ദയാവധം – അന്തസ്സോടെ മരിക്കാന്‍ അവകാശമുണ്ട്.

ആരുടേയും കരളലിയിക്കുന്ന രീതിയില്‍ നാല്‍പത് വര്‍ഷം നീണ്ട ദുരന്തത്തിനുശേഷം അരുണാ ഷാന്‍ബാഗ് കടന്നുപോകുമ്പോള്‍ ദയാവധം വീണ്ടും ചര്‍ച്ചയാകുകയാണ്. ദയാവധമാകാം പക്ഷെ, അല്ലെങ്കില്‍ ദയാവധം പാടില്ല പക്ഷെ എന്ന രീതിയില്‍ ഉരുണ്ടുകളിക്കുകയാണ് മിക്കവാറും പേര്‍. ദയാവധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും അങ്ങനെയായിരുന്നു. അതുമായി ബന്ധപ്പെട്ട് എടുത്തുപറയത്തക്ക ഒരു മുന്നേറ്റം പാലിയേറ്റീവ് കെയര്‍ എന്ന പ്രസ്ഥാനം മാത്രമാണ്. അതേസമയം ലോകത്തെമ്പാടും മരണം കാത്തുകിടക്കുന്ന ലക്ഷങഅങള്‍ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ അതു വളര്‍ന്നിട്ടുമില്ല. ഇന്ത്യയിലെ അവസ്ഥ വളരെ പുറകിലാണ്. അരുണയുടേത് സമാനതകളില്ലാത്ത പീഡനത്തിന്റെ […]

arunaആരുടേയും കരളലിയിക്കുന്ന രീതിയില്‍ നാല്‍പത് വര്‍ഷം നീണ്ട ദുരന്തത്തിനുശേഷം അരുണാ ഷാന്‍ബാഗ് കടന്നുപോകുമ്പോള്‍ ദയാവധം വീണ്ടും ചര്‍ച്ചയാകുകയാണ്. ദയാവധമാകാം പക്ഷെ, അല്ലെങ്കില്‍ ദയാവധം പാടില്ല പക്ഷെ എന്ന രീതിയില്‍ ഉരുണ്ടുകളിക്കുകയാണ് മിക്കവാറും പേര്‍. ദയാവധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നും അങ്ങനെയായിരുന്നു. അതുമായി ബന്ധപ്പെട്ട് എടുത്തുപറയത്തക്ക ഒരു മുന്നേറ്റം പാലിയേറ്റീവ് കെയര്‍ എന്ന പ്രസ്ഥാനം മാത്രമാണ്. അതേസമയം ലോകത്തെമ്പാടും മരണം കാത്തുകിടക്കുന്ന ലക്ഷങഅങള്‍ക്ക് ആശ്വാസകരമാകുന്ന രീതിയില്‍ അതു വളര്‍ന്നിട്ടുമില്ല. ഇന്ത്യയിലെ അവസ്ഥ വളരെ പുറകിലാണ്.
അരുണയുടേത് സമാനതകളില്ലാത്ത പീഡനത്തിന്റെ കരളലിയിക്കുന്ന കഥയാണ്. അതേസമയം മരണം വരെ അവരെ കണ്ണിലെ കൃഷ്ണമണി പോലെ സഹപ്രവര്‍ത്തകര്‍ പരിപാലിച്ചു. പ്രണയ വിവാഹത്തിന്റെ തലേന്ന് പട്ടിയുടെ ചങ്ങലയാല്‍ കഴുത്തില്‍ കുരുക്കിടപ്പെട്ട് ബലാത്സംഗത്തിനിരയായ അരുണ 42 വര്‍ഷം അബോധാവസ്ഥയിലായിരുന്നു. മുംബൈ കെ.ഇ.എം. ആശുപത്രിയിലെ നഴ്‌സായിരുന്നു അരുണ. അവിടെത്തന്നെ ഡോക്ടറായിരുന്ന സന്ദീപ് സര്‍ദേശായിയുമായി വിവാഹം നിശ്ചയിച്ചിരുന്നു.  ഡ്യൂട്ടിക്കു ശേഷം യൂണിഫോം മാറാനായി ഭൂഗര്‍ഭ നിലയിലെ മുറിയില്‍ ചെന്നപ്പോഴായിരുന്നു ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയിരുന്ന സോഹന്‍ലാല്‍ ഭര്‍ത വാല്മീകി അവിച്ചത്. കഴുത്തില്‍ പട്ടിത്തുടല്‍ ചുറ്റി പിന്നിലേക്കു വലിച്ചായിരുന്നു ക്രൂരത. കണ്ണു തുറിച്ച് ശ്വാസം കിട്ടാതെ പിടയുകയായിരുന്നു അരുണ. പിറ്റേന്നു രാവിലെ, അടുത്ത ഡ്യൂട്ടിക്കെത്തിയ സഹപ്രവര്‍ത്തകരാണു തളംകെട്ടിയ ചോരയില്‍ അവളെ കണ്ടെത്തിയത്. ജീവന്‍ തിരിച്ചുകിട്ടി. പക്ഷേ, അവരുടെ മസ്തിഷ്‌കം തളര്‍ന്നിയിരുന്നു. അരുണക്ക് സാധാരണ ജീവിതം തിരിച്ചുകിട്ടുമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചു. അത് പ്രതിക്കു രക്ഷയായി. അരുണയ്ക്കും സന്ദീപിനും പുതിയൊരു ജീവിതം ഉണ്ടായേക്കുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍ കേസില്‍നിന്നു ലൈംഗികപീഡനം  മറച്ചുവച്ചു. കേസെടുത്തത് വധശ്രമത്തിനും മോഷണത്തിനും മാത്രം.  7 വര്‍ഷം തടവുമാത്രമാണ് അയാള്‍ക്ക് ലഭിച്ചത്. ജീവച്ഛവമായി മാറിയ അരുണയുടെ പരിചരണം സഹപ്രവര്‍ത്തകരായ നഴ്‌സുമാര്‍ ഏറ്റെടുത്തു; ഒരു കുഞ്ഞിനെപ്പോലെ അവര്‍ പരിചരിച്ചു. പ്രതിശ്രുത വരനായ ഡോക്ടര്‍ നാലു വര്‍ഷത്തോളം കാത്തിരുന്നു.
അരുണയുടെ കഥ  ലോകത്തോടു വിളിച്ചുപറഞ്ഞത് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ പിങ്കി വിരാനിയാണ്. ‘അരുണാസ് സ്‌റ്റോറി’യിലൂടെ.
ലോകം മുഴഉവന്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്ന ദയാവധത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആ പുസ്തകം സജീവമാക്കി.  ഡോക്ടറോ മറ്റാരെങ്കിലുമോ രോഗിക്കു മരണം സമ്മാനിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യുന്ന പ്രത്യക്ഷ ദയാവധവും രോഗിയുടെ ജീവന്‍ നിലനിര്‍ത്തുന്ന എന്തെങ്കിലും ഡോക്ടര്‍മാര്‍ അവസാനിപ്പിക്കുന്നത് പരോക്ഷ ദയാവധവും ചര്‍ച്ചാവിഷയമായി. ഒപ്പം  രോഗി ഡോക്ടറുടെ സഹായത്തോടെ മരണം വരിക്കുന്ന അസിസ്റ്റഡ് സൂയിസൈഡ് രീതിയും. ഡോക്ടര്‍മാരടക്കമുള്ളവര്‍ ഈ വിഷയത്തില്‍ രണ്ടുപക്ഷമായി. ആത്മഹത്യയും കുറ്റമാണോ എന്ന ചര്‍ച്ചയും കൂടെ സജീവമായി.
നെതര്‍ലന്‍ഡ്‌സാണ് ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യം. അതിനായവര്‍ പ്രത്യേക നിയമമുണ്ടാക്കി. ബെല്‍ജിയവും പിന്നീട് ദയാവധം അനുവദിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് ആകട്ടെ ദയാവധം നിയമവിരുദ്ധമാക്കുകയും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുകയും ചെയ്തു.  യു.എസില്‍ ചില സംസ്ഥാനങ്ങളില്‍ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാണ്. ഇന്ത്യയില്‍ ഇതു സംബന്ധിച്ച് പല കേസുകളും നടന്നു. പൗരന് മരിക്കാന്‍ അവകാശമുണ്ടെന്ന് 1994ല്‍ പി. രത്തിനം കേസില്‍ സുപ്രീം കോടതി വിധിയെഴുതിയെങ്കിലും രണ്ടു വര്‍ഷത്തിനുശേഷം അതു തിരുത്തി. ജീവിക്കാനുള്ള അവകാശം മരിക്കാനുള്ള അവകാശം കൂടിയല്ലെന്നും ദയാവധം നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ അനുവദിക്കണമെന്ന് 1999ല്‍ നാലു വൃദ്ധര്‍ ഹര്‍ജി നല്‍കി. പത്താം വയസു മുതല്‍ തളര്‍ന്നുകിടക്കുന്ന ഇരുപത്തഞ്ചുകാരനെ മരിക്കാന്‍ അനുവദിക്കണമെന്ന അമ്മയുടെ ഹര്‍ജി 2004ല്‍ ആന്ധ്ര ഹൈക്കോടതി തള്ളി. കോമ അവസ്ഥയിലായ സ്ത്രീക്കു മരണം അനുവദിക്കണമെന്ന ഭര്‍ത്താവിന്റെയും മകന്റെയും അപേക്ഷ പിറ്റേവര്‍ഷം പട്‌ന ഹൈക്കോടതിയും നിരസിച്ചു. ഇപ്പോഴും ഇത്തരം കേസുകള്‍ തുടരുന്നു. അരുണയ്ക്കു ദയാവധം വേണമെന്ന്  പിങ്കി വിരാനി സമര്‍പ്പിച്ച സുപ്രീം കോടതി തള്ളി. എന്നാല്‍ സ്വാഭാവിക മരണം വരെയും ജീവച്ഛവമായി കിടക്കുമെന്ന് ഉറപ്പുള്ള രോഗികളുടെ ജീവന്‍രക്ഷാ ഉപകരണം നീക്കിക്കൊണ്ട് പരോക്ഷ ദയാവധം അനുവദിക്കാമെന്നു  അരുണാ ഷാന്‍ബാഗ് കേസില്‍ സുപ്രിംകോടതി വിധിച്ചു. പക്ഷെ രോഗിയുടെ അടുത്ത ബന്ധുവോ ഉറ്റ സുഹൃത്തോ ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രി ജീവനക്കാരോ നല്‍കുന്ന അപേക്ഷയില്‍ ഹൈക്കോടതിയുടെ അനുമതിയോടെയാകണം അതു നടപ്പാക്കേണ്ടത്. എന്നാല്‍ അരുണയെ പൊന്നുപോലെ നോക്കിയ സഹപ്രവര്‍ത്തകര്‍ അതിനു തയ്യാറായില്ല.
ദയാവധതര്‍ക്കം ഇപ്പോഴും തുടരുകയാണ്. സംസാരിക്കാനോ ചലിക്കാന്‍ പോലുമോ കഴിയാതാകുന്ന അവസ്ഥയില്‍ തന്റെ ജീവന്‍ കൃത്രിമമായി പിടിച്ചുനിര്‍ത്തേണ്ടതില്ലെന്നു നേരത്തേ എഴുതിവയ്ക്കുന്ന ‘വില്‍പത്രം’ അംഗീകരിച്ച് ദയാവധം അനുവദിക്കണമെന്ന ഹര്‍ജി ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ദയാവധം സംബന്ധിച്ച ഒരു ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞിട്ടുമുണ്ട്. ജീവന്‍ പവിത്രമാണെന്നും അതു തിരിച്ചെടുക്കാന്‍ ഈശ്വരനു മാത്രമേ അവകാശമുള്ളൂ എന്നും വിശ്വസിക്കുന്നവരാണ് ഇന്ത്യയില്‍ ഭൂരിഭാഗവുമെന്നതിനാല്‍ തീരുമാനം വൈകുകയാണ്.
ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നതാണ് ദയാവധത്തിനെതിരായ പ്രധാന വിമര്‍ശനം. അതിനു സാധ്യതയില്ലാതില്ല. എത്രയോ അടുത്ത ബന്ധുക്കളെപോലും ഒഴിവാക്കുന്നതിനാല്‍ ഭ്രാന്താശുപത്രികളില്‍ പോലും തള്ളുന്ന നാടാണല്ലോ നമ്മുടേത്. എന്നുവെച്ച് ഭ്രാന്താശുപത്രികള്‍ വേണ്ട എന്നു വെക്കുന്നില്ലല്ലോ. അതുപോലെ അവയവക്കച്ചവടത്തിനും ദയാവധം ഉപയോഗിക്കപ്പെടാം. പക്ഷെ അതൊന്നും ഒഴിവുകഴിവാകരുത്.  കര്‍ശനമായ വ്യവസ്ഥകളില്‍ ദയാവധം അനുവദിക്കുകയാണ് വേണ്ടത്. മരിക്കാനുള്ള അവകാശം മനുഷ്യനുണ്ടെന്ന നിലപാടിലാണല്ലോ ആത്ഹത്യപോലും മിക്കരാജ്യങ്ങളിലും കുറ്റമല്ലാത്തത്. എന്നാല്‍ അതിനുപോലുമാകാത്തവരുടെ കാര്യമോ?  മരണം പോലും രോഗിയോടുള്ള കരുണയാകാവുന്ന സാഹചര്യങ്ങളില്‍, കര്‍ശനമായ ഉപാധികളോടെ ദയാവധം അനുവദിക്കുകയാണ് വേണ്ടത്. ഏറെ ദുരിതമായെങ്കിലും അരുണയെ സഹപ്രവര്‍ത്തകര്‍ പരിപാലിച്ചു. അതിനുള്ള അവസരം പോലുമില്ലാതെ മാറാരോഗങ്ങള്‍ക്കടിമപ്പെട്ടും അക്രമിക്കപ്പെട്ടും അപകടങ്ങള്‍ പറ്റിയും എത്രയോ പേര്‍ മരണം കാത്തുകിടക്കുന്നു. വൈദ്യശാസ്ത്രം ഉപേക്ഷിച്ച അവര്‍ക്ക് മരണം നല്‍കുന്നതാണ് ശരി.  തിരിച്ചുവരവ് അസാധ്യമെന്ന് ആധുനികവൈദ്യശാസ്ത്രത്തിനു വിധിയെഴുതാനാകുമെങ്കില്‍ അങ്ങനെയുള്ളൊരു ജീവനെ ആ ശരീരത്തില്‍ നിലനിര്‍ത്തണോ എന്ന ചോദ്യം എത്രയോ പ്രസക്തമാണ്. അന്തസ്സോടെ ജീവിക്കുകയെന്നത് മനുഷ്യരുടെ അവകാശമാണ്. അതുപോലെതന്നെയാണ് അന്തസ്സോടെ മരിക്കലും.
ഇത്തരം ചര്‍ച്ചകള്‍ക്കിടയിലാണ് അല്‍പ്പമെങ്കിലും ആശ്വാസമായി പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ശക്തമാകുന്നത്. ദയാവധം തെറ്റാണെന്നും മരണം അന്തസ്സോടെയാക്കുക എന്നുമുള്ള സന്ദേശമാണവര്‍ നല്‍കുന്നത്. എന്നാലതിപ്പോഴും ഗൗരവത്തോടെ കാണാന്‍ നമ്മുടെ ഭരണകൂടമോ ഡോക്ടര്‍മാരോ തയ്യാറായിട്ടില്ല. ഇപ്പോഴും നമ്മുടെ വൈദ്യശാസ്ത്രസിലബസില്‍ പാലിയേറ്റീവ് കെയര്‍ കടന്നു കൂടിയിട്ടില്ല. ഒരാള്‍ അവശനായി കിടക്കുന്നത് അയാളുടേയോ കുടുംബത്തിന്റേയോ മാത്രമല്ല സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും വിഷയം കൂടിയാവണം. എങ്കില്‍ മാത്രമേ ദയാവധത്തെ എതിര്‍ക്കുന്നതില്‍ പോലും അര്‍ത്ഥമുള്ളു. അല്ലാത്തപക്ഷം അന്തസ്സോടെ മരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. അതനുവദിക്കപ്പെടണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply