ജനങ്ങളല്ല മുഖ്യം, കോര്‍പ്പറേറ്റുകള്‍ തന്നെ

ജനങ്ങളോ കോര്‍പ്പറേറ്റുകളോ പ്രധാനം എന്ന ചോദ്യത്തിന് കേന്ദ്രഭരണകൂടം ഒരിക്കല്‍ കൂടി മറുപടി പറഞ്ഞിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ തന്നെ എന്ന്. അക്കാര്യത്തില്‍ മുന്‍സര്‍ക്കാരിനേക്കാള്‍ തങ്ങള്‍തന്നെ മുന്നിലെന്നും. കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലാണ്  അഞ്ചുവര്‍ഷത്തിനുശേഷം രാഷ്ട്രപതി തിരിച്ചയച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയേക്കാള്‍ പ്രിയം കൊക്കക്കോളയെന്ന അസന്നിഗ്ധമായ പ്രഖ്യാപനം. വികസനം പരിസ്ഥിതി എന്നീ വിഷയവുമായി ബന്ധപ്പെട്ട് സൈലന്റ്‌വാലിക്കും മാവൂര്‍ റയോണ്‍സിനും ശേഷം കേരളം കണ്ട അതിശക്തമായ പ്രക്ഷോഭങ്ങളിലൊന്നാണ് പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധസമരം. ലോകം മുഴുവന്‍ ശ്രദ്ധിച്ചപോരാട്ടം. ഒരു […]

ccccജനങ്ങളോ കോര്‍പ്പറേറ്റുകളോ പ്രധാനം എന്ന ചോദ്യത്തിന് കേന്ദ്രഭരണകൂടം ഒരിക്കല്‍ കൂടി മറുപടി പറഞ്ഞിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ തന്നെ എന്ന്. അക്കാര്യത്തില്‍ മുന്‍സര്‍ക്കാരിനേക്കാള്‍ തങ്ങള്‍തന്നെ മുന്നിലെന്നും.
കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലാണ്  അഞ്ചുവര്‍ഷത്തിനുശേഷം രാഷ്ട്രപതി തിരിച്ചയച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയേക്കാള്‍ പ്രിയം കൊക്കക്കോളയെന്ന അസന്നിഗ്ധമായ പ്രഖ്യാപനം.
വികസനം പരിസ്ഥിതി എന്നീ വിഷയവുമായി ബന്ധപ്പെട്ട് സൈലന്റ്‌വാലിക്കും മാവൂര്‍ റയോണ്‍സിനും ശേഷം കേരളം കണ്ട അതിശക്തമായ പ്രക്ഷോഭങ്ങളിലൊന്നാണ് പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധസമരം. ലോകം മുഴുവന്‍ ശ്രദ്ധിച്ചപോരാട്ടം. ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റേയും പിന്തുണയില്ലാതെ പാവപ്പെട്ട ആദിവാസികളടക്കമുള്ള തദ്ദേശീയജനതയായിരുന്നു ആഗോളഭീമനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചത്. സമരം ഉദ്ഘാടനം ചെയ്തതാകട്ടെ സി കെ ജാനു. സമരമാരംഭിച്ച് ഏറെ കാലത്തിനുശേഷമാണ് ചില രാഷ്ട്രീയപ്രസ്ഥാനങ്ങളെങ്കിലും പിന്തുണയുമായി എത്തിയതെന്നതാണ് ശ്രദ്ധേയം. അവസാനം ജനകീയപോരാട്ടം തന്നെ വിജയിച്ചു. ആഗോളഭീമന്‍ മുട്ടുകുത്തി.
പക്ഷെ കൊക്കക്കോള പ്ലാച്ചിമടക്കാര്‍്ക്കു നല്‍കിയ ദുരന്തങ്ങള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. അവരുടെ കുടിവെള്ളം ഇന്നും മലിനമാണ്. അതിനാല്‍ തന്നെ കമ്പനി പൂട്ടിയിട്ടും പ്ലാച്ചിമടക്കാര്‍ സമരത്തില്‍ തന്നെയാണ്. കാഡ്മിയം, ലെഡ് തുടങ്ങിയ മാരക മാലിന്യങ്ങള്‍ കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കി കുടിവെള്ളം മുടിയ്ക്കുകയും അമിതമായി ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് വന്‍ കൃഷിനാശം സൃഷ്ടിക്കുകയും വന്‍ തോതില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുകയും ചെയ്ത കൊക്കക്കോളയെ  നിയമ വിചാരണക്കു വിധേയമാക്കി ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നും പരിസ്ഥിതി നാശങ്ങള്‍ പരിഹരിയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോഴും സമരം തുടരുന്നത്.  നീണ്ടു നിന്ന സമരങ്ങളുടെ ഫലമായാണ് 2009 കേരള സര്‍ക്കാര്‍ ഡോ. കെ. ജയകുമാര്‍ അധ്യക്ഷനായി ഒരു ഉന്നതാധികാര സമിതിയെ പഠനത്തിനായി നിയോഗിച്ചത് വിശദമായ തെളിവെടുപ്പുകള്‍ക്ക് ഒടുവില്‍ കൊക്കക്കോള നടത്തിയ കുറ്റകൃത്യങ്ങളെ വിലയിരുത്തിക്കൊണ്ട് തദ്ദേശീയ ജനതയ്ക്ക് 216.26 കോടി രൂപ കമ്പനി നഷ്ടപരിഹാരമായി നല്‍കേണ്ടതുണ്ടെന്ന് സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. കുറ്റവിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികള്‍ നിയമപരമായ ബാധ്യതയുള്ളതാക്കുന്നതിനുമായി ഒരു പ്രത്യേക വിചാരണകോടതി രൂപീകരിക്കണമെന്നും പ്രസ്തുത സമിതി നിര്‍ദ്ദേശിച്ചു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് 2011 ഫെബ്രുവരി 24ന് നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പ്ലാച്ചിമട ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള പ്രത്യേക വിചാരണകോടതി രൂപീകരണ നിയമമാണ് (Plachimada Coca Cola Victims Compensations Claims Tribunal Bill 2011) കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കി കേന്ദ്രത്തിന് അയച്ചുകൊടുത്തത്.
2011 മാര്‍ച്ച് 4ന് രാഷ്ട്രപതി ഭവനില്‍ എത്തിച്ചേര്‍ന്ന ബില്ലിന് അംഗീകാരം ലഭിക്കുന്നത് തടയാന്‍ കൊക്കക്കോള നടത്തിയ നീക്കങ്ങളേയും തടസവാദങ്ങളേയും മറി കടന്ന്  ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചിരുന്നു. വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച മറുപടി പ്രകാരം 2012ല്‍ തന്നെ ബില്ലിന് വിവിധ മന്ത്രാലയങ്ങളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.  എന്നിട്ടും യുപിഎ സര്‍ക്കാര്‍ ബില്‍ പൂഴ്ത്തുകയായിരുന്നു. കൊക്കക്കോളയുടെ വക്കീലായിരുന്ന നളിനി ചിദംബരത്തിന്റെ ഭര്‍ത്താവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കൊക്കക്കോളയ്ക്ക് അനുകൂലമായി നടത്തിയ ഇടപെടലുകളായിരുന്നു അതിനുകാരണം.
തുടര്‍ന്ന് 2011 ഡിസംബര്‍ 17ന് കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കുന്ന സമരത്തില്‍ അറസ്റ്റ് വരിച്ച് ജാമ്യം എടുക്കാന്‍ കൂട്ടാക്കാതെ സമരസമിതി പ്രവര്‍ത്തകര്‍ ജയിലില്‍ നിരാഹാരസമരം നടത്തുകയുണ്ടായി. ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡണ്ട്  വി.എം. സുധീരന്‍ അടക്കമുള്ളവര്‍ നടത്തിയ മാധ്യസ്ഥശ്രമങ്ങള്‍ക്ക് ഒടുവില്‍ ട്രിബ്യൂണല്‍ ബില്ലിന് അംഗീകാരം ലഭിക്കുന്നതിനായി കേരള സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.കെ. ജോസഫ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമരസമിതിക്ക് നല്‍കിയ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. തുടര്‍ന്ന് പ്ലാച്ചിമടയില്‍  നിരാഹാരസമരം നടന്നു. കേരളം പ്ലാച്ചിമടയിലേക്ക് എന്ന പേരില്‍ കൊക്കക്കോള കമ്പനിയ്ക്ക്  ബഹുജനമാര്‍ച്ചും നടന്നു.
അതിനിടയിലാണ് കേന്ദ്രത്തില്‍ അധികാരമാറ്റമുണ്ടായത്. ഇന്ത്യന്‍ ദേശീയതയെകുറിച്ചെല്ലാം ഘോരഘോരം സംസാരിക്കുന്നവര്‍ അധികാരത്തിലെത്തിയപ്പോള്‍ പലരും പലതും പ്രതീക്ഷിച്ചു. ചുരുങ്ങിയപക്ഷം ഈ വിഷയത്തിലെങ്കിലും ഒരു നിലപാട് പ്രതീക്ഷിച്ചവര്‍ക്കും തെറ്റുപറ്റി. തങ്ങള്‍ക്കും പ്രധാന്യം ജനാധിപത്യ സംവിധാനങ്ങളല്ല, കോര്‍പ്പറേറ്റുകള്‍ തന്നെയാണെന്ന് ഈ തീരുമാനത്തോടെ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നു. ഈ വെല്ലുവിളി ജനാധിപത്യത്തിലെ രാജാക്കന്മാരായ ജനങ്ങളോടുതന്നെയാണ്….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply