നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഒന്നിക്കുമ്പോള്‍

പശ്ചിമഘട്ട സംരക്ഷണത്തിനായി ഏറെ ചര്‍ച്ചകള്‍ക്കുശേഷം രൂപം കൊടുത്ത ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചശേഷം പരമാവധി വെള്ളം ചേര്‍ത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേയും രാഷ്ട്രീയ – സാമുദായിക ശക്തികള്‍ രംഗത്തിറങ്ങിയിരിക്കുകയാണല്ലോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പല ജില്ലകളിലും ഹര്‍ത്താലുകള്‍ നടന്നു കൊണഅടിരിക്കുന്നു. തിങ്കളാഴ്ച സംസ്ഥാനതലത്തില്‍ തന്നെ ഹര്‍ത്താലാണത്രെ. കഴിഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എല്‍ഡിഎഫ്, ശക്തമായ പിന്തുണയോടെ ക്രിസ്ത്യന്‍ സഭകള്‍ എന്ന വിചിത്രമായ കാഴ്ചയാണ് കേരളം കാണുന്നത്. യുഡിഎഫിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ. കൂടാതെ എല്ലാ പിന്തുണയോടും […]

Photo 22

പശ്ചിമഘട്ട സംരക്ഷണത്തിനായി ഏറെ ചര്‍ച്ചകള്‍ക്കുശേഷം രൂപം കൊടുത്ത ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചശേഷം പരമാവധി വെള്ളം ചേര്‍ത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേയും രാഷ്ട്രീയ – സാമുദായിക ശക്തികള്‍ രംഗത്തിറങ്ങിയിരിക്കുകയാണല്ലോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരെ പല ജില്ലകളിലും ഹര്‍ത്താലുകള്‍ നടന്നു കൊണഅടിരിക്കുന്നു. തിങ്കളാഴ്ച സംസ്ഥാനതലത്തില്‍ തന്നെ ഹര്‍ത്താലാണത്രെ. കഴിഞ്ഞു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എല്‍ഡിഎഫ്, ശക്തമായ പിന്തുണയോടെ ക്രിസ്ത്യന്‍ സഭകള്‍ എന്ന വിചിത്രമായ കാഴ്ചയാണ് കേരളം കാണുന്നത്. യുഡിഎഫിലെ വലിയൊരു വിഭാഗത്തിന്റെ പിന്തുണ. കൂടാതെ എല്ലാ പിന്തുണയോടും കൂടി മണല്‍ – ക്വാറി മാഫിയ.
കേരളം അടുത്തൊന്നും കാണാത്ത രീതിയിലാണ് കഴിഞ്ഞ ദിവസം കണ്ണൂരിലും അടിവാരത്തും മറ്റും അക്രമം നടന്നത്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ പോലും ബന്ദികളാക്കിയായിരുന്നു അക്രമം. നിരവധി വാഹനങ്ങള്‍ തകര്‍ക്കുയും തീവെക്കുകയും ചെയ്തു. റോഡില്‍ തീയിട്ടും മരംമുറിച്ചിട്ടും തടഞ്ഞു. അക്രമത്തിനു പുറകില്‍ തങ്ങളല്ല എന്ന് എല്‍ഡിഎഫും സഭകളും പറയുന്നു. എങ്കില്‍ അതിനുപുറകില്‍ മേല്‍സൂചിപ്പിച്ച മാഫിയതന്നെ. എല്ലാവരുടേയും താല്‍പ്പര്യം ഒന്നുതന്നെ. വരാന്‍ പോകുന്ന രക്തരൂക്ഷിത സമരങ്ങളെ കുറിച്ചുള്ള സൂചനയായി ഈ സംഭവത്തെ കാണാം.
സമരത്തെ തുടര്‍ന്ന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികള്‍ക്കായി നാലുമാസത്തെ അവധി കേന്ദ്രം അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് സമരക്കാരുടെ തീരുമാനം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പശ്ചിമ ഘട്ട മേഖലയിലെ ജീവിതം അസാധ്യമാകുമെന്നു പറഞ്ഞാണല്ലോ ഈ പ്രക്ഷോഭം. സത്യത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് വളരെ കൃത്യമായി കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍, ഖനനം, ക്വാറി പ്രവര്‍ത്തനം, താപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് എന്നിവയാണ് നിരോധിച്ചിട്ടുണ്ട്. 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്‍ഷിപ്പും വികസനപദ്ധതികളും ‘ചുവപ്പ്’ വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളും നിരോധിച്ചിട്ടുണ്ട്. ഏപ്രില്‍ 17ന് മുമ്പ്, മന്ത്രാലയത്തിന്റെ പരിസ്ഥിതിപ്രത്യാഘാതവിലയിരുത്തല്‍ സമിതിയുടെയോ സംസ്ഥാനപരിസ്ഥിതി പ്രത്യാഘാതവിലയിരുത്തല്‍ വകുപ്പിന്റെയോ പരിഗണനയിലിരിക്കുന്ന കേസുകള്‍ ഇവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
‘ചുവപ്പ്’ വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളില്‍ കേന്ദ്രമലിനീകരണനിയന്ത്രണബോര്‍ഡിന്റെ പട്ടികയില്‍പ്പെട്ടവ മാത്രമല്ല, സംസ്ഥാനമലിനീകരണനിയന്ത്രണബോര്‍ഡിന്റെ പട്ടികയില്‍പ്പെട്ടവയും ഉള്‍പ്പെടും. ഡിസ്റ്റിലറി, പഞ്ചസാര, വളം, കടലാസ്, പള്‍പ്പ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കീടനാശിനികള്‍, എണ്ണ ശുദ്ധീകരണം, സിമന്റ്, ടയര്‍, ട്യൂബ് വള്‍ക്കനൈസേഷന്‍, റീത്രെഡിങ്, മോള്‍ഡിങ്, ഗ്ലാസിന്റെയും ഫൈബറിന്റെയും ഉല്‍പാദനവും സംസ്‌കരണവും, സിന്തറ്റിക് റബര്‍, പെയിന്റ്, വാര്‍ണിഷ്, സിന്തറ്റിക് റെസിന്‍, സോപ്പ്, ജെലാറ്റിന്‍, അറവുശാല, മാംസ സംസ്‌കരണം, പടക്കനിര്‍മാണം തുടങ്ങിയവയുള്‍പ്പെടെ 64 തരം വ്യവസായങ്ങളാണു കേന്ദ്ര ബോര്‍ഡിന്റെ ചുവപ്പുഗണത്തിലുള്ളത്.
നിരോധിക്കപ്പെട്ട അഞ്ചുവിഷയങ്ങളില്‍ ഏതൊക്കെയാണ് ജനജീവിതത്തെയും കൃഷിയേയും തകര്‍ക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ഉത്തരവാദിത്തം അക്രമ സമരം ചെയ്യുന്നവര്‍ക്കുണ്ട്. അത് കുപ്രചരണം മാത്രമണെന്ന് വ്യക്തം. പശ്ചിമഘട്ടത്തില്‍ അവശേഷിക്കുന്ന പച്ചപ്പിനെ രക്ഷിക്കുകവഴി മനുഷ്യരട
ക്കമുള്ള ജീവജീലങ്ങളെ രക്ഷിക്കാനുള്ള ഏറ്റവും മിനിമം നിര്‍ദ്ദേശങ്ങള്‍ മാത്രമാണിവ. പശ്ചിമഘട്ടത്തിന്റെ 60 ശതമാനവും മനുഷ്യര്‍ കുടിയേറുകയും തോട്ടങ്ങളും മറ്റും സ്ഥാപിക്കുകയും ചെയ്തുകഴിഞ്ഞതായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 40 ശതമാനം മാത്രമാണ് സ്വാഭാവികനിലയിലുള്ളത്. ജൈവപരമായി സമ്പന്നമായതും തുടര്‍ച്ച നിലനിര്‍ത്തുന്നതുമായ ഭൂഭാഗം ഏതാണ്ട് 59,940 ചതുരശ്രകിലോമീറ്റര്‍ വരും. അതായത് 37 ശതമാനം മാത്രം. ഇവിടെയാണ് സംരക്ഷിതവനങ്ങളും ലോകപൈതൃകപ്രദേശങ്ങളും കടുവ ആന ഇടനാഴികളും മറ്റുമുള്ളത്. ഈ മേഖലകളാണ് സമിതി പരിസ്ഥിതിലോലപ്രദേശമായി കണ്ടെത്തിയിരിക്കുന്നത്. അവ സംരക്ഷിക്കേണ്ടത് വരും തലമുറക്കുകൂടി വേണ്ടിയാണ്. ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, തൊടുപുഴ, ഉടുമ്പഞ്ചോല, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൊല്ലം ജില്ലയിലെ പത്തനാപുരം, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ , കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, കൊയിലാണ്ടി, വടകര, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മണ്ണാര്‍ക്കാട്, പത്തനംതിട്ടയിലെ കോഴഞ്ചേരി, റാന്നി, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, നെയ്യാറ്റിന്‍കര, തൃശ്ശൂര്‍ ജില്ലയിലെ മുകുന്ദപുരം , വയനാട് ജില്ലയിലെ മാനന്തവാടി, വൈത്തിരി എന്നീ താലൂക്കുകളിലാണ് പരിസ്ഥിതി ലോലപ്രദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യത്യസ്ഥമായ താല്‍പ്പര്യങ്ങളാണ് സമരത്തില്‍ അണിനിരന്നവര്‍ക്കുള്ളത്. മലയോരമേഖലകളിലേക്ക് വന്‍തോതിലുള്ള കുടിയേറ്റം ഒരു കാലത്ത് നടന്നു. അതിന്റെ ശരിതെറ്റുകള്‍ ഇനി പരിശോധിച്ചിട്ട് കാര്യമില്ല. ഈ കുടിയേറ്റത്തിന്റെ ഏറ്റവംു വലിയ ഗുണഭോക്താക്കള്‍ കൃസ്ത്യന്‍ സഭകളാണ്. എന്നാല്‍ പുതിയ പാരിസ്ഥിതികാവബോധത്തിന്റെ അടിസ്ഥാനത്തില്‍ ഒരു നിലപാട് സ്വീകരിച്ച് ജനങ്ങളെ ബോധവല്‍ക്കേണ്ട സഭ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. സമാധാനത്തിന്റെ അപ്പലോസ്തന്മാര്‍ അക്രമത്തിന്റെ പ്രവാചകരായി മാറുകയാണ്. സോളാറുമായി ബന്ധപ്പെട്ട അനുകൂല രാഷ്ട്രീയം മുതലെടുക്കുന്നതില്‍ പരാജയപ്പെട്ട ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിനു ലഭിച്ച മറ്റൊരവസരമായാണ് കസ്തൂരിഗംഗനെ കാണുന്നത്. ലാവ്‌ലിനില്‍ നിന്നുള്ള പിണറായിയുടെ താല്‍ക്കാലിക രക്ഷപ്പെടണം കെ എം മാണിയുടെ പ്രലോഭനങ്ങളും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ലോകസഭാതിരഞ്ഞെടുപ്പിനൊപ്പം നിയമസഭാതിരഞ്ഞെടുപ്പ് എന്നതാണ് അവരുടെ രഹസ്യ അജണ്ട. അതിലെത്താനുള്ള ഒരു പടിയാണ് എല്‍ഡിഎഫിനു ഈ സമരം. ക്വാറി – മണല്‍ മാഫിയയുടെ താല്‍പ്പര്യം പറയണ്ടതില്ലല്ലോ. ഈ മൂന്നു ശക്തികളുടേയും അവിശുദ്ധ സഖ്യമാണ് തെറ്റായ പ്രചരണങ്ങളുയര്‍ത്തി കേരളത്തെ കലുഷിതമാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഒന്നിക്കുമ്പോള്‍

  1. സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രാദേശിക ഭാഷകളില്‍ തയ്യാറാക്കിയാല്‍ മാത്രമേ സാധാരണ ജനത്തിനു മനസിലാകുകയുള്ളു .സ്ഥാപിത താല്പര്യക്കാര്‍ (കാട്ടുകള്ളന്മാര്‍ കയ്യേറ്റക്കാര്‍, മാഫിയകള്‍) റിപ്പോര്‍ട്ടുകള്‍ തെറ്റിധരിപ്പിക്കുന്നതു തടയാന്‍ പ്രാദേശിക ഭാഷകളില്‍ ഉള്ള യുക്തമായ വിവരണവും നല്കുക.പശ്ചിമഘട്ട സംരക്ഷണത്തിന് കസ്തൂരി രംഗന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി നടപ്പാക്കിയ ശേഷം മാത്രം അടുത്തപടിയായി 5 വര്‍ഷത്തിനു ശേഷം മാത്രം മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുക.മാധവ് ഗാഡ്ഗില്‍ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ വളരെ വിദഗ്ദ്ധമായി അട്ടിമറിക്കപ്പെട്ടു എന്നതാണ് സത്യം.മാധവ് ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ തന്നെയാണ് പശ്ചിമഘട്ട സംരക്ഷണത്തിന് ആത്യന്തികമായി നടപ്പകേണ്ടതും .
    http://malayalatthanima.blogspot.in/2013/10/blog-post_21.html

  2. 1. 1977 വരെയുള്ള കുടിയേറ്റക്കാർക്ക് പട്ടയം കിട്ടുന്നതിനു ഈ റിപ്പോർട്ട്‌ ഒരു തടസമില്ലെന്ന് സർക്കാരും പരിസ്ഥിതിവാദികളും പറയുന്നു. പിന്നെ എന്താണ് അവർക്ക് ഇത് വരെ പട്ടയം കിട്ടാത്തത്? ഓരോ തവണ അവർക്ക് പട്ടയം കൊടുക്കാൻ നോക്കുമ്പോഴും ഏതെങ്കിലും പരിസ്ഥിതി സംഘടന സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്യും. ഈ സംഘടനകൾക്കുള്ള ഫണ്ടിംഗ് ദുരൂഹമാണ് . ഈ റിപ്പോർട്ട്‌ നടപ്പിലക്കിക്കഴിയുന്നതോടെ നിയമയുദ്ധങ്ങൾ അനിശ്ചിതമായി നീളുമെന്നത് തീര്ച്ചയാണ്.

    2. ജൈവകൃഷി എന്നത് കേൾക്കാൻ ഇമ്പമുള്ള ഒന്നാണെങ്കിലും കൃഷിക്കാർക്ക് വളരെയധികം പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ള ഒരു കാര്യമാണ്. അത് കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ വേണം ചർച്ച ചെയ്യാൻ . ജൈവകൃഷി വളരെ labour intensive ഉം അതിനു productivity കുറവുമാണ് . ജൈവകൃഷി നടത്തുന്നവർക്ക് subsidy കൊടുക്കുമെന്നൊക്കെ പറയാനെളുപ്പമാണ് പക്ഷെ പ്രായോഗികമല്ല. ജൈവകൃഷി പക്ഷെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഈ ജൈവകൃഷി നിയമം നടപ്പിലാക്കുകയാണെങ്കിൽ അത് സംസ്ഥാനം മുഴുവൻ നടപ്പിലാക്കണം. സംസ്ഥാനത്തിന്റെ ഒരു ഭാഗത്ത്‌ മാത്രം ജൈവവളവും ജൈവകീടനാശിനികളും നടപ്പിലാക്കുക എന്നത് പ്രായോഗികമല്ല . കളമശ്ശേരിയിലെ മൂന്നോ നാലോ വ്യവസായങ്ങൾ ഉണ്ടാക്കുന്നത്ര വിഷപ്രയോഗം പോലും കേരളത്തിലെ എല്ലാ കൃഷിക്കാരും കൂടി നടത്തുന്നില്ല.

    3. വലിയ കെട്ടിടങ്ങൾ കൃഷിക്കാർക്ക് എന്തിനാണെന്ന് പലരും ചോദിച്ചു കേട്ടു . ഒരു നല്ല ആശുപത്രിയോ വിദ്യാഭ്യാസ സ്ഥാപനമോ ഇനി ഈ കുടിയേറ്റ മേഖലയിൽ ഉണ്ടാക്കാൻ പറ്റുമോ? മൂന്നും നാലും മണിക്കൂർ യാത്ര ചെയ്താണ് ഇപ്പോൾ ഈ മേഖലയിലെ ആൾക്കാർ ചികിത്സാസഹായം തേടുന്നത്. ഹോസ്റ്റൽ ചിലവൊക്കെ കൊടുത്ത് പഠിക്കാൻ എത്ര പേരെ കൊണ്ട് സാധിക്കും?

    4. സിമെന്റും കമ്പിയും മണലും ഇല്ലാത്ത നിർമാണപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം എന്ന് പറയുന്ന എത്ര പരിസ്ഥിതി പ്രവർത്തകരുടെ വീടുകൾ അങ്ങനെയുള്ളതാണ്? ശ്രീ ഗാട്ഗിലിന്റെ വീട് അങ്ങനെ നിർമി ച്ചതാണോ?

    5. എല്ലാ വിധ നിർമാണപ്രവർത്തനങ്ങൾക്കും ഇനി ഈ അതോറിറ്റിയുടെ സമ്മതം വേണ്ടി വരും. ചുരുങ്ങിയത് ഒരു 5 ഓഫീസിലെങ്കിലും കയറിയിറങ്ങാതെ ഈ മേഖലയിലുള്ളവർക്ക്‌ ഒരു വഴി വെട്ടാനോ മതിൽ പണിയാനോ കിണർ കുഴിക്കാനോ സാധിക്കില്ല എന്ന് കേരളത്തിൽ ജീവിക്കുന്ന സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

    6. നിയന്ത്രണങ്ങൾ ഇത് കൊണ്ട് തീരുമെന്ന് ആരും വിചാരിക്കണ്ട. ഇനി രാത്രിയാത്ര നിരോധനം പോലുള്ളത് പുറകെ വന്നു കൊളളും. ഒരു പന്നിയെങ്ങാനും രാത്രി വണ്ടിയിടിച്ചു മരിച്ചാൽ ആരെങ്കിലും സുപ്രീം കോടതിയിൽ പോയി അത് സാധിച്ചെടുക്കും. ആശുപത്രിയിലേക്കുള്ള മൂന്നു മണിക്കൂർ യാത്രയിൽ ഒരു മനുഷ്യൻ മരിച്ചാൽ പ്രശ്നമില്ല. ആ വണ്ടി ഇടിച്ചു ഒരു കുരങ്ങു മരിച്ചാൽ വലിയ പ്രശ്നമാണ്.

    7 . ഇനി ഈ സ്ഥലത്ത് നടത്താൻ പറ്റാത്ത വ്യവസായങ്ങളുടെ ലിസ്റ്റ് നിങ്ങൾ ഗൂഗിളിൽ red & orange industries സെർച്ച്‌ ചെയ്താൽ ലഭിക്കും. ചുരുക്കിപ്പറഞ്ഞാൽ പശുവിനെയും വളർത്തി മീനും പിടിച്ചു ജീവിച്ചാൽ മതി. അതും 2 ലിറ്റർ പാല് തരുന്ന വെച്ചൂർ പശുവാണെങ്കിൽ വളരെ നല്ലത് .

    8. ക്വാറി നിരോധനത്തിനോട് ജനങ്ങൾക്ക്‌ എതിർപ്പില്ല . പക്ഷെ അതോടു കൂടി വർധിക്കുന്ന ഭവനനിർമാണ ചിലവുകൾക്ക്‌ ഒരു സബ്സിഡി കൊടുക്കുന്ന കാര്യം റിപ്പോർട്ട്‌ പറയുന്നില്ല. പകരം ബയോഗ്യാസ്‌ പ്ലാന്റിനു സബ്സിഡി കൊടുക്കുന്നുണ്ട്. വീടിനു പകരം ബയോഗ്യാസ്‌ പ്ലാന്റ് മതിയോ?

    9 . പരമ്പരാഗതമായ വിത്തിനങ്ങൾ സംരക്ഷിക്കേണ്ടത് സരകാരിന്റെ ബാധ്യതയാണ്‌. അല്ലാതെ കൃഷിക്കാരുടെ അല്ല. അവയ്ക്ക് രോഗപ്രതിരോധ ശേഷിയും ഉത്പാദന ശേഷിയും കുറവായത് കൊണ്ടാണ് ആൾക്കാർ വേറെ വിത്തിനങ്ങളിലേക്ക് തിരിഞ്ഞത്. നിർദേശങ്ങൾ നടപ്പിലാക്കുമ്പോൾ കൃഷിക്കാർക്ക് ആനുകൂല്യങ്ങൾ നൽകുമെന്നൊക്കെ പറയുന്നത് തട്ടിപ്പാണെന്ന് കേരളത്തിൽ ബോധമുള്ളവർക്കൊക്കെ അറിയാം

    10. ഇത്രയും നിയന്ത്രണങ്ങൾ വരുന്നതോടെ സ്വാഭാവികമായും സ്ഥലവില ഇടിയും . അതോടെ ലോണ്‍ എടുത്തും സ്ഥലം വിറ്റും മക്കളുടെ വിദ്യഭ്യാസച്ചിലവുകളും വിവാഹചിലവുകളും നടത്താനിരിക്കുന്നവർക്ക് ബുദ്ധിമുട്ടാകും.

    രാഷ്ട്രീയക്കാർക്ക് കോളാണ്. ഇനി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ പിൻബലമില്ലാതെ അവിടെ ജീവിക്കുക ജനത്തിന് ബുദ്ധിമുട്ടായിരിക്കും. സർക്കാർ ഓഫീസുകളിൽ കാര്യങ്ങൾ നടക്കണമെങ്കിൽ അവർ വേണമല്ലോ?

    പെട്ടെന്ന് ഒരു ദിവസം ഇത്രയും നിയന്ത്രണങ്ങൾ വരുന്നതിനെ ആളുകൾ എതിർക്കുന്നതിനെ എങ്ങനെ കുറ്റം പറയാൻ സാധിക്കും? ഈ റിപ്പോർട്ട്‌ ഉണ്ടാക്കിയ ആൾക്കാർ ഈ സ്ഥലങ്ങൾ സന്ദർശിച്ചു ആൾക്കാരുമായി സംസാരിച്ച് അവരെ ബോദ്ധ്യപ്പെടുത്തി അവരുടെ ആശങ്കകകൾ അകറ്റി വേണമായിരുന്നു ഈ റിപ്പോർട്ട്‌ നടപ്പിലാക്കാൻ.

    ഗാട്ഗിൽ റിപ്പോർട്ട്‌ നടപ്പിലാക്കണമെന്ന് വാദിക്കുന്നവരോട് ഒന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ചോട്ടെ?
    1 . നിങ്ങളുടേ താമസസ്ഥലത്ത് പെട്ടെന്ന് ഇത്രയും നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമോ?
    2 . കൃത്യമായ പരിസ്ഥിതി പഠനം നടത്തിയാൽ കേരളത്തിലെ എത്ര വ്യവസായശാലകൾക്കു തുറന്നു പ്രവർത്തിക്കാനാകും ?
    3. എറണാകുളത്തെ എത്ര ഫ്ലാറ്റുകളാണ് പരിസ്ഥിതി നിയമങ്ങൾ കൃത്യമായി പാലിച്ചു പണിതിട്ടുള്ളത്? അതെല്ലാം പൊളിച്ചു കളയാൻ പറഞ്ഞാലോ?
    4 . ശബരിമല തീർത്ഥാടനവും മലയാറ്റൂർ തീർത്ഥാടനവുമെല്ലാം പരിസ്ഥിതിക്ക് മുറിവേൽപ്പിച്ചു കൊണ്ടല്ലേ നടത്തുന്നത് ?

    ചില നിരീക്ഷണങ്ങൾ

    1 . സമരക്കാർ പല വിധ കുപ്രചരണങ്ങളും നടത്തുന്നുണ്ട്. പരിസ്ഥിതി പ്രവർത്തകർ പലതും മറച്ചു വെക്കുന്നുമുണ്ട്.

    2. മഹാരാഷ്ട്രാ മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളെ ഒരേ മാനദണ്ഡം വച്ച് വിലയിരുത്തി കുറച്ചു ആൾക്കാർ അടച്ചിട്ട മുറിയിലുണ്ടാക്കിയ ഈ റിപ്പോർട്ട്‌ പൊതുസമൂഹത്തിൽ ചർച്ച ചെയ്ത് സമഗ്രമായ തിരുത്തലുകൾ വരുത്തിയെ തീരൂ.

    3. രാഷ്ട്രീയക്കാർക്കും മത മേലധികാരികൾക്കും ഇതിൽ മറ്റു പല താല്പര്യങ്ങളും ഉണ്ട്.

    4. ആരെയും കുടിയിറക്കില്ല എന്നു പറയുന്നുണ്ടെങ്കിലും ചില സ്ഥലങ്ങളിലെങ്കിലും ആളുകൾ സ്വയം കുടിയിറങ്ങി പോകേണ്ട അവസ്ഥയുണ്ടാകും .

    5. 123 വില്ലേജുകളിൽ കുറെയെണ്ണമെങ്കിലും ജനസാന്ദ്രത കണക്കിലെടുത്ത് ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കേണ്ടതാണ്.

    6. പത്തിരുപതു വർഷമായി തീരാതെ കിടക്കുന്ന പട്ടയപ്രശ്നം അവസാനിപ്പിക്കാതെ ഈ റിപ്പോർട്ട്‌ അടിച്ചേൽപ്പിക്കാൻ നോക്കുന്നത് മലയോരജനതയോടുള്ള ക്രൂരതയാണ്.

    7. അവിടെ ജീവിക്കുന്ന മനുഷർക്ക്‌ നല്ല വഴി, വൈദ്യുതി , വിദ്യാഭ്യാസ സൗകര്യങ്ങൾ , ചികിത്സാസൌകര്യം എന്നിവ ഒരുക്കാതെ ഒരുക്കാതെ അവരുടെ മേൽ നിയന്ത്രണങ്ങൾ അടിചെല്പ്പിക്കാൻ ശ്രമിക്കുന്നത് ഒട്ടും നല്ലതല്ല.

    8. ജൈവകൃഷി നിർബന്ധമാക്കുന്നുന്ടെങ്കിൽ അത് കേരളം മൊത്തത്തിൽ വേണം. പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത് എല്ലാവര്ക്കുമുണ്ട്.

    9. വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ആശുപത്രികൾക്കും ഇളവുകൾ അനുവദിക്കണം.

    10. പ്ലാസ്റ്റിക്‌ നിരോധനം കേരളത്തിൽ മൊത്തം നടപ്പാക്കെണ്ടതാണ് . അല്ലാതെ 123 വില്ലേജിൽ മാത്രം നിരോധിച്ചിട്ട് എന്ത് കാര്യം?

    (കടപ്പാട്: Mody Joseph ) —

Leave a Reply