നമുക്കു ജാതിയില്ലേ..?

100 വര്‍ഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിലുണ്ടായ സുപ്രധാനമായ പ്രഖ്യാപനമിങ്ങനെ ഒരു വിളംബരം ആലുവ (1091 ഇടവം 15) നാം ജാതിമതഭേദമായിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനുവിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമികളായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും […]

guru

100 വര്‍ഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിലുണ്ടായ സുപ്രധാനമായ പ്രഖ്യാപനമിങ്ങനെ

ഒരു വിളംബരം
ആലുവ (1091 ഇടവം 15)

നാം ജാതിമതഭേദമായിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനുവിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു.
നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമികളായി വരത്തക്കവിധം ആലുവാ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും മേലും ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.

എന്ന്
ശ്രീനാരായണഗുരു
ഗുരുവിന്റെ ചരിത്രപ്രസിദ്ധമായ ഈ പ്രഖ്യാപനത്തിന്റെ നൂറാംവാര്‍ഷികം വിപുലമായ രീതിയില്‍ സംസ്ഥാനത്തു പലയിടങ്ങളിലും നടക്കുകയാണ്. പ്രധാനമായും സിപിഎമ്മും സിപിഐയും മറ്റ് ഇടതുപക്ഷ സംഘടനകളും തന്നെയാണ് ആഘോഷങ്ങളുടെ മുന്‍നിരയില്‍. ഇടതുപക്ഷ സര്‍ക്കാരും വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. സമകാലിക രാഷ്ട്രീയാവസ്ഥയില്‍ അത് സ്വാഭാവികമാണ്. ശിവഗിരിമഠവും വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി രംഗത്തുണ്ട്. വിളംബരത്തിന്റെ അന്തസത്തയും തങ്ങളുടെ പ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ല എന്ന തിരിച്ചറിവു തന്നെയാകാം എസ് എന്‍ ഡി പിയെ അമിതമായ ആഘോഷങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
സര്‍്ക്കാര്‍ ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നിര്‍വഹിക്കും. സാംസ്‌കാരികവകുപ്പും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്‌ളിക് റിലേഷന്‍ വകുപ്പും സംസ്ഥാന ലൈബ്രറി കൗണ്‍സിലും സംയുക്തമായാണ് പരിപാടി നടത്തുന്നത്. എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും. ലൈബ്രറികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും കൊല്ലവര്‍ഷം 1091 ഇടവം 15ന് ശ്രീനാരായണ ഗുരു പുറപ്പെടുവിച്ച വിളംമ്പരത്തിന്റെ പൂര്‍ണരൂപം അച്ചടിച്ച് സ്ഥാപിക്കാനും സെക്രട്ടറി റാണി ജോര്‍ജ് ഉത്തരവിറക്കി. സിപിഎം ആകട്ടെ ആഗസ്റ്റ് 24ന് ചട്ടമ്പിസ്വാമി ജയന്തി മുതല്‍ 28ന് അയ്യങ്കാളി ജയന്തിവരെയുള്ള ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ 2000 കേന്ദ്രങ്ങളില്‍ സാംസ്‌കാരിക ഘോഷയാത്രകളും, സംഗമങ്ങളും, പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.
തീര്‍ച്ചയായും ഗുരുവിന്റെ വിളംബരത്തിന്റെ ഉള്ളടക്കം തന്നെയാകണം നമ്മുടെ ലക്ഷ്യം. അതേസമയം യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടക്കുന്നതും ശരിയല്ല. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്റെ അനുയായികള്‍ എസ് എന്‍ ഡി പിയെ ജാതി സംഘടനയായി മാറ്റുന്നതു കണ്ടതിനോടുള്ള പ്രതികരണമായിരുന്നു ഈ വിളംബരമെന്നതു വ്യക്തം. ഒരുപാട് വചനങ്ങള്‍ ഗുരുവിന്റേതായി് നമുക്കു മുന്നിലുണ്ട.് അതില്‍ പലതും വിരുദ്ധങ്ങളായി തോന്നുന്നവയുമാണ്. താന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയെന്നു പറഞ്ഞ ഗുരുതന്നെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നും പറഞ്ഞിട്ടുണ്ടല്ലോ. ഈ വചനങ്ങളെല്ലാം അവ പറഞ്ഞ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വായിച്ചില്ലെങ്കില്‍ ഈ വൈരുദ്ധ്യം പ്രകടമാകും. ഗുരുവെന്നല്ല, ഏതൊരു മഹാന്റേയും വാക്കുകള്‍ നാം സ്വീകരിക്കേണ്ടത് കാലത്തിന്റെ സാമൂഹ്യ അവസ്ഥയുമായി ബന്ധപ്പെടുത്തിയാകണം. അവിടെയാണ് നമുക്കു ജാതിയില്ല എന്ന പ്രഖ്യാപനത്തിനു കൊടുക്കുന്ന അമിത പ്രാധാന്യം സംശയകരമാകുന്നത്. ഇടതുകക്ഷികള്‍ തീര്‍ച്ചയായും അവരുടെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നതും പ്രകടമല്ലേ..?
നമുക്കു ജാതിയില്ലെന്ന് എത്ര ഉറക്കെ പറഞ്ഞാലും അതൊരു ആഗ്രഹം മാത്രമാണ്. സാമൂഹ്യയാഥാര്‍ത്ഥ്യമല്ല. ജാതീയപീഡനങ്ങള്‍ പച്ചയായ യാഥാര്‍ത്ഥ്യമാണ്. മനുസ്മതി അനുശാസിക്കുന്ന ഒരു കാലം സ്വപ്‌നം കാണുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതില്‍ മാറ്റമുണ്ടെന്നു പറയാറുണ്ട്. ശരിയാണ്. വിവിധ പ്രദേശങ്ങളിലുണ്ടായ സാമൂഹ്യമുന്നേറ്റങ്ങളില്‍ വ്യതിയാനങ്ങളുണ്ട്. കേരളത്തില്‍ ജാതീയപീഡനത്തിന്റെ മുഖം വിഭിന്നമാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അത് പരോക്ഷമാണ്. പലപ്പോഴും ശാരീരിക അക്രമണമല്ല, മാനസികപീഡനങ്ങളാണ് കൂടുതല്‍. എസ് സി / എസ് ടി വിഭാഗങ്ങളെ ഒഴിവാക്കി ജാതിരഹിത വിവാഹങ്ങള്‍ക്കുള്ള പരസ്യങ്ങള്‍ നല്‍കുന്നവരും അത് പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളും ഒരുപക്ഷേ കേരളത്തിലേ കാണൂ. വിവാഹം, ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍, കാര്യാലയങ്ങള്‍ തുടങ്ങി എല്ലാ പൊതുയിടങ്ങളിലും ഇത്തരത്തിലുള്ള പീഡനങ്ങളുണ്ട്. അച്ചാറിനും സാമ്പാറുപൊടിക്കും അരിപ്പൊടിക്കുമെല്ലാം സവര്‍ണ്ണപേരുകള്‍ നല്‍കുന്നു. (ഇറച്ചിമസാലക്കില്ല എന്നു തോന്നുന്നു) മറുവശത്ത് സ്വന്തമായി ഭൂമിയില്ലാത്ത വിഭാഗം ദളിതുകളാണ്. നാലുസെന്റ് കോളനികളിലാണ് മിക്കവരുടേയും ജീവിതം. കൊട്ടിഘോഷി്്ക്കുന്ന ഭൂപരിഷ്‌കരണത്തില്‍ അവര്‍ക്കൊന്നും ലഭിച്ചില്ല. കേരളത്തെ മാറ്റി മറിച്ച ഗള്‍ഫ് കുടിയേറ്റമോ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആധിക്യമോ അവര്‍ക്കെന്തു ഗുണം ചെയ്തു? ഒരു എയ്ഡഡ്് സ്ഥാപനത്തില്‍ പോലും ദളിതര്‍ക്കു ജോലിയില്ല. അണ്‍ എയ്ഡഡ്് സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പണമില്ല. രാഷ്ട്രീപാര്‍്ട്ടികളടക്കം ഒരു പ്രസ്ഥാന്തതിലും ദളിതരുടെ നേതൃത്വമില്ല. സംവരണസീറ്റുകളിലൂടെ മാത്രമാണ് അധികാരത്തില്‍ നാമമാത്ര പങ്കാളിത്തമുള്ളത്… ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടാം. എന്നാല്‍ അത് മറച്ചുവെച്ചാണ് കേരളം വ്യത്യസ്ഥമാണെന്നും ഇവിടെ ജാതിവിഷയമില്ലെന്നും നാം ഘോരഘോരം പ്രസംഗിക്കുന്നത്. അതുമൂലം സംഭവിക്കുന്നതോ? രാജ്യത്തെങ്ങും ദളിത് പ്രക്ഷോഭങ്ങള്‍ ശക്തമാകുമ്പോള്‍ നാം വെറും കാഴ്ചക്കാരും ഐക്യദാര്‍ഢ്യപ്രകടനക്കാരുമായി മാറുന്നു.
തീര്‍ച്ചയായും ജാതിയില്ല എന്നു പ്രഖ്യാപിക്കേണ്ട വിഭാഗങ്ങള്‍ ഇവിടെയുണ്ട്. അത് ജനനം കൊണ്ടുതന്നെ ജാതീയമായും അതുവഴി സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും തൊഴില്‍പരമായുമൊക്കെ ഗുണങ്ങള്‍ ലഭിച്ചവരാണ്. എന്നാലവരതിനു തയ്യാറാകുന്നുണ്ടോ? തീര്‍ച്ചയായും വലിയൊരുവിഭാഗം അത്തരത്തില്‍ അവകാശവാദങ്ങള്‍ പറയാറുണ്ട.് എന്നാല്‍ സ്വജീവിതത്തില്‍ അത് പ്രായോഗികമാക്കുന്നവര്‍ എത്രയുണ്ട്?
ഈ സാഹചര്യത്തില്‍ ജാതീയമായി പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് സംബന്ധിച്ച് നമുക്കു ജാതിയില്ല എന്ന പ്രഖ്യാപനത്തെ പിന്തുണക്കാനാകുമോ? പ്രതേക സാഹചര്യത്തില്‍ ഗുരു പറഞ്ഞ വചനത്തെ സമകാലിക സാമൂഹ്യ അവസ്ഥയെ കുറിച്ചു പഠിക്കാതെ യാന്ത്രികമായി ഉപയോഗിക്കുന്ന സമീപനത്തെ ചോദ്യം ചെയ്യുക തന്നെ വേണം. ഇത്തരത്തില്‍ ആഘോഷിക്കുന്നവര്‍തന്നെ ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വാസ്തവത്തില്‍ നാം അടിയന്തിരമായി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കേഗുരുവചനം ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്.’ അത്തരത്തിലുള്ള മാതൃകാസ്ഥാനമാക്കി കേരളത്തെ മാറ്റാനാവുമോ എന്ന ചര്‍ച്ചക്കുപകരം നമുക്കു ജാതിയില്ല എന്ന പ്രഖ്യാപനം സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്കു നിര്ക്കുന്നതല്ല എന്നു പറയാതെ വയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply