തടവുകാരുടെ മോചനം സ്വാഗതാര്‍ഹം

ഹരികുമാര്‍  മോദി വര്‍ഗ്ഗീയവാദിയാണ്‌, ഗുജറാത്ത്‌ വംശഹത്യയാണ്‌ അദ്ദേഹത്തെ പ്രധാനമന്ത്രിപദത്തിലെ ത്തിച്ചത്‌, ഇനിയും ഭയപ്പെടേണ്ട ഒരാള്‍ തന്നെയാണ്‌ അദ്ദേഹം തുടങ്ങിയ കാര്യങ്ങളില്‍ ജനാധിപത്യ – മതേതരവാദികള്‍ക്കു സംശയമുണ്ടാകില്ല. ഏതുസമയത്തും അദ്ദേഹം യഥാര്‍ത്ഥമുഖം പ്രകടമാക്കാമെന്ന കാര്യത്തിലും. അതേസമയം അയല്‍ രാഷ്ട്രങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ക്ക്‌ അയവുവരാന്‍ മോദി എന്തെങ്കിലും നടപടി എടുക്കുന്നുണ്ടെങ്കില്‍ അതിനെ കുറ്റപ്പെടുത്തേണ്ടതില്ല എന്നു തോന്നുന്നു. അനാവശ്യമായ സംഘര്‍ഷവും അതുമൂലമുള്ള യുദ്ധങ്ങളും കൂട്ടകൊലകളും വര്‍ഗ്ഗീയകലാപങ്ങളും അവസാനിക്കേണ്ടത്‌ അടിയന്തരവാശ്യമാണ്‌. ഇത്രയും കാലം ഭരിച്ചവര്‍ക്കൊന്നും കഴിയാത്തത്‌ മോദിക്കു കഴിഞ്ഞാല്‍ മറ്റെന്തല്ലാം ബാക്കിനില്‍ക്കുമ്പോഴും പിന്തുണക്കേണ്ടതാണ്‌. മോദിയുടെ […]

xxഹരികുമാര്‍ 

മോദി വര്‍ഗ്ഗീയവാദിയാണ്‌, ഗുജറാത്ത്‌ വംശഹത്യയാണ്‌ അദ്ദേഹത്തെ പ്രധാനമന്ത്രിപദത്തിലെ ത്തിച്ചത്‌, ഇനിയും ഭയപ്പെടേണ്ട ഒരാള്‍ തന്നെയാണ്‌ അദ്ദേഹം തുടങ്ങിയ കാര്യങ്ങളില്‍ ജനാധിപത്യ – മതേതരവാദികള്‍ക്കു സംശയമുണ്ടാകില്ല. ഏതുസമയത്തും അദ്ദേഹം യഥാര്‍ത്ഥമുഖം പ്രകടമാക്കാമെന്ന കാര്യത്തിലും. അതേസമയം അയല്‍ രാഷ്ട്രങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ക്ക്‌ അയവുവരാന്‍ മോദി എന്തെങ്കിലും നടപടി എടുക്കുന്നുണ്ടെങ്കില്‍ അതിനെ കുറ്റപ്പെടുത്തേണ്ടതില്ല എന്നു തോന്നുന്നു. അനാവശ്യമായ സംഘര്‍ഷവും അതുമൂലമുള്ള യുദ്ധങ്ങളും കൂട്ടകൊലകളും വര്‍ഗ്ഗീയകലാപങ്ങളും അവസാനിക്കേണ്ടത്‌ അടിയന്തരവാശ്യമാണ്‌. ഇത്രയും കാലം ഭരിച്ചവര്‍ക്കൊന്നും കഴിയാത്തത്‌ മോദിക്കു കഴിഞ്ഞാല്‍ മറ്റെന്തല്ലാം ബാക്കിനില്‍ക്കുമ്പോഴും പിന്തുണക്കേണ്ടതാണ്‌.
മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങിന്‌ ക്ഷണിച്ചതിന്‌ പിന്നാലെ പാകിസ്‌താനും ശ്രീലങ്കയും ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുന്നതിനെ എങ്ങനെയാണ്‌ എതിര്‍ക്കാന്‍ കഴിയുക? വിവിധ പാക്‌ ജയിലുകളില്‍ തടവില്‍ കഴിയുന്ന 150 ഇന്ത്യക്കാരെ വിട്ടയക്കുമെന്നാണ്‌ പാകിസ്‌താന്‍ അറിയിച്ചിരിക്കുന്നത്‌. സത്യപ്രതിജ്ഞാച്ചടങ്ങ്‌ നടക്കുന്ന തിങ്കളാഴ്‌ച വാഗ അതിര്‍ത്തവഴിയാണ്‌ തടവുകാരെ ഇന്ത്യയിലേയ്‌ക്ക്‌ അയക്കുന്നത്‌. ഈ തടവുകാരെ വിട്ടുകിട്ടാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാണ്‌ ശുഭാന്ത്യം വരുന്നത്‌. പാക്‌ സൈന്യത്തിന്റെയും താലിബാന്‍ അടക്കമുള്ള തീവ്രവാദി സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ വകവയ്‌ക്കാതെയാണ്‌ ഷെരീഫിന്റെ തീരുമാനമെന്നത്‌ വിസ്‌മരിക്കരുത്‌. അതുപോലെ മോദിയുടെ തീരുമാനത്തെ ഹിന്ദുതീവ്രവാദികളും അംഗീകരിക്കുന്നില്ല. സത്യപ്രതിജ്ഞയ്‌ക്കുശേഷം ഇരു രാഷ്ട്രത്തലവന്മാരും ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതും നല്ലതല്ലേ.
പാകിസ്‌താന്‍പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെ സത്യപ്രതിജ്ഞാചടങ്ങിലേക്ക്‌ ക്ഷണിക്കാനുള്ള തീരുമാനത്തെ വിവിധ മുസ്ലിം സംഘടനകളും നേതാക്കളും സ്വാഗതംചെയ്‌തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനാന്തരീക്ഷം ഉടലെടുക്കുമെന്ന പ്രതീക്ഷയ്‌ക്ക്‌ ഇത്‌ വഴിയൊരുക്കിയതായും അവര്‍ അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ സമീപഭാവിയില്‍ത്തന്നെ പരിഹരിക്കാനാകുമെന്നാണ്‌ പ്രതീക്ഷ ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌ അധ്യക്ഷന്‍ മൗലാന ജലാലുദ്ദീന്‍ ഉംറി പറഞ്ഞു. മികച്ച ബന്ധം തുടരുന്നത്‌ ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന്‌ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ സഫ്‌ദര്‍ എച്ച്‌. ഖാന്‍ പറഞ്ഞു.
തീര്‍ച്ചയായും പാക്കിസ്ഥാനില്‍ നിന്ന്‌ വ്യത്യസ്ഥമാണ്‌ ശ്രീലങ്കയുടെ കാര്യം. തമിഴ്‌ ജനതയെ കൂട്ടക്കൊല നടത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന്‌ മഹിന്ദ രാജപക്‌സെക്ക്‌ ഒഴിഞ്ഞുമാറാനാകില്ല. അതേസമയം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇന്ത്യന്‍ സമാധാന സേന ചെയ്‌തതും അതുതന്നെയായിരുന്നു എന്നു മറക്കരുത്‌. പുതിയ നീക്കത്തെ പിന്തുണച്ച്‌ രാജ്യത്തെ ജയിലില്‍ കഴിയുന്ന തമിഴ്‌നാട്ടുകാരായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാന്‍ ശ്രീലങ്ക തീരുമാനിച്ചിട്ടുണ്ട്‌. ഈ മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നത്‌ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.
രാജപക്‌സെയെ സത്യപ്രതിജ്ഞാച്ചടങ്ങിന്‌ ക്ഷണിച്ചതില്‍ തമിഴ്‌ നാട്ടിലെ പ്രസ്ഥാനങ്ങള്‍ പ്രതിഷേധിക്കുന്നതില്‍ അത്ഭുതമില്ല. അവര്‍ പ്രതിഷേധിക്കുക തന്നെ വേണം. സത്യപ്രതിജ്ഞ നടക്കുമ്പോള്‍ ന്യൂഡല്‍ഹിയില്‍ പ്രതിഷേധപ്രകടനം നടത്തുമെന്ന്‌ വൈക്കോ പ്രഖ്യാപിച്ചിട്ടുണ്ട്‌. അതെല്ലാം ദനാധിപത്യാവകാശങ്ങളാണ്‌. ഇവിടത്തെ വികാരങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയേണ്ടതാണ്‌. ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കക്കെതിരായ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചില്ല എന്ന്‌ മറക്കരുത്‌. എന്തായാലും തമിഴരുടെ എതിര്‍പ്പുകളെ തണുപ്പിക്കാന്‍ സഹായിക്കുംവിധത്തിലാണ്‌ ശ്രീലങ്കയുടെ നടപടി ഉണ്ടായിരിക്കുന്നത്‌. എതിര്‍പ്പുകള്‍ ഇല്ലാതാക്കാന്‍ രാജപക്‌സെ ശ്രീലങ്കയിലെ തമിഴ്‌ വംശജര്‍ക്ക്‌ വടക്കന്‍ പ്രവിശ്യയിലെ മുഖ്യമന്ത്രിയും തമിഴ്‌ വംശജനുമായ സി.വി. വിഘ്‌നേശ്വരനെയും സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, വിഘ്‌നേശ്വരന്‍ ഈ ക്ഷണം നിരസിക്കുകയായണുണ്ടായത്‌. ആ സാഹചര്യത്തിലാണ്‌ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനമുണ്ടായത്‌. ലോകത്തെതന്നെ ഏറ്റവും സംഘര്‍ഷഭരിതമായ ഒരു മേഖലയാണല്ലോ നമ്മുടേത്‌. ഒറ്റ അയല്‍രാജ്യവുമായും നമുക്ക്‌ നല്ല ബന്ധമില്ല. പതിവുപോലെ എല്ലാറ്റിനും മറ്റു രാഷ്ട്രങ്ങളെ കുറ്റപ്പെടുത്തുകയാണ്‌ നാം പതിവ്‌. എന്നാല്‍ ഇന്ത്യയുടെ വല്ലേട്ടന്‍ മനോഭാവവും സംഘര്‍ഷം മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ടെന്നത്‌ അന്ധമായ രാജ്യസ്‌നേഹത്തില്‍ നാം മറക്കുന്നു. ശ്രീലങ്കയിലും ബംഗ്ലാദേശിലുമൊക്കെ നാമത്‌ തെളിയിച്ചിട്ടുണ്ട്‌. ശ്രീലങ്കയിലെ തമിഴരെ കൊന്നൊടുക്കുന്നതില്‍ ഇന്ത്യന്‍ സമാധാന സേന വഹിച്ച പങ്ക്‌ ചരിത്രത്തിന്റെ ഭാഗമാണല്ലോ. കാശ്‌മീര്‍ പ്രശ്‌ന പരിഹാരത്തിന്‌ പാക്കിസ്ഥാനെപോലെ ഇന്ത്യക്കും കാര്യമായ താല്‍പ്പര്യമില്ല എന്ന ആരോപണം തള്ളിക്കളയാവുന്നതല്ല. മേഖലയില്‍ അണുബോബുപൊട്ടിക്കാനും ഗാന്ധിയുടെ നാട്‌ മറന്നില്ല.
ഇത്തരം വിഷയങ്ങളില്‍ രാജ്യം ഭരിച്ച മുന്നണികള്‍ തമ്മില്‍ കാര്യമായ അന്തരമില്ല. അതേസമയം പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വാജ്‌പേയ്‌ സര്‍ക്കാര്‍ കുറെക്കൂടി നല്ല രീതിയില്‍ ശ്രമിച്ചിരുന്നു എന്നു മറക്കരുത്‌. പ്രതിപക്ഷത്തിരിക്കുമ്പോള്‍ അത്തരം നീക്കങ്ങളെ എതിര്‍ക്കാനാണ്‌ ബിജെപി ശ്രമിക്കാറ്‌ എന്നതും സത്യം തന്നെ.
ചരിത്രം എന്തായാലും നമുക്കുവേണ്ടത്‌ സമാധാനമാണ്‌. ഒരു രാജ്യത്തേയും സാധാരണക്കാര്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ഓരോ രാജ്യത്തും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ നടക്കും, നടക്കണം എന്നാല്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ തുല്ല്യതയിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ ബന്ധങ്ങള്‍ വളരണം. അഭിപ്രായഭിന്നതകള്‍ യു എന്‍ പോലുള്ള വേദികളില്‍ പരിഹരിക്കാന്‍ ശ്രമിക്കണം. പ്രതിരോധത്തിനുവേണ്ടി അനാവശ്യമായി ചിലവാക്കുന്ന കോടികള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി ഉപയോഗിക്കണം. അത്തരമൊരു ദിശയില്‍ ചിന്തിക്കുമ്പോള്‍ പുതിയ സംഭവവികാസങ്ങള്‍ പിന്തുണയര്‍ഹിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply