ജനസംഖ്യാദിനവും കേരളവും

ജൂലൈ 11 ലോകജനസംഖ്യാദിനമായി ആചരിക്കുമ്പോള്‍ കേരളം അനിതരസാധാരണമായ അവസ്ഥാവിശേഷമാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. ജനസംഖ്യയില്‍ നാല്പ്പതു ശതമാനത്തോളം പേര്‍ വൃദ്ധരായി മാറുന്ന നിലയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഇതിനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇനിയും ആരംഭിച്ചില്ലെങ്കില്‍ കേരളം നേരിടാന്‍ പോകുന്നത് ഗുരുതരമായ അവസ്ഥാവിശേഷമായിരിക്കും. മരണനിരക്കെന്നപോലെ ജനനനിരക്കും കുറഞ്ഞതും ശരാശരി ആയുസ്സ് കൂടിയതുമാണ് ഈ പ്രവണതക്ക് മുഖ്യമായ കാരണങ്ങള്‍. ഈ പ്രവണതകള്‍ കേരളത്തില്‍ അഖിലേന്ത്യാതലത്തേക്കാള്‍ വളരെ കൂടുതലാണ്. കൂടാതെ യുവജനങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കില്‍ ഇപ്പോഴും കുറവില്ല. ഉന്നതവിദ്യാഭ്യാസം നേടുന്നവരില്‍ ഭൂരിപക്ഷത്തിനും […]

imagesജൂലൈ 11 ലോകജനസംഖ്യാദിനമായി ആചരിക്കുമ്പോള്‍ കേരളം അനിതരസാധാരണമായ അവസ്ഥാവിശേഷമാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. ജനസംഖ്യയില്‍ നാല്പ്പതു ശതമാനത്തോളം പേര്‍ വൃദ്ധരായി മാറുന്ന നിലയിലേക്കാണ് കേരളം നീങ്ങുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. ഇതിനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇനിയും ആരംഭിച്ചില്ലെങ്കില്‍ കേരളം നേരിടാന്‍ പോകുന്നത് ഗുരുതരമായ അവസ്ഥാവിശേഷമായിരിക്കും.
മരണനിരക്കെന്നപോലെ ജനനനിരക്കും കുറഞ്ഞതും ശരാശരി ആയുസ്സ് കൂടിയതുമാണ് ഈ പ്രവണതക്ക് മുഖ്യമായ കാരണങ്ങള്‍. ഈ പ്രവണതകള്‍ കേരളത്തില്‍ അഖിലേന്ത്യാതലത്തേക്കാള്‍ വളരെ കൂടുതലാണ്. കൂടാതെ യുവജനങ്ങളുടെ പുറത്തേക്കുള്ള ഒഴുക്കില്‍ ഇപ്പോഴും കുറവില്ല. ഉന്നതവിദ്യാഭ്യാസം നേടുന്നവരില്‍ ഭൂരിപക്ഷത്തിനും തൊഴില്‍ നല്‍കാനുള്ള സാഹചര്യം ഇപ്പോഴും ഇവിടെയില്ലല്ലോ. അല്ലാത്തവരാകട്ടെ കായികാധ്വാനത്തിനു തയ്യാറുമല്ല. അധ്വാനത്തെ മഹത്വവല്‍ക്കരിക്കുന്ന മാര്‍ക്‌സിസ്റ്റ് ആശയത്തിനു ഇപ്പോഴും കാര്യമായ വേരോട്ടമുണ്ടെന്നവകാശപ്പെടുന്ന കേരളത്തില്‍ നിലനില്‍ക്കുന്ന അധ്വാനത്തോടുള്ള നിഷേധാത്മക സമീപനം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. എന്തായാലും ഉന്നതവിദ്യാഭ്യാസം നേടിയവരും അല്ലാത്തവരും പുറത്തുപോകുന്നു. ഈ സാഹചര്യം സ്വാഭാവികമായും കേരളത്തെ കൂടുതല്‍ നരപ്പിക്കുന്നു.
സമീപകാലത്തെ മറ്റൊരു പ്രവണതയും പരിശോധിക്കേണ്ടതാണ്. അതുമറ്റൊന്നുമല്ല, ഏറെ ചര്‍ച്ചാവിശേഷമാകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്കാണത്. അവരില്‍ ഭൂരിഭാഗവും വളരെ ചെറുപ്പമാണ്. നമ്മുടെ ചെറുപ്പക്കാര്‍ പുറത്തുപോകുമ്പോള്‍ ശാരീരികാധ്വാനം ആവശ്യമായ മേഖലകളിതേക്കാണ് അവര്‍ കൂട്ടത്തോടെ എത്തുന്നത്. ജനസംഖ്യയുമായി ബന്ധപ്പെട്ട് ഇനിയുള്ള പഠനങ്ങളെല്ലാം ഇവരെകൂടി കണക്കിലെടുത്തേ കഴിയൂ. എന്നാല്‍ അവര്‍ ജീവിതം മുഴുവന്‍ ഇവിടെ കഴിയുന്ന് പ്രവണത ഇപ്പോഴില്ല. ഭാവിയില്‍ അതുണ്ടാകില്ല എന്നു പറയാനാകില്ല. സ്വന്തം നാട്ടില്‍ നിന്ന് വിവാഹം കഴിച്ച് കൊണ്ടുവന്നോ ഇവിടെ നിന്നുതന്നെ വിവാഹം കഴിച്ചോ അന്യസംസ്ഥാന തൊഴിലാളികള്‍ ജീവിതം കരുപിടിപ്പിച്ചുകൂട എന്നില്ല. എങ്കിലതു ജനസംഖ്യാവിതരണത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ഗൗരവമായി പഠിക്കേണ്ടിവരും. ഒരു വലിയ മെട്രോനഗരമായി കേരളം മാറുന്ന അവസ്ഥയായിരിക്കും ഇതുണ്ടാക്കുക.
വൃദ്ധരുടെ വിഷയങ്ങള്‍ ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത് മുഖ്യമായും നിഷേധാത്മകമായാണ്. അതിനായി യുതലമുറയെ പഴിക്കുക എന്നതാണ് നമ്മുടെ പൊതുപ്രവണത. വൃദ്ധരെ കറിവേപ്പില പോലെ വലിച്ചെറിയുന്നു, വൃദ്ധസദനങ്ങളിലാക്കുന്നു എന്നിവയാണ് പതിവു മുറവിളി. വിഷയത്തെ കുറെകൂടി ഗൗരവമായി സമീപിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
പെരുകുന്ന വൃദ്ധസദനങ്ങളെ കുറിച്ചുള്ള കോലാഹലങ്ങളില്‍ ഇനിയുള്ള കാലത്ത് യാതാരര്‍ത്ഥവുമില്ല. പകരം മികച്ച നിലവാരമുള്ള  വൃദ്ധസദനങ്ങള്‍ ഉണ്ടാകുകയാണ് വേണ്ടത്. മക്കളെ വളര്‍ത്തുന്നത് വാര്‍ദ്ധക്യത്തില്‍ തങ്ങളെ പരിചരിക്കാനാണെന്ന ധാരണയാണ് ആദ്യം മാറ്റേണ്ടത്. തീര്‍ച്ചയായും നാട്ടില്‍തന്നെ കൂടെയുള്ളവര്‍ അതു ചെയ്യേണ്ടതാണ്. എന്നാല്‍ തൊഴിലിനുവേണ്ടി ലോകം മുഴുവന്‍ യാത്രചെയ്യുന്ന മലയാളികള്‍ അതിനുപകരം മാതാപിതാക്കളെ പരിചരിച്ച് വീട്ടിലിരിക്കണോ? അവിടെയാണ് സ്വാകാര്യാടിസ്ഥാനത്തിലും പൊതുഉടമയിലുമുള്ള വൃദ്ധസദനങ്ങളുടെ പ്രസക്തി. അവ ഭംഗിയായി കൊണ്ടുനടക്കുകയും സോഷ്യല്‍ ഓഡിറ്റിംഗ് നിര്‍ബന്ധമാക്കുകയും ചെയ്യുകയാണ് വേണ്ടത്. ക്രഷുകള്‍ മോശമല്ലാത്ത നമുക്ക് എങ്ങനെയാണ് വൃദ്ധസദനങ്ങളും പകല്‍വീടുകളും മോശമാകുന്നത്. ഒന്നുമില്ലെങ്കില്‍ വീടുകളിലെ അന്യവല്‍ക്കരണത്തേക്കാള്‍ എത്രയോ ഭേദമാണ്. ഇന്റര്‍നെറ്റ് സൗകര്യങ്ങല്‍ പ്രയോജനപ്പെടുത്തി വേണഅടപ്പെട്ടവരെ കാണാനും ആശയവിനിമയത്തിനും ഇത്തരം കേന്ദ്രങ്ങളില്‍ സൗകര്യമുണ്ടാകണം.
വൃദ്ധരില്‍ വലിയൊരു ഭാഗം കിടപ്പിലാണ്. അവരെ പരിചരിച്ച് തകരുന്ന കുടുംബങ്ങള്‍ നിരവധി. ഈ സാഹചര്യത്തെ കേവലം മക്കളുടെ വിഷയമായി എടുക്കുന്നതു തന്നെ തെറ്റാണ്. ഒരു സാമൂഹ്യപ്രശ്‌നമായി തന്നെ ഇതിനെ കാണണം. വൃദ്ധരുടെ പരിചരണം സ്‌റ്റേറ്റിന്റെ ഉത്തരവാദിത്തമാകണം.
നഷ്ടത്തിലുള്ള സ്ഥാപനങ്ങള്‍ നടത്തി അനാവശ്യമായി പണം ധൂര്‍ത്തടിക്കാനല്ല ഒരു സര്‍ക്കാര്‍ ചെയ്യേണ്ടത്. വ്യവസായങ്ങളും വ്യാപാരങ്ങളുമെല്ലാം സ്വകാര്യമേഖലയില്‍ നടക്കട്ടെ. കുടിവെള്ളം, മാലിന്യം, ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന മേഖലകളിലാണ് ഒരു ജനകീയ സര്‍ക്കാര്‍ ഊന്നേണ്ടത്. (ഇവിടെ ഇവയെല്ലാം സ്വകാര്യവല്‍ക്കരിച്ച് കഴുത്തറപ്പന്‍ മത്സരത്തിനു നല്‍കുന്നു). അതോടൊപ്പം കൂട്ടേണ്ട ഒന്നാണ് വൃദ്ധപരിചരണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മരണംവരെ പെന്‍ഷന്‍ കൊടുക്കുന്നുണ്ടല്ലോ. അവരെപോലെതന്നെ പല രീതിയിലും ജീവിതം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് എല്ലാവരും. വാര്‍ദ്ധക്യത്തില്‍ അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണ്. അഥവാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഇക്കാര്യം ഉന്നയിക്കാന്‍ നമ്മുടെ സംഘടിത പ്രസ്ഥാനങ്ങളൊന്നും തയ്യാറല്ല. പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ നയങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ വൃദ്ധസദനങ്ങളും പകല്‍വീടുകളും ആരംഭിക്കാന്‍ സക്കാര്‍ തയ്യാറാകണം. സാമ്പത്തിക ശേഷിയുള്ള മക്കള്‍ വൃദ്ധരെ പുറംതള്ളുന്നതില്‍ കര്‍ശന നടപടി വേണമെന്നത് ശരി. അപ്പോഴും ഇത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് തത്വത്തില്‍ അംഗീകരിക്കണം.
പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക എന്നു പറഞ്ഞാല്‍ നമ്മുടെ യുവജനസംഘടനകള്‍ സമരകോലാഹലവുമായി രംഗത്തിറങ്ങും. സത്യത്തില്‍ ശരാശരി ആയുസ്സ് ഉയര്‍ന്ന സാഹചര്യത്തില്‍ അക്കാര്യം പരിഗണിക്കേണ്ടതാണ്. പലരും വളരെ ആരോഗ്യവാന്മാരായിരിക്കുമ്പോഴാണ് പെന്‍ഷനാകുന്നത്. എത്രയോ വര്‍ഷമാണ് അവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. ഇക്കാലയളവില്‍ അവരില്‍ പലരും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കും പോകുന്നു. അല്ലാത്തവരുടെ മനുഷ്യവിഭവശേഷി വെറുതെ പാഴാകുന്നു. വെരുതെയിരിക്കുന്നവര്‍ക്കാണ് വേഗത്തില്‍ അസുഖങ്ങള്‍ ബാധിക്കുക. മാത്രമല്ല പലരും വീടുകളില്‍ ഏകാന്തരാകുന്നു.
കൗമാരത്തോടെ വീടുവിട്ടിറങ്ങി സ്വയം തൊഴില്‍ ചെയ്ത് പഠിക്കുന്ന തലമുറയാണ് പല വികസിത രാഷ്ട്രങ്ങളിലും വളരുന്നത്. അല്ലെങ്കില്‍ അതു മോശപ്പെട്ട അവസ്ഥയായാണ് കരുതപ്പെടുന്നത്. നമ്മുടെ അവസ്ഥ എന്താണെന്നറിയാമല്ലോ. മറുവശവും അങ്ങനെതന്നെ. ഒരു പ്രായം കഴിഞ്ഞാല്‍ മക്കള്‍ക്ക് ഭാരമാകാതെ മാറിപോകുന്നവരാണ് അവിടങ്ങളിലെ വൃദ്ധരും. അവര്‍ ദമ്പതികളായോ ഒറ്റക്കോ അല്ലെങ്കില്‍ താല്‍പ്പര്യമുള്ളവര്‍ ഒരുമിച്ചോ താമസിക്കുന്നു. തീര്‍ച്ചയായും സര്‍ക്കാരിന്റെ പരിരക്ഷ അവര്‍ക്കുണ്ട്. ആ ഒരു ദിശയിലാണ് നാം മുന്നോട്ടുപോകേണ്ടത്. മറിച്ച് മക്കള്‍ തങ്ങളാഗ്രഹിക്കുന്നപോലെ വളരണമെന്നാഗ്രഹിക്കുന്ന നമ്മള്‍ വൃദ്ധരായ മാതാപിതാക്കളും തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്നു. അല്ലെങ്കില്‍ നോക്കുക. അമ്പതും അറുപതും വയസ്സുകളില്‍ വിധവകളും വിഭാര്യരുമാകുന്ന എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. എന്തുകൊണ്ട് അവരില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരുമിച്ച് ജീവിച്ചുകൂടാ? അതെ, വൃദ്ധവിവാഹം തന്നെ. അതുവഴി അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സന്തോഷകരമായ വാര്‍ദ്ധക്യമായിരിക്കും. അതിനുപക്ഷെ നാം സമ്മതിക്കുമോ? അത് കുടുംബത്തിനും മക്കള്‍ക്കും നാണക്കേടല്ലേ? പിന്നെ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. അതിനു പക്ഷെ പരിഹാരം സാധ്യമാണ്. വിഷയം നമ്മുടെ മിഥ്യാഭിമാനം തന്നെ. എന്തിന്, മിഥ്യാഭിമാനം കൊണ്ട് വൃദ്ധസദനത്തിലാക്കാതെ വൃദ്ധരെ പീഡിപ്പിക്കുന്നവരും കുറവല്ലല്ലോ.
മറ്റൊന്ന് വൃദ്ധരുടെ സാമൂഹ്യജീവിതമാണ്. ഇന്ത്യയില്‍ പോലും വന്‍നഗരങ്ങളിലെ ഫഌറ്റുസമുച്ചയങ്ങളില്‍ വൃദ്ധരുടെ അസോസിയേഷനുകളുണ്ട്. എന്നും അവര്‍ ഒന്നിച്ചിരിക്കുന്നു. രാഷ്ട്രീയ വിഷയങ്ങള്‍ മുതല്‍ വ്യക്തിപരമായ വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നു. ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എല്ലാവരും കൂടി അയാളുടെ വീട്ടില്‍ പോയി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നു. ബുദ്ധിമുട്ടുള്ളവര്‍ പരസ്പരം സഹായിക്കുന്നു. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളെ സമീപിക്കുന്നു. നഗരജീവിതത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധമില്ലാതാകുന്നു എന്നാരോപിക്കുന്ന പ്രബുദ്ധമലയാളികളുടെ നാട്ടിലോ? നമ്മുടെ ഫഌറ്റുകളിലും ഹൗസിംഗ് കോളനികളിലും നാട്ടിന്‍പുറത്തുമെല്ലാം വൃദ്ധുടെ സംഘടനകളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആരാണ് തടസ്സം നില്‍ക്കുക? മക്കള്‍തന്നെ. ആ മനോഭാവമാണ് ആദ്യം മാറേണ്ടത്.
ഇതോടൊപ്പം കേരളത്തില്‍ അടിയന്തിരമായി വ്യാപകമാകേണ്ട ഒന്നാണ് പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം ലോകത്ത് ആധുനിക സമൂഹങ്ങളില്‍ വളരെ സജീവമാണ്. മരണത്തെ കാത്തുകിടക്കുന്നവരുടെ ജീവിതവും മരണവും വേദനാരഹിതവും അന്തസ്സുള്ളതുമാക്കുക, ഇക്കാരണത്താല്‍ തകരുന്ന കുടംബങ്ങള്‍ക്ക് താങ്ങാകുക എന്ന ലക്ഷ്യത്തോടെയുള്ള പാലിയേറ്റീവ് കെയറിനു കേരളത്തില്‍ കാര്യമായ വേരുകളില്ല. ദയാവധം എന്ന ആശയം വ്യാപിക്കുമ്പോള്‍ അതിനുള്ള മറുപടി കൂടിയായാണ് ഈ ആശയം വ്യാപകമാകുന്നത്. പല രാജ്യങ്ങളിലും ഇത് മെഡിക്കല്‍ പാഠ്യവിഷയം കൂടിയാണ്. മെഡിക്കല്‍ വിദ്യാഭ്യാസവും ചികിത്സയും കച്ചവടം മാത്രമാക്കിയ നാം ഇനിയെങ്കിലും ഈ ദിശയില്‍ ചിന്തിച്ചില്ലെങ്കില്‍ വരുംകാലത്ത് വൃദ്ധരോടുള്ള കടമ പൂര്‍ത്തീകരിക്കാനാവുമെന്ന് കരുതാനാവില്ല.
ഇറാഖ് വിഷയങ്ങളെ തുടര്‍ന്ന് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണല്ലോ നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍. കേരളത്തെപോലുള്ള വികസന സ്വഭാവങ്ങളുള്ള പല യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുമാണ് നമ്മുടെ നഴ്‌സുമാര്‍ ഇപ്പോള്‍ കൂടുതല്‍ പോകുന്നത്. പിന്നെ അവികസിത മേഖലകളിലേക്കും. വൃദ്ധരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതോടെ കേരളത്തിലും നഴ്‌സുമാരുടെ ആവശ്യം കൂടിവരുകയാണ്. എനന്ാല്‍ അവരുടെ സേവന – വേതന വ്യവസ്ഥകള്‍ വളരെ തുച്ഛമാണ്. അതില്‍ മാറ്റമുണ്ടാക്കുകയും നഴ്‌സിംഗ് മേഖല ആകര്‍ഷകമാക്കുകയും വേണം. അതോടൊപ്പം ചികിതസ്യുടെ പേരില്‍ കഴുത്തറക്കുന്ന അവസ്ഥ അവസാനിപ്പിച്ചേ പറ്റൂ.
ജനസംഖ്യാവിതരണത്തിലെ ഈ തലകീഴ്മറിയല്‍ മറ്റനവധി സാമൂഹ്യവിഷയങ്ങളും ഉന്നയിക്കുന്നുണ്ട്. ഒരുകാലത്ത് സാമൂഹ്യആവശ്യമായി കൂണുകള്‍ പോലെ ഉയര്‍ന്നുവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥയെന്താകുമെന്നതാണ് ഒന്ന്. പഠിക്കാന്‍
കൂട്ടികളില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു എന്നു പറഞ്ഞ് കോലാഹലം ഉണ്ടാക്കുന്നവരാണല്ലോ നമ്മള്‍. അത്തരമൊരു സാഹചര്യം ഇനി വര്‍ദ്ധിക്കാനാണ് പോകുന്നത്. എത്രകാലം നമുക്കിങ്ങനെ പ്രതിഷേധിച്ചു കാലം കഴിക്കാം? സര്‍ക്കാര്‍ – എയ്ഡഡ്് സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തി അവിടേക്ക് കുട്ടികളെ ആകര്‍ഷിക്കുക മാത്രമാണ് ഏകമാര്‍ഗ്ഗം. അതിനുള്ള നയസമീപനങ്ങളാണ് സ്വീകരിക്കേണ്ടത്. ഉന്നതവിദ്യാഭ്യാസരംഗത്തും ഈ പ്രവണത ശക്തമാകും. കോയമ്പത്തൂരിലും മറ്റും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രതീക്ഷിച്ച് ആരംഭിച്ച പല എഞ്ചിനിയറിംഗ് കോളേജുകളും അടച്ചുപൂട്ടുകയാണ്. കേരളത്തിലും ഇത്തരമൊരു സ്ഥിതിവിശേഷത്തിനു അധികതാമസമില്ല. അതുപോലെ കായികാധ്വാനം ആവശ്യമില്ലാത്ത ക്ലറിക്കല്‍ മേഖലയിലും ആലെ കിട്ടാത്ത അവസ്ഥ കൈവരാം. അവിടേക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്ന കാലം അതിവിദൂരമനാകില്ല. പുതിയ കാലത്തെ വെല്ലുവിളികള്‍ക്കനുസൃതമായി വിദ്യാഭ്യാസ – തൊഴില്‍ മേഖലകളെ നവീകരിച്ച് പരമാവധി ചെറുപ്പക്കാരെ ഇവിടെ തന്നെ നിലനിര്‍ത്താനുള്ള ദീര്‍ഘകാല പദ്ധതികള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ ഏറെ ചര്‍ച്ചചെയ്യുന്ന കാര്‍ഷിക മേഖലയുടെ പ്രശ്‌നവും. അതും നവീകരിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്തില്ലെങ്കില്‍ അവശേഷിക്കുന്ന കാര്‍ഷികമേഖല കൂടി നശിക്കുമെന്നുറപ്പ്.
മറ്റുദിനാചരണങ്ങളെപോലെ ഒരു ചടങ്ങായി ജനസംഖ്യാദിനവും കടന്നുപോകുകയാണ്. ജനസംഖ്യയില്‍ ഉണ്ടാകുന്ന ഇത്തരം പ്രവണതകളെ ഗൗരവമായി കാണാനും അതിനനുസൃതമായി ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കാനും നാം ചിന്തിക്കുന്നതുപോലുമില്ല. അനുഭവത്തില്‍ നിന്നല്ല, ദീര്‍ഘവീക്ഷണത്തില്‍ നിന്നാണല്ലോ പാഠങ്ങള്‍ പഠിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply