ദയാവധം മനുഷ്യാവകാശമാണ്

ഒരുപാട് കാലം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദയാവധത്തിന് നിയമപരിരക്ഷ നല്‍കാനുള്ള കേന്ദ്രനീക്കം വന്‍വിവാദങ്ങള്‍ക്ക് തിരി കൊളുത്തി കഴിഞ്ഞു. വ്യത്യസ്ഥമായ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹപ്രകാരം മരണത്തിനു വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആദ്യമായി ഇന്ത്യയില്‍ ദയാവധത്തിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. മാരകരോഗം പിടിപെട്ട് ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ […]

mm

ഒരുപാട് കാലം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദയാവധത്തിന് നിയമപരിരക്ഷ നല്‍കാനുള്ള കേന്ദ്രനീക്കം വന്‍വിവാദങ്ങള്‍ക്ക് തിരി കൊളുത്തി കഴിഞ്ഞു. വ്യത്യസ്ഥമായ പ്രതികരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹപ്രകാരം മരണത്തിനു വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആദ്യമായി ഇന്ത്യയില്‍ ദയാവധത്തിന് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. മാരകരോഗം പിടിപെട്ട് ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
വാസ്തവത്തില്‍ ദയാവധം സംബന്ധിച്ച് വിദഗ്ധസമിതി ചില ചട്ടങ്ങളും വകുപ്പുകളും രൂപവത്കരിക്കുകയും അതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും ദുരുപയോഗം ഭയന്ന് നിയമമാക്കാന്‍ നിരസിക്കുകയായിരുന്നു. 2002 ല്‍ ലോക്‌സഭയില്‍ വന്ന സ്വകാര്യ ബില്ലിനെത്തുടര്‍ന്നാണ് ദയാവധം സജീവ ചര്‍ച്ചയായത്. 2006 ല്‍ ദയാവധം നിയമമാക്കാന്‍ ശിപാര്‍ശചെയ്യുന്ന നിയമ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ വിഷയം വീണ്ടും സജീവമാക്കി. എന്നാല്‍, ദയാവധം വൈദ്യരംഗത്തെ ധാര്‍മികതയ്ക്ക് എതിരാണെന്നും അതു കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ക്കായി ദുരുപയോഗിച്ചേക്കാമെന്നും അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് ദയാവധത്തിനു മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമകമ്മിഷനെ ചുമതലയേല്‍പ്പിച്ചു. രണ്ടുവര്‍ഷത്തെ പഠനത്തെത്തുടര്‍ന്ന് കമ്മിഷന്‍ സര്‍ക്കാരിനു വിശദ റിപ്പോര്‍ട്ട് നല്‍കി. ദയാവധം നിയമമാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ നേതൃത്വം നല്‍കുന്ന കോമണ്‍ കോസ് എന്ന സര്‍ക്കാറേതര സന്നദ്ധ സംഘടന നല്‍കിയ ഹരജിയിലായിരുന്നു സത്യവാങ്മൂലം.
ദയാവദം എന്ന ആശയത്തിനെതിരെ എന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. മതവിഭാഗങ്ങളില്‍ നിന്നാണ് സ്വാഭാവികമായും കൂടുതല്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുള്ളത്. ദൈവം തന്ന ജീവന്‍ തിരിച്ചെടുക്കാന്‍ മനുഷ്യനവകാശമില്ല എന്നതാണവരുടെ എതിര്‍പ്പിന്റെ അടിസ്ഥാനം. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ദയാവധത്തിനെതിരെ രംഗത്തുവന്നിട്ടുള്ളത് ഒരു വിഭാഗം മനുഷ്യാവകാശ പ്രവര്‍ത്തകരാണ്. ദയാവധത്തിനായുള്ള നിയമനിര്‍മാണത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും, അതിന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കണമെന്നും ആവശ്യപ്പെട്ട് ആഗസ്റ്റ് 29 ന് സെക്രട്ടറിയെറ്റിനുമുന്നില്‍ അവരുടെ സമ്മേളനം നടക്കുന്നുണ്ട്. സര്‍ക്കാര്‍ വക ‘സല്‍മരണം’ ഭാവിയില്‍ വിതയ്ക്കാന്‍പോകുന്ന വിപത്തിനെക്കുറിച്ച് സമൂഹം കൂടുതല്‍ ജാഗ്രതപുലര്‍ത്തമം, സ്വന്തം പ്രാണനെക്കുറിച്ചുള്ള പരമാധികാരം ഒരു മെഡിക്കോജുഡിഷ്യല്‍ സംവിധാനത്തില്‍ നിക്ഷിപ്തമാകുന്നതുവഴി തികച്ചും ഭയാനകമായ മരണലോബിയും, മരണവ്യവസായവുമാണ് രാജ്യത്തിനകത്ത് സംജാതമാകുക, ജനനം പോലെ നൈസര്‍ഗികമായി സംഭവിക്കേണ്ടുന്ന പ്രതിഭാസമാണ് മരണവും, വ്യക്തിയുടെ ജീവനെക്കുറിച്ച് തീരുമാനമെടുക്കാനുള്ള അധികാരം അതിനുപുറത്തുള്ള ഭരണകൂടം അധാര്‍മികമായി സ്വയം പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തിനകത്ത് ജീവിക്കുന്ന ഒരോരുത്തരുടേയും കഴുത്തില്‍ അവനറിയാത്ത അദൃശ്യമായ കൊലക്കയര്‍ മരണം സ്ഥാപിക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം ചെയ്യുന്നത്,
മരണത്തെയും, മരിപ്പിക്കലിനെയും സ്ഥാപനവല്ക്കരിക്കാനുള്ള കിരാതയുക്തിയാണിത് തുടങ്ങിയ നിലപാടുകളാണവര്‍ മുന്നോട്ടുവെക്കുന്നത്. തീര്‍ച്ചയായും ആ നിലപാടുകള്‍ ശരിയാണ്. എന്നാല്‍ അവശനാകുന്ന അവസ്ഥയില്‍ മരിക്കാനുള്ള മനുഷ്യാവകാശം മറ്റൊന്നാണ്. അതാണിവര്‍ നിഷേധിക്കുന്നത്.
കൂട്ടബലാല്‍സംഗത്തിനിരയായി തലച്ചോര്‍ മരവിച്ച് ശരീരം തളര്‍ന്നുകിടക്കുകയായിരുന്ന അരുണാ ഷാന്‍ബാഗ് എന്ന നഴ്‌സിനെ ദയാവധത്തിന് ഇരയാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയത്. കേസില്‍ 2011ല്‍ രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ആദ്യം ദയാവധത്തിന് അനുകൂലമായി നിലപാടെടുത്തെങ്കിലും പിന്നീട് മൂന്നംഗ ബെഞ്ച് ആ വിധി അസാധുവാക്കുകയായിരുന്നു. പിന്നീടാണ് കേസ് ഭരണഘടനാ ബെഞ്ചിനു മുന്നിലെത്തിയത്.
ലോകത്തെങ്ങും ദയാവധത്തിനു നിയമമില്ലാത്തതു കാരണം ജീവിക്കാന്‍ ആഗ്രഹമില്ലാത്ത നിരവധി രോഗികള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ വേദന തിന്നു കഴിയുന്നുണ്ട്. സത്യത്തില്‍ ദയാവധമെന്ന പ്രശ്‌നമല്ല, ഒരാളെ സ്വാഭാവിക മരണത്തില്‍ നിന്ന് തടയുകയാണ് അവിടെ ചെയ്യുന്നത്. രോഗികള്‍ക്കും കുടുംബത്തിനും അതു വലിയ പീഡനമാണ്. ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമാകട്ടെ കൊള്ളലാഭവും.
നെതര്‍ലന്‍ഡ്‌സാണ് ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യം. അതിനായവര്‍ പ്രത്യേക നിയമമുണ്ടാക്കി. ബെല്‍ജിയവും പിന്നീട് ദയാവധം അനുവദിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് ആകട്ടെ ദയാവധം നിയമവിരുദ്ധമാക്കുകയും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുകയും ചെയ്തു. യു.എസില്‍ ചില സംസ്ഥാനങ്ങളില്‍ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാണ്. ഇന്ത്യയിലാകട്ടെ 1994ല്‍ പി. രത്തിനം കേസില്‍ സുപ്രീം കോടതി ദയാവധത്തിനനുകൂലമായി വിധിയെഴുതിയെങ്കിലും രണ്ടു വര്‍ഷത്തിനുശേഷം അതു തിരുത്തുകയായിരുന്നു. ജീവിക്കാനുള്ള അവകാശം മരിക്കാനുള്ള അവകാശം കൂടിയല്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ അനുവദിക്കണമെന്ന് 1999ല്‍ നാലു വൃദ്ധര്‍ ഹര്‍ജി നല്‍കി. പത്താം വയസു മുതല്‍ തളര്‍ന്നുകിടക്കുന്ന ഇരുപത്തഞ്ചുകാരനെ മരിക്കാന്‍ അനുവദിക്കണമെന്ന അമ്മയുടെ ഹര്‍ജി 2004ല്‍ ആന്ധ്ര ഹൈക്കോടതി തള്ളി. കോമ അവസ്ഥയിലായ സ്ത്രീക്കു മരണം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെയും മകന്റെയും അപേക്ഷ പിറ്റേവര്‍ഷം പട്‌ന ഹൈക്കോടതിയും നിരസിച്ചു. ഇപ്പോഴും ഇത്തരം കേസുകള്‍ തുടരുന്നു. അരുണയ്ക്കു ദയാവധം വേണമെന്ന് പിങ്കി വിരാനി സമര്‍പ്പിച്ച സുപ്രീം കോടതി തള്ളി. എന്നാല്‍ സ്വാഭാവിക മരണം വരെയും ജീവച്ഛവമായി കിടക്കുമെന്ന് ഉറപ്പുള്ള രോഗികളുടെ ജീവന്‍രക്ഷാ ഉപകരണം നീക്കിക്കൊണ്ട് പരോക്ഷ ദയാവധം അനുവദിക്കാമെന്നു അരുണാ ഷാന്‍ബാഗ് കേസില്‍ സുപ്രിംകോടതി വിധിച്ചു. പക്ഷെ രോഗിയുടെ അടുത്ത ബന്ധുവോ ഉറ്റ സുഹൃത്തോ ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രി ജീവനക്കാരോ നല്‍കുന്ന അപേക്ഷയില്‍ ഹൈക്കോടതിയുടെ അനുമതിയോടെയാകണം അതു നടപ്പാക്കേണ്ടത്. എന്നാല്‍ അരുണയെ പൊന്നുപോലെ നോക്കിയ സഹപ്രവര്‍ത്തകര്‍ അതിനു തയ്യാറായില്ല.
ഡോക്ടറോ മറ്റാരെങ്കിലുമോ രോഗിക്കു മരണം സമ്മാനിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യുന്ന പ്രത്യക്ഷ ദയാവധവും രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്ന എന്തെങ്കിലും ഡോക്ടര്‍മാര്‍ അവസാനിപ്പിക്കുന്ന പരോക്ഷ ദയാവധവും രോഗി ഡോക്ടറുടെ സഹായത്തോടെ മരണം വരിക്കുന്ന അസിസ്റ്റഡ് സൂയിസൈഡ് രീതിയും. വൈദ്യശാസ്ത്രമേഖലയിലും നിയമമേഖലയിലുമൊക്കെ സജീവചര്‍ച്ചാവിഷയമാണ്. സംസാരിക്കാനോ ചലിക്കാന്‍ പോലുമോ കഴിയാതാകുന്ന അവസ്ഥയില്‍ തന്റെ ജീവന്‍ കൃത്രിമമായി പിടിച്ചുനിര്‍ത്തേണ്ടതില്ലെന്നു നേരത്തേ എഴുതിവയ്ക്കുന്ന ‘വില്‍പത്രം’ അംഗീകരിച്ച് ദയാവധം അനുവദിക്കണമെന്ന ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ ജീവന്‍ പവിത്രമാണെന്നും അതു തിരിച്ചെടുക്കാന്‍ ഈശ്വരനു മാത്രമേ അവകാശമുള്ളൂ എന്നും വിശ്വസിക്കുന്നവരാണ് ഇന്ത്യയില്‍ ഭൂരിഭാഗവുമെന്നതിനാല്‍ തീരുമാനം വൈകുകയാണ്.
ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നതാണ് ദയാവധത്തിനെതിരായ പ്രധാന വിമര്‍ശനം. അതിനു സാധ്യതയില്ലാതില്ല. എത്രയോ അടുത്ത ബന്ധുക്കളെപോലും ഒഴിവാക്കുന്നതിനാല്‍ ഭ്രാന്താശുപത്രികളില്‍ പോലും തള്ളുന്ന നാടാണല്ലോ നമ്മുടേത്. എന്നുവെച്ച് ഭ്രാന്താശുപത്രികള്‍ വേണ്ട എന്നു വെക്കുന്നില്ലല്ലോ. വൃക്ക മോഷ്ടിക്കുമെന്നു കരുതി ശസ്ത്രക്രിയകള്‍ ചെയ്യാതിരിക്കുന്നില്ലല്ലോ. അവയവക്കച്ചവടത്തിനും ദയാവധം ഉപയോഗിക്കപ്പെടാം. എന്നാല്‍ കര്‍ശനമായ വ്യവസ്ഥകളില്‍ ദയാവധം അനുവദിക്കുകയാണ് വേണ്ടത്. മരിക്കാനുള്ള അവകാശം മനുഷ്യനുണ്ടെന്ന നിലപാടിലാണല്ലോ ആത്ഹത്യപോലും മിക്കരാജ്യങ്ങളിലും കുറ്റമല്ലാത്തത്. എന്നാല്‍ അതിനുപോലുമാകാത്തവരുടെ കാര്യമോ? മരണം പോലും രോഗിയോടുള്ള കരുണയാകാവുന്ന സാഹചര്യങ്ങളില്‍, കര്‍ശനമായ ഉപാധികളോടെ ദയാവധം അനുവദിക്കുകയാണ് വേണ്ടത്. ഏറെ ദുരിതമായെങ്കിലും അരുണയെ സഹപ്രവര്‍ത്തകര്‍ പരിപാലിച്ചു. അതിനുള്ള അവസരം പോലുമില്ലാതെ മാറാരോഗങ്ങള്‍ക്കടിമപ്പെട്ടും അക്രമിക്കപ്പെട്ടും അപകടങ്ങള്‍ പറ്റിയും എത്രയോ പേര്‍ മരണം കാത്തുകിടക്കുന്നു. വൈദ്യശാസ്ത്രം ഉപേക്ഷിച്ച അവര്‍ക്ക് മരണം നല്‍കുന്നതാണ് ശരി. തിരിച്ചുവരവ് അസാധ്യമെന്ന് ആധുനികവൈദ്യശാസ്ത്രത്തിനു വിധിയെഴുതാനാകുമെങ്കില്‍ അങ്ങനെയുള്ളൊരു ജീവനെ ആ ശരീരത്തില്‍ നിലനിര്‍ത്തണോ എന്ന ചോദ്യം എത്രയോ പ്രസക്തമാണ്. അന്തസ്സോടെ ജീവിക്കുകയെന്നത് മനുഷ്യരുടെ അവകാശമാണ്. അതുപോലെതന്നെയാണ് അന്തസ്സോടെ മരിക്കലും. രക്ഷപ്പെടില്ല എന്ന ബോധ്യമായാല്‍ തനിക്ക് ദയാവധം നല്‍കണമെന്ന് സുബോധമുള്ളപ്പോള്‍ ഒരാള്‍ക്ക് എഴുതിവെക്കാനുള്ള അവകാശവും അംഗീകരിക്കപ്പെടണം.
ഇത്തരം ചര്‍ച്ചകള്‍ക്കിടയിലാണ് അല്‍പ്പമെങ്കിലും ആശ്വാസമായി പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ശക്തമാകുന്നത്. വാസ്തവത്തില്‍ അവര്‍ക്കു മാത്രമേ ദയാവധത്തിനെതിരെ എന്തെങ്കിലും പറയാന്‍ ധാര്‍മ്മികമായ അവകാശമുള്ളു. ദയാവധം തെറ്റാണെന്നും മരണം അന്തസ്സോടെയാക്കുക എന്നുമുള്ള സന്ദേശമാണവര്‍ നല്‍കുന്നത്. അതാകട്ടെ ബന്ധുക്കളുടെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്നും പാലിയേറ്റീവ് കെയര്‍ നിഷ്‌കര്‍ഷിക്കുന്നു. അതേസമയം ലോകത്തെമ്പാടും മരണം കാത്തുകിടക്കുന്ന ലക്ഷങ്ങള്‍ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ അതു വളര്‍ന്നിട്ടുമില്ല. ഇന്ത്യയിലെ അവസ്ഥ വളരെ പുറകിലാണ്. ഈ പ്രസ്ഥാനത്തെ ഇപ്പോഴും ഗൗരവത്തോടെ കാണാന്‍ നമ്മുടെ ഭരണകൂടമോ ഡോക്ടര്‍മാരോ തയ്യാറായിട്ടില്ല. ഇപ്പോഴും നമ്മുടെ വൈദ്യശാസ്ത്ര സിലബസില്‍ പാലിയേറ്റീവ് കെയര്‍ കടന്നു കൂടിയിട്ടില്ല. ഒരാള്‍ അവശനായി കിടക്കുന്നത് അയാളുടേയോ കുടുംബത്തിന്റേയോ മാത്രമല്ല സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും വിഷയം കൂടിയാവണം. എങ്കില്‍ മാത്രമേ ദയാവധത്തെ എതിര്‍ക്കുന്നതില്‍ പോലും അര്‍ത്ഥമുള്ളു. അല്ലാത്തപക്ഷം അന്തസ്സോടെ മരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അതനുവദിക്കപ്പെടണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply