ഞങ്ങള്‍ കരഞ്ഞെന്നു വരും. പക്ഷെ തളരില്ല.

ഗോപി വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികളുടെ രാഷ്ട്രീയ മനസാക്ഷിക്കുമുന്നില്‍ ചോദ്യചിഹ്നമായി ഒരു ചിത്രം പതത്രങ്ങളില്‍ അച്ചടിച്ചു വന്നിരുന്നു. മുത്തങ്ങ സമരത്തെ തുടര്‍ന്ന് പോലീസ് മര്‍ദ്ദനത്തില്‍ മുഖം വീര്‍ത്ത് അവശനിലയിലായ സി കെ ജാനുവിന്റേത്. വര്‍ഷങ്ങള്‍ക്കു ശേഷം സമാനമായ മറ്റൊരു മുഖം മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതക്കു മുന്നില്‍ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ചര്‍ച്ചകള്‍ പരാജയപ്പട്ടതിനെ തുടര്‍ന്ന് പൊട്ടിക്കരയുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ലിസിയുടെ ചിത്രം. ഈ കണ്ണീരിനുമുന്നില്‍ എന്തു മറുപടിയാണ് നമുക്ക് പറയാനുള്ളത്? തങ്ങള്‍ക്കിനി പുറത്തുനിന്നൊരു നേതാവോ പ്രസ്ഥാനമോ വേണ്ട എന്നു […]

lisi

ഗോപി

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളികളുടെ രാഷ്ട്രീയ മനസാക്ഷിക്കുമുന്നില്‍ ചോദ്യചിഹ്നമായി ഒരു ചിത്രം പതത്രങ്ങളില്‍ അച്ചടിച്ചു വന്നിരുന്നു. മുത്തങ്ങ സമരത്തെ തുടര്‍ന്ന് പോലീസ് മര്‍ദ്ദനത്തില്‍ മുഖം വീര്‍ത്ത് അവശനിലയിലായ സി കെ ജാനുവിന്റേത്. വര്‍ഷങ്ങള്‍ക്കു ശേഷം സമാനമായ മറ്റൊരു മുഖം മലയാളിയുടെ കൊട്ടിഘോഷിക്കപ്പെടുന്ന പ്രബുദ്ധതക്കു മുന്നില്‍ ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ചര്‍ച്ചകള്‍ പരാജയപ്പട്ടതിനെ തുടര്‍ന്ന് പൊട്ടിക്കരയുന്ന പൊമ്പിളൈ ഒരുമൈ നേതാവ് ലിസിയുടെ ചിത്രം. ഈ കണ്ണീരിനുമുന്നില്‍ എന്തു മറുപടിയാണ് നമുക്ക് പറയാനുള്ളത്?

തങ്ങള്‍ക്കിനി പുറത്തുനിന്നൊരു നേതാവോ പ്രസ്ഥാനമോ വേണ്ട എന്നു പ്രഖ്യാപിച്ച് സമരം നയിച്ച ജാനുവിന്റെ നീരുവന്ന വീര്‍ത്ത മുഖത്തോട് എന്തായാലും വലിയൊരു വിഭാഗം മലയാളികള്‍ പ്രതികരിച്ചു. സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ ആദിവാസികള്‍ പോരാട്ടവീര്യവുമായി രംഗത്തിറങ്ങി. പൊതുസമൂഹത്തില്‍ വിലയൊരുവിഭാഗം പലരീതിയിലും അവരെ പിന്തുണച്ചു. അതുവരെ ഐഡന്റ്റ്റി പൊളിറ്റിക്‌സിനെ കുറിച്ച് വാചാലരായവര്‍ പോലും ആദിവാസികളെ സംഘടിപ്പിച്ച് രംഗത്തിറങ്ങി. സെക്രട്ടറിയേറ്റിനുമുന്നിലെ നില്‍പ്പുസമരം കേരളം കണ്ട ഐതിഹാസിക സമരചരിത്രമായി. കുറെ നേട്ടങ്ങള്‍ നേടിയെടുക്കാന്‍ ആദിവാസികള്‍ക്കു കഴിഞ്ഞു.
തങ്ങളെ നയിക്കാന്‍ പുറത്തുനിന്നുള്ള നേതാക്കളോ പ്രസ്ഥാനങ്ങളോ പുരുഷനേതൃത്വങ്ങളോ വേണ്ട എന്നു തന്നെയാണ് മൂന്നാറിലെ സ്ത്രീ തോട്ടം തൊഴിലാളികളും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്. അതിനുള്ള കരുത്ത് തങ്ങള്‍ക്കുണ്ട്. സര്‍ക്കാരും തോട്ടം മുതലാളികളും ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളും ചേര്‍ന്ന് നടത്തുന്ന ചതുരംഗക്കളിയില്‍ കരുക്കളാകാന്‍ ഇനിയുമിവര്‍ തയ്യാറല്ല. തങ്ങളുടെ കണ്ണീര്‍ തോല്‍വിയുടെ പ്രതീകമല്ല, വരാന്‍ പോകുന്ന കുത്തൊഴുക്കുകളുടെ മുന്നോടിയാണെന്നു പറയുന്നു നീലക്കുറിഞ്ഞി വിപ്ലവത്തിന്റെ തീഷ്ണനേതൃത്വം ലിസി.

ബുധനാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടപ്പോഴും ലിസി കരഞ്ഞു. തിരിച്ചടി വരുമ്പോള്‍ മുദ്രാവാക്യം വിളിക്കുന്ന സമരക്കാരെയാണ് സാധാരണ കാണാറുള്ളത്. ഈ കണ്ണീര്‍ സമരത്തിന്റെ തളര്‍ച്ചയുടെ ലക്ഷണമാണോ?
ഒരിക്കലുമല്ല. ഞങ്ങളുടെ ഉള്ളിലെ വിഷമവും രോഷവുമാണ് കണ്ണീരായി പുറത്തുവരുന്നത്. ഈ തൊഴിലാളികളെല്ലാം മനുഷ്യരായി ജീവിക്കാനാണ് സമരം ചെയ്യുന്നത്. സമരവേദിയിലെത്താന്‍ ബസുകൂലിപോലുമില്ലാത്ത അവസ്ഥയിലാണ് ഞങ്ങള്‍. എത്രയോ കിലോമാറ്റര്‍ നടന്നാണ് പലരും ഇവിടെയെത്തുന്നത്. വീട്ടില്‍ പട്ടിണിയാണ്. കടങ്ങള്‍ കൂടിവരുന്നു. ദിവസം തോറും ലഭിച്ചിരുന്ന തുച്ഛമായ കൂലിയുമില്ലാതായപ്പോള്‍ ജീവിതം ദുരിതമയമായി. ഓരോ ചര്‍ച്ചയേയും ഞങ്ങള്‍ കാണുന്നത് പ്രതീക്ഷയോടെയാണ്. സമരം ഇന്നുതീരും, നാളെ തീരുമെന്ന പ്രതീക്ഷയോടെ. കഴിഞ്ഞ ദിവസമൊക്കെ കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ഞങ്ങള്‍ പ്രതീക്ഷിച്ചത്. അതു തകരുമ്പോഴുളള വിഷമം മാത്രമാണ് ഈ കണ്ണീര്‍. അല്ലാതെ ഞങ്ങള്‍ തളരുകയല്ല. ശക്തിപ്പെടുയാണ്. നോക്കൂ… ഞങ്ങളുടെ സമരം തളരുന്നു എന്ന പ്രചരണത്തിനുള്ള മറുപടിയല്ലേ ഇക്കാണുന്നത്. തെറ്റിദ്ധാരണയോടെ മാറിനിന്നവരെല്ലാം തിരിച്ചുവന്നിരിക്കുന്നു. വിജയം വരെ ഞങ്ങള്‍ പോരാടും.

എന്തുകൊണ്ടാണ് നിങ്ങള്‍ ഇപ്പോഴും പുരുഷന്മാരെ പിന്‍നിരയില്‍ തന്നെ നിര്‍ത്തുന്നത്?
സമരത്തില്‍ ആദ്യാവസാനം ഇരിക്കാന്‍ സ്ത്രീകളെ പോലെ പുരുഷന്മാര്‍ക്ക് കഴിയുമോ? മൂന്നാറിലിപ്പോള്‍ മഴയും വെയിലും മാറിമാറി വരുകയാണ്. എന്തുവന്നാലും എണീല്‍ക്കില്ല എന്ന വാശിയിലാണ് സ്ത്രീകള്‍. പുരുഷന്മാര്‍ അങ്ങനെയിരിക്കില്ല. പിന്നെ ഇവിടെ ജീവിതത്തിന്റെ ശരിക്കുള്ള ദുരിതം അനുഭവിക്കുന്നത് സ്ത്രീകള്‍തന്നെയാണ്. ജോലിസ്ഥലത്തായാലും വീടുകളിലായാലും.

നിങ്ങളുടെയെല്ലാം വീടുകളിലെ പുരുഷന്മാര്‍ സമരത്തെ എതിര്‍ക്കുന്നുണ്ടോ?
ഒരിക്കലുമില്ല. പാര്‍ട്ടികളുമായും ട്രേഡ് യൂണിയനുകളുമായി ബന്ധപ്പെട്ട ചിലര്‍ തങ്ങളുടെ സ്ത്രീകളെ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. അങ്ങനെ കുറച്ചുപേര്‍ ഉള്ളില്‍ ഞങ്ങളെ പിന്തുണക്കുമ്പോഴും ട്രേഡ് യൂണിയന്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനപ്പുറം ഒന്നുമില്ല. പിന്നെ ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ വരുന്നവര്‍ക്ക് പണം കൊടുക്കുന്നുണ്ട്. നല്ല ഭക്ഷണം നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ അങ്ങോട്ടുപോയവരും ഉണ്ട്. ഞങ്ങള്‍ക്ക് അതിനെല്ലാമുള്ള സാമ്പത്തിക ശേഷിയില്ല. ബക്കറ്റ് പിരിവെടുത്താണ് ഞങ്ങള്‍ ഉച്ചഭക്ഷണത്തിനുള്ള പണമുണ്ടാക്കുന്നത്. അതിനപ്പുറം ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല. എന്നിട്ടും മറുപക്ഷത്തുപോയ തൊഴിലാളികള്‍ പോലും തിരി്ച്ചുവരുകയാണ്.

ട്രേഡ് യൂണിയനുകള്‍ ശക്തമായി സമരരംഗത്തുണ്ടല്ലോ. എന്നിട്ടും നിങ്ങളെന്താണ് അവരെ എതിര്‍ക്കുന്നത്?
അവരുടെ സമരം ആത്മാര്‍ത്ഥമാണെന്നു ഞങ്ങള്‍ കരുതുന്നില്ല. ആയിരുന്നെങ്കില്‍ ഈ സംഭവങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ. തൊഴിലാളികളെ കാലങ്ങളോളം വഞ്ചിച്ച അവരെ മറികടന്ന് ഞങ്ങളുടെ സമരം ശക്തിപ്പെടുന്നതാണ് അവരെ ചൊടിപ്പിക്കുന്നത്. ഞങ്ങളെ തകര്‍ക്കലാണ് അവരുടെ പ്രധാന അജണ്ട. 500 രൂപ എന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും അതു കി്ട്ടില്ലെന്ന് ലോകത്തെല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണ് ഞങ്ങള്‍ കുറച്ചൊക്കെ വിട്ടുവീഴ്ചക്കു തയ്യാറാകുന്നതും സര്‍ക്കാര്‍ മുന്നോട്ടുവെച്ച പാക്കേജ് അംഗീകരിച്ചതും. എന്നാല്‍ യൂണിയനുകള്‍ പിടിവാശിയിലാണ്. അത് തൊഴിലാളികളോടുള്ള സ്‌നേഹം കൊണ്ടല്ല. ഞങ്ങളെ തളര്‍ത്താനാണ്. സാമ്പത്തികബുദ്ധിമുട്ടുകള്‍ മൂലം ഞങ്ങളുടെ സമരം മുന്നോട്ടുപോകില്ല എന്നവര്‍ കരുതുന്നു. ഞങ്ങള്‍ സമരം നിര്‍ത്തിയാല്‍ വിട്ടുവീഴ്ച ചെയ്യാനാണ് അവരുടെ നീക്കം. അങ്ങനെ അവരാണ് തൊഴിലാളികള്‍ക്കു വേണ്ടി നിലനിന്നത് എന്ന് സ്ഥാപിക്കാനും. ഈ തട്ടിപ്പ് മനസ്സിലാക്കിയാണ് അങ്ങോട്ടുപോയ തൊഴിലാളികള്‍ പോലും തിരിച്ചുവരുന്നത്. മൂന്നാറിലെ എല്ലാവര്‍ക്കും ഇതറിയാം. ഇപ്പോഴിതാ ട്രേഡ് യൂണിയന്‍കാര്‍ പറയുന്നത് അവരും ഇവിടെ വന്ന് ഞങ്ങള്‍ക്കൊപ്പം ഇരിക്കാമെന്നാണ്. കൊടി പോലും വേണ്ടത്രെ. എന്നാല്‍ അതുവേണ്ട എന്നാണ് ഞങ്ങളുടെ തീരുമാനം. അവസാനം അവര്‍ ഞങ്ങളെ അക്രമിക്കാനും തുടങ്ങിയിരിക്കുന്നു.

സര്‍ക്കാരിനെ നിങ്ങള്‍ അമിതമായി വിസ്വസിക്കുന്നു എന്ന പരാതിയുണ്ടല്ലോ?
ഞങ്ങള്‍ക്ക് കള്ളത്തരമറിയില്ല. മന്ത്രിമാരുടെ വാക്കുകള്‍ ഞങ്ങള്‍ വിശ്വസിച്ചു എന്നത് ശരിയാണ്. സര്‍ക്കാരും ട്രേഡ് യൂണിയന്‍ നേതാക്കളും ചേര്‍ന്ന് ഞങ്ങലെ വഞ്ചിക്കുകയാണെന്ന് ഇപ്പോള്‍ മനസ്സിലായി.

മൂന്നാറിലെ നാട്ടുകാര്‍ നിങ്ങളെ പിന്തുണക്കുന്നുണ്ടോ?
മുഴുവന്‍ നാട്ടുകാരും ഞങ്ങള്‍ക്കൊപ്പമാണ്. അവരുട സഹായം കൊണ്ടാണ് സമരം മുന്നോട്ടുപോകുന്നത്. ഇന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോഴേക്കും ഇവിടെയുള്ളവരെല്ലാം കടകളടച്ച് പ്രതിഷേധിച്ചു. വാഹനങ്ങളും കാര്യമായി പുറത്തിറങ്ങിയില്ല. ശരിക്കും ഒരു ഹര്‍ത്താല്‍. ആരു കൈവിട്ടാലും നാട്ടുകാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പാണ്. ടൂറിസം തകരുന്നു എന്ന പ്രചരണമൊന്നും അവര്‍ വിശ്വസിക്കുന്നില്ല. പിന്നെ മാധ്യമങ്ങളും ഞങ്ങളെ പിന്തുണക്കുന്നു. കാരണം അവര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ അനാഥരല്ല. ഞങ്ങള്‍ കരഞ്ഞെന്നു വരും. പക്ഷെ തളരില്ല.

നിങ്ങള്‍ യൂണിയന്‍ ഉണ്ടാക്കുമോ?
തീര്‍ച്ചയായും ഉണ്ടാക്കും. അതിന്റെ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഇനിയും പുറത്തുനിന്നുള്ള നേതാക്കള്‍ ഞങ്ങള്‍ക്കുവേണ്ട. ചര്‍ച്ചകളില്‍ ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ക്കുതന്നെ പറയണം.

നിങ്ങള്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ മാത്രമല്ല, സഹായമായി എത്തുന്ന ആരേയും അടുപ്പിക്കുന്നില്ല എന്നു കേള്‍ക്കുന്നു. 50 എഴുത്തുകാരില്‍ നിന്ന് ശേഖരിച്ച ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് എന്താണ് വേണ്ട എന്നു പറഞ്ഞത്, പണത്തിനു ഇത്രക്കു ബുദ്ധിമുട്ടുള്ളപ്പോള്‍?
ഞങ്ങളാരുടേയും പിന്തുണ വേണ്ട എന്നു പറയുന്നില്ല. പണത്തിന്റെ കാര്യം മറ്റൊന്നാണ്. ഞങ്ങള്‍ക്കിപ്പോള്‍ കൃത്യമായ സംഘടനയോ ബാങ്ക് അക്കൗണ്ടോ ഇല്ല. ഇത്രയും വലിയ തുക കിട്ടിയാല്‍ എങ്ങനെ ഉപയോഗിക്കമെന്നറിയില്ല. പണത്തിന് എല്ലാവരും ആവശ്യക്കാരാണ്. എന്തിനുപയോഗിച്ചാലും അഭിപ്രായവ്യത്യാസമുണ്ടാകാം. ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കാന്‍ കാത്തിരിക്കുന്നവര്‍ ഒരുപാടുണ്ട്. അതിനാലാണ് പണം വേണ്ട എന്നു പറഞ്ഞത്. യൂണിയനൊക്കെ ഉണ്ടാക്കിയ ശേഷമേ അത്തരം കാര്യങ്ങള്‍ ആലോചിക്കൂ.

ആദിവാസികള്‍ ചെയ്ത പോലെ സമരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ആലോചിക്കുന്നുണ്ടോ?
അതേ കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. തീരുമാനിച്ചില്ല.

തെരഞ്ഞെടുപ്പല്ലേ വരുന്നത്. എന്താണ് നിങ്ങളുടെ പരിപാടി? മത്സരിക്കുന്നുണ്ടോ?
മത്സരിക്കുന്നില്ല എന്നു മാത്രമല്ല ഞങ്ങള്‍ വോട്ടുചെയ്യാന്‍ പോലും ഉദ്ദേശിക്കുന്നില്ല. ഇവര്‍ക്കൊക്കെ തന്നെയല്ലേ വോട്ടു ചെയ്യേണ്ടിവരുക? ഞങ്ങളെ ഇവിടത്തെ പൗരന്മാരായി കാണുന്നു എങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെയല്ലല്ലോ. അതിനാല്‍ ആ വോട്ടാവകാശം ഞങ്ങള്‍ക്കുവേണ്ട. ഇനിയും ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഐഡന്‍ന്റിറ്റി കാര്‍ഡും റേഷന്‍ കാര്‍ഡുമൊക്കെ കളക്ടര്‍ക്ക് തിരിച്ചുകൊടുക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply