ജിഗ്നേഷ് വിജയിക്കണം. ഇന്ത്യന്‍ ജനാധിപത്യവും.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ പ്രഖ്യാപനം ഇന്ത്യയിലെ ദളിതര്‍ക്കുമാത്രമല്ല, മുഴുവന്‍ ചൂഷിതവിഭാഗങ്ങള്‍ക്കും നല്‍കുന്ന ആവേശം ചെറുതാവില്ല. കാലത്തിന്റെ വിളി തിരിച്ചറിയാന്‍ തയ്യാറായ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും പ്രസ്തുത സീറ്റില്‍ മത്സരിക്കാതെ മേവാനിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതും ജനാധിപത്യവിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മേവാനി മത്സരിക്കുന്ന വാദ്ഗാമില്‍ മാത്രമല്ല, മുഴുവന്‍ ഗുജറാത്തിലും അതിശക്തമായ പോരാട്ടമാണ് ബിജെപി നേരിടുന്നത്. മഹാറാലികള്‍ നടത്തി അതിനെ നേരിടാനുള്ള മോദിയുടെ ശ്രമം ഇത്തവണ വിജയിക്കുമോ എന്ന് കാത്തിരുന്നു […]

jjj

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ പ്രഖ്യാപനം ഇന്ത്യയിലെ ദളിതര്‍ക്കുമാത്രമല്ല, മുഴുവന്‍ ചൂഷിതവിഭാഗങ്ങള്‍ക്കും നല്‍കുന്ന ആവേശം ചെറുതാവില്ല. കാലത്തിന്റെ വിളി തിരിച്ചറിയാന്‍ തയ്യാറായ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും പ്രസ്തുത സീറ്റില്‍ മത്സരിക്കാതെ മേവാനിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതും ജനാധിപത്യവിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മേവാനി മത്സരിക്കുന്ന വാദ്ഗാമില്‍ മാത്രമല്ല, മുഴുവന്‍ ഗുജറാത്തിലും അതിശക്തമായ പോരാട്ടമാണ് ബിജെപി നേരിടുന്നത്. മഹാറാലികള്‍ നടത്തി അതിനെ നേരിടാനുള്ള മോദിയുടെ ശ്രമം ഇത്തവണ വിജയിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. ബിജെപിയുടെ ഗുജറാത്തിലെ പരാജയം പ്രഖ്യാപിക്കുക ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമായിരിക്കും.
പത്രികസമര്‍പ്പണത്തിന്റെ അവസാനദിനമായ ഇന്നലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാം മണ്ഡലത്തില്‍ നിന്നും മേവാനി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പട്ടിക ജാതി സംവരണ മണ്ഡലമാണിത്.
നേരത്തെ കോണ്‍ഗ്രസിന് പിന്തുണയുമായി മേവാനി രംഗത്തെത്തിയിരുന്നു. ലയന ചര്‍ച്ചകള്‍ക്ക് സൂചന നല്‍കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്, മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തുവിട്ടതിന് പിന്നാലെയാണ് സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനവുമായി ജിഗ്നേഷ് രംഗത്തെത്തിയത്.
മേവാനി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ മണിഭായ് വഗേല മത്സരത്തില്‍ നിന്നും പിന്മാറി. കാലത്തിന്റെ വിളിയാണ് മേവാനിയും കോണ്‍ഗ്രസ്സും കേട്ടിരിക്കുന്നത്. മേവാനി മാത്രമല്ല ഹാര്‍ദ്ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍ തുടങ്ങിയ യുവനേതാക്കളും.
താക്കൂര്‍ സമുദായത്തിന്റെ ശക്തകേന്ദ്രമായ രാധന്‍പൂര്‍ മണ്ഡലത്തിലാകും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍പേഷ് താക്കൂര്‍ മത്സരിക്കുക. ജെ.ഡി(യു) മുന്‍ എം.എല്‍.എ. ഛോട്ടുഭായ് വാസവയുടെ നേതൃത്വത്തിലുള്ളതാണ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും ഈ സഖ്യത്തില്‍ അണിനിരക്കുന്നു. ഇവരെയെല്ലാം യോജിപ്പിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയും രാഷ്ട്രീയമായ പക്വതയാണ് വെളിവാക്കുന്നത്. സംവരണത്തിന്റെ പേരില്‍ ഭാവിയില്‍ ഈ സഖ്യത്തില്‍ അഭിപ്രായഭിന്നതയുണ്ടാകുമെന്നുറപ്പ്. എന്നാലും ഇനിയും ഫാസിസം വന്നോ ഇല്ലയോ എന്ന ചോദ്യമുയര്‍ത്തി, സാമ്പത്തിക നയങ്ങളുടെ പേരില്‍ ബിജെപിയേയും കോണ്‍ഗ്രസ്സിനേയും ഒരു പോലെ കാണുന്നവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കൂടെയല്ല എന്നു തന്നെ പറയേണ്ടിവരും. പ്രതേകിച്ച് ഇടതുപക്ഷ കക്ഷികള്‍. കാരണം ഇപ്പോഴത്തെ പ്രധാന ചോദ്യം ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കണോ എന്നതു തന്നെയാണ്.
അതിനിടെ തെരഞ്ഞെടുപ്പുവേളകളിലെല്ലാം പതിവുള്ള തന്ത്രങ്ങളുമായാണ് ബിജെപി മുന്നോട്ടുപോകുന്നത്. മുസ്ലിങ്ങളെ ഭയപ്പെടണമെന്ന സന്ദേശം നല്‍കുന്ന പുതിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്നത്. മോഡിയുള്ളത് മാത്രമാണ് ആശ്വാസമെന്നു പ്രഖ്യാപിക്കുന്ന വിദ്വേഷം പരത്തുന്ന വീഡിയോ പ്രചരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഗോവിന്ദ് പാര്‍മര്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.
വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പുറമെ അഴിമതിയും മോദിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സൃഷ്ടിച്ച പ്രശ്‌നങ്ങളും വ്യാപാരസമൂഹത്തിന്റെ പ്രതിസന്ധിയുമെല്ലാം ചര്‍ച്ചാ വിഷയമാക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിയത് റഫേല്‍-ജയ്ഷാ വിഷയങ്ങളിലെ സത്യം ജനങ്ങള്‍ അറിയുമെന്ന ഭയം കൊണ്ടെന്ന് രാഹുല്‍ഗാന്ധി പറയുന്നു. ഫ്രഞ്ച് കമ്പനിയായ റഫേലിലുമായി ഒപ്പുവെച്ച ആദ്യത്തെ കരാറും രണ്ടാമത്തെ കരാറും തമ്മില്‍, വിമാനങ്ങളുടെ വിലയില്‍ എന്തുമാറ്റമാണ് ഉള്ളത്? ആദ്യത്തേതിനാണോ രണ്ടാമത്തേതിനാണോ കൂടുതല്‍ തുക ചെലവഴിക്കുന്നത്? കരാര്‍ ലഭിച്ച കമ്പനി ഏതെങ്കിലും കാലത്ത് വിമാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ? ഒരു വിദേശ കമ്പനിയുമായി പ്രതിരോധ കരാര്‍ ഒപ്പുവെക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ? കരാറിന് മുമ്പ് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് സമിതിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ? തുടങ്ങിയ തന്റഎ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം മോദിയെ വെല്ലുവിളിക്കുന്നു. തന്നോട് ചോദ്യം ചോദിക്കുന്ന പോലെ മാധ്യമങ്ങളടക്കം ആരും മോദിയോട് ചോദിക്കാത്തതെന്തെന്നും രാഹുല്‍ ചോദിക്കുന്നു. കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡല്‍ വികസനം നരേന്ദ്രമോദി മാര്‍ക്കറ്റിങ് മോഡലാണെന്നും ഭരണം 510 വ്യവസായികള്‍ക്ക് മാത്രമായി ചുരുങ്ങിയെന്നും സംസ്ഥാനം കര്‍ഷകരുടേതും തൊഴിലാളികളുടേതും ചെറുകിട കച്ചവടക്കാരുടേതും കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായ ഒന്നായി വരുന്ന ഗുജറാത്ത് തെരഞ്ഞെുപ്പ് മാറുകയാണ്. 2019ലെ ലോകസഭാതെരഞ്ഞെടുപ്പിനെയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള അജണ്ടയേയും ഈ തെരഞ്ഞെടുപ്പു ഫലം സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും ഇത് വളരെ പ്രധാനമാണ്. ഫലം മോശമായാല്‍ പാര്‍ട്ടിയിലെ വടക്കേന്ത്യന്‍ ഹിന്ദു നേതാക്കളില്‍ ഒരു നല്ല വിഭാഗം ബി ജെ പിയില്‍ പോകുമെന്ന് രാഹുലിനുമറിയാം. രാഹുലിന്റഎ കോണ്‍ഗ്രസ്സിലെ സ്ഥാനത്തിനും മെച്ചപ്പെട്ട പ്രകടനം അനിവാര്യമാണ്. 1995 മുതല്‍ തുടര്‍ച്ചയായി അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ഇവിടെ ബിജെപി ജയിച്ചത്. എന്നാല്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം സ്ഥിതിഗതികളില്‍ വലിയ മാറ്റംവന്നതായാണ് രാഷ്്ീയനിരീക്ഷകരുടെ വിലയിരുത്തല്‍. ഉനാ സംഭവത്തെതുടര്‍ന്നുള്ള ദളിത് പ്രക്ഷോഭവും സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ പ്രക്ഷോഭവും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒബിസി വിഭാഗങ്ങള്‍ കൂട്ടായി നടത്തിയ പ്രക്ഷോഭവും ജിഎസ്ടിയും നോട്ടുനിരോധനവും മൂലം കനത്ത പ്രതിസന്ധിയിലുള്ള ചെറുകിട വ്യാപാരി – വ്യവസായികളുടെ നിലപാടുമൊക്കെയാണ് ബിജെപിക്ക് ഭീഷണിയുയര്‍ത്തിയിരിക്കുന്നത്. ഡിസംബര്‍ 9, 14 തീയതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്‍പതിന് നടക്കുന്ന ആദ്യ ഘട്ടത്തില്‍ 89 മണ്ഡലങ്ങളിലേക്കും പതിനാലിന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളുടെയും ജനവിധി കുറിക്കപ്പെടും. ഇന്ത്യന്‍ ജനാധിപത്യചരിത്രത്തില്‍ ഗുജറാത്ത് ചരിത്രമെഴുതുമോ എന്ന് ഡിസംബര്‍ 18 നറിയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply