ഗുജറാത്ത്‌ വികസനം പൊരുളും പൊഴിയും

വി.എച്ച്‌. ദിരാര്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക്‌ താടി മാത്രമല്ല, വികസനത്തിന്റെ മോടിയുമുണ്ടെന്നാണ്‌ ബി.ജെപിയുടെ വീരവാദം. അതുക്കൊണ്ട്‌ 16-ാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെപിയുടെ തുരുപ്പുചീട്ട്‌ വികസനമാണ്‌. കാവിസ്വപ്‌നങ്ങള്‍ അവര്‍ കൈവെടിഞ്ഞുവെന്ന്‌ ശുദ്ധാത്മാക്കള്‍ക്ക്‌ വേണമെങ്കില്‍ വിശ്വസിക്കാം. എന്നാല്‍ ഈ മൗനം വാചാലമെന്ന്‌ കാലം തെളിയിക്കും. പുള്ളിപ്പുലിക്ക്‌ തന്റെ പുള്ളി മായ്‌ക്കാന്‍ പറ്റില്ല, മറയ്‌ക്കാനേ പറ്റൂ. വികസനത്തെപ്പറ്റിയാകണം ചര്‍ച്ചയെന്ന്‌ നരേന്ദ്രമോഡി ആണയിടുമ്പോഴും ന്യൂനപക്ഷങ്ങളും മതേതരപാര്‍ട്ടികളും വംശഹത്യയുടെ ക്രൂരകാലത്തെപ്പറ്റി അയവിറക്കുന്നത്‌ അതുക്കൊണ്ടാണ്‌. 2002 ല്‍ ഗുജറാത്തില്‍ നടത്തിയ നരനായാട്ടില്‍ 2000 ത്തിലേറെ […]

download (1)വി.എച്ച്‌. ദിരാര്‍
ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക്‌ താടി മാത്രമല്ല, വികസനത്തിന്റെ മോടിയുമുണ്ടെന്നാണ്‌ ബി.ജെപിയുടെ വീരവാദം. അതുക്കൊണ്ട്‌ 16-ാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബി.ജെപിയുടെ തുരുപ്പുചീട്ട്‌ വികസനമാണ്‌. കാവിസ്വപ്‌നങ്ങള്‍ അവര്‍ കൈവെടിഞ്ഞുവെന്ന്‌ ശുദ്ധാത്മാക്കള്‍ക്ക്‌ വേണമെങ്കില്‍ വിശ്വസിക്കാം. എന്നാല്‍ ഈ മൗനം വാചാലമെന്ന്‌ കാലം തെളിയിക്കും. പുള്ളിപ്പുലിക്ക്‌ തന്റെ പുള്ളി മായ്‌ക്കാന്‍ പറ്റില്ല, മറയ്‌ക്കാനേ പറ്റൂ. വികസനത്തെപ്പറ്റിയാകണം ചര്‍ച്ചയെന്ന്‌ നരേന്ദ്രമോഡി ആണയിടുമ്പോഴും ന്യൂനപക്ഷങ്ങളും മതേതരപാര്‍ട്ടികളും വംശഹത്യയുടെ ക്രൂരകാലത്തെപ്പറ്റി അയവിറക്കുന്നത്‌ അതുക്കൊണ്ടാണ്‌. 2002 ല്‍ ഗുജറാത്തില്‍ നടത്തിയ നരനായാട്ടില്‍ 2000 ത്തിലേറെ ആളുകളാണ്‌ കൊല്ലപ്പെട്ടത്‌. കോടിക്കണക്കിന്‌ രൂപയുടെ സ്വത്ത ്‌വകകള്‍ നശിപ്പിക്കപ്പെട്ടു. നിരവധിപേരെ കാണാതായി. അവരില്‍ പലരും ഇനിയും തിരിച്ചുവന്നിട്ടില്ല. കലാപം കത്തിനില്‍ക്കുന്ന അക്കാലത്ത്‌ എരിതീയില്‍ എണ്ണയൊഴിക്കുന്നരീതിയില്‍ ന്യൂട്ടന്റെ ആക്ഷന്‍ റിയാക്ഷ്‌ന്‍ സിദ്ധാന്തം അവതരിപ്പിച്ച മോഡിയെ എങ്ങനെയാണ്‌ ജനം വിസ്‌മരിക്കുക. ഗോദ്ധ്രക്കുള്ള പ്രതികരണമാണത്രേ ഗുജറാത്ത്‌ കലാപം. ഇതേ സിദ്ധാന്തം അതിന്‌ മുമ്പ്‌ അവതരിപ്പിച്ചത്‌ രാജീവ്‌ഗാന്ധിയാണ്‌. 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെതുടര്‍ന്നുണ്ടായ സിഖ്‌വിരുദ്ധകലാപത്തെപ്പറ്റിയാണ്‌ അദ്ദേഹം അങ്ങനെ പറഞ്ഞത്‌. വന്‍മരങ്ങള്‍ വീഴുമ്പോള്‍ സ്വാഭാവികമായും അതിനടിയിലെ ചെടികള്‍ നശിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വികാരങ്ങള്‍ക്ക്‌ ജനം അടിപ്പെടാം.പക്ഷെ ജനനേതാക്കള്‍ ഒരിക്കലും അടിപ്പെട്ടുകൂടാ. ബോഫേഴ്‌സ്‌ കുംഭക്കോണത്തേക്കാള്‍ രാജീവ്‌ഗാന്ധിക്കും കോണ്‍ഗ്രസ്സിനും വിനയായത്‌ ഹീനമായ ഈ പ്രതികരണമാണ്‌. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ്‌ ( 542ല്‍ 411 സീറ്റ്‌)1984ല്‍ അദ്ദേഹം അധികാരത്തിലെത്തിയത്‌. എന്നാല്‍ അത്‌ കോണ്‍ഗ്രസ്സിന്റെ അവസാനത്തെ ഏകകക്ഷിസര്‍ക്കാരായിതീരുകയും ചെയ്‌തു. അതോടെ കൂട്ടുകക്ഷിമന്ത്രിസഭയുടെ കാലം ആരംഭിച്ചു. പിന്നീട്‌ ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ദെല്‍ഹിയിലെ രാഷ്‌ട്രീയസായാഹ്നങ്ങള്‍ക്ക്‌ കുതിരക്കച്ചവടത്തിന്റെ ഗന്ധമായിരുന്നു.
വികസനമാണ്‌ ബി.ജെ.പിയുടെ മുദ്രാവാക്യം എന്ന മോഡിയുടെ വാക്കുകള്‍ തല്‍ക്കാലം വിശ്വസിക്കുക. അദ്ദേഹം വികസനത്തിന്റെ പ്രതീകമാണെന്നും വിശ്വസിക്കുക. എന്താണ്‌ വികസനത്തിന്റെ മാതൃകയായി അദ്ദേഹം അവതരിപ്പിക്കുന്നത്‌?. ഗുജറാത്തിനെയാണ്‌. ഗുജറാത്താണ്‌ ഇന്‍ഡ്യക്ക്‌ മാതൃകയെന്ന്‌ മോഡിയും ബി.ജെ.പിയും ഒരുപ്പോലെ ആണയിടുന്നു. കോര്‍പ്പറേറ്റുകള്‍ വന്‍തോതില്‍ പണമൊഴുക്കുന്നതും വ്യവസായങ്ങള്‍ പൂത്തുലയുന്നതും ചൂണ്ടിക്കാട്ടി ഒരു സംസ്ഥാനം വികസിക്കുന്നുവെന്ന്‌ വിലയിരുത്താന്‍ സാധിക്കുമോ? അത്‌ പറ്റില്ലെന്നാണ്‌ അരവിന്ദ്‌ കെജരിവാള്‍ പറയുന്നത്‌. ഗുജറാത്ത്‌ ഒരു ഊതിവീര്‍പ്പിച്ച ബലൂണ്‍ ആണെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. ഗുജറാത്തിലെ കര്‍ഷകരുടെ ആത്മഹത്യയും തൊഴിലില്ലായ്‌മയും കുട്ടികളുടെ പോഷകാഹാരക്കുറവും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തില്‍ മോഡിയുമായി നേരിട്ട്‌ സംവദിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും മോഡി അതിന്‌ തയ്യാറായില്ല. പകരം അവസരം കിട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ ചാരനെന്ന്‌ വിളിച്ച്‌ കെജരിവാളിനെ അപമാനിക്കാനാണ്‌ മോഡി ശ്രമിച്ചത്‌. മോഡിയുടെ വികസനമോടി വെറും ജാഡയാണെന്ന്‌ കൃത്യമായി നിരീക്ഷിച്ചുവെന്നതാണ്‌ കെജരിവാള്‍ ചെയ്‌ത തെറ്റ്‌.
ഒരു രാജ്യത്തിന്റെ വികസനാവസ്ഥ അളക്കുന്നതിന്‌ ഒരു പറ്റം അംഗീകൃത മാനവവികസനസൂചകങ്ങളുണ്ട്‌. സാക്ഷരതാനിരക്ക്‌, ആരോഗ്യം, വിദ്യാഭ്യാസം, ശിശുമരണം, ആയുര്‍ദൈര്‍ഘ്യം, വരുമാനം,തൊഴിലവസരം തുടങ്ങിയവയാണ്‌ മാനവവികസനവുമായി ബന്ധപ്പെട്ട സുപ്രധാന സൂചകങ്ങള്‍. 2011ല്‍ ( 2007-2008 നെ അടിസ്ഥാനമാക്കി) കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കുകയും ഗുജറാത്ത്‌ സര്‍ക്കാരിന്റെ എക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിറ്റിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ അതിന്റെ സാമൂഹ്യ-സാമ്പത്തിക അവലോകനത്തിന്‌ അവലംബമായി സ്വീകരിക്കുകയും ചെയ്‌ത മാനവവികസനസൂചകങ്ങളനുസരിച്ച്‌ ഗുജറാത്തല്ല മാതൃക, കേരളമാണ്‌. മാനവവികസനകാര്യത്തില്‍ പ്രഥമസ്ഥാനം കേരളത്തിനാണ്‌. 2011 ലെ ശരാശരി ദേശീയ വളര്‍ച്ച 0.467 ശതമാനമാണെങ്കില്‍ കേരളത്തിന്റേത്‌ 0.790 ആണ്‌. രണ്ടാം സ്ഥാനം ദെല്‍ഹിക്കും(0.750%). ഇക്കാര്യത്തില്‍ 11ാം സ്ഥാനം(0.527%) മാത്രമാണ്‌ ഗുജറാത്തിനുള്ളത്‌. ഒന്നുകില്‍ ഈ റിപ്പോര്‍ട്ട്‌ തെറ്റെന്ന്‌ പറയണം . ഗുജറാത്തിനെ ഇകഴ്‌ത്തി കാട്ടാന്‍ കേന്ദ്രം നടത്തുന്ന കണക്കുകളിയാണെന്ന്‌ പറയണം. അല്ലെങ്കില്‍ ഗുജറാത്ത്‌ വികസനത്തിന്റെ മാതൃകയല്ലെന്ന്‌ സമ്മതിക്കണം. ഗുജറാത്ത്‌ സര്‍ക്കാര്‍ തന്നെ ( സാമൂഹ്യ-സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്‌, 2012-2013, ഗുജറാത്ത്‌ സര്‍ക്കാര്‍)വ്യാവസായിക വികസനത്തിനനുസരിച്ച്‌ സാമൂഹ്യപുരോഗതി ഗുജറാത്തില്‍ ഉണ്ടായിട്ടില്ലെന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്‌.അതിനര്‍ത്ഥം മോഡി രോമഹര്‍ഷത്തോടെ പറയുന്ന ജി.ഡി.പിയിലെ രണ്ടക്കവളര്‍ച്ച ജനജീവിതത്തില്‍ പ്രതിഫലിക്കുന്നില്ല. ഇന്‍ഡ്യയെപോലെ ഒരു വശത്തേക്ക്‌ വല്ലാതെ ചെരിഞ്ഞാണ്‌ ഗുജറാത്തും വികസിക്കുന്നത്‌. അതായത്‌ നിര്‍മാനുഷികവും അസമവുമായ വളര്‍ച്ച.
2013 ലെ കണക്കനുസരിച്ച്‌ 97.5% വുമായി സാക്ഷരതാനിരക്കില്‍ കേരളം തന്നെ ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നു. അതേ സമയം ഗുജറാത്തിന്റെ സ്ഥാനം (81.2%) പതിമൂന്നാമതാണ്‌. 2011 ല്‍ യുണൈറ്റഡ്‌ നാഷണല്‍ ഡെവലപ്പ്‌മെന്റ്‌ പ്രോഗ്രാം പ്രസിദ്ധീകരിച്ച മാനവവികസനറിപ്പോര്‍ട്ട്‌ പ്രകാരം ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തിലും കേരളം തന്നെയാണ്‌ ഒന്നാമത്‌. 76.8 വയസ്സാണ്‌ കേരളീയരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. ഗുജറാത്തിന്റെ കാര്യത്തില്‍ അത്‌ 69.4 ആണ്‌. സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്തിന്റെ സ്ഥാനം വളരെ പിറകിലാണ്‌. അതായത്‌ പന്ത്രണ്ടാം സ്ഥാനത്ത്‌. 2012 ലെ പഠനമനുസരിച്ച്‌ ഗുജറാത്തിലെ ശിശുമരണനിരക്ക്‌ 44.% ആണ്‌. കേരളത്തിലത്‌ 1.6% ആണ്‌. അതായത്‌ ശിശുമരണനിരക്കില്‍ പതിനൊന്നാം സ്ഥാനത്താണ്‌ ഗുജറാത്ത്‌ നില്‍ക്കുന്നത്‌. ശിശുശാപത്തില്‍ നിന്ന്‌ ഗുജറാത്ത്‌ മുക്തമാവണമെങ്കില്‍ മോഡി ഇനിയും ഒരുപാട്‌ കിതക്കേണ്ടിവരും. സ്‌ക്കൂളില്‍ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപ്പോക്കാണ്‌ ഗുജറാത്ത്‌ നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നം. യുണൈറ്റഡ്‌ നാഷണല്‍ ഡെവലപ്പ്‌മെന്റ്‌ പ്രോഗ്രാം നടത്തിയ പഠനമനുസരിച്ച്‌ ഗുജറാത്തില്‍ 59% കുട്ടികളും വിദ്യാലയങ്ങള്‍ വിട്ടുപ്പോകുന്നു.ഈ കാര്യത്തിലും ഗുജറാത്തിന്‌( 18ാം സ്ഥാനം)ഉന്നതസ്ഥാനമുണ്ട്‌. കേരളത്തിലാണ്‌ കൊഴിഞ്ഞുപോക്ക്‌ ഏറ്റവും കുറവ്‌. ഈ രീതിയില്‍ ഗുജറാത്തിന്‌ ഇനിയും നിരവധി അലങ്കാരങ്ങളുണ്ടെന്ന്‌ ആധികാരികപഠനങ്ങള്‍ തന്നെ തെളിയിക്കുന്നു. ഒരുകാര്യം ശരിയാണ്‌ പല മാനവവികസനകാര്യത്തിലും ഇന്‍ഡ്യന്‍ ശരാശരിയേക്കാള്‍ അല്‌പസ്വല്‍പ്പം മെച്ചങ്ങള്‍ ചൂണ്ടികാണിക്കാന്‍ ഗുജറാത്തിന്‌ കഴിയും. കാരണം ദാരിദ്യത്തിന്റേയും പോഷകാഹാരക്കുറവിന്റേയും കാര്യത്തില്‍ തൊട്ടടുത്ത ബംഗ്ലാദേശിനേക്കാള്‍ മോശമായ സ്ഥിതിയിലാണ്‌ ഇന്‍ഡ്യ തുടരുന്നത്‌. അതുക്കൊണ്ട്‌ ഇന്‍ഡ്യയുടെ സാമ്പത്തികസ്ഥിതി വളര്‍ച്ചയിലല്ലെന്ന്‌ ഒരാളും പറയില്ല. പക്ഷെ ആ വളര്‍ച്ച ജനജീവിതത്തില്‍ സ്‌പന്ദിക്കുന്നില്ല. വളരുന്നത്‌ കോര്‍പ്പറേറ്റുകളും സമ്പരുമാണ്‌. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുന്നു.ഇന്‍ഡ്യക്കാരില്‍ ആറിലൊരാള്‍ കോടീശ്വരനാണെന്നതിലാണ്‌ നമ്മുക്ക്‌ അഭിമാനം. ബാക്കി അഞ്ചുപേര്‍ക്ക്‌ എന്തു സംഭവിച്ചു. ജീവിതം അവര്‍ക്ക്‌ നഷ്‌ടസ്വര്‍ക്ഷങ്ങളാണ്‌. ഗുജറാത്തിലും അതുതന്നെ സംഭവിക്കുന്നു. വികസനത്തിന്റെ പൊങ്ങച്ചകഥകളില്‍ ഗുജറാത്ത്‌ അതിന്റെ സത്യം തമസ്‌ക്കരിക്കുന്നു. ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിന്റെ അതേ വികസനവണ്ടി തന്നെയാണ്‌ മോഡിയും ഓടിക്കുന്നത്‌. കോണ്‍ഗ്രസ്സിന്‌ മതേതരത്വത്തിന്റെ ഒരു ഉറച്ച പാരമ്പര്യമുണ്ട്‌. മോഡി അത്യുഗ്രസ്‌ഫോടനശേഷിയുള്ള ഹിന്ദുവര്‍ക്ഷീയവാദത്തിന്റെ കൂടി പ്രതീകമാണ്‌്‌. അതായത്‌ മോഡി വിഭാവനം ചെയ്യുന്ന ഭാരതത്തില്‍ ദാരിദ്ര്യം മാത്രമല്ല മതവൈരവും മൂര്‍ച്ചിക്കും.
ബി.ജെ.പി പറയുന്നതുപ്പോലെ വികസനം തന്നെയാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ അജണ്ട എന്ന്‌ സമ്മതിക്കുക. കേരളത്തിന്റെ നേട്ടങ്ങള്‍ തല്‍ക്കാലം വിസ്‌മരിക്കാം. എന്തുക്കൊണ്ട്‌ ബിഹാര്‍ മോഡല്‍ ചര്‍ച്ച ചെയ്യുന്നില്ല. ഇന്‍ഡ്യയില്‍ ഏറ്റവും വേഗത്തില്‍ സാമ്പത്തികവളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ്‌ ബിഹാര്‍. പ്രതിവര്‍ഷം 11.95% മാണ്‌ ബിഹാറിന്റെ ഇപ്പോഴത്തെ വളര്‍ച്ചാനിരക്ക്‌( എക്കണോമിക്‌സ്‌ സര്‍വ്വേ, 2012-13) പത്താം പഞ്ചവല്‍സരപദ്ധതിയുടെ കാലത്ത്‌ 5.67% മാത്രമായിരുന്നു അവിടത്തെ വളര്‍ച്ചാനിരക്ക്‌. മാത്രമല്ല, ദരിദ്രര്‍ക്കും പിന്നോക്കസമൂഹത്തിനും വേണ്ടി നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി നിതീഷ്‌ക്കുമാറിന്‌ സാധിച്ചിട്ടുമുണ്ട്‌. അതോടൊപ്പം പഞ്ചായത്ത്‌ രാജ്‌ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിന്‌ വേണ്ടി അഭിനന്ദനാര്‍ഹമായ പല കാര്യങ്ങളും ബിഹാര്‍ സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്‌. പക്ഷെ അവയെല്ലാം മുഖ്യധാര മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചിരിക്കുന്നു. മാധ്യമങ്ങള്‍ മാത്രമല്ല, ഇന്‍ഡ്യയിലും വികസിതരാജ്യങ്ങളിലുമുള്ള കോര്‍പ്പറേറ്റുകളും മോഡിയേയും ബി.ജെ.പിയേയും സദാ വാഴ്‌ത്തിക്കൊണ്ടിരിക്കുന്നു. അമേരിക്കയിലെ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച്‌ സര്‍വ്വീസ്‌ എന്ന പ്രശസ്‌ത ഗവേഷണസ്ഥാപനം 2011 സെപ്‌തമ്പറില്‍ ഗുജറാത്തിലെ വികസനത്തെ മുന്‍നിര്‍ത്തി മോഡിയെ കലവറയില്ലാതെ പ്രശംസിച്ചിരുന്നു. സദ്‌ഭരണത്തിന്റേയും ഫലപ്രദമായ വികസനത്തിന്റേയും കാര്യത്തില്‍ ഉത്തമഉദാഹരണമത്രേ ഗുജറാത്ത്‌. ചുവപ്പ്‌നാടും അഴിമതിയും ഒഴിവാക്കി വികസനപ്രവര്‍ത്തനത്തെ മുന്നോട്ടുക്കൊണ്ടുപോകാന്‍ മോഡിക്ക്‌ കഴിഞ്ഞുവെന്നും അവര്‍ പറയുന്നു. മാനവവികസനകാര്യത്തില്‍ പതിനൊന്നാം സ്ഥാനത്ത്‌ മാത്രം നില്‍ക്കുന്ന ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ പേരില്‍ എങ്ങനെയാണ്‌ മോഡി വികസനത്തിന്റെ പ്രതീകമാവുന്നത്‌. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെക്കുറിച്ച്‌ എന്തുക്കൊണ്ട്‌ മാധ്യമങ്ങള്‍ മൗനം ദീക്ഷിക്കുന്നു. എന്തുക്കൊണ്ട്‌ അതിവേഗം സാമൂഹ്യ-സാമ്പത്തിക വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ബിഹാര്‍ ചിത്രത്തില്‍പ്പോലും ഇല്ലാതാവുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ്‌ ഇന്‍ഡ്യക്കുവേണ്ടി പ്രധാനമന്ത്രിയെ കണ്ടെത്തുന്നത്‌. ഗുജറാത്ത്‌ മോഡിയുടെ മാത്രം നാടല്ല അംബാനിയുടെതുമാണെന്നത്‌ യാദൃശ്ചികം മാത്രമാണോ. ഗുജറാത്തിലെ ചോര്‍വാഡ്‌ എന്ന സ്ഥലമാണ്‌ ധീരുബായ്‌ അംബാനിയുടെ ജന്മസ്ഥലം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply