നട്ടെല്ലിനു പകരം വാഴപിണ്ടി ഉപയോഗിക്കുന്നവര്‍

കഴിഞ്ഞദിവസം വ്യത്യസ്ഥമായ ഒരു സമരത്തിന് സാഹിത്യ അക്കാദമി അങ്കണം സാക്ഷ്യം വഹിച്ചു. വാഴപിണ്ടിയുമായി വന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവ സാഹിത്യകാരന്മാര്‍ക്ക് നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. കാസര്‍ഗോഡുനടന്ന ഇരട്ടകൊലപാതകത്തില്‍ മൗനം പാലിക്കുന്ന നട്ടെല്ലില്ലാത്ത എഴുത്തുകാര്‍ നട്ടെല്ലായി ഉപയോഗിക്കാനാണ് വാഴപിണ്ടി നല്‍കിയത്. തീര്‍ച്ചയായും വളരെ പ്രസക്തവും സര്‍ഗ്ഗാത്മകവുമാണ് ഈ സമരരൂപം. അതു മനസ്സിലായതിനാല്‍തന്നെയാണ് സമാധാനപരമായി നടന്ന ഈ സമരത്തെ ആക്രമമെന്നു മുദ്രയടിച്ച് അക്കാതിന്, അക്കാദമിയും പുരോഗമനകലാസാഹിത്യസംഘവും എന്തിന്, മുഖ്യമന്ത്രി പോലും രംഗത്തെത്തിയത്. വാസ്തവത്തില്‍ കാസര്‍ഗോഡ് നടന്ന നിഷ്ഠൂരമായ കൊലകളേക്കാള്‍ ഭീകരമാണ് […]

VVV

കഴിഞ്ഞദിവസം വ്യത്യസ്ഥമായ ഒരു സമരത്തിന് സാഹിത്യ അക്കാദമി അങ്കണം സാക്ഷ്യം വഹിച്ചു. വാഴപിണ്ടിയുമായി വന്ന യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവ സാഹിത്യകാരന്മാര്‍ക്ക് നല്‍കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. കാസര്‍ഗോഡുനടന്ന ഇരട്ടകൊലപാതകത്തില്‍ മൗനം പാലിക്കുന്ന നട്ടെല്ലില്ലാത്ത എഴുത്തുകാര്‍ നട്ടെല്ലായി ഉപയോഗിക്കാനാണ് വാഴപിണ്ടി നല്‍കിയത്. തീര്‍ച്ചയായും വളരെ പ്രസക്തവും സര്‍ഗ്ഗാത്മകവുമാണ് ഈ സമരരൂപം. അതു മനസ്സിലായതിനാല്‍തന്നെയാണ് സമാധാനപരമായി നടന്ന ഈ സമരത്തെ ആക്രമമെന്നു മുദ്രയടിച്ച് അക്കാതിന്, അക്കാദമിയും പുരോഗമനകലാസാഹിത്യസംഘവും എന്തിന്, മുഖ്യമന്ത്രി പോലും രംഗത്തെത്തിയത്.
വാസ്തവത്തില്‍ കാസര്‍ഗോഡ് നടന്ന നിഷ്ഠൂരമായ കൊലകളേക്കാള്‍ ഭീകരമാണ് അതിനെ ന്യായീകരിക്കാന്‍ പാടുപെടുന്നവരുടെ ക്രൂരത. അതുപോലെ നിശബ്ദരായിരിക്കുന്നവരുടെ നിസംഗതയും. ന്യായീകരണത്തില്‍ ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളാണ് മുന്നില്‍. പ്രശസ്തരായ സാഹിത്യകാരന്മാര്‍ പോലും അതിലുള്‍പ്പെടുന്നു. ആക്രമങ്ങളെ അപലപിക്കുന്നതായി നടിക്കുന്ന ചിലരാകട്ടെ കൊലപാതക പാര്‍ട്ടികളുടെ പേരു പറയാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, മുന്‍കാല സംഭവങ്ങള്‍ ചൂണ്ടികാട്ടി ഇത്തരം സംഭവങ്ങള്‍ ശരിയാണെന്നും ഇനിയും ആവര്‍ത്തിക്കുമെന്നു പരോക്ഷമായി പറയാനാണ് അവര്‍ കൂടുതല്‍ പാടുപെടുന്നത്.
ഉത്തരേന്ത്യയിലും മറ്റും നടക്കുന്ന സംഭവവികാസങ്ങളുടെ പേരില്‍ ശക്തമായ പ്രതിഷേധം ഉയരുന്ന പ്രദേശമാണ് കേരളം. എഴുത്തുകാര്‍ തന്നെയാണ് അതില്‍ മുന്നില്‍. എന്നാല്‍ ഇവിടെ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന നിഷ്ഠൂരകൊലകള്‍ക്കെതിരെ കാര്യമായ പ്രതിഷേധമൊന്നും ഉയരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഏറെക്കുറെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഏറിയും കുറഞ്ഞും ഇതില്‍ പങ്കാളിത്തമുണ്ട് എന്നതിനാല്‍ കൊലപാതകരാഷ്ട്രീയത്തിനെതിരായ പൊതുവായ മുന്നേറ്റത്തിനു സാധ്യത കുറവാണ്. എന്നാല്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടേയും സാഹിത്യകാരന്മാരുടേയും കാര്യം അങ്ങനെയല്ലല്ലോ. അങ്ങനെ ആകുകയുമരുത്. പക്ഷെ അവരും പ്രത്യക്ഷമായും പരോക്ഷമായും ന്യായീകരണത്തൊഴിലാളികളാകുന്നതാണ് കാണുന്നത്. സാഹിത്യമേഖലയിലെ അധികാരങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കുമായി സ്വന്തം പ്രതിഭ രാഷ്ട്രീയ നേതാക്കള്‍ക്ക് പണയം വെച്ചവരാണ് അവരില്‍ ഭൂരിഭാഗവും. അവര്‍ക്കില്ലാത്ത ഒന്നാണ് നട്ടെല്ല്. അതിനാലാണ് വാഴപിണ്ടിയുമായി സാഹിത്യ അക്കാദമിയിലേക്ക് നടത്തിയ മാര്‍ച്ച പ്രസക്തമാകുന്നത്. തീര്‍ച്ചയായും ഈ പ്രതിഷേധം ശരിയാണ്, സര്‍ഗ്ഗാത്മകമാണ്. സ്വന്തം പാര്‍ട്ടി ചെയ്യുന്ന നിഷ്ഠൂരമായ കൊലകളെപോലും ന്യായീകരിക്കുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം ഇത്തരം നട്ടെല്ല് കൊടുക്കേണ്ടതാണ്.
കൊലപാതക രാഷ്ട്രീയത്തിന്റെ കേന്ദ്രമായ കണ്ണൂരില്‍ സുഗതകുമാരിയുടേയും സാറാജോസഫിന്റേയും മറ്റും നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മമാരുടെ പ്രതിഷേധവും മറ്റും നടക്കുകയുണ്ടായി. ഇടക്ക് സിനിമാതാരങ്ങളും രംഗത്തിറങ്ങിയിരുന്നു. കൊടുങ്ങല്ലൂരിലും അത്തരത്തിലുള്ള നീക്കങ്ങള്‍ നടന്നിരുന്നു. അടുത്തയിടെ 2018 ല്‍ ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലും ചില മുന്‍കൈകള്‍ ഉണ്ടായി. എന്നാല്‍ അവയെല്ലാം നാമമാത്രമാണെന്നതാണ് വസ്തുത. എന്തായാലും ജനാധിപത്യകേരളത്തിന്റെ ശക്തമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
കമ്യൂണിസ്റ്റ് നേതാവായിരുന്ന മൊയാരത്ത് ശങ്കരനായിരുന്നു കൊലപാതകരാഷ്ട്രീയത്തിന്റെ കണ്ണൂരിലെ ആദ്യരക്തസാക്ഷി. കോണ്‍ഗ്രസ്സുകാരായിരുന്നു പ്രതികള്‍. തുടര്‍ന്നും പലവട്ടം കമ്യൂണിസ്റ്റുകാര്‍ ആക്രമിക്കപ്പെട്ടെങ്കിലും കാര്യമായി തിരിച്ചടിക്കാറില്ല. എ കെ ഗോപാലന്റെ നേതൃത്വത്തില്‍ ഗോപാലസേനയൊക്കെ പ്രവര്‍ത്തിച്ചിരുന്നെങ്കിലും രാഷ്ട്രീയകൊലകളൊന്നും നടത്തിയിരുന്നില്ല. 1970കളോടെയാണ് സിപിഎമ്മും ആക്രമാഷ്ട്രീയത്തിന്റെ പാതയിലെത്തിയത്. കോണ്‍ഗ്രസ്സിനു പകരം ആര്‍ എസ് എസ് ആയിരുന്നു പ്രധാന എതിരാളി. അന്നാരംഭിച്ച കൊലപാതക പരമ്പര ഇപ്പോളും തുടരുകയാണ്. നൂറുകണക്കിനുപേര്‍ കൊലക്കത്തിക്കിരയായി. ഇവരിരുകൂട്ടര്‍ക്കും പുറമെ കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, എസ് ഡി പി ഐ സംഘടനകളും പലപ്പോളും കൊലപാതക രാഷ്ട്രീയത്തില്‍ പങ്കാളികളായി. കണ്ണൂര്‍ മോഡലാണ് വടക്കോട്ട് കാസര്‍ഗോട്ടേക്കും തെക്കോട്ട് കോിക്കോട്ടേക്കും നീളുന്നത്. ഇത്രത്തോളം വരില്ലെങ്കിലും സംസ്ഥാനത്തെ മറ്റനവധി മേഖലകളിലും നിരവധി കക്ഷിരാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു. ഒരു കൊലയും പകരം വീട്ടാതെ വിടുന്ന ചരിത്രമില്ല. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കകം. ദശകങ്ങള്‍ കാത്തിരുന്നാലും പകരം വീട്ടിയിരിക്കും. പലപ്പോഴും കൊല്ലപ്പെടുന്നത് സജീവപ്രവര്‍ത്തകരാകില്ല, അനുഭാവികളായിരിക്കും. മിക്കവാറും പേര്‍ പാവപ്പെട്ടവരും പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരും. ഏതു നിമിഷവും കൊല നടത്താന്‍ ഇരുകൂട്ടരും സജ്ജരാണ്. കൊല ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും പലപ്പോഴും അയല്‍പക്കക്കാരും പരിചയക്കാരുമൊക്കെയാണെന്നതാണ് മറ്റൊന്ന്. കക്ഷിരാഷ്ട്രീയതിമിരം ബാധിച്ച കണ്ണുകള്‍ക്ക് അതുപോലും കാണാനാവുന്നില്ല. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ണൂരിലുണ്ടായിട്ടുണ്ട്. പ്രത്യകിച്ച് തലശ്ശേരിയില്‍. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. അവിടങ്ങളില്‍ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. ഇലയനങ്ങണമെങ്കില്‍ അതാത് പാര്‍ട്ടിയുടെ അനുമതി വേണം.
കണ്ണൂരിലൂടെ യാത്ര ചെയ്യുമ്പോള്‍ എത്രയോ ബലികുടീരങ്ങള്‍. എതിരാളികളാല്‍ കൊല്ലപ്പെട്ടവര്‍ മാത്രമല്ല, ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരും അതിലുണ്ട്. കൊല നടത്തുന്നവരല്ല പലപ്പോഴും ജയിലില്‍ പോകുക. ആ ലിസ്റ്റ് പാര്‍ട്ടികള്‍ തന്നെയുണ്ടാക്കി പോലീസിനു നല്‍കാറാണു പതിവ്. അടുത്തകാലം വരെ ഇത്തരത്തില്‍ ജയിലില്‍ പോകാന്‍ ആളുകര്‍ തയ്യാറായിരുന്നു. ജയിലില്‍ പോകുന്നവരുടെ കുടുംബം പാര്‍ട്ടികള്‍ പുലര്‍ത്തും. എങ്കിലും അടുത്തയിടെ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരാന്‍ ആരംഭിച്ചു. കുറ്റമേല്‍ക്കാന്‍ വിസമ്മതിക്കുന്നവര്‍ ധാരാളം. അങ്ങനെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്തുവരാന്‍ തുടങ്ങിയത്.
മറ്റു പ്രദേശങ്ങളല്‍ നിന്ന് വ്യത്യസ്ഥമായ രീതിയില്‍ കണ്ണൂരിലെ ഈ സവിശേഷതയെ കുറിച്ച് പലരും പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അങ്കചേകവന്മാരിലും സര്‍ക്കസിലും കളരിയിലുമൊക്കെ അതിന്റെ ഉത്ഭവം തിരയുന്ന നരവംശ ഗവേഷകരുണ്ട്. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയ ചരിത്രത്തെ കുറിച്ച് ഏറെക്കുറെ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന എന്‍ ഉല്ലേഖിന്റെ പുസ്തകവും പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍ കമ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലന്റെ മകനാണ് ഉല്ലേഖം.
ഗവേഷണങ്ങളും പഠനങ്ങളും ന്യായീകരണങ്ങളും സമാധാന സമ്മേളനങ്ങളും ഹര്‍ത്താലുകളും മുതലക്കണ്ണീരുമെല്ലാം നടക്കട്ടെ. വേണ്ടത് കൊലപാതരാഷ്ട്രീയവും കൊലയാളി പാര്‍ട്ടികളും നമുക്കുവേണ്ട എന്ന ജനങ്ങളുടെ പ്രഖ്യാപനാണ്. അവര്‍ക്ക് നേതൃത്വം കൊടുക്കേണ്ടത് സാംസകാരിക പ്രവര്‍ത്തകരും എഴുത്തുകാരുമൊക്കെയാണ്. എന്നാലവര്‍ നട്ടെല്ലില്ലാത്തവരായാല്‍ എന്തു ചെയ്യും എന്നതാണ് പ്രശ്‌നം…

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply