താരരാജാക്കന്മാരോട്

ഡോ ബിജു സ്ത്രീ സുരക്ഷയെയും ആക്രമണങ്ങളെയും പറ്റി ആദ്യമായെങ്കിലും പൊതു സമൂഹത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ ഏതാണ്ടെല്ലാ സിനിമാ താരങ്ങളും തയ്യാറായി എന്ന കാഴ്ച ആഹ്ലാദം പകരുന്നു . ഒരു സാധാരണ മനുഷ്യ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന ഒരു മാധ്യമം സിനിമ ആണ് . അതുകൊണ്ട് തന്നെ ഭൂരിപക്ഷം ആളുകള്‍ കാണുന്ന ഒരു കച്ചവട ഉത്പന്നം എന്ന നിലയില്‍ എന്റ്റര്‍റ്റൈന്മെന്റ്‌റ് സിനിമകള്‍ക്ക് പൊതു സമൂഹത്തില്‍ ചെറുതല്ലാത്ത സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും . പലപ്പോഴും അത് ആക്രമണങ്ങളുടെയും അസാംസ്‌കാരികതയുടെയും കാര്യത്തില്‍ […]

mmmഡോ ബിജു

സ്ത്രീ സുരക്ഷയെയും ആക്രമണങ്ങളെയും പറ്റി ആദ്യമായെങ്കിലും പൊതു സമൂഹത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ ഏതാണ്ടെല്ലാ സിനിമാ താരങ്ങളും തയ്യാറായി എന്ന കാഴ്ച ആഹ്ലാദം പകരുന്നു . ഒരു സാധാരണ മനുഷ്യ മനസ്സിനെ ഏറെ സ്വാധീനിക്കുന്ന ഒരു മാധ്യമം സിനിമ ആണ് . അതുകൊണ്ട് തന്നെ ഭൂരിപക്ഷം ആളുകള്‍ കാണുന്ന ഒരു കച്ചവട ഉത്പന്നം എന്ന നിലയില്‍ എന്റ്റര്‍റ്റൈന്മെന്റ്‌റ് സിനിമകള്‍ക്ക് പൊതു സമൂഹത്തില്‍ ചെറുതല്ലാത്ത സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കും . പലപ്പോഴും അത് ആക്രമണങ്ങളുടെയും അസാംസ്‌കാരികതയുടെയും കാര്യത്തില്‍ ആകുന്നു എന്നതാണ് വൈചിത്ര്യം . മലയാളത്തിലെ ജനപ്രിയ സിനിമ കഴിഞ്ഞ ഒട്ടേറെ വര്‍ഷങ്ങളായി കടുത്ത സ്ത്രീ വിരുദ്ധതയും , വംശീയ വെറിയും , ദ്വയാര്‍ത്ഥ അശ്ളീല പദ പ്രയോഗങ്ങളും , ആണത്ത ആഘോഷങ്ങളിലും, ജാതീയതയിലും വല്ലാതെ മൂക്ക് കുത്തി കെട്ടിമറിയുകയാണ് . ഏറ്റവും ജനപ്രിയമായ പല സിനിമകളും സ്ത്രീയെ ഏറ്റവും മോശമായി ആണ് ചിത്രീകരിച്ചിട്ടുള്ളത് . ചില വലിയ താരങ്ങളുടെ തുടര്‍ച്ചയായ എല്ലാ സിനിമകളിലും കടുത്ത സ്ത്രീ വിരുദ്ധതയും അശ്ലീലവും തുടര്‍ച്ചയായി കണ്ടു വരുന്നുണ്ട് . കേരളത്തിലെ ഇന്നത്തെ അസാംസ്‌കാരികതയ്ക്കും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും ലൈംഗിക നോട്ടങ്ങള്‍ക്കും ഒക്കെ ഒട്ടും ചെറുതല്ലാത്ത പ്രോത്സാഹനങ്ങള്‍ നിങ്ങളുടെ സിനിമകള്‍ നല്‍കിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കരുത് . നിങ്ങള്‍ വെള്ളിത്തിരയില്‍ പറഞ്ഞ കടുത്ത സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങള്‍ ഇവിടെ പ്രേക്ഷക സമൂഹം വലിയ കയ്യടികളോടെ എതിരേല്‍ക്കുന്ന കാഴ്ച ഒരു പക്ഷെ നിങ്ങളെ ഹരം കൊള്ളിച്ചിട്ടുണ്ടാകാം . പക്ഷെ കേരളത്തിലെ സാംസ്‌കാരിക സമൂഹം അതിനെ ഞെട്ടലോടെയാണ് എന്നും നോക്കി കാണുന്നത് . സ്ത്രീകളെപ്പറ്റി നിങ്ങള്‍ വെള്ളിത്തിരയില്‍ പറയുന്ന അശ്ളീല ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കാണികള്‍ ഇക്കിളി നിറഞ്ഞ അട്ടഹാസത്തോടെ സ്വീകരിക്കുന്ന കാഴ്ച അറപ്പുളവാക്കാറുണ്ട് . നിങ്ങള്‍ക്ക് അത് എങ്ങനെയാണ് അനുഭവപ്പെടുന്നത് എന്ന് അറിയില്ല .പക്ഷെ നിങ്ങള്‍ വീണ്ടും വീണ്ടും അത്തരം സംഭാഷണങ്ങള്‍ നിങ്ങളുടെ സിനിമകളില്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നു . കൂടുതല്‍ കൂടുതല്‍ ജനങ്ങള്‍ അത് കണ്ട് കയ്യടിച്ചു വരവേല്‍ക്കുന്നു . പൊതു സമൂഹത്തില്‍ സ്ത്രീയെ ഒളിഞ്ഞു നോട്ടങ്ങളിലൂടെ അപഹസിക്കാനും തരം കിട്ടിയാല്‍ ആക്രമിക്കാനും ലൈംഗികമായി പീഢിപ്പിക്കാനും കൂടുതല്‍ ആളുകള്‍ക്ക് ധൈര്യം നല്‍കുന്നതില്‍ നിങ്ങളുടെ സിനിമയ്ക്കുള്ള പങ്ക് ഒട്ടും ചെറുതല്ല . ഈ സംഭാഷണങ്ങള്‍ ഒക്കെ നിങ്ങള്‍ എഴുതുന്നതല്ല എന്ന് എല്ലാവര്‍ക്കും അറിയാം . അത് എഴുതുന്ന തിരക്കഥാ കൃത്തിനും അത് സംവിധാനം ചെയ്യുന്ന സംവിധായകനും അത്തരം സ്ത്രീ വിരുദ്ധതയ്ക്ക് പണം മുടക്കുന്ന നിര്‍മ്മാതാവിനും ഒക്കെ ഈ അസാംസ്‌കാരികത സൃഷ്ടിക്കുന്നതില്‍ ഒരേ പോലെ പങ്കുണ്ട് . പക്ഷെ ഒട്ടേറെ ജനങ്ങള്‍ ഭ്രാന്തമായി ആരാധിക്കുകയും അനുകരിക്കുകയും ചെയ്യുന്ന താരങ്ങള്‍ എന്ന നിലയില്‍ നിങ്ങള്‍ക്കാണ് ഇതില്‍ കൂടുതല്‍ ഉത്തരവാദിത്വം . ഇത്തരം സ്ത്രീ വിരുദ്ധമായ സംഭാഷണങ്ങളുടെ അസാംസ്‌കാരികത തിരക്കഥാ കൃത്തിനെയും സംവിധായകനെയും ബോധ്യപ്പെടുത്തി അത് ഒഴിവാക്കാന്‍ നിങ്ങള്‍ വിചാരിച്ചാല്‍ സാധ്യമാകുന്നതേ ഉള്ളൂ . ഇപ്പോള്‍ നിങ്ങളുടെ സഹപ്രവര്‍ത്തകയായ ഒരു നടി ആണ് ആക്രമിക്കപ്പെട്ടത് . ഇതിന് മുന്‍പും കേരളത്തില്‍ ഒട്ടേറെ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടു . അവരില്‍ പലരും സാധാരണ വ്യക്തികള്‍ ആയിരുന്നു , പലരും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരുന്നു .അതില്‍ പലര്‍ക്കും ഇപ്പോഴും നീതി ലഭിച്ചിട്ടില്ല . അന്വേഷണങ്ങള്‍ പോലും ഫലപ്രദമായി തുടരുന്നില്ല . അതൊക്കെയും ഈ അവസരത്തില്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് . നിങ്ങള്‍ ഇപ്പോള്‍ പ്രകടിപ്പിച്ച പ്രതികരണങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ഒരു നിമിഷം സ്വയം വിമര്‍ശനാത്മകമായി വിലയിരുത്താന്‍ കൂടി നിങ്ങള്‍ ശ്രമിക്കുമെന്ന് കരുതട്ടെ . കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതില്‍ , അവര്‍ക്കെതിരെയുള്ള ലൈംഗിക മനോനില വൈകൃതമാക്കപ്പെടുന്നതില്‍ , കേരളത്തിലെ വംശീയ ജാതീയ അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ നിങ്ങള്‍ അഭിനയിച്ച ഒട്ടേറെ സിനിമകള്‍ വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട് . അത് കൊണ്ട് പ്രിയ താരങ്ങളെ ഇനിയെങ്കിലും സ്ത്രീ വിരുദ്ധമായ, ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ പെണ്‍ ഉടലിനെ അപമാനിക്കുന്ന , വംശീയ ജാതീയ വെറി പടര്‍ത്തുന്ന സിനിമകളില്‍ നിന്നും നിങ്ങള്‍ വിട്ടു നില്‍ക്കുമോ . അത്തരം സംഭാഷണങ്ങള്‍ നിങ്ങളുടെ സിനിമകളില്‍ നിന്നും ഒഴിവാക്കുവാന്‍ നിങ്ങള്‍ ശ്രദ്ധ ചെലുത്തുമോ . അത്തരത്തില്‍ ഒരു ജാഗ്രത നിങ്ങളില്‍ നിന്നും ഉണ്ടാകുമോ . അങ്ങനെ ചെയ്യുമെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ചെയ്യുന്ന ഏറ്റവും ശക്തമായ പ്രതിഷേധവും സാംസ്‌കാരികതയും ..അത്തരത്തില്‍ ഒരുറപ്പ് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗത്തിനു നല്‍കാന്‍ ഉള്ള ധാര്‍മികതയും , സാംസ്‌കാരികതയും ഇച്ഛാശക്തിയും നിങ്ങള്‍ പ്രകടിപ്പിക്കുമോ …….

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply