കോണ്‍ഗ്രസ്സില്‍ ചരിത്രം ആവര്‍ത്തിക്കണം.

ഒരിക്കല്‍ കൂടി കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം ശക്തമായിരിക്കുകയാണ്. ഗ്രൂ്പ്പിസം കോണ്‍ഗ്രസ്സില്‍ പുതുമയല്ല. അതു പലപ്പോഴും കോണ്‍ഗ്രസ്സിനു ശക്തി കൂടിയാണ്. എന്നാല്‍ ഗ്രൂപ്പിസം കയ്യാങ്കളിയിലെത്തുന്ന സാഹചര്യങ്ങള്‍ കുറവാണ്. ഇപ്പോഴിതാ ജന്മദിനാഘോഷത്തില്‍ തന്നെ ഗ്രൂപ്പിസം തെരുവുയുദ്ധത്തിലെത്തിയിരിക്കുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനുമായുള്ള പ്രശ്‌നമായാണ് കയ്യാങ്കളി പ്രകടമായതെങ്കിലും സുധീരന്‍, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നീ ത്രിമൂര്‍ത്തികള്‍ തമ്മിലുള്ള പ്രശ്‌നം തന്നെയാണ് ഇതിനുപുറകിലെന്നു വ്യക്തം. ഡിസിസി പ്രസിഡന്റമാരുടെ നിയമനമാണ് സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദു. കെ മുരളീധരനെതിരേ ഉണ്ണിത്താന്‍ നടത്തിയ വിമര്‍ശനം തീരെ തരം താണതായിരുന്നു. […]

ccc

ഒരിക്കല്‍ കൂടി കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം ശക്തമായിരിക്കുകയാണ്. ഗ്രൂ്പ്പിസം കോണ്‍ഗ്രസ്സില്‍ പുതുമയല്ല. അതു പലപ്പോഴും കോണ്‍ഗ്രസ്സിനു ശക്തി കൂടിയാണ്. എന്നാല്‍ ഗ്രൂപ്പിസം കയ്യാങ്കളിയിലെത്തുന്ന സാഹചര്യങ്ങള്‍ കുറവാണ്. ഇപ്പോഴിതാ ജന്മദിനാഘോഷത്തില്‍ തന്നെ ഗ്രൂപ്പിസം തെരുവുയുദ്ധത്തിലെത്തിയിരിക്കുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനുമായുള്ള പ്രശ്‌നമായാണ് കയ്യാങ്കളി പ്രകടമായതെങ്കിലും സുധീരന്‍, ഉമ്മന്‍ ചാണ്ടി, ചെന്നിത്തല എന്നീ ത്രിമൂര്‍ത്തികള്‍ തമ്മിലുള്ള പ്രശ്‌നം തന്നെയാണ് ഇതിനുപുറകിലെന്നു വ്യക്തം. ഡിസിസി പ്രസിഡന്റമാരുടെ നിയമനമാണ് സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദു.
കെ മുരളീധരനെതിരേ ഉണ്ണിത്താന്‍ നടത്തിയ വിമര്‍ശനം തീരെ തരം താണതായിരുന്നു. ഒരിക്കല്‍ സദാചാരപോലീസിഗിന്റെ അക്രമണത്തിനു വിധേയമായ തിക്താനുഭവമുള്ള ഉണ്ണിത്താന്‍, മുരളിയെ അക്രമിച്ചത് സദാചാരപോലീസിന്റെ മേലങ്കിയണിഞ്ഞാണെന്നതാണ് കൗതുകകരം. കോണ്‍ഗ്രസ്സ് പ്രതിപക്ഷത്തിന്റഎ കടമ നിര്‍വ്വഹിക്കുന്നില്ല എന്ന വി എം സുധീരനെതിരായ മുരളിയുടെ ഒളിയമ്പിനെതിരെയായിരുന്നു ഉണ്ണിത്താന്‍ ആഞ്ഞടിച്ചത്. പക്ഷെ അതു വളരെ മോശമായ രീതിയിലായി. സ്വാഭാവികമായും രൂക്ഷമായ ഭാഷയില്‍ തന്നെ മുരളി പ്രതികരിച്ചു. തര്‍ക്കം മൂത്തപ്പോഴാണ് മുരളിയുടെ അനുയായികള്‍ ഉണ്ണിത്താനോട് കയ്യാങ്കളിക്കെത്തിയത്. ഉണ്ണിത്താനോടു തിരികെപ്പോകാന്‍ സേവാദള്‍ പ്രവര്‍ത്തകരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടെങ്കിലും കയ്യാങ്കളി പുത്തരിയല്ലാത്ത ഉണ്ണിത്താനുണഅടോ അനുസരിക്കുന്നു? പണ്ടു മുണ്ടുരുയപ്പെട്ട അനുഭവമുള്ള ദ്ദേഹം ഒരു ജോടി വസ്ത്രം കൂടി കാറില്‍ കരുതിയിരുന്നത്രെ. തനിക്കെതിരേയുണ്ടായതു വധശ്രമമാണെന്നും കെ. മുരളീധരനാണു ഗുണ്ടകളെ അയച്ചതെന്നുമാണ് ഉണ്ണിത്താന്‍ പറയുന്നത്. ഉണ്ണിത്താന്‍ സൃഷ്ടിച്ച നാടകമാണെന്നു പറയുന്നവരുമുണ്ട്. തിരിച്ചടിക്കാന്‍ തനിക്ക് അറിയാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
സംഭവത്തോടുള്ള എ കെ ആന്റണിയുടെ പ്രതികരണമാണ് ഏറെ പ്രസക്തം. ഗ്രൂപ്പിസം കോണ്‍ഗ്രസ്സില്‍ പുതുമയുള്ള കാര്യമല്ലെന്ന് ദശകങ്ങള്‍ നീണ്ട താനും കെ കരുണാകരുമായുള്ള മത്സരങ്ങള്‍ അനുസ്മരിച്ചു കൊണ്ടദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാലത് അക്രമങ്ങളിലേക്കുപോകാറില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുതന്നെയാണ് ശരി. പുതിയകാലത്ത് അപ്രസക്തമായ കേഡര്‍ ശൈലിയും പാര്‍ട്ടി അച്ചടക്കവുമെല്ലാം വലിച്ചെറിഞ്ഞ് സ്വന്തം അഭിപ്രായങ്ങള്‍ പരസ്യമായി തന്നെ പറയാനും വ്യത്യസ്ഥ അഭിപ്രായക്കാര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും കഴിയുന്നു എന്നത് കോണ്‍ഗ്രസ്സിന്റെ ഗുണമായാണ് വിലയിരുത്തേണ്ടത്. എന്നും അതങ്ങനെയായിരുന്നു. അതാണല്ലോ തിലകനും ഗോഖലേയും ഒരേകാലം നേതൃത്വങ്ങളിലിരുന്നത്. മറിച്ചാണെന്നവകാശപ്പെടുന്ന സിപിഎമ്മിലെ ഗ്രൂപ്പിസത്തേക്കാള്‍ എത്രയോ ഭേദമാണ് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസം. എന്നാല്‍ അതു കയ്യാങ്കളിയിലെത്തുന്ന സാഹചര്യം നന്നല്ല. പ്രതേകിച്ച് ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത്. കേരളമാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രം. കോണ്‍ഗ്രസ്സ് രഹിത ഭാരതം എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തിലാകട്ടെ പ്രതിപക്ഷ സാഥാനവും രണ്ടാം പാര്‍ട്ടി എന്ന സ്ഥാനവും പിടിച്ചടക്കാനാണ് ബിജെപി ശ്രമം. കോണ്‍ഗ്രസ്സ് രഹിത ഇന്ത്യയും കേരളവും എത്രമാത്രം അപകടകപരമായിരിക്കുമെന്ന് ഗൗരവപരമായി രാഷ്ട്രീയത്തെ നോക്കി കാണുന്നവര്‍ക്ക് മനസ്സിലാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല.
ഏ്റ്റവും വലിയ തമാശ ഗ്രൂപ്പുകള്‍ക്കതീതമായി ചെറുപ്പക്കാരേയും ഒരു വനിതയേയും ആദിവാസിയേയുമൊക്കെ ജില്ലാ നേതൃത്വങ്ങളിലെത്തിച്ച ധീരമായ തീരുമാനത്തോടുള്ള എതിര്‍പ്പാണ് ഈ സംഭവങ്ങളുടെയെല്ലാം അടിയൊഴുക്ക് എന്നതാണ്. കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പു നടക്കണം എനത് ശരിതന്നെ. എന്നാല്‍ അതില്ലാത്തിടത്തോളം ഭേദപ്പെട്ട തീരുമാനമാണിത്. സിപിഎം അടക്കം മറ്റു പാര്‍ട്ടികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും എത്ര ബാലിശമാണെന്നും പ്രകടമാണ്. ഈ സാഹചര്യത്തില്‍ വി എം സുധീരനെതിരായ നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്. അതു തിരിച്ചറിഞ്ഞ് മാന്യമായി സംസാരിക്കാനുള്ള വകതിരിവ് ഉണ്ണിത്താന്‍ കാണിക്കേണ്ടതായിരുന്നു.
ഈ സംഭവങ്ങളോട് പ്രതികരിച്ച് യുവനേതാവ് വിടി ബല്‍റാം പരുന്നതു നോക്കുക. ഫാഷിസ്റ്റ് തേരോട്ടത്തിനെതിരെയുള്ള പ്രതിരോധത്തിനായി കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ ആഗ്രഹിക്കുമ്പോള്‍, ഉത്തരവാദിത്തമില്ലായ്മയും സ്വാര്‍ത്ഥ താത്പര്യങ്ങളും കൊണ്ട് കേരളത്തിലെ ചില നേതാക്കള്‍ പാര്‍ട്ടിയെ അപമാനത്തിന്റെ നിലയില്ലാക്കയങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഡി.സി.സി പ്രസിഡണ്ട് നിയമനത്തോടെ ഒരു തലമുറമാറ്റത്തിന്റെ തുടക്കം കുറിച്ച നിശ്ശബ്ദ വിപ്ലവം കോണ്‍ഗ്രസില്‍ സൃഷ്ടിച്ച അനുകൂലാന്തരീക്ഷം തകര്‍ക്കാന്‍ ആരേയും അനുവദിച്ചുകൂടാ. കോണ്‍ഗ്രസില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന സാഹചര്യം പൊതുവില്‍ ഉണ്ടാവാറില്ല. അതിന്റെ ആവശ്യവുമില്ല. ഓരോ നേതാക്കളും സ്വന്തം ഉത്തരവാദബോധത്തില്‍ നിന്ന് ആര്‍ജ്ജിക്കുന്ന സ്വാഭാവികമായ അച്ചടക്കമാണ് കോണ്‍ഗ്രസിന്റെ രീതിക്ക് നല്ലത്. എന്നാല്‍, നേതാക്കള്‍ അഭിപ്രായം പറയുമ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അവ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് പാലിച്ചു കൊണ്ടായിരിക്കണം എന്നതാണ് ഈ പുതിയ കാലത്ത് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. സമീപദിവസങ്ങളില്‍ ചില നേതാക്കളുടെ ഭാഗത്തു നിന്ന് ആക്ഷേപോദ്ദേശ്യത്തോടെയുണ്ടായ കുശിനിക്കാര്‍, വേശ്യ, ശിഖണ്ഡി എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ അങ്ങേയറ്റം നിന്ദ്യമാണ് എന്ന് പറയാതെ വയ്യ. ഇത് ചില മനോഭാവങ്ങളെക്കൂടിയാണ് വെളിപ്പെടുത്തുന്നതെന്ന് അവര്‍ സ്വയം മനസ്സിലാക്കണമെന്നും ബല്‍റാം ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം ഈ വാക്കുകളൊന്നും മോശമായവയല്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വാക്‌പ്പോരിന് ശേഷം യഥാര്‍ഥ തെരുവുയുദ്ധത്തിലേക്കും കാര്യങ്ങള്‍ അധ:പതിക്കുമ്പോള്‍ മുറിവേല്‍ക്കപ്പെടുന്നത് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ മനോവീര്യമാണെന്നും കാലത്തിനൊത്ത് മാറാനും ഉത്തരവാദബോധത്തോടെ പെരുമാറാനും നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ കളമൊഴിഞ്ഞ് അതിന് കഴിയുന്നവര്‍ക്ക് വഴിമാറിക്കൊടുക്കണം എന്ന് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കണമെന്നും വിനയത്തോടെ ബല്‍റാം പറയുന്നു.
തീര്‍ച്ചയായും ഏതാനും ദശകങ്ങള്‍ക്കുമുമ്പത്തെ കോണ്‍ഗ്രസ്സ് ചരിത്രത്തെയാണ് ബല്‍റാമിന്റെ വരികള്‍ ഓര്‍മ്മിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 1960കളും 70കളും. 60കളില്‍ കെ എസ് യുവിലൂടെ രംഗത്തുവന്ന ബാലന്മാരായിരുന്ന ആന്റണിയും സുധീരനും വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും പി സി ചാക്കോയുമെല്ലാം പാര്‍ട്ടിക്കുള്ളില്‍ നടത്തിയ വിപ്ലവം നിസ്സാരമായിരുന്നില്ല. ഉള്‍പ്പെടും. കെ എസ് യുവിന്റേയും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തിലെത്തിയ ഇവര്‍ പാര്‍ട്ടിക്കകത്തും ശക്തമായ കലാപമഴിച്ചുവിടുകയായിരുന്നു. ഇവരുന്നയിച്ച പ്രധാന ആവശ്യം മുന്‍തലമുറ ചെറുപ്പക്കാര്‍ക്കായി വഴി മാറുക എന്നതായിരുന്നു. കരുണാകരന്‍ ഇഎംഎസിനേക്കാള്‍ ഭയപ്പെട്ടത് ഇവരെയായിരുന്നു. ദശകങ്ങളോളം കോണ്‍ഗ്രസ്സില്‍ നിലനിന്ന ഗ്രൂപ്പിസം ഉടലെടുക്കുന്നതുതന്നെ അങ്ങനെയായിരുന്നു. സത്യത്തില്‍ അത്തരമൊരു സാഹചര്യമാണ് ഇപ്പോഴും സംജാതമായിരിക്കുന്നത്. നേതൃത്വത്തെ വെല്ലുവിളിക്കുന്ന ചെറുപ്പക്കാരാണ് കോണ്‍ഗ്രസ്സിനാവശ്യം. ബല്‍റാമും മറ്റും ഇത്തരം അഭിപ്രായം പറയുന്നുണ്ടെങ്കിലും പഴയകാല ചരിത്രം ആവര്‍ത്തിക്കാനുള്ള ആര്‍ജ്ജവം കാണുന്നില്ല. അതാണ് കോണ്‍ഗ്രസ്സ് നേരിടുന്ന യഥാര്‍ത്ഥ ദുരന്തവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply