ദീര്‍ഘവീക്ഷണമില്ലാത്ത പ്രകടനപത്രികകള്‍

നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പണമൊന്നുമായില്ലെങ്കിലും ഇരുമുന്നണികളും നേര്‍ക്കുനേര്‍ അണിനിരന്നു കഴിഞ്ഞു. എന്‍ ഡി എ യുടെ ശക്തമായ സാന്നിധ്യമുണ്ടെങ്കിലും കേരളത്തിലെ പോരാട്ടം യു ഡു എഫും എല്‍ ഡി എഫും തന്നെ. പോരാട്ടത്തിനു കൊഴുപ്പേകാന്‍ ഇരുകൂട്ടരും തങ്ങളുടെ പ്രകടനപത്രികളും പുറത്തിറക്കി കഴിഞ്ഞു. പതിവുപോലെ മോഹനമായ വാഗ്്ദാനങ്ങള്‍ ഇരുകൂട്ടരും മുന്നോട്ടുവെക്കുന്നു. മിക്കവാറും നടപ്പാകാന്‍ പോകുന്നവയല്ല എന്ന് മുന്‍കാലാനുഭവങ്ങളില്‍ നിന്ന് വ്യക്തം. ദുഖകരമെന്നു പറയട്ടെ, കേരളവും ഇന്ത്യയും മാത്രമല്ല, ലോകം മുഴുവന്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതിനെ കുറിച്ച് […]

XXXനാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പണമൊന്നുമായില്ലെങ്കിലും ഇരുമുന്നണികളും നേര്‍ക്കുനേര്‍ അണിനിരന്നു കഴിഞ്ഞു. എന്‍ ഡി എ യുടെ ശക്തമായ സാന്നിധ്യമുണ്ടെങ്കിലും കേരളത്തിലെ പോരാട്ടം യു ഡു എഫും എല്‍ ഡി എഫും തന്നെ. പോരാട്ടത്തിനു കൊഴുപ്പേകാന്‍ ഇരുകൂട്ടരും തങ്ങളുടെ പ്രകടനപത്രികളും പുറത്തിറക്കി കഴിഞ്ഞു. പതിവുപോലെ മോഹനമായ വാഗ്്ദാനങ്ങള്‍ ഇരുകൂട്ടരും മുന്നോട്ടുവെക്കുന്നു. മിക്കവാറും നടപ്പാകാന്‍ പോകുന്നവയല്ല എന്ന് മുന്‍കാലാനുഭവങ്ങളില്‍ നിന്ന് വ്യക്തം.

ദുഖകരമെന്നു പറയട്ടെ, കേരളവും ഇന്ത്യയും മാത്രമല്ല, ലോകം മുഴുവന്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നതിനെ കുറിച്ച് ഇരുമുന്നണികളും ഏറെക്കുറെ നിശബ്ദരാണ്. ആ ഭീഷണി എന്താണെന്ന് മഹാരാഷ്ട്രയിലെ ലാത്തൂര്‍ പറഞ്ഞു തരുന്നു. മറ്റൊന്നുമല്ല, കുടിവെള്ളം തന്നെ. ഓരോ വര്‍ഷവും അന്തരീക്ഷഊഷ്മാവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കേരളത്തില്‍ പോലും സൂര്യാതപം മൂലം ആളുകള്‍ മരിച്ചു വീഴുന്നു. കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്നു. വരും വര്‍ഷങ്ങളില്‍ അതിരൂക്ഷമാകാന്‍ പോകുന്ന ഈ വിഷയത്തെ എന്നാണ് നമ്മുടെ പ്രസ്ഥാനങ്ങള്‍ ഗൗരവമായി അഭിമുഖീകരിക്കാന്‍ പോകുന്നത്?
തീര്‍ച്ചയായും ആഗോളതാപനവും കാലാവസ്ഥാവ്യതിയായനവുമൊക്കെ ഒരു സംസ്ഥാനത്തനോ രാജ്യത്തിനോ ഒറ്റക്കു നേരിടാനാവുന്നതല്ല. ലോകം മുഴുവന്‍ അക്കാര്യത്തില്‍ ജാഗരൂകരാകണം. ഇത്തരമൊരവസ്ഥ എത്തിക്കുന്നതില്‍ വികസിത രാഷ്ട്രങ്ങള്‍ക്കുതന്നെയാണ് മുഖ്യ ഉത്തരവാദിത്തം. എന്നാല്‍ ഈ ഈ പ്രതിസന്ധി മറികടക്കാന്‍ മാനവരാശി ഒന്നടങ്കം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. ്ക്കാര്യത്തില്‍ കൊച്ചുകേരളത്തിനും ഉത്തരവാദിത്തമുണ്ട.് എന്നാലത് നിര്‍വ്വഹിക്കുന്നതില്‍ നാം പരാജയപ്പെടുന്നു.
മാലിന്‍നിര്‍മ്മാര്‍ജ്ജനം, ജൈവൃഷി തുടങ്ങിയ പദ്ധതികള്‍ ഇക്കുറി ഗൗരവമായി ഉന്നയിക്കപ്പെടുന്നുണ്ട്. പ്രതേകിച്ച് തോമസ് ഐസക്കിന്റെ ഇടപെടലുകളുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഈ വിഷയത്തില്‍ കാര്യമായി ശ്രദ്ധിക്കുെമന്നു കരുതാം. എന്നാലതുകൊണ്ടൊന്നും പരിഹരിക്കാവുന്നതല്ല നാം നേരിടുന്ന പ്രശ്‌നങ്ങള്‍. അന്തരീക്ഷ ഊഷ്മാവിന്റെ വര്‍ദ്ധനക്കു കടിഞ്ഞാണിടാനും വെള്ളത്തിന്റെ ലഭ്യ വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികളില്‍ നമ്മുടെ പങ്കുവഹിക്കാന്‍ കഴിയണം. അക്കാര്യത്തില്‍ പക്ഷെ നിരാശയാണ് കാണുന്നത്. ഏറ്റവും മികച്ച ഉദാഹരണം പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട നിലപാടുകള്‍ തന്നെ. ഇനിയും ഗാഡ്ഗില്‍, കസ്തൂരി ദേവന്‍ റിപ്പോര്‍ട്ടുകളോട് ഇരുമുന്നണി്കളും സ്വീകരിക്കുന്ന നിലപാട് നിഷേധാത്മകമാണെന്നതില്‍ നിന്നുതന്നെ ലോകം നേരിടുന്ന ഏറ്റവും ഗുരുതരമായ വിഷയത്തെ പ്രബുദ്ധകരെന്നഹങ്കരിക്കുന്ന മലയാളി എങ്ങനെ നോക്കികാണുന്നു എന്നു വ്യക്തം. താല്‍ക്കാലിക ലക്ഷ്യമായ വോട്ടുബാങ്കിനെ ഭയന്നാണ് ഇത്തരമൊരു നിലപാടിലേക്ക് ഇരുമുന്നണികളും എത്തുന്നത് എന്നതാണ് ഖേദകരം. കാടിനേയും മലനിരകളേയും കാടിന്റെ മക്കളേയുമല്ല, കുടിയേറ്റക്കാരേയും ക്വാറിമാഫിയയേയും അവര്‍ക്ക് ഒത്താശ നല്‍കുന്ന മതനേതൃത്വങ്ങളേയുമാണ് അവര്‍ സേവിക്കുന്നത്. ഈ മമതനേതൃത്വങ്ങളാകട്ടെ പോപ്പിന്റെ വാക്കുകളെ പോലും അംഗീകരിക്കാത്തവരാണ്. ഇത്തരത്തിലൊരു അവിശുദ്ധസഖ്യത്തിന്റെ ഭാഗമായിരിക്കുന്നു ഇടതുപക്ഷത്തും വലതുപക്ഷത്തും അണിനിരന്നിരിക്കുന്ന മിക്ക പ്രസ്ഥാനങ്ങളും. ഈയൊരു സാഹചര്യത്തില്‍ പ്രകൃതിയുടേയും ജീവജാലങ്ങളുടേയ.ും നിലനില്‍പ്പാഗ്രഹിക്കുന്നവര്‍ ആര്‍ക്കുവോട്ടുചെയ്യും?
വെള്ളത്തിന്റെ കാര്യത്തിലേക്കു വരിക. അവിടേയും ക്രിയാത്മകമായ പരിപാടികളൊന്നും ആര്‍ക്കുമില്ല. ലാത്തൂര്‍ പോലും ആരുടേയും കണ്ണുതുറപ്പിക്കുന്നില്ല. കേരളത്തില്‍ പൊതുവില്‍ ആവശ്യാനുസരണം മഴ പെയ്യാറുണ്ട് എന്നു നമുക്കറിയാം. എന്നാല്‍ വെള്ളം നമ്മുടെ മണ്ണില്‍ സേഖരിക്കപ്പെടുന്നില്ല. കേരളത്തിന്റെ ചെരിഞ്ഞ കിടപ്പുകൊണ്ടുതന്നെ വെള്ളം പെട്ടന്ന് ഒഴുകി കടലിലെത്തുന്നു. ഓടുന്ന വെള്ളത്തെ നടത്താനും നടക്കുന്നു വെള്ളത്തെ കിടത്താനംു കിടക്കുന്ന വെള്ളത്തെ ഉറക്കാനും കഴിയണം. എന്നാല്‍ തടയണകളൊക്കെ കടലാസില്‍ മാത്രമാണ്. അതി വേഗതയിലുള്ള നഗരവല്‍ക്കരണവും കോണ്‍ക്രീറ്റ് വല്‍ക്കരണവും ടൈല്‍സ്‌വല്‍ക്കരണവും മൂലം വെള്ളം താഴേക്കിറങ്ങുന്നില്ല. കൊട്ടി ഘോഷിച്ചിരുന്ന മഴവെള്ളകൊയ്‌ത്തൊക്കെ എവിടെ? വീടടക്കം ഏതു കെട്ടിടം നിര്‍മ്മിക്കമ്പോഴും മഴവെള്ള സംഭരണി വേണമെന്ന നിലപാടൊക്കെ കാറ്റില്‍ പറന്നു കഴിഞ്ഞു. ഗ്രാമങ്ങളില്‍ പോലും കിണറുകളെല്ലാം കുഴിച്ചു മൂടപ്പെട്ടു. നദികളെല്ലാം മലിനപ്പെടുന്നു. ഇത്തരം വിഷയങ്ങളെ മറികടക്കാന്‍ എന്തെങ്കിലും ഈ പ്രകടനപത്രികകള്‍ പറയുന്നുണ്ടോ? ഇല്ല എന്നതാണ് വസ്തുത. നമ്മുടെ പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും ദീര്‍ഘവീക്ഷണമില്ല എന്നതിനു തെളിവായി മറ്റെന്തുവേണം?
വളരെ ഗൗരവമായ ഈ വിഷയങ്ങള്‍ക്കു പകരം മദ്യവര്‍ജ്ജനമോ മദ്യനിരോധനമോ എന്നതിനെ കുറിച്ചാണ് നടക്കുന്ന വിവാദങ്ങളെല്ലാം. മദ്യമൊഴിവാക്കാന്‍ ഇതു രണ്ടും വേണമെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. സംസ്ഥാനം നേരിടുന്ന പ്രധാനപ്പെട്ട മിക്കവിഷയങ്ങളിലും ഉള്‍ക്കാഴ്ചയില്ലായ്മ പ്രകടമാണ്. 25 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന വാഗ്ദാനം നോക്കുക. കേരളത്തിലെ പ്രശ്‌നം തൊഴിലില്ലായ്മയല്ല. മറിച്ച് അസംഘടിതമേഖലയില്‍ തൊവില്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ് എന്നതാണ്. ഫല സംരംഭരും അധികവേതനം നല്‍കാനാവാത്ത നിലയിലുമാണ്. ഈ വിഷയത്തിലാണ് സര്‍ക്കാരിന്റെ ഗൗരവമായ ഇടപെടല്‍ അനിവാര്യമായിരിക്കുന്നത്. ഇത്തരം മേഖലകളെ മെച്ചപ്പെടുത്താനുള്ള കാര്യമായ നിര്‍ദ്ദേശമൊന്നും കാണാനില്ല. മാത്രമല്ല, തൊഴിലന്വഷകരുടെ വിദ്യാഭ്യാസനിലവാരത്തിനനുസരിച്ച് തൊഴില്‍ നല്‍കാനാവുന്നില്ല. അവര്‍ക്ക് നാടുവിട്ട് പോകേണ്ടിവരുന്നു. ഈയവസ്ഥ മറികടക്കാന്‍ ഐ ടി വികസനത്തെ കഉരിച്ച് ഇരുകൂട്ടരും പറയുന്നു. എന്നാല്‍ അക്കാര്യത്തില്‍ പരാജയത്തിന്റെ ചരിത്രമാണ് നമ്മുടേത്. ആ ചരിത്രം മാക്കാന്‍ ഇനിയും കഴിയുമോ? മാത്രമല്ല, ഐ ടിയിതരവും നാടിന്റെ പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യവുമായ മറ്റു സാധ്യതകളെ കുറിച്ചും കാര്യമായി ഒന്നും കാണുന്നില്ല. അതുപോലെ തന്നെയാണ് കാര്‍ഷികമേഖലയെ കുറിച്ചുള്ള പൊതുവായ ചില പ്രസ്ഥാവനകളും. ഗൗരവമായ ഒരു സമീപനം അവിടേയുമില്ല. കാര്‍ഷിക ലോട്ടറിയൊന്നും അതിനുള്ള പരിഹാരമല്ല.
അതോടൊപ്പം ഗൗരവമാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളില്ലായ്മയും. സാക്ഷരതയില്‍ ഒ്‌നനാമതായ നാം ഉന്നത വിദ്യാഭ്യാസത്തില്‍ എത്ര പുറകിലാണ്. മിടുക്കരായ വിദ്യാര്‍ത്ഥികളെല്ലാം പുറത്തുപോയി പഠിക്കുകയാണ്. പിന്നോക്കമെന്ന് നാം വിശേഷിപ്പിക്കുന്ന സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ നമുക്കു മുന്നിലാണ്.
സംസ്ഥാനത്തെ സാമൂഹ്യമായി പിക്കോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ഉന്നമനത്തിനായി കാര്യമായ പദ്ധതികള്‍ പ്രകടന പത്രികകളിലില്ല. ആദിവാസികള്‍, ദളിതുകള്‍, സ്ത്രീകള്‍, മറ്റു ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ഉന്നമനം തന്നെ ഉദാഹരണം. ഈ മേഖലകളെല്ലാം ഒറ്റക്കൊറ്റക്കെടുത്ത് വികസനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലൂടേയേ സാമൂഹ്യനീതി എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് അടുത്തെത്താന്‍ കഴിയൂ എന്ന കാര്യവും വിസ്മരിക്കപ്പെടുന്നു.
പ്രാഥമിക വിദ്യാഭ്ായസം പോലെ പ്രാഥമിക ആരോഗ്യത്തിലും കേരളം മുന്നിലാണ്. എന്നാല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങലേക്കാള്‍ രോഗാതുരമാണ് ഇന്ന് കേരളം. കാന്‍സര്‍, കിഡ്‌നി, കരള്‍, ഷുഗര്‍,. പ്രഷര്‍, ഹൃദയസ്തംഭനം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ മലയാളിയെ വെല്ലുവിളിക്കുകയാണ്. ഒപ്പം വര്‍ദ്ധിക്കുന്ന ആത്മഹത്യകളും. ഇത്തരം അവസ്ഥയെനേരിടാന്‍ ചില പദ്ധതികളൊക്കെ പ്രകടനപത്രികകളില്‍ കാണാനുണ്ട്. പക്ഷെ മുഖ്യമായുമവ ചികിത്സാസഹായങ്ങളാണ്. അതോടൊപ്പം ഇത്തരമൊരവസ്ഥയെ മറികടക്കാനുള്ള ശ്രമം അനിവാര്യമാണ്. ആ ദീര്‍ഘവീക്ഷണവും നമ്മുടെ മുന്നണികള്‍ക്കില്ല.
മറ്റൊരു ഗൗരവപരമായ വിഷയം ഗതാഗതത്തിന്റേതാണ്. കേരളത്തില്‍ വന്‍തോതിലുള്ള രോഡ്വികസനം സാധ്യമല്ലെന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ സ്വകാര്യവാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുകയും പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. റെയില്‍വികസനത്തിലായിരിക്കണം ഊന്നല്‍. അതേകുറിച്ച് ഇടതുപ്രകടന പത്രികയില്‍ പറയുന്നുണ്ടെങ്കിലും നിരത്തുകളിലെ സ്വകാര്യവാഹനങ്ങളുടെ നിയന്ത്രണത്തെ കുറിച്ച് അവരും പറയുന്നില്ല.
ഇനി അഴിമതിയുടെ കാര്യം. അഴിമതിയെ കുറിച്ച് ഏറെ പറയുമ്പോഴും അതില്ലാതാക്കാന്‍ ശക്തമായ ഒരു ലോക്പാല്‍ ബില്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപനം ഇരുകൂട്ടരും നടത്തുന്നില്ല. ഡെല്‍ഹിയില്‍ കെജ്‌രിവാള്‍ കൊണ്ടുവന്ന രീതിയിലുള്ള നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തിന് ആരാണ് ആദ്യം തയ്യാരാകുക..?
ചുരുക്കി പറഞ്ഞാല്‍ മലയാളികള്‍ നേരിടാന്‍ പോകുന്ന ഗൗരവമായ വിഷയങ്ങളെ കുറിച്ചുമാത്രമല്ല, ഇന്നു നേരിടുന്ന ദൈനംദിനപ്രശ്‌നങ്ങളേയും കുറിച്ച് കാര്യമായ നിലപാടൊന്നുമില്ലാതെയാണ് ഇരുകൂട്ടരും പ്രകടനപത്രികകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് പറയാതെ വയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply