പറയണം കാശ്മീരിനെ കുറിച്ചും..

ആസിഫയുടെ ദാരുണമായ അന്ത്യത്തില്‍ മിക്കവാറും പേര്‍ വേദനിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതേസമയം ഈ വിഷയത്തെ നോക്കികാണുന്നതില്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. സംഭവത്തെ ഒരു പെണ്‍കുട്ടിക്കുനേരെ നടന്ന, ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന ക്രൂരമായ ബലാല്‍സംഗവും കൊലയുമായാണ് വലിയൊരു വിഭാഗം നോക്കികാണുന്നത്. സ്വാഭാവികമായും കുറ്റാരോപിതരായ സംഘപരിവാര്‍ ശക്തികള്‍ പ്രചരിപ്പിക്കുന്നത് അതാണ്. അതേസമയം ആസിഫക്ക് നീതികിട്ടണമെന്നു നിലപാടുള്ള വലിയൊരു ഭാഗം ജനങ്ങളും അങ്ങനെ തന്നെ ചിന്തിക്കുന്നു. അതില്‍ പുരോഗമനവാദികളും യുക്തിവാദികളും മതവിശ്വാസികളഉമെല്ലാമുണ്ട. ഇക്കാര്യത്തില്‍ മതത്തെ വലിച്ചിഴക്കേണ്ട എന്നും […]

kk

ആസിഫയുടെ ദാരുണമായ അന്ത്യത്തില്‍ മിക്കവാറും പേര്‍ വേദനിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതേസമയം ഈ വിഷയത്തെ നോക്കികാണുന്നതില്‍ വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. സംഭവത്തെ ഒരു പെണ്‍കുട്ടിക്കുനേരെ നടന്ന, ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന ക്രൂരമായ ബലാല്‍സംഗവും കൊലയുമായാണ് വലിയൊരു വിഭാഗം നോക്കികാണുന്നത്. സ്വാഭാവികമായും കുറ്റാരോപിതരായ സംഘപരിവാര്‍ ശക്തികള്‍ പ്രചരിപ്പിക്കുന്നത് അതാണ്. അതേസമയം ആസിഫക്ക് നീതികിട്ടണമെന്നു നിലപാടുള്ള വലിയൊരു ഭാഗം ജനങ്ങളും അങ്ങനെ തന്നെ ചിന്തിക്കുന്നു. അതില്‍ പുരോഗമനവാദികളും യുക്തിവാദികളും മതവിശ്വാസികളഉമെല്ലാമുണ്ട. ഇക്കാര്യത്തില്‍ മതത്തെ വലിച്ചിഴക്കേണ്ട എന്നും നിര്‍ഭയയുടേയോ സൗമ്യയുടേയോ ഒന്നും മതം നോക്കിയല്ലല്ലോ നാം പ്രതിഷേധിച്ചത് എന്നു ചോദിക്കുന്നവരാണ് അവരില്‍ വലിയൊരു വിഭാഗം. മറ്റൊരു വിഭാഗമാകട്ടെ മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരായ കടന്നാക്രമണമായി കാണുമ്പോഴും ഇക്കാര്യത്തില്‍ കാശ്മീരിനേയോ കാശ്മീര്‍ രാഷ്ട്രീയത്തേയോ ചരിത്രത്തേയോ വലിയ്യിഴക്കേണ്ട എന്നു വാദിക്കുന്നു.
എന്താണ് യാഥാര്‍ത്ഥ്യം? ആസിഫയുടെ നാലു സ്വത്വങ്ങളാണ് ഈ കടന്നാക്രമണത്തിനും നിഷ്ഠൂരബലാല്‍സംഗത്തിനും കൊലപാതകത്തിനും കാരണം എന്നത് വ്യക്തമാണ്. പെണ്‍കുട്ടി, മുസ്ലിം, ഗോത്രവിഭാഗം, കാശ്മീരി എന്നിവയാണത്. ഇവ നാലും ഇന്ത്യയെ സവര്‍ണ്ണ വര്‍ഗ്ഗീയ രാഷ്ട്രമാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശക്തികളുടെ ശത്രുക്കളാണ്. അതുകൊണ്ടാണ് വളരെ ആസൂത്രിതമായി, വിശുദ്ധമെന്ന് ഇവര്‍ തന്നെ കൊട്ടിഘോഷിക്കുന്ന ആരാധനാലയംതന്നെ ഇത്തരമൊരു നിഷ്ഠൂരകൃത്യത്തിനു വേദിയാക്കിയത്. കാത്വയില്‍ നടന്നത് ലൈംഗികമായ ആവശ്യങ്ങള്‍ക്കായി ഒരു കുട്ടിയെ ബലാത്സംഗം ചെയ്യലോ വ്യക്തിതലത്തിലെ അധികാരം സ്ഥാപിക്കാന്‍ വേണ്ടി നടത്തുന്ന ബലാത്സംഗമോ അല്ല. ഗോവിന്ദച്ചാമിയെപോലെ വ്യക്തിഗത കുറ്റവാളികളല്ല ഇവിടെ കുറ്റവാളികള്‍. അവര്‍ തങ്ങളുടെ വംശീയമായ ആധിപത്യം നിലനിര്‍ത്തുന്നതിനുവേണ്ടി ഒരു ഇരയെ തെരഞ്ഞെടുത്ത് പ്രതീത്മാകമായി ഏഴ് ദിവസം പട്ടിണിക്കിട്ട് ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. അതൊരു വെല്ലുവിളിയാണ്. ഭീകരവാദമാണ്. ബലാല്‍സംഗത്തെ രാഷ്ട്രീയായുധമായി ഉപയോഗിക്കുക എന്നത് ഭീകരവാദികള്‍ ലോകത്തിലെവിടെയും ചെയ്തുവരുന്നതുമാണ്. നടന്നത് റേയ്പുമല്ല കൊലയുമല്ല, റേയ്പ് ടെററിസമാണ്. ബക്കര്‍വാള്‍ എന്ന മുസ്ലിം നാടോടി വിഭാഗത്തെ കാശ്മീരില്‍ നിന്ന് ആട്ടിയോടിക്കാനുള്ള വംശീയ അക്രമം. അതാണ് കൂട്ടബലാല്‍സംഗത്തേയും കൊലയേയും ആത്മാര്‍ത്ഥമായി അപലപിക്കുമ്പോഴും പലരും കാണാതതെ പോകുന്നത്. മുസ്ലിം എന്ന മതവും ബകര്‍വാല്‍ എന്ന ഗോത്രവും പ്രസക്തമാകുന്നത്.
ബകര്‍വാല്‍ എന്നാല്‍ ആടിനെ മേയ്ക്കുന്നവര്‍ എന്നാണു അര്‍ഥം. കശ്മീര്‍ താഴ്വര, ജമ്മു എന്നിവിടങ്ങളിലെ ആയിരത്തോളം കിലോമീറ്റര്‍
വരുന്ന പ്രദേശങ്ങളില്‍ ഈ സമൂഹം നാടോടി ജീവിതം നയിക്കുന്നു. വേനല്‍ കാലത്ത് താഴ്വരയുടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും, തണുപ്പ് കാലത്ത് താഴ്വാരങ്ങളിലേക്കും ഇവര്‍ കാല്‍നടയായി നൂറുകണക്കിന് കിലോമീറ്റര്‍ യാത്ര ചെയ്യുന്നു. ഇവര്‍ക്ക് വീടോ, നിലമോ ഇല്ല. ഇവരുടെ സമ്പാദ്യം ഇവരുടെ കൂടെ യാത്ര ചെയ്യുന്ന ആട്ടിന്‍ പറ്റങ്ങള്‍, കുതിര, കഴുത, പശുക്കള്‍ എന്നിവയാണ്. യാത്ര ചെയ്യുന്ന ഏതെങ്കിലും വെള്ളമുള്ള പ്രദേശത്ത് ഇവര്‍ തമ്പടിക്കുന്നു. , ഈ നാടോടി ജീവിതത്തില്‍ ഇണയെ കണ്ടെത്തുകയും, കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ എന്നതല്ലാതെ മറ്റൊരു ദേശീയതയും സ്ഥിരം സഞ്ചാരികളായ ഇവര്‍ക്കില്ല. കടുത്ത മതവിശ്വാസവും ഇല്ല. സ്ഥിരവാസമില്ലാത്തതിനാല്‍ അടുത്തയിടെ ഇവര്‍ക്കായി മൊബൈല്‍ സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യാ പാക്ക് യുദ്ധ ഇവരിലൊരു വിഭാഗത്തെ അശാക് ചക്ര നല്‍കിയാണ് രാജ്യം ആദരിച്ചത്. എന്നാല്‍ കേന്ദ്രത്തിലും കശ്മീരിലും ബിജെപി സര്‍ക്കാര്‍ വന്നതോടെ ഇവര്‍ക്കെതിരെ സംഘപരിവാറിന്റെ സംഘടിതമായ അക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും.
തീര്‍ച്ചയായും കാശ്മീരിലെ മുസ്ലിം വിഭാഗം എന്നതും വളരെ പ്രസക്തമാണ്. കാശ്മീരിന്റെ രാഷ്ട്രീയചരിത്രത്തെ ഓര്‍ത്തുതന്നെയാവണം ഈ നിഷ്ഠൂര സംഭവത്തേയും അപലപിക്കേണ്ടത്. കാശ്മീരിന്റെ പ്രതേകപദവിയാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യം. അതുപക്ഷെ പ്രത്യേക ഔദാര്യമോ പ്രത്യേക പരിഗണനയോ അല്ല, ജമ്മു കാശ്മീരിന്റെ സ്വതന്ത്രമായ അവകാശത്തെ അംഗീകരിക്കുക മാത്രമാണ് എന്നതാണ് വസ്തുത. 1947 ആഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ഉണ്ടായപ്പോള്‍ നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് 552 നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ചിലത് പാകിസ്ഥാനോട് ചേര്‍ന്നു; ചിലത് ഇന്ത്യയോട് ചേര്‍ന്നു. എന്നാല്‍ ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കാശ്മീര്‍, ജുനാഗദ് തുടങ്ങിയവ രണ്ടുരാജ്യത്തോടും ചേരാതെ നിന്നു. ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലീങ്ങളായിരുന്നു; രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍; ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാന്‍ജി മുസ്ലീം. 1947 സെപ്തംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള Instrument of Accession (IoA) യില്‍ രാജാവ് ഒപ്പുവച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. കാരണം ജനസംഖ്യയില്‍ കൂടുതല്‍ മുസ്ലിമായതുതന്നെ. രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്താനായിരുന്നു ഇന്ത്യയുടെ ആവശ്യം. പാകിസ്ഥാന്‍ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ സ്വന്തമാക്കി. ജനഹിതപരിശോധനയും അതിനനുകൂലമായിരുന്നു.
സ്വാഭാവികമായും ഇതേ മാതൃകയില്‍ കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കാന്‍ ശ്രമം നടന്നു. നൂറുകണക്കിനുപേരുടെ ചോരയൊഴുകി. അങ്ങോട്ടുമിങ്ങോട്ടും വന്‍പാലായനങ്ങള്‍ നടന്നു. ഒക്ടോബര്‍ 24 ന് പുഞ്ചില്‍ ‘ആസാദ് കാശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. തുടര്‍ന്ന് ആയുധധാരികളായ ആയിരക്കണക്കിന് പഠാന്‍ ഗോത്രവര്‍ക്കാര്‍ കാശ്മീരിനെ ആക്രമിച്ചു. ആക്രമണത്തെ തടയാന്‍ ജമ്മു-കാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം തേടി. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, 1947 ഒക്ടോബര്‍ 26 ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരിസിംഗും ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവക്കുകയായിരുന്നു. ഇത് താല്‍ക്കാലിക ഏര്‍പ്പാടാണ്; ഇതനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്; കാശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു – ഇതൊക്കെയായിരുന്നു നിബന്ധനകള്‍. ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടക്കണമെന്ന പാകിസ്ഥാന്‍ നിര്‍ദ്ദേശം ഇന്ത്യ തള്ളി. തുടര്‍ന്ന് ഇന്ത്യാ – പാക് യുദ്ധം നടന്നു. അതിനിടെ പ്രശ്‌നം പഠിച്ച ഐക്യരാഷ്ട്രസഭ തങ്ങളുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധനയാകാം എന്നു പ്രഖ്യാപിച്ചു. യുദ്ധം നിന്നെങ്കിലും കൈവശമുള്ള പ്രദേശങ്ങള്‍ ഇരുകൂട്ടരും വിട്ടുകൊടുത്തില്ല. ഹിതപരിശോധന ഇന്നുവരേയുംനടന്നതുമില്ല. അങ്ങനെയാണ് കാശ്മീരിനു പ്രതേക പദവി ലഭിച്ചതും ഈ പ്രദേശം ലോകത്തെ അശാന്തമായ പ്രദേശങ്ങളില്‍ ഒന്നായി മാറിയതും. ഇപ്പോഴുമത് തുടരുന്നു. ഈ ചരിത്രത്തിന്റെ തുടര്‍ച്ചയുടെ രക്തസാക്ഷിതന്നെയാണ് ആസിഫയും. മറ്റല്ലാ വിഷയങ്ങള്‍ക്കുമൊപ്പം ഇതുകൂടി പറഞ്ഞാലേ ചിത്രം പൂര്‍ണ്ണമാകൂ, പ്രതിഷേധങ്ങള്‍ രാഷ്ട്രീയമാകൂ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply