നെല്‍വയല്‍ സംരക്ഷണ നിയമത്തെ കൊല്ലരുതേ…..

സംസ്ഥാനത്തു നിലനില്‍ക്കുന്ന നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ കര്‍ക്കശ വ്യവസ്ഥകളില്‍ ഇളവ് വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ആശങ്കാജനകമാണ്. പൊതു ആവശ്യങ്ങള്‍ക്കായി വയലുകള്‍ നികത്തുന്നതിന് അനുമതി നല്‍കുന്നത് ഉദാരമാക്കുകയാണ് നിയമത്തിലെ ഇളവുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിയമങ്ങള്‍ എത്ര കര്‍ക്കശമാക്കിയാലും അതില്‍ പഴുതുകള്‍ ഉണ്ടാക്കുന്നവരാണ് നാം. എങ്കില്‍ പിന്നെ നിയമം തന്നെ ഉദാരമാക്കിയാല്‍ എന്തായിരിക്കും അവസ്ഥ? കരഭൂമിയായി മാറിയ പഴയ വയല്‍പ്രദേശങ്ങള്‍ പലതും ഇപ്പോഴും രേഖകളില്‍ വയലായി കിടക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തതാണ് ഇത്തരമൊരു നീക്കത്തിനു പുറകിലത്രെ. […]

vayal

സംസ്ഥാനത്തു നിലനില്‍ക്കുന്ന നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ കര്‍ക്കശ വ്യവസ്ഥകളില്‍ ഇളവ് വരുത്താനുള്ള സര്‍ക്കാര്‍ നീക്കം ആശങ്കാജനകമാണ്. പൊതു ആവശ്യങ്ങള്‍ക്കായി വയലുകള്‍ നികത്തുന്നതിന് അനുമതി നല്‍കുന്നത് ഉദാരമാക്കുകയാണ് നിയമത്തിലെ ഇളവുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിയമങ്ങള്‍ എത്ര കര്‍ക്കശമാക്കിയാലും അതില്‍ പഴുതുകള്‍ ഉണ്ടാക്കുന്നവരാണ് നാം. എങ്കില്‍ പിന്നെ നിയമം തന്നെ ഉദാരമാക്കിയാല്‍ എന്തായിരിക്കും അവസ്ഥ?
കരഭൂമിയായി മാറിയ പഴയ വയല്‍പ്രദേശങ്ങള്‍ പലതും ഇപ്പോഴും രേഖകളില്‍ വയലായി കിടക്കുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകാത്തതാണ് ഇത്തരമൊരു നീക്കത്തിനു പുറകിലത്രെ. അതില്‍ അല്‍പ്പം ശരിയുണ്ടാകാം. ഉദാഹരണമായി തൃശൂര്‍ നഗരത്തോടു ചേര്‍ന്ന പൂങ്കുന്നം – പഉവക്കല്‍ മേഖല തന്നെ. അവിടം ഇനി പഴയ നെല്‍പ്പാടമാകാന്‍ എളുപ്പമല്ല. നിര്‍മ്മാണ പ്രവര്‍ത്തനം സുഗമമായാല്‍ നഗരത്തിന് അങ്ങോട്ടുവളരാന്‍ കഴിയും. എന്നാല്‍ ഇത്തരത്തിലെ ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ ചൂണ്ടികാട്ടി ഭേദപ്പെട്ട ഒരു നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ ഉണ്ടാകുക അവശേഷിക്കുന്ന കൃഷിയിടങ്ങള്‍ പോലും ഇല്ലാതാകുകയും ഭൂമാഫിയ കൊഴുക്കുകയുമായിരിക്കും. ഒപ്പം കുടിക്കാനൊരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയും.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ വരുത്തേണ്ട ഇളവുകള്‍ ആലോചിച്ച് ശുപാര്‍ശ ചെയ്യാന്‍ അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്. കൃഷിമന്ത്രി കെ.പി. മോഹനന്‍ കണ്‍വീനറായ കമ്മിറ്റിയില്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, ധനമന്ത്രി കെ.എം. മാണി, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് അംഗങ്ങള്‍.
പൊതു ആവശ്യത്തിനായി നെല്‍വയലോ തണ്ണീര്‍ത്തടമോ നികത്തുന്നതിന് ഇപ്പോഴത്തെ നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ടെന്നതാണ് വസ്തുത. എന്നാല്‍ അതിനായി അനുമതി ലഭിക്കുക എളുപ്പമല്ലാത്തതിനാലാണത്രെ പുതിയ നീക്കം. ഇപ്പോഴത്തെ വ്യവസ്ഥയനുസരിച്ച് പ്രാദേശിക, ജില്ലാതല സമിതികള്‍ ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സമിതിയാണ് ഇത്തരത്തില്‍ അനുമതി നല്‍കേണ്ടത്. എന്നാല്‍ അതു പലപ്പോഴഉം നടക്കാറില്ല. താഴെത്തട്ടില്‍ പൊതു ആവശ്യങ്ങള്‍ക്കായി ഭൂമി നികത്താന്‍ ശുപാര്‍ശ വരാറുണ്ടെങ്കിലും സംസ്ഥാനതല സമിതി അതനുവദിക്കാറില്ല. അതത് പ്രദേശങ്ങളില്‍ വെറെ ഭൂമി കണ്ടെത്താനാണ് പൊതുവില്‍ സമിതി ആവശ്യപ്പെടാറ്. എന്നാല്‍ ഇക്കാരണം കൊണ്ട് നിയമത്തില്‍ ഭേദഗതി കൊണ്ടുവരിക എന്നാല്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയായിരിക്കും. അതു വേണോ എന്ന ചോദ്യമാണ് ഉയര്‍ന്നു വരുന്നത്.
പൂങ്കുന്നം പാടം പോലെ ഒഴിവാക്കാനാവത്ത കേസുകളില്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുത്ത് സംസ്ഥാനതല സമിതിയെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. കര്‍ശനമായ പരിശോധനകളിലൂടെ നിലനില്‍ക്കുന്ന നിയമമനുസരിച്ച് നടപടികള്‍ സ്വീകരിക്കാം. അതിനു പകരം ഇത്തരമൊരു നീക്കമുണ്ടാകുന്നത് സംശയാജനകമാണ്.
റവന്യൂരേഖകളില്‍ വയല്‍പ്രദേശമായി നിലനില്‍ക്കുന്ന പല സ്ഥലങ്ങളും ഇന്ന് തെങ്ങും മറ്റുമായി കരഭൂമിയായി മാറിയിട്ടുണ്ടെന്നതു ശരിയാണ്. ഈ സ്ഥലങ്ങള്‍ ഇപ്പോഴത്തെ നിയമമനുസരിച്ച് കരഭൂമിയായി വിജ്ഞാപനം ചെയ്യുക എളുപ്പമല്ലത്രെ. പലപ്പോഴും ഉടമകള്‍ കോടതിയെ സമീപിക്കാറുണ്ടെങ്കിലും തീരുമാനം തഹസില്‍ദാര്‍ക്ക് വിട്ടുകൊണ്ടാണ് ഉത്തരവ് വരാറ്. ഇതു സംബന്ധിച്ചുള്ള പരാതികള്‍ കൂടുന്നതും നിയമഭേദഗതിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരണയായെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പല സ്ഥലങ്ങളും മുന്‍കൂട്ടി കണ്ട് ബുദ്ധിപൂര്‍വ്വമായി വളര്‍ന്ന മരങ്ങള്‍ വെച്ചുപിടിപ്പിച്ച് കരഭൂമിയാക്കി മാറ്റിയതാണ്. അത്തരം കേസുകളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് നിയമലംഘനത്തിനു കൂട്ടുനില്‍ക്കുകയായിരിക്കും. സത്യസന്ധമായ പരിശോധനകളിലൂടെ ഇപ്പോഴത്തെ നിയമമനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നതാണ് ഉചിതം.
സത്യത്തില്‍ മുന്‍സര്‍ക്കാര്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം കൊണ്ടുവന്നപ്പോള്‍ മുതല്‍ അതട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തമായിരുന്നു. അന്നുതന്നെ വ്യവസായ വകുപ്പ് രംഗത്തുവന്നു. എന്നാല്‍ റവന്യൂ, കൃഷി മന്ത്രിമാരുടെ കര്‍ശന നിലപാടിനെത്തുടര്‍ന്നാണ് ആ നീക്കം തകര്‍ന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ വന്നശേഷം അതത് പ്രദേശത്തെ നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ സംബന്ധിച്ച ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാത്തതിനെതിരെ ഭരണകക്ഷിയംഗങ്ങള്‍ തന്നെ രംഗത്തുവന്നു. തുടര്‍ന്നാണ് ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുകയും സ്ഥലം നികത്തുന്നതിന് അനുമതി നല്‍കുന്നതിനുള്ള പ്രാദേശിക സമിതികള്‍ പുനഃസംഘടിപ്പിക്കുകയും ചെയ്തു.

കേരളത്തിലെ വ്യവസായിക മുരടിപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഏറെ പഴക്കമുണ്ട്. എന്നാല്‍ പലപ്പോഴും ഓരോ നാടിനും അനുയോജ്യമായ വ്യവസായ വികസനമാണ് അനിവാര്യമെന്നത് മറക്കുന്നു. പരമാവധി സ്ഥലം കുറച്ചുപയോഗിക്കുന്നതും വൈദ്യൂതിയും വെള്ളവും പരിമിതമായി മാത്രം ആവശ്യമുള്ളതുമായ വ്യവസായമാണ് നമുക്കാവശ്യം. പാടം നികത്തിയുള്ള വ്യവസായങ്ങള്‍ ഉപേക്ഷിച്ചേതീരൂ. റോഡുവികസനത്തിനും മറ്റും പാടം നികത്തുന്നത് മറ്റൊരു മാര്‍ഗ്ഗമില്ലെങ്കില്‍ മാത്രമാകണം. കര്‍ക്കശമായ തീരുമാനം ഇക്കാര്യത്തിലില്ലെങ്കില്‍ വൈകിയാണെങ്കിലും ഇന്നു നമുക്കുള്ള ചെറിയ വിവേകം പോലും ഇല്ലാതാകും. പല വന്‍കിട പദ്ധതികള്‍ക്കായും വയല്‍പ്രദേശങ്ങള്‍ വാങ്ങിക്കൂട്ടിയവര്‍ കേരളത്തില്‍ നിരവധിയാണ്. ഇത്തരമൊരു നിയമഭേദഗതിക്ക് അവര്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിവരികയാണഎന്നത് വ്യക്തമാണ്. ആറന്മുള വിമാനത്താവളമടക്കമുള്ള പദ്ധതികള്‍ വേറെ.
വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ഇപ്പോള്‍തന്നെ അരിയടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവരാണല്ലോ നാം. ഈ പോക്കുപോയാല്‍ കുടിവെള്ളത്തിനുപോലും അങ്ങനെ ആശ്രയിക്കേണ്ടിവരും. അതുകൊണ്ടുതന്നെ എടുത്തുചാടി ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല എന്ന് പ്രതീക്ഷിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply