ദളിത് പീഡനങ്ങളും അയ്യങ്കാളിയും…..

മഹാത്മാ അയ്യങ്കാളിയുടെ 75-ാം ചരമദിനം കേരളം ആചരിക്കുന്നത് ജിഷയെന്ന ദളിത് പെണ്‍കുട്ടിയുടെ ഭീകരമായ കൊലയുടെ അന്വഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളോടൊപ്പം കൈക്കുഞ്ഞുമായി രണ്ടു ദളിത് സ്ത്രീകളെ തുറുങ്കിലടച്ചും. കീഴാളരുടെയും സ്ത്രീകളുടേയും ജീവിക്കാനുള്ള അവകാശങ്ങള്‍ക്കായി അയ്യങ്കാളിയടക്കമുള്ള പോരാളികള്‍ നടത്തിയ ഉജ്ജ്വലസമരങ്ങളുടെ മുഖത്തു കാര്‍ക്കിച്ചുതുപ്പിയാണ് കേരളം അയ്യങ്കാളിയെ സ്മരിക്കുന്നതെന്നര്‍ത്ഥം. കീഴാളരുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തങ്ങളാണെനനവകാശപ്പെടുന്ന സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചെന്ന പരാതിയിലാണ് യുവതികളെ കോടതി റിമാന്റ് ചെയ്തത്. അതാകട്ടെ സിപിഎമ്മിന്റെ കോട്ടയായ തലശ്ശേരിയില്‍ തന്നെ. അതിനു കാരണമായതാകട്ടെ ഈ പെണ്‍കുട്ടികളെ […]

xx

മഹാത്മാ അയ്യങ്കാളിയുടെ 75-ാം ചരമദിനം കേരളം ആചരിക്കുന്നത് ജിഷയെന്ന ദളിത് പെണ്‍കുട്ടിയുടെ ഭീകരമായ കൊലയുടെ അന്വഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളോടൊപ്പം കൈക്കുഞ്ഞുമായി രണ്ടു ദളിത് സ്ത്രീകളെ തുറുങ്കിലടച്ചും. കീഴാളരുടെയും സ്ത്രീകളുടേയും ജീവിക്കാനുള്ള അവകാശങ്ങള്‍ക്കായി അയ്യങ്കാളിയടക്കമുള്ള പോരാളികള്‍ നടത്തിയ ഉജ്ജ്വലസമരങ്ങളുടെ മുഖത്തു കാര്‍ക്കിച്ചുതുപ്പിയാണ് കേരളം അയ്യങ്കാളിയെ സ്മരിക്കുന്നതെന്നര്‍ത്ഥം.
കീഴാളരുടെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് തങ്ങളാണെനനവകാശപ്പെടുന്ന സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചെന്ന പരാതിയിലാണ് യുവതികളെ കോടതി റിമാന്റ് ചെയ്തത്. അതാകട്ടെ സിപിഎമ്മിന്റെ കോട്ടയായ തലശ്ശേരിയില്‍ തന്നെ. അതിനു കാരണമായതാകട്ടെ ഈ പെണ്‍കുട്ടികളെ ജാതിപേരു വിളിച്ച് സിപിഎം പ്രവര്‍ത്തകര്‍ ആക്ഷേപിച്ചതും. തുടര്‍ന്ന് ഇവര്‍ പാര്‍ട്ടി ഓഫീസില്‍ ഇവര്‍ കയറി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്ന പരാതിയിലാണ് മൊഴിയെടുക്കാനെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിപ്പിച്ച് പിണറായിയുടെ പോലീസ് റിമാന്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ അഖില എന്ന സ്ത്രീ കൈക്കുഞ്ഞുമായാണ് ജയിലില്‍ കഴിയുന്നത്. തങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ അസഭ്യം പറയുകയായിരുന്നെന്നും ചോദിക്കാനായി ചെന്നപ്പോള്‍ കൈയ്യേറ്റം ചെയ്തതായുമാണ് ഇവര്‍ പറയുന്നത്. നിരന്തരമായി ജാതീയമായ പരിഹാസങ്ങള്‍ കേട്ട് പൊറുതിമുട്ടിയതാണ് പ്രതികരിക്കാന്‍ കാരണമെന്ന് യുവതികള്‍ പറഞ്ഞു. ഇത് ചോദിക്കാന്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കസേരകൊണ്ട് അടിച്ചെന്നും കുറെ സമയം റോഡില്‍ തടഞ്ഞുവെച്ചെന്നും ഇവര്‍ പറയുന്നു
സാധാരണ കേസെന്ന നിലയില്‍ പരിഗണിക്കേണ്ടതും ജാമ്യം ലഭിക്കേണ്ടതുമായ പരാതിയിലാണ് പെണ്‍കുട്ടികളെ റിമാന്റ് ചെയ്തിരിക്കുന്നത്.
വാസ്തവത്തില്‍ അയ്യങ്കാളിയുടെ ചരിത്രം ആവര്‍തതിക്കുക തന്നെയാണ് തലശ്ശേറിയില്‍ ഉണ്ടായത്. പെ#ാതുനിരതതിലൂടെ നടക്കാനുള്ള അവകാശം നിഷേധിച്ച ശക്തികളെ വെല്ലുവിളിച്ച അയ്യങ്കാളിയും കൂട്ടരും അവരെ കായികമായി തന്നെ നേരിട്ട ചരിത്രം പ്രശസ്തമാണല്ലോ. നൂറ്റാണ്ടുകളായി അനുഭവിച്ചിരുന്ന അപമാനത്തിനെതിരായ പൊട്ടിത്തെറിയായിരുന്നു അത്. അതുതന്നെയല്ലേ തലശ്ശേരിയില്‍ ആവര്‍ത്തിച്ചത്. തങ്ങളെ നിരന്തരമായി ജാതീയമായി അധിക്ഷേപിച്ചവര്‍ക്കെതിരായ പൊട്ടിത്തെറിയായിരുന്നു ഈ യുവതികളുടേത്. കീഴാള വിഭാഗങ്ങളുടെ അസ്തിത്വവും സ്വത്വവും ഇനിയും അംഗീകരിക്കാത്തവരില്‍ നിന്ന് ജാതീയമായ അപമാനമുണ്ടായതില്‍ അത്ഭുതപ്പെടാനില്ല. കേരളചരിത്രത്തില്‍ നിന്നുപോലും അയ്യങ്കാളിയെ ഒഴിവാക്കിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയില്‍ നിന്നും ഇതു സ്വാഭാവികമാണ്. പാവപ്പെട്ട ദളിത് പെണ്‍കുട്ടിയായ ജിഷയുടെ ക്രൂരമായ വധത്തോട് മുന്‍സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്നും ഇതൊട്ടും വ്യത്യസ്ഥമല്ല.
‘വാസ്തവത്തില്‍ ജിഷ’ ഒരു സാമൂഹിക അവസ്ഥയാണ്. ജിഷയ്ക്ക് നീതികിട്ടുക എന്ന് ഈ സാമൂഹിക അവസ്ഥയെ മാറ്റുക എന്നുതന്നെയാണ്. ജിഷയുടെ കുടുംബത്തെ കുറെ സഹായിച്ചാലോ കുറ്റവാളിയെ പിടികൂടിയാലോ ജിഷയുടെ മരണമുന്നയിച്ച ചോദ്യങ്ങള്‍ക്കു മറുപടിയാകില്ല എന്ന് തലശ്ശേരി സംഭവവും തെളിയിക്കുന്നു. കേരളത്തിലെ 260000 കോളനികളിലും എണ്ണമറ്റ പുറംമ്പോക്കുകളിലുമായി ലക്ഷക്കണക്കിന് ദളിത് കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രണ്ടരലക്ഷം വരുന്ന ഭൂരഹിതരും. അവിടെയെല്ലാം ദശലക്ഷക്കണക്കിനു അമ്മമാരും യുവതികളും കുട്ടികളുമുണ്ട്. എങ്ങനെയാണ് ഇവരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നത്? പ്രത്യേകിച്ച് 3 സെന്റ് ഭൂമി നല്കിക്കൊണ്ട് സര്‍ക്കാര്‍ കോളനിവല്‍ക്കരണം നടപ്പിലാക്കി ഈ ജനതയെ അധികാരത്തില്‍ നിന്ന് വീണ്ടും പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍. അരികുവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങള്‍ക്ക് പ്രാഥമികമായി വാസയോഗ്യമായ ഭൂമിയും വീടും നല്കിക്കൊണ്ട് മാത്രമെ ഈ വിഷയത്തിനു പരിഹാരം കാണാനുള്ള ശ്രമം പോലും തുടരാനാകൂ. ജിഷയ്ക്ക് നീതി ലഭ്യമാക്കുക എന്നത് സാര്‍ത്ഥകമാകണമെങ്കില്‍ ഭൂരഹിതരും ഭവനരഹിതരും ഇല്ലാത്ത കേരളം ഉണ്ടായേ തീരൂ. അതിനായി ഭൂപരിഷ്‌കരണത്തെ കുറിച്ചുള്ള തെറ്റായ അവകാശവാദങ്ങള്‍ ആദ്യമുപേക്ഷിച്ച് സത്യസന്ധമായി പ്രശ്‌നത്തെ സമീപിക്കണം. വളരെ പ്രാഥമികമായ ഒരു ഘട്ടം നടപ്പാക്കിയാണ് നാം ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ഊറ്റം കൊണ്ടത്. എന്നാല്‍ ഭൂമി ലഭിച്ചത് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്കായിരുന്നില്ല. ഇതേകുറിച്ച് ഇന്ന് നിരവധി പഠനങ്ങള്‍ വന്നുകഴിഞ്ഞു. രണ്ടാം ഘട്ട ഭൂപരിഷ്‌കരണത്തിനായി ശബ്ദമുയര്‍ത്തുകയും പോരാട്ടത്തിനിറങ്ങുകയും ചെയത് ദളിത് – ആദിവാസി സംഘടനകളോടും അവരുടെ പ്രക്ഷോഭങ്ങളോടും ‘പ്രബുദ്ധ’കേരളം സ്വീകരിച്ച നിലപാട് നാം പലപ്പോഴും കണ്ടു. ഇപ്പോഴും ഒരു രണ്ടാം ഭൂപരിഷ്‌കരണത്തെ കുറിച്ചവര്‍ ചിന്തിക്കുന്നില്ല. അതുനടന്നിരുന്നെങ്കില്‍ ഒരുപക്ഷെ ജിഷ സംഭവിക്കുമായിരുന്നില്ല.
ദളിത് – ആദിവാസി – സ്ത്രീസമൂഹങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങളും നീതിനിഷേധങ്ങളും അനുദിനം വര്‍ദ്ധിക്കുകയാണെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ പോലും അവര്‍ക്ക് നിഷേധിക്കുന്നു. ഭൂമിപ്രശ്‌നം പരിഹരിച്ചാലും ഇല്ലാതാവുന്ന വിഷയമല്ല അത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അംബേദ്കറുടെ ഭരണഘടനയേക്കാള്‍ നമ്മെ നയികകുന്നത് മനുസ്മൃതി തന്നെയാണെന്നതാണ്. അധികാരത്തില്‍ ഈ വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതായിരിക്കണം ദീര്‍ഘകാലലക്ഷ്യം. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പു നടന്ന ബംഗാളിലും തമിഴ് നാട്ടിലും സ്ത്രീമുഖ്യമന്ത്രിയും ആസാമില്‍ ഗോത്രവര്‍ഗ്ഗക്കാരനായ മുഖ്യമന്ത്രിയും ്അധികാരമേറ്റ സന്ദര്‍ഭത്തിലാണ് കേരളത്തില്‍ ഇതു നടക്കുന്നതെന്നത് നാമെത്ര പുറകിലാണെന്ന് വ്യക്തമാക്കുന്നു. മായാവതിയുടെ ഭരണത്തെ തുടര്‍ന്ന് യുപിയില്‍ ദളിത് പീഡനവും ജയലളിതയുടെ ഭരണത്തെ തുടര്‍ന്ന് തമിഴ് നാട്ടില്‍ സ്ത്രീപീഡനവും ഗണ്യമായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വന്തം സമുദായത്തില്‍ 10 ബിഎക്കാരുണ്ടായി കാണണമെന്നായിരുന്നു അയ്യങ്കാളി മഹാത്മാഗാന്ധിയോട് പറഞ്ഞത്. അയ്യങ്കാളി പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ കൂടുതല്‍ ബിഎക്കാര്‍ ഇന്ന് ദളിത് വിഭാഗങ്ങൡലുണ്ട്. എന്നാല്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന അവരിന്നും എത്രയോ അകലെയാണ്. അയ്യങ്കാളിയടക്കമുള്ളവരുടെ പോരാട്ടങ്ങള്‍ ഹൈജാക്ക് ചെയ്യപ്പെട്ടു. രാഷ്ട്രീയാധികാരത്തില്‍ നിന്ന് അവരേറെ അകലെയായി. മൂന്നു മുന്നണികളും ചേര്‍ന്ന് ദളിതുകളെപങ്കിട്ടെടുത്തു. മിശ്രവിവാഹം കഴിക്കാം, എന്നാല്‍ എസ് സി, എസ് ടിക്കാര്‍ വേണ്ട എന്ന് പുരോഗമനവാദികള്‍ എന്നവകാശപ്പെടുന്നവര്‍ പോലും പരസ്യം നല്‍കുന്ന അവസ്ഥയിലേക്ക് കേരളം മാറിയിരിക്കുന്നു. എന്നിട്ടും നാം രാഷ്ട്രീയ പ്രബുദ്ധരാണ്… !! അധികാരത്തെ ദളിതവല്‍ക്കരിക്കാനും സ്‌ത്രൈണവല്‍ക്കരിക്കാനും കഴിയുമ്പോഴാണ് ജനാധിപത്യം പരിപക്വമാകുക, ഒരു സമൂഹം പ്രബുദ്ധമാകുക എന്ന് നാം എന്നാണാവോ മനസ്സിലാക്കുക..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply