തമിഴ് നാട് വ്യവസ്ഥകള്‍ പാലിക്കണം, കേരളം ആശങ്ക കുറക്കണം

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ ജലം ഒഴുകിയെത്തിയതോടെ വീണ്ടും സ്പില്‍വേ ഷട്ടറുകള്‍ തുറന്നത് സമീപവാസികളെ ആശങ്കാകുലരാക്കുന്നത് സ്വാഭാവികം. ജലനിരപ്പ് 142 അടിയായപ്പോള്‍ തിങ്കളാഴ്ച രാത്രി എട്ട് ഷട്ടറുകള്‍ തുറന്നിരുന്നു. ഇന്ന് പുലര്‍ച്ചെ ഷട്ടറുകള്‍ അടക്കുകയും ചെയ്തു. എന്നാല്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയതോടെ വീണ്ടും ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ഏറെ ദിവസമായി ജലനിരപ്പ് ഉയര്‍ന്നിട്ടും അതു കുറക്കാന്‍ ശ്രമിക്കാത്ത തമിഴ് നാടിന്റെ നടപടി അംഗീകരിക്കാനാവില്ല. അതിനാലാണ് ഇത്തരമൊരു സാഹചര്യ ഉടലെടുത്തത്. ഇപ്പോഴാകട്ടെ വ്യവസ്ഥകള്‍ ലംഘിച്ചാണ് തമിഴ് നാട് നടപടി എന്ന് കേരളം […]

mmm

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കൂടുതല്‍ ജലം ഒഴുകിയെത്തിയതോടെ വീണ്ടും സ്പില്‍വേ ഷട്ടറുകള്‍ തുറന്നത് സമീപവാസികളെ ആശങ്കാകുലരാക്കുന്നത് സ്വാഭാവികം. ജലനിരപ്പ് 142 അടിയായപ്പോള്‍ തിങ്കളാഴ്ച രാത്രി എട്ട് ഷട്ടറുകള്‍ തുറന്നിരുന്നു. ഇന്ന് പുലര്‍ച്ചെ ഷട്ടറുകള്‍ അടക്കുകയും ചെയ്തു. എന്നാല്‍ ജലനിരപ്പ് ഉയര്‍ന്നു തുടങ്ങിയതോടെ വീണ്ടും ഷട്ടറുകള്‍ തുറക്കുകയായിരുന്നു. ഏറെ ദിവസമായി ജലനിരപ്പ് ഉയര്‍ന്നിട്ടും അതു കുറക്കാന്‍ ശ്രമിക്കാത്ത തമിഴ് നാടിന്റെ നടപടി അംഗീകരിക്കാനാവില്ല. അതിനാലാണ് ഇത്തരമൊരു സാഹചര്യ ഉടലെടുത്തത്. ഇപ്പോഴാകട്ടെ വ്യവസ്ഥകള്‍ ലംഘിച്ചാണ് തമിഴ് നാട് നടപടി എന്ന് കേരളം ആരോപിക്കുന്നു.
അതേ സമയം അമിതമായ പരിഭ്രാന്തി പരത്താതിരിക്കാനാണ് കേരള ശ്രമിക്കേണ്ടത്. അതുണ്ടാക്കുക വിപരീതഫലമാകുമെന്ന് കഴിഞ്ഞ തവണ നമ്മള്‍ കണ്ടതാണ്. മാത്രമല്ല, താല്‍ക്കാലിക പരിഹാരം എന്നതുമാറ്റി ശാശ്വതമായ പരിഹാരം തന്നെ ഇതിനു കണ്ടെത്തണം.
മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരു്‌നനു. എന്നാല്‍ കേരളത്തിലെ എംപിമാരുമായി കേന്ദ്രം ചര്‍ച്ച നടത്തി. കോടതിവിധിയുടെ തടസ്സങ്ങള്‍ ഉണ്ടെങ്കിലും ആവശ്യമെങ്കില്‍ ഇടപെടാം എന്ന് കേന്ദ്രം ഉറപ്പു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്തിടപെടലാണുദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
മുല്ലപ്പെരിയാര്‍ സുരക്ഷ സംബന്ധിച്ച വ്യവസ്ഥകള്‍ തമിഴ്‌നാട് പാലിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് പറയുന്നു. അണക്കെട്ടില്‍ സുപ്രീംകോടതി നിശ്ചയിച്ച സംഭരണ ശേഷിയിലെത്തിയിട്ടും നടപടിക്രമങ്ങള്‍ പാലിക്കാതെ തമിഴ്‌നാട് വെള്ളം ഒഴുക്കിവിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് കേരളം കോടതിയെ സമീപിക്കുന്നത്. സ്പില്‍വേയിലൂടെ പെരിയാറിലേക്ക് ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ അടിയന്തരനടപടി സ്വീകരിക്കുന്നതിനായി കേരളത്തെ പന്ത്രണ്ട് മണിക്കൂര്‍ മുമ്പേ അറിയിക്കണമെന്ന നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കാതെയാണ് തമിഴ്‌നാട് തിങ്കളാഴ്ച രാത്രി എട്ട് ഷട്ടറുകള്‍ തുറന്നത്. അഞ്ച് മിനുട്ട് മുമ്പ് മാത്രമാണ് തേനി ജില്ലാ കളക്ടര്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയത്. അണക്കെട്ടിന്റെ സുരക്ഷ സുപ്രീംകോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിക്കുക. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ശരിയായി പ്രവര്‍ത്തിച്ചില്ലെന്നും മന്ത്രി പി.ജെ ജോസഫ് പറയുന്നു. മേല്‍നോട്ട സമിതിയുടെ വീഴ്ചകള്‍ കേന്ദ്രത്തെ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ വൃഷ്ടി പ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.
പതിവുപോലെ പ്രശ്‌നം രൂക്ഷമാകുമ്പോഴാണ് കോലാഹലങ്ങള്‍ ഉണ്ടാകുക, പിന്നെ എല്ലാം മറക്കും. മുല്ലപ്പെരിയാര്‍ തീര്‍ച്ചയായും കേരളത്തിനു ആശങ്കതന്നെ. എന്നാലത് 142 പ്രത്യേക നമ്പറിനെ കേന്ദ്രീകരിച്ചാണെന്ന നിലപാട് തെറ്റാണ്. മുല്ലപ്പെരിയാറിലെ വെള്ളം 142 അടിയായാല്‍ അപകടമായി എന്ന നിലപാടില്‍ നിന്നാണ് കേരളം കേസ് വാദിച്ചത്. അതുതന്നെയാണ് കേസു തോല്‍ക്കാന്‍ പ്രധാന കാരണവും. 136 എന്നത് 138ഓ 140ഓ 142ഓ ആയാല്‍ വലിയ വ്യത്യാസമുണ്ടാകുമെന്ന് സമര്‍ത്ഥിക്കാന്‍ സ്വാഭാവികമായും നമുക്ക് കഴിഞ്ഞില്ല. അല്ലാതെ തന്നെ പ്രശ്‌നത്തിനു പരിഹാരം കാണണം. ഡാമിലെ ജലനിരപ്പ് ആദ്യമായി നൂറടിയെങ്കിലുമെത്തിക്കുകയും തമിഴ്‌നാട്ടില്‍ വൈഗ ഡാമിലും പുതിയൊരു ഡാം നിര്‍മ്മിച്ച് അവിടേയും ശേഖരിക്കുകയാണ് വേണ്ടത്. കാലക്രമേണ ഡാം ഡീ കമ്മീഷന്‍ ചെയ്യുകയും വേണം.
ഡാമിലെ വെള്ളം കൂടുന്നതല്ല യഥാര്‍ത്ഥത്തില്‍ അപകടകാരണം. വെള്ളം കൂടുന്നത് അപകടത്തെ തീവ്രമാക്കുമെന്നത് ശരി. എന്നാല്‍ 136ല്‍ കൂടിയാല്‍ മാത്രം അപകടം എന്ന വാദം നിരര്‍ത്ഥകമാണ്. വാസ്തവത്തില്‍ ഡാമിന്റെ ഉയരം 136 അടിയില്‍ നിലനിര്‍ത്താന്‍ നാം ആവശ്യപ്പെടുന്നതിന്റെ പ്രധാന കാരണം കുമളിയിലെ ബോട്ടിംഗും ടൂറിസവും നിലനിര്‍ത്തലാണ്. ഉയരം കൂടിയാലും കുറഞ്ഞാലും അത് ബോട്ടിംഗിനെ ബാധിക്കും. കഴിഞ്ഞില്ല, 1979ല്‍ ഉയരം 136 ആക്കിയതിനുശേഷം നിരവധി പേര്‍ ഈ മേഖലയില്‍ സ്ഥലം കയ്യേറിയിട്ടുണ്ട്. ഉയരം കൂടുന്തോറും അവരുടെ സ്ഥലം മുങ്ങിപ്പോകും. മുങ്ങുന്ന വനത്തിന്റെ അവസ്ഥയും അതുതന്നെ. 35 വര്‍ഷം മാത്രം പഴക്കമുള്ള വനമാണ് മുങ്ങുന്നത്. പുതിയ ഡാം എന്ന കേരളത്തിന്റെ വാദവും ശരിയാണെന്നു പറയാനാകില്ല. പുതിയ ഡാമുണ്ടാക്കിയാല്‍ അതിലും എത്രയോ വനം മുങ്ങും. ആയിരകണക്കിനു വര്‍ഷം പഴക്കമുള്ള വനം നശിക്കുമ്പോഴില്ലാത്ത ദുഖം 35 വര്‍ഷം പഴക്കമുള്ള വനം നശിക്കുമ്പോള്‍ ഉണ്ടാകുന്നതെങ്ങിനെ?
മുല്ലപ്പെരിയാര്‍ ആശങ്കാജനകമല്ല എന്നല്ല പറയുന്നത്. തീര്‍ച്ചയായും ആശങ്കയുണ്ട്. തീര്‍ച്ചയായും തമിഴ്‌നാടിനും പല ലക്ഷ്യങ്ങളുമുണ്ട്. അതാകട്ടെ ശാസ്ത്ര സാങ്കേതികമല്ല, രാഷ്ട്രീയം തന്നെ. 142 അടി വെള്ളമെത്തിയാലും അപകടമില്ല എന്ന് ബോധ്യപ്പെടുത്തലാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം. പലരും ചൂണ്ടികാട്ടിയപോലെ ഇനി അവര്‍ 152 എന്ന നമ്പറിലേക്കുവരും. ആ നീക്കത്തെ തടയണം. തമിഴ് നാട്ടിലെ വൈഗ ഡാമില്‍ വെള്ളം നിറക്കുമ്പോള്‍ തന്നെ മുല്ലപ്പെരിയാറിലെ നിരപ്പ് താഴും. തുടര്‍ന്ന് 100 അടിയോളം ഉയരത്തില്‍ ടണല്‍ നിര്‍മ്മിച്ച് വെള്ളമെടുക്കാന്‍ തമിഴ്‌നാടിനെ നിര്‍ബന്ധിക്കണം. അതു ശേഖരിക്കാന്‍ പുതിയ, ചെറുകിട ഡാം ഉണ്ടാക്കാനും. അതിനായി കേന്ദ്രത്തിലും സമ്മര്‍ദ്ദം ചെലുത്തണം. അത്തരത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഗണ്യമായി താഴ്ത്തണം. ഭാവിയില്‍ ഡീ കമ്മീഷന്‍ ചെയ്യുകയും വേണം. ഒപ്പം വന്‍കിട ഡാമുകള്‍ ആവശ്യമില്ല എന്ന നിലപാടുമെടുക്കണം. അത്തരത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ എല്ലാ വര്‍ഷവും ഇതുതന്നെ ആവര്‍ത്തിക്കും. അനാവശ്യമായ വിവാദവും സംഘര്‍ഷവുമുണ്ടാകും. കേസുകള്‍ തുടരും. കേരളം തോല്‍ക്കും. അത്രതന്നെ. അതില്‍ നിന്നൊരുമാറ്റമാണ് വേണ്ടത്. അതിനായി മുന്‍കൈ എടുക്കേണ്ടത് കേരളമാണ്. തമിഴ് നാട് അതു ചെയ്യില്ല എന്നുറപ്പാണല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply