കോര്‍പ്പറേറ്റുകളിലേക്കുള്ള അധികാരക്കൈമാറ്റം

പി ജെ ജെയിംസ് 7 ദശാബ്ദങ്ങള്‍ക്കു മുമ്പുള്ള ഒരു അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കൊളോണിയല്‍ മേധാവികളില്‍ നിന്നും ഇന്ത്യന്‍ ഭരണാധികാരികളിലേക്കു കൈമാറി കിട്ടിയ രാഷ്ട്രീയാധികാരം ഇന്ന് അര്‍ദ്ധരാത്രിയില്‍ അതേ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലൂടെ മോദി ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കുത്തകകള്‍ക്കു കൈമാറുകയാണ്. ഈ ദല്ലാള്‍ കര്‍മ്മത്തിനു സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്നും ഐസക്കിനൊപ്പം മാണിയും യോഗ്യത നേടിയിട്ടുണ്ട്. ഇന്നു അര്‍ദ്ധരാത്രിയോടെ നികുതി പിരിക്കുകയെന്ന ഭരണഘടനാപരമായ ഫെഡറല്‍ അവകാശം സംസ്ഥാനങ്ങള്‍ക്കില്ലാതാകുകയും കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന GSTN സംവിധാനത്തിലൂടെ […]

gst

പി ജെ ജെയിംസ്

7 ദശാബ്ദങ്ങള്‍ക്കു മുമ്പുള്ള ഒരു അര്‍ദ്ധരാത്രിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ കൊളോണിയല്‍ മേധാവികളില്‍ നിന്നും ഇന്ത്യന്‍ ഭരണാധികാരികളിലേക്കു കൈമാറി കിട്ടിയ രാഷ്ട്രീയാധികാരം ഇന്ന് അര്‍ദ്ധരാത്രിയില്‍ അതേ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിലൂടെ മോദി ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കുത്തകകള്‍ക്കു കൈമാറുകയാണ്. ഈ ദല്ലാള്‍ കര്‍മ്മത്തിനു സാക്ഷ്യം വഹിക്കാന്‍ കേരളത്തില്‍ നിന്നും ഐസക്കിനൊപ്പം മാണിയും യോഗ്യത നേടിയിട്ടുണ്ട്.

ഇന്നു അര്‍ദ്ധരാത്രിയോടെ നികുതി പിരിക്കുകയെന്ന ഭരണഘടനാപരമായ ഫെഡറല്‍ അവകാശം സംസ്ഥാനങ്ങള്‍ക്കില്ലാതാകുകയും കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന GSTN സംവിധാനത്തിലൂടെ നിയമനിര്‍മ്മാണ സഭകള്‍ക്കു പരിയായി പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ജി എസ് ടി കൗണ്‍സിലില്‍ നിക്ഷിപ്തമാകുകയും ചെയ്യും. ഇതൊടെ സംസ്ഥാന ബജറ്റുകള്‍ അപ്രസക്തമായി.

അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ഇക്കഴിഞ്ഞ ദിവസം ജി എസ് ടി നടപ്പാക്കിയതിനു മോദിയെ മുക്തകണ്ഠം പുകഴ്ത്തിയ അമേരിക്കന്‍ ബഹുരാഷ്ട്രക്കുത്തകകള്‍ക്കോ ഇന്ത്യയിലെ ആര്‍ എസ് എസിനോ, ചരക്കുകളുടെയും സേവനങ്ങളുടെയും മേലുള്ള മുഴുവന്‍ പരോക്ഷ നികുതികളുടെയും മേല്‍ മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയില്‍ സമ്പൂര്‍ണാവകാശം സംസ്ഥാനങ്ങളില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നതില്‍ അനൗചിത്യമൊന്നും തോന്നിയിട്ടില്ലെന്നു നാം തിരിച്ചറിയുക.

ജി എസ് ടി യി ലൂടെ നികുതിഭാരം കുറയുക വഴി ചരക്കു സേവന വിലകള്‍ കുറയുമെന്നും സാധാരണക്കാര്‍ക്ക് നേട്ടമാണെന്നുമുള്ള ജയ്റ്റ്‌ലി മുതല്‍ ഐസക്കും മാണിയും വരെയുള്ള നവ ഉദാരവാദികളുടെ ജല്പനങ്ങള്‍ 140 ലധികം രാജ്യങ്ങളുടെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നതു പോലെ, മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.

ചരക്കുകളുടെയും സേവനങ്ങളുടെയും വില നിര്‍ണയം കോര്‍പ്പറേറ്റ് കമ്പോള ശക്തികള്‍ക്കു പൂര്‍ണമായും വിട്ടുകൊടുത്തു കഴിഞ്ഞ സാഹചര്യത്തില്‍ ശരാശരി ജി എസ് ടി നിരക്ക് കുറഞ്ഞാലും വിലകള്‍ കുറയാനിടയില്ല. എന്നു മാത്രമല്ല, കണക്കു പ്രകാരം ഇന്ത്യന്‍ ജി എസ് ടി നിരക്കുകള്‍ ലോക ശരാശരിയെക്കാളും വളരെ ഉയര്‍ന്നതാണ്. ജി എസ് ടി കേരളത്തിന് നേട്ടമാണെന്ന ഐസക്കിന്റെ അവകാശവാദം യാഥാര്‍ത്ഥ്യമാകുന്നത് ജനങ്ങള്‍ വിധേയമാകാന്‍ പോകുന്ന ഭയാനകമായ കോര്‍പ്പറേറ്റ് കൊള്ളയിലൂടെ മാത്രമായിരിക്കും.

ജി എസ് ടി നടപ്പാകുന്നതോടെ ഇന്ത്യയുടെ വ്യാവസായി കോല്പാദനത്തിന്റെ പകുതിയിലധികം ഇന്നു ചെയ്തു തീര്‍ക്കുന്ന ചെറുകിടഇടത്തരം സംരംഭങ്ങള്‍ക്കുള്ള നികുതി പരിരക്ഷകള്‍ ഇല്ലാതാകുന്നതോടെ കുത്തകകളുമായി മത്സരിക്കാനാവാതെ അവ തകര്‍ന്നടിയുകയും കോര്‍പ്പറേറ്റ് അധിനിവേശം പൂര്‍ത്തിയാകുകയും ചെയ്യും. തൊഴിലില്ലായ്മ ഭീതിദമാം വിധം കുത്തനെ ഉയരും. ദശലക്ഷങ്ങള്‍ ഉപജീവനം കണ്ടെത്തുന്ന ആഭ്യന്തര റീട്ടെയില്‍ മേഖല കുളം തോണ്ടും.

എല്ലാ സേവനങ്ങളുടെയും വിലകള്‍ ഉയരുമെന്നതിനാല്‍, സേവനമേഖല സമ്പദ്ഘടനയുടെ മൂന്നില്‍ രണ്ടിലധികം വരുന്ന കേരളത്തിന് ജി എസ് ടി കനത്ത പ്രഹരമാകും.

ഇന്ത്യയെ സാമ്രാജത്വ മൂലധനത്തിനു നിക്ഷേപ സൗഹൃദമാക്കാന്‍ അമേരിക്ക, OECD, IMF, ലോക ബാങ്ക്, ലോക വ്യാപാര സംഘടന, UNDP തുടങ്ങിയ പുത്തന്‍ അധിനിവേശ ശക്തികളുടെയും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ്, KPMG, തുടങ്ങിയ അന്താരാഷ്ട്ര നികുതി കണ്‍സള്‍ട്ടിങ്ങ് ഏജന്‍സികളുടെയുമെല്ലാം മുന്‍കയ്യില്‍ രൂപകല്പന ചെയ്ത് മോദി ഭരണത്തെ ഉപയോഗിച്ച് ഇന്ത്യയുടെ മേല്‍ അടിച്ചേല്പിച്ചിട്ടുള്ള ജി എസ് ടി പുത്തന്‍ അധിനിവേശത്തിന്റെ കൂടുതല്‍ വിനാശകരമായ ഒരു ഘട്ടത്തെയാണ് അടയാള പ്പെടുത്തുന്നത്.
തീര്‍ച്ചയായും കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യന്‍ സമ്പദ്ഘടനയെ ഏല്പിക്കുന്ന ദേശവിരുദ്ധ ഉള്ളടക്കമുള്ള ഒരു ‘ കൂട്ടിക്കൊടുപ്പാണ് ഇന്ന് അര്‍ദ്ധരാത്രി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അരങ്ങേറുന്നത്..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply