള്‍ക്ക് അനുവദിക്കുന്നതാണ് ഉത്തമമെന്നാണ്. എന്നാല്‍ മറുപക്ഷം പറയുന്നു, കുടുംബജീവിതം സ്വാര്‍ഥതയിലേക്ക് ഒരുവനെ നയിക്കുമെന്ന്. സ്വന്തം മക്കള്‍, സ്വന്തം കുടുംബം എന്ന ചിന്ത അവനെ അടക്കി ഭരിക്കുമെന്നുമാണ്. അത് പരിശോധിച്ചാന്‍ നമക്ക് രണ്ടു കൂട്ടരുടെയും വാദങ്ങള്‍ അംഗീകരിച്ചേ കഴിയൂ എന്നു വരുന്നു. എന്തായാലും ഈ വിഷയം ഇപ്പോള്‍ കത്തോലിക്ക സഭയിലും വളരെ സജീവമായിരിക്കുകയാണ്. പ്രത്യകിച്ച് പുതിയ പോപ്പിന്റെ സ്ഥാനാരോഹണത്തിനുശേഷം.
ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടുത്തിടെ ഇറക്കിയ ഒരു ഇടയലേഖനത്തില്‍ പറയുന്നത് പല കാര്യത്തിലും നമ്മുടെ കാഴ്ചപ്പാടുകള്‍ പുനപരിശോധനയ്ക്കു വിധേയമാക്കണം എന്നാണ്. പ്രധാനമായും സ്ത്രീകളുടെയും, സ്വവര്‍ഗാനുരാഗികളായ പുരോഹിതരുടെയും മറ്റും കാര്യത്തില്‍ വളരെ പുരോഗമനപരമായ നിലാപാടാണ് സ്വീകരിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലൈംഗികത അടിച്ചമര്‍ത്തപ്പെടേണ്ടതില്ലെന്ന കാഴ്ചപ്പാട് ലോകത്ത് ഉയര്‍ത്തപ്പെടുന്നുണ്ടെന്നു വേണം പോപ്പിന്റെ നിലപാടില്‍ നിന്നു മനസ്സിലാക്കാം. ആഗോള കത്തോലിക്ക സഭ പോപ്പിനോട് എങ്ങിനെ പ്രതികരിക്കും എന്നത് സംബന്ധിച്ച് ഇനിയും വ്യക്തമാകാനിരിക്കുന്നതയുള്ളൂ. നിലവില്‍ റോമിലും യൂറോപ്പിലാകമാനവും കത്തോലിക്ക സഭ കടുത്ത വിശ്വാസ പ്രതിസന്ധിയെ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശ്വാസികള്‍ക്കിയില്‍ തന്നെ അക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടിട്ട് കലമേറെയായി. സാദാചാരപരമായി വിഷയങ്ങളാണ് പ്രധാന കാരണങ്ങള്‍. സഭയിലെ പുരോഹിതര്‍ക്കെതിരെ പല സ്വഭാവദൂഷ്യ കഥകളാണ് ഏറെയും പ്രചരിക്കുന്നത്. പ്രധാനമായും കുട്ടികളെ ഉപയോഗിച്ചുള്ള പ്രകൃതിവിരുദ്ധ നടപടികള്‍. ഇത്തരം പഴികള്‍ക്ക് പ്രതിവിധി കാണാന്‍ പുരോഹിതര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ബ്രഹ്മചര്യത്തില്‍ ഇളവ് നല്‍കുകയെന്നതാണ് ഏകമാര്‍ഗം എന്ന് ചില മത ചരിത്രകാരന്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്.
പൗരോഹിത്യ ജീവിതത്തിലേക്ക് വരാന്‍ യുവാക്കള്‍ മടിക്കുന്നത് ഒരു സങ്കീര്‍ണപ്രശ്‌നമാണ്. പുരോഹിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സഭ നിലവില്‍ അനുഭവപ്പെടുന്നത്. ലൈംഗിക സ്വാതന്ത്ര്യത്തിലുള്ള വിലക്കാണ് പൗരോഹിത്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയാത്തതെന്ന ചിന്തയ്ക്കും ബലമേറുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ അത്തരം നിഷ്‌കര്‍ഷകളില്‍ ഉദാര നിലപാടുകള്‍ സ്വീകരിക്കപ്പെടണം എന്നതും പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാഴ്ചപ്പാടുകളെ അതിനു പ്രേരകമാകുന്ന നടപടികളിലേക്ക് സഭയെ നിര്‍ബന്ധിതമാക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടി വരും. മാര്‍പ്പാപ്പയുടെ വാക്കുകള്‍ വ്യക്തിപരമായ അഭിപ്രായങ്ങളായി കാണാമെങ്കിലും വരും ദിനങ്ങളില്‍ അതിന് അനുരോധമായ നിലയിലുള്ള നടപടികളാകും ഉണ്ടാകുകയെന്ന് വിലയിരുത്തിയാല്‍ പിഴയ്ക്കാനിടയില്ല. അമേരിക്കയിലും കാനഡയിലും പുരോഹിതരുടെ പേരില്‍ ഉയര്‍ന്നു വന്നിരിക്കുന്ന സ്വഭാവദൂഷ്യപ്രശ്‌നങ്ങളില്‍ മാര്‍പ്പാപ്പ ഏറെ ഖിന്നനാണ്. കുട്ടികളെ പ്രകൃതി വിരുദ്ധ നടപടികള്‍ക്ക് വിധേയമാക്കുന്നുവെന്നതാണ് ആരോപണങ്ങളില്‍ ഏറെയും.
ബ്രഹ്മചര്യം കത്തോലിക്ക സഭയുടെ പരമോന്നത പീഠങ്ങള്‍ ആധികാരികമായി എടുത്തിട്ടുള്ള ഒരു തീരുമാനമല്ല എന്ന് വാദിക്കുന്നവരും അവരില്‍ തന്നെയുണ്ട്. വിവാഹജീവിതത്തെ അനുകൂലിക്കുന്നവരാണ് ഇക്കൂട്ടര്‍. ബ്രഹ്മചര്യം എന്ന സങ്കല്പ്പം ചില കേന്ദ്രങ്ങള്‍ മുന്നോട്ടു വയ്ക്കുകയും പല രാജ്യങ്ങളും ഇത് പിന്തുടര്‍ന്നു പോരുന്നു എന്നേയുള്ളൂവെന്നുമാണ് ഇവരുടെ വാദം. ശരിയോ തെറ്റോ. പുരോഹിതരില്‍ പലരും ബ്രഹ്മചര്യത്തെ ആനുകൂലിക്കുന്നില്ല എന്ന വര്‍ത്തമാനം ബലപ്പെടുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ അത് ഉച്ചത്തില്‍ ആവശ്യപ്പെടാനുള്ള ധൈര്യം പലരും പ്രകടിപ്പിക്കുന്നില്ല. പുതിയ മാര്‍പ്പാപ്പ ഇത്തരക്കാരോട് വളരെ രഹസ്യമായി തങ്ങളുടെ ഇംഗിതം അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതായാണ് അറിയുന്നത്. കുടുംബജീവിതം പുരോഹിതര്‍ക്ക് അനുവദിച്ചാല്‍ അത് സഭയ്ക്ക് അമിതമായ സാമ്പത്തിക ഭാരം ഏല്‍ക്കേണ്ടി വരുമെന്ന ഭീതിയും സഭാ നടത്തിപ്പുകാര്‍ക്കുണ്ട്. കാരണം കുടുംബത്തോടെയുള്ള പുരോഹിതരുടെ ജീവിതം ചെലവേറുമെന്നതിനാല്‍ അവര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കേണ്ടി വരുന്നത് ഭാരിച്ച ഉത്തരവാദിത്വമാകും. കത്തോലിക്ക ഇതര സഭകള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ട് അനുഭവിക്കുന്നുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതിലെ പുരോഹിതന്‍മാര്‍ പലരും കിട്ടുന്ന വേതനത്തില്‍ അസംതൃപ്തരുമാണ്. അച്ചന്‍മാരായി പോയതിനാല്‍ സമരത്തിനു സ്‌കോപ്പില്ലല്ലോ. മറിച്ച് ആശ്രമ ജീവിതം നയിക്കുന്ന ഒരു പുരോഹിതന് വൈയക്തികങ്ങളായ ആവശ്യങ്ങള്‍ മാത്രമേ നിവൃത്തിക്കേണ്ടതുള്ളൂ എന്നതിനാല്‍ ചെലവു ചുരുക്കാന്‍ സാധിക്കും. അവരെ സഭയുടെ സ്ഥാപനങ്ങളിലെ ഉദ്യോഗങ്ങളില്‍ നിയോഗിച്ചാല്‍ അതും സന്യാസ ജീവിതത്തിന്റെ നിയോഗമായി കണക്കാക്കാവുന്നതുമാണ്. ഇവിടെ ഒരു കാര്യം പറയാനുള്ളത് കുടംബജീവിതം നയിക്കുന്ന പുരോഹിതര്‍ സഭാ സ്ഥാപന ങ്ങളിലെ ഒഴിവുള്ള തസ്തികകളില്‍ ബന്ധുക്കളെയോ മക്കളെത്തന്നെയോ തിരുകി കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ആശ്രമജിവികള്‍ ഇതിനു തുനിയാറില്ലെന്നത് അവരെ സംബന്ധിച്ച് എടുത്തു പറയാവുന്ന ഒരു ഗുണവിശേഷം. ലൗകിക ജീവിതമായാലും സന്യാസ ജീവിതമായാലും ആത്മസമര്‍പ്പണത്തോടെയും ഹൃദയ നൈര്‍മല്യത്തോടെയും ഉള്ളതാണെങ്കില്‍ രണ്ടും വിശുദ്ധിയുള്ളതായിരിക്കുമെന്നതാണ് മുന്നോട്ടു വയ്ക്കാവുന്ന ഒരു മൂന്നാം വാദം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply