പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടിവരും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അമ്പത്താറില്‍നിന്ന് അമ്പത്തെട്ടായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ അതുവേണ്ടിവരും. സാമ്പത്തിക വിഷയങ്ങള്‍ ഉന്നയിച്ചാണ് പൊതുചെലവ് അവലോകനസമിതിയുടെ ശുപാര്‍ശയെങ്കില്‍ സാമൂഹ്യമായ കാരണങ്ങളാണ് പ്രധാനം എന്നു മാത്രം. കേരളത്തിലെ ജനസംഖ്യാവിതരണത്തിന്റെ കണക്കുകള്‍ പല യൂറോപ്യന്‍ രാഷ്ട്ങ്ങളോടും താരതമ്യപ്പെടുത്താവുന്നതാണെന്ന് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൃദ്ധരുടെ ജനസംഖ്യ വര്‍ദ്ധിക്കുന്ന പ്രവണതയാണത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും വൃദ്ധരായിരിക്കാനാണ് സാധ്യത. ശരാശരി ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിച്ചു കഴിഞ്ഞു. ജോലിചെയ്യാന്‍ കഴിയുന്ന വലിയൊരു കാലഘട്ടമാണ് അതു ചെയ്യിക്കാതെ […]

download (1)

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അമ്പത്താറില്‍നിന്ന് അമ്പത്തെട്ടായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ അതുവേണ്ടിവരും. സാമ്പത്തിക വിഷയങ്ങള്‍ ഉന്നയിച്ചാണ് പൊതുചെലവ് അവലോകനസമിതിയുടെ ശുപാര്‍ശയെങ്കില്‍ സാമൂഹ്യമായ കാരണങ്ങളാണ് പ്രധാനം എന്നു മാത്രം.
കേരളത്തിലെ ജനസംഖ്യാവിതരണത്തിന്റെ കണക്കുകള്‍ പല യൂറോപ്യന്‍ രാഷ്ട്ങ്ങളോടും താരതമ്യപ്പെടുത്താവുന്നതാണെന്ന് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വൃദ്ധരുടെ ജനസംഖ്യ വര്‍ദ്ധിക്കുന്ന പ്രവണതയാണത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും വൃദ്ധരായിരിക്കാനാണ് സാധ്യത. ശരാശരി ആയുര്‍ദൈര്‍ഘ്യവും വര്‍ദ്ധിച്ചു കഴിഞ്ഞു. ജോലിചെയ്യാന്‍ കഴിയുന്ന വലിയൊരു കാലഘട്ടമാണ് അതു ചെയ്യിക്കാതെ വന്‍തുക അവര്‍ക്കായി പെന്‍ഷന്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം തന്നെ ശബളത്തിനും പെന്‍ഷനുമായി ഉപയോഗിക്കുന്ന വളരെ മോശപ്പെട്ട അവസ്ഥയാണല്ലോ കേരളത്തിന്റേത്.
സ്വാഭാവികമായും പെന്‍ഷന്‍പ്രായം കൂട്ടുന്നതിനെതിരെ രംഗത്തുവരുക യുവജനസംഘടനകളാണ്. പരമ്പരാഗതമായി പറയുന്ന തൊഴിലില്ലായ്മയാണ് അതിനുള്ള കാരണമായി പറയുക. എന്നാല്‍ അക്കാലമൊക്കെ എന്നേ മാറികഴിഞ്ഞു. എത്രയോ മേഖലകളില്‍ തൊഴിലിന് ആളെ കിട്ടുന്നില്ല. പഴയപോലെ പിഎസ്സി എഴുതി, ട്യൂഷനുമെടുത്ത് സര്‍ക്കാര്‍ ജോലിക്കുകാത്തിരിക്കുന്നവരും കുറവാണ്. അടിസ്ഥാന തൊഴില്‍ മേഖലകളിലെ ഉത്തരേന്ത്യന്‍ കുടിയേറ്റം വലിയൊരു ചാര്‍ച്ചാവിഷയമാണല്ലോ.
എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തവരുടെ കണക്കെടുത്ത് തൊഴിലില്ലാത്തവര്‍ എന്നു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? അവരില്‍ ഭൂരിഭാഗവും കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്നവരാണ്. സര്‍ക്കാരിനെ തൊഴില്‍ ദായകര്‍ മാത്രമായി കാണുന്ന രീതി മാറണം. തൊഴില്‍ സുരക്ഷയും പെന്‍ഷനും മറ്റും സര്‍ക്കാര്‍ ജോലിയുടെ ആകര്‍ഷണീയതകളാണ്. ജീവനക്കാരുടെ ഔട്ട് പുട്ട് പരിശോധിക്കാനുള്ള സംവിധാനം പോലും അവിടെയില്ല. സ്വകാര്യമേഖലകൡലെ സ്ഥിതി വ്യത്യസ്ഥമാണ്. നല്ല രീതിയിലുള്ള സ്വകാര്യസ്ഥാപനങ്ങളുണ്ട്. മറിച്ച് ജീവനക്കാരെ ചൂഷണം ചെയ്യുന്നവയും ധാരാളം. അവിടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ ആവശ്യമാണ്. മിനിമം വേതനം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും വേണം. തീര്‍ച്ചയായും സംവരണം സ്വകാര്യമേഖലയിലേക്കും വ്യാപിപ്പിക്കണം. അത്തരത്തില്‍ ചിന്തിക്കാതെ സര്‍ക്കാര്‍ തൊഴില്‍ തന്നെ വേണമെന്ന ചിന്താഗതി പൂര്‍ണ്ണമായും മാറണം. കുറെയൊക്കെ അതുമാറി കഴിഞ്ഞു. ഇപ്പോള്‍ അക്കാദമിക് തലത്തില്‍ രണ്ടാംനിരക്കാരാണ് സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നത്.
കുടിവെള്ളം, വിദ്യാഭ്യാസം, മാലിന്യസംസ്‌കരണം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് സര്‍്ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടത്. അല്ലാതെ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി കോടികള്‍ തുലക്കലല്ല. ഇവിടെ പക്ഷെ അടിസ്ഥാനമേഖലകളാണ് സ്വകാര്യവല്‍ക്കരിച്ചിരിക്കുന്നത്. അനാവശ്യമായി തുലക്കുന്ന പണം ദുര്‍ബ്ബല വിഭാഗങ്ങളുടെ ക്ഷേമത്തിനാണ് ചിലവിക്കേണ്ടത്. ഉദാഹരണമായി സര്‍ക്കാര്‍ ജീവനക്കാരാണോ എന്നതു പരിഗണിക്കാതെ ബുദ്ധിമുട്ടുള്ള എല്ലാ വൃദ്ധര്‍ക്കും പെന്‍ഷന്‍ നല്‍കണം. അതുപോലെ താങ്ങ് ആവശ്യമായ മറ്റു വിഭാഗങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇവിടെ നടക്കുന്നതെല്ലാം പക്ഷെ തല തിരിഞ്ഞാണെന്നു മാത്രം.
ഈ വിഷയങ്ങളൊന്നുമല്ല ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നതെന്നത് വേറെ കാര്യം. സാമ്പത്തിക ബുദ്ധിമുട്ടാണ് പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നിര്‍ദ്ദേശത്തിന്റെ കാരണം. പെന്‍ഷന്‍ വിതരണത്തിനായി നിര്‍ബന്ധിത സമ്പാദ്യപദ്ധതി രൂപീകരിക്കണമെന്നും ഇപ്പോള്‍ പെന്‍ഷന് അര്‍ഹതയുള്ള ജീവനക്കാര്‍ അവരുടെ അടിസ്ഥാനശമ്പളത്തിന്റെ 10 ശതമാനം അതില്‍ നിക്ഷേപിക്കണെമെന്നും വ്യവസ്ഥയുണ്ട്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പിഎഫിനുതുല്യമായ പലിശസഹിതം തുക ജീവനക്കാര്‍ക്ക് മടക്കിനല്‍കണം. പദ്ധതിയില്‍നിന്ന് ക്ലാസ്‌ഫോര്‍ ജീവനക്കാരെ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍,സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ എങ്ങനെ ജീവനക്കാര്‍ക്ക് പലിശസഹിതം പണം മടക്കിനല്‍കുമെന്ന കാര്യം റിപ്പോര്‍ട്ടിലില്ല എന്നത് വേറെകാര്യം. സര്‍വകലാശാലകളിലെ പെന്‍ഷന്‍വിതരണം പ്രതിസന്ധിയിലേക്ക്് നീങ്ങുന്നതിനാല്‍ അവരും പെന്‍ഷന്‍ഫണ്ട് രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസമേഖലകളിലെ അണ്‍ എക്കണോമിക് സ്‌കൂളുകളിലെ അധിക അധ്യാപകരെ റിട്ടയര്‍മെന്റ് ഒഴിവുകളിലേക്ക് പുനര്‍വിന്യസിക്കണം. അധ്യാപകരെ പുനര്‍വിന്യസിക്കുന്നതിന്റെ ഭാഗമായി കുറച്ച് കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടും. കുറഞ്ഞ കുട്ടികളുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് സ്വാഭാവികമാണെന്നും അതിന് മറ്റൊന്നും ചെയ്യാനാകില്ലെന്നുമുള്ള നിര്‍ദ്ദേശമാണ് പ്രതിഷേധം വിളിച്ചുവരുത്തുന്ന മറ്റൊന്ന്. എന്നാല്‍ ആ പ്രതിഷേധത്തില്‍ ഒരര്‍ത്ഥവുമില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷാകര്‍ത്താക്കള്‍ വന്‍ക്യൂ നില്‍ക്കുമ്പോഴാണല്ലോ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികളില്ലാത്തത്. ബഹുഭൂരിപക്ഷം അധ്യാപകരുടെ മക്കള്‍ പോലും സര്‍ക്കാര്‍ സ്‌കൂളുകളിലല്ലോ പഠിക്കുന്നത്. അതെന്തുകൊണ്ടെന്നു പരിശോധിക്കാതെ സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ ശബ്ദിക്കുന്നതിലര്‍ത്ഥമില്ല. ആദിവാസി മേഖലയിലെ വിഷയം വ്യത്യസ്ഥമാണുതാനും.
തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ട പല നിര്‍ദ്ദേശങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. വിഭവസമാഹരണത്തിനായി കോളേജുകളിലെ ട്യൂഷന്‍, പരീക്ഷ, മറ്റിനങ്ങളിലെ ഫീസുകള്‍ കാലാകാലം വര്‍ധിപ്പിക്കണമെന്നും സ്വാശ്രയ കോഴ്‌സുകളുടെ മുഴുവന്‍ ചെലവും ലഭിക്കത്തക്കവിധം ഫീസ് നിര്‍ണയിക്കണമെന്നും പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ട്യൂഷന്‍ഫീസ് പ്രതിവര്‍ഷം അഞ്ചുശതമാനം വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണം. വിദ്യാഭ്യാസമെന്ന അടിസ്ഥാന വിഷയത്തെ സര്‍ക്കാര്‍ കൈവിടുന്ന പ്രവണതയാണത്. അവയെയാണ് എതിര്‍ക്കേണ്ടത്. പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെയല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടിവരും.

  1. Right. Govt. should modify its function according the prevailing situation. Support to the marginalised population and fees for services should be updated based on the situation.

Leave a Reply