ഉപരോധവും പട്ടാളവും : കേരളം കലാപത്തിലേക്കോ?

ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരവും അതു നേരിടാനുള്ള വലതുമുന്നണിയുടെ ശക്തമായ നീക്കങ്ങളും ചേര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സാധാരണക്കാര്‍ ഭയപ്പെടുന്നു. ന്യാ അന്യായങ്ങള്‍ എന്തായാലും സമാധാനപരമായി ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെയാണ് ഇരുകൂട്ടരും ചേര്‍ന്ന് വെല്ലുവിളിക്കുന്നത്. സമരത്തെ നേരിടാന്‍ തീവ്രവാദികളെ നേരിടാന്‍ നിയോഗിക്കുന്ന കേന്ദ്രസേനയുടെ സഹായം തേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്? ഒരുലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഉപരോധസമരം നടത്തുമെന്നാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനെ നേരിടാന്‍ വേണ്ടത്ര പോലീസ് കേരളത്തിലുണ്ട്. അതിനു […]

21TVTVMAIYF_GIJ4G5A_958194f

ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരവും അതു നേരിടാനുള്ള വലതുമുന്നണിയുടെ ശക്തമായ നീക്കങ്ങളും ചേര്‍ന്ന് കേരളത്തെ കലാപഭൂമിയാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സാധാരണക്കാര്‍ ഭയപ്പെടുന്നു. ന്യാ അന്യായങ്ങള്‍ എന്തായാലും സമാധാനപരമായി ജീവിക്കാനുള്ള ഒരു പൗരന്റെ അവകാശത്തെയാണ് ഇരുകൂട്ടരും ചേര്‍ന്ന് വെല്ലുവിളിക്കുന്നത്.
സമരത്തെ നേരിടാന്‍ തീവ്രവാദികളെ നേരിടാന്‍ നിയോഗിക്കുന്ന കേന്ദ്രസേനയുടെ സഹായം തേടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്? ഒരുലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഉപരോധസമരം നടത്തുമെന്നാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനെ നേരിടാന്‍ വേണ്ടത്ര പോലീസ് കേരളത്തിലുണ്ട്. അതിനു പുറമെയാണ് 2000ത്തോളം കേന്ദ്രസേനയെ ഇറക്കുമതി ചെയ്യുന്നത്. ആദ്യടീം എ്തതികഴിഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ രണ്ടുദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിരോധനനാജ്ഞ പ്രഖ്യാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഹോട്ടലുകളില്‍ പോയിട്ട് വീടുകളില്‍ പോലും ആരേയും താമസിപ്പിക്കരുത്, വാഹനങ്ങളില്‍ സമരക്കാരെ കൊണ്ടുവരരുത് തുടങ്ങി വിചിത്രമായ ഉത്തരവുകളും സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. തീര്‍ച്ചയായും നമ്മുടെ പ്രാഥമികമായ അവകാശങ്ങള്‍ക്കുനേരെയുള്ള കടന്നു കയറ്റമാണിത്. സമരക്കാര്‍ മാത്രമല്ല, അല്ലാത്തവരും കേരളത്തിലുണ്ട് എന്ന് സര്‍ക്കാര്‍ മറക്കുന്നു.
മറുവശത്ത്് വാള്‍സ്ട്രീറ്റ് മാതൃകയില്‍ സമരം നടത്തുമെന്ന് പറയുന്ന ഇടതുപക്ഷം മഹത്തായ ആ സമരത്തെ അപമാനിക്കുകയാണെന്നതില്‍ സംശയമില്ല. അത് ചര്‍ച്ച് ചെയ്യേണ്ടുന്ന മറ്റൊരു വിഷയം. അടുത്തകാലത്തായി നടത്തിയ എല്ലാ സമരങ്ങളും പരാജയപ്പെട്ട എല്‍ഡിഎഫിനു ഈ സമരം വിജയിപ്പിക്കണമെന്ന വാശി സ്വാഭാവികം. അതിനായി സാധാരണക്കാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നത് അവര്‍ക്കും വിഷയമല്ല. ജനാധിപത്യത്തില്‍ സമരം ചെയ്യാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. എന്നാല്‍ ഈ സമരം സമാധാനപരമാകുമോ എന്ന സംശയം ന്യായമാണ്. എന്നാലും അതിനുള്ള ഉത്തരം പട്ടാളമല്ല. ഭീതിജനകമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കല്ലല്ല. സമരം ചെയ്യുന്നതിലും നേരിടുന്നതിലും ജനാധിപത്യ സ്വഭാവം അനിവാര്യമാണ്. ഉപയോഗിക്കാതിരിക്കാനുള്ള ഒന്നാണ് ജനാധിപത്യത്തില്‍ പട്ടാളം.
സെക്രട്ടേറിയറ്റിന്റെ നാല് കവാടങ്ങളും ഉപരോധിച്ചുള്ള സമരമുറയ്ക്കാണ് ഇടതുമുന്നണി ഒരുങ്ങുന്നത്. മുഖ്യമന്ത്രി രാജി വെക്കുംവരെ സമരം തുടരുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.
അതിനിടെ സമരവുമായി ബന്ധപ്പെട്ട് രസകരമായ ചര്‍ച്ചകളും ഉയര്‍ന്നു വന്നു. അതിലൊന്നാണ് മുകളില്‍ സൂചിപ്പിച്ച അറബ് വസന്തവുമായുള്ള താരതമ്യം. മറ്റൊന്ന് വിമോചനസമരത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളാണ്. ഇപ്പോല്‍ എല്‍ഡിഎഫ് വിമോചനസമരത്തെ അനുകൂലിക്കുന്നവരും യുഡുഎഫ് എതിര്‍ക്കുന്നവരുമായി മാറിയിരിക്കുന്നു. കാലത്തിന്റെ തമാശ. അതേസമയം തങ്ങള്‍ നടത്താനിരിക്കുന്ന സമരം വിമോചന സമരത്തിന്റെ മാതൃകയിലുള്ളതല്ലെന്നും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും വൈക്കം വിശ്വന്‍ വ്യക്തമാക്കി. വരികള്‍ക്കിടയില്‍ ഒരുപാട് അര്‍ത്ഥതലങ്ങളുള്ളതാണ് ഈ പ്രസ്താവന. മുഖ്യമന്ത്രി ഒഴികെ യുഡിഎഫിലെ എല്ലാവരും കൊള്ളാമെന്ന മട്ടിലാണ് വൈക്കം വിശ്വന്‍ പറയുന്നത്. സര്‍ക്കാര്‍ വീണാല്‍ പകരം വി എസ് മുഖ്യമന്ത്രിയാകുന്ന സാഹചര്യം വന്നോലോ എന്നത് അവര്‍ക്ക് പേടിസ്വപ്‌നമാണ്. അതിനാല്‍ തന്നെ സമരം ഒരു പരിധി വിട്ട് അക്രമാസക്തമാകില്ലായിരിക്കാം എന്നു കരുതാം. യുഡുഎഫിലാകട്ടെ ഇത്രയും കഷ്ട്‌പ്പെട്ട് മുഖ്യമന്ത്രിയെ ചുമക്കണോ എന്ന ചോദ്യവും ശക്തമായിട്ടുണ്ട്.
സമരം നടക്കട്ടെ. തടയട്ടെ. ഇതിനിടയില്‍ മറന്നു പോകുന്ന ഒരു വസ്തുതയുണ്ട്. കേരളീയര്‍ മുഴുവന്‍ യുഡുഎഫുകാരോ എല്‍ഡിഎഫുകാരോ അല്ലെന്നതാണത്. തിരഞ്ഞെടുപ്പില്‍ മറ്റു സാധ്യതകള്‍ ഇല്ലാത്തതിനാല്‍ മിക്കവാറും പേര്‍ ഇതിലൊന്നു തിരഞ്ഞെടുക്കുമെന്നുവെച്ച് തങ്ങള്‍ക്കിഷ്ടംപോലെ പീഡിപ്പിക്കാവുന്നവരാണ് പൊതുജനം എന്നു കരുതരുത്. സത്യസന്ധമായ രീതിയില്‍ അന്വേഷമം നടത്തിയാല്‍ പുറത്തുകൊണ്ടുവരാവുന്ന ഒരു തട്ടിപ്പ് കേസിന്റെ പേരിലാണ് ഇതെല്ലാം അരങ്ങേറുന്നത് എന്നതാണ് തമാശ. ഈ തമാശനാടകത്തില്‍ ഇരു വിഭാഗക്കാരും നന്നായി അഭിനയിക്കുന്നു എന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply