കേരള മോഡല്‍ സൃഷ്ടാക്കളോട് – ചിരട്ടയിലെ വെള്ളം ഒഴിച്ചുകളഞ്ഞാല്‍ പ്രശ്‌നം തീരുമോ?

ഒരു മഴ പെയ്യുമ്പോഴേക്കും പനി പിടിക്കുകയും പനി പിടിച്ചാല്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിഖ്യാതമായ കേരളമോഡല്‍ മാറിയിരിക്കുന്നു. എന്തുകൊണ്ടിങ്ങനെ എന്നു സത്യസന്ധമായി പരിശോധിക്കാന്‍ നമുക്കിനിയും കഴിയുന്നില്ല. അതിനുള്ള കാരണമാകട്ടെ കക്ഷിരാഷ്ട്രീയ താല്‍പ്പര്യവും. എന്തായിരുന്നു വാസ്തവത്തില്‍ കേരള മോഡല്‍? ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി താഴേക്കിടയില്‍ നിന്നുള്ള നവോത്ഥാനമുന്നേറ്റങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലൊരു വികസനം കേരളത്തിലുണ്ടാകാന്‍ പ്രധാന കാരണം. ഇതിനെ മൂലധനമാക്കുന്നതില്‍ വിജയിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, […]

images
ഒരു മഴ പെയ്യുമ്പോഴേക്കും പനി പിടിക്കുകയും പനി പിടിച്ചാല്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിഖ്യാതമായ കേരളമോഡല്‍ മാറിയിരിക്കുന്നു. എന്തുകൊണ്ടിങ്ങനെ എന്നു സത്യസന്ധമായി പരിശോധിക്കാന്‍ നമുക്കിനിയും കഴിയുന്നില്ല. അതിനുള്ള കാരണമാകട്ടെ കക്ഷിരാഷ്ട്രീയ താല്‍പ്പര്യവും.
എന്തായിരുന്നു വാസ്തവത്തില്‍ കേരള മോഡല്‍? ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായി താഴേക്കിടയില്‍ നിന്നുള്ള നവോത്ഥാനമുന്നേറ്റങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായ രീതിയിലൊരു വികസനം കേരളത്തിലുണ്ടാകാന്‍ പ്രധാന കാരണം. ഇതിനെ മൂലധനമാക്കുന്നതില്‍ വിജയിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, മിഷണറി പ്രവര്‍ത്തനം തുടങ്ങിയവയും ഇക്കാര്യത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ചു. പിന്നെ മുഖ്യമായും തെക്കു നിന്നു കാടുകളിലേക്കുണ്ടായ കുടിയേറ്റം. ഇവയെല്ലാം ചേര്‍ന്ന് കേരളത്തെ മാറ്റി മറിച്ചു. പിന്നീട് ഗള്‍ഫിലേക്കുള്ള കുടിയേറ്റവും കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി.
സത്യത്തില്‍ ഈ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങളെ നോക്കികാണാന്‍ നമുക്കായില്ല. ആയിരുന്നെങ്കില്‍ ഈ ഗതികേടു വരുമായിരുന്നില്ല. കൃഷി മുന്നോട്ടു കൊണ്ടുപോകാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാതെ നടത്തിയ ഭൂപരിഷ്‌കരണം, അതില്‍ നിന്ന് ഒഴിവാക്കിയ തോട്ടങ്ങള്‍, കേരളത്തിന്റെ പരിസ്ഥിതിക്കും കാലവസ്ഥക്കും സ്വാശ്രയവികസനത്തിനും അനുയോജ്യമല്ലാത്ത രീതിയില്‍ ആദിത്യ ബിര്‍ളയെ പോലുള്ളവരെയും പിന്നീട് കൊക്കക്കോള പോലുള്ളവരേയും ക്ഷണിച്ചുകൊണ്ടുവന്നുള്ള വികസനം, വൈദ്യുതി തന്നെ അംസസ്‌കൃത വസ്തുവായ വ്യവസായശാലകള്‍, തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ പരിഗണിക്കാതിരുന്ന പരിസ്ഥിതിനാശം, തൊഴിലില്ലായ്മയുടെ പേരുപറഞ്ഞ് യന്ത്രവല്‍ക്കരണത്തെ ചെറുക്കല്‍, വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പേരില്‍ സ്ത്രീ – ദളിത് – ആദിവാസി അസ്തിത്വങ്ങള്‍ നിഷേധിക്കല്‍, വനനശീകരണത്തേയും ആദിവാസി ജീവിതത്തേയും കണക്കിലെടുക്കാതെ നടന്ന കുടിയേറ്റത്തെ പ്രകീര്‍ത്തിക്കല്‍, വിദ്യാഭ്യാസത്തോടൊപ്പം കപടമായ സദാചാബോധവും മൂല്യസങ്കല്‍പ്പങ്ങളും വളര്‍ത്തിയെടുത്ത മിഷണറി വിദ്യാഭ്യാസം, സ്വന്തം നാട്ടില്‍ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കാതെ പ്രവാസത്തെ മഹത്തരമായി കണ്ട ചിന്താരീതി, അധ്വാനത്തോടുള്ള ഫ്യഡല്‍ മനോഭാവവും വൈറ്റ് കോളര്‍ തൊഴിലിനോടുള്ള ആഭിമുഖ്യവും, പ്രസ്ഥാനങ്ങള്‍ കൈയടക്കിയ വൈറ്റ് കോളറ് – സവര്‍ണ്ണ വിഭാഗങ്ങള്‍, അവകാശങ്ങളോടൊപ്പം കടമകളെ കുറിച്ച് മിണഅടാതിരുന്ന തൊഴിലാളി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയെല്ലാം ആദ്യകാലത്തുണ്ടാക്കി എന്നു കരുതപ്പെട്ട നേട്ടങ്ങള്‍ കാട്ടി കൊണ്ടാണ് മഹത്തായ കേരള മോഡല്‍ എന്നു പ്രകീര്‍ത്തിക്കപ്പെട്ടത്. ഉതല്‍പ്പാദമേഖല വികസിക്കാതെ ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്നതിന്റെ മാതൃകയായി കേരള മോഡല്‍ ചൂണ്ടികാട്ടുന്നതില്‍ ലോകമെങ്ങും മത്സരം നടന്നു. അതിന്റെ ഉദ്ദേശ്യമറിയാതെ അതിന്റെ പിതൃത്വമേറ്റെടുക്കാന്‍ ഇവിടേയും മത്സരം നടന്നു. സ്വാഭാവികമായും ഉപഭോഗസംസ്‌കാരമായി നമ്മുടെ മുഖമുദ്ര. ഉല്‍പ്പാദിപ്പിക്കുന്നതൊന്നും ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുന്നതൊന്നും ഉല്‍പ്പാദിപ്പിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹമായി കേരളം മാറി. ഇവിടത്തെ വ്യവസായവല്‍ക്കരത്തിനുപയുക്തമാക്കേണ്ട അസംസ്‌കൃത വസ്തുക്കളും അധ്വാനശേഷിയും പുറത്തേക്കൊഴുകി. മറുവശത്ത് പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് കീഴടക്കി. പാടുപെട്ട് ഇവിടെ ചെറുസംരംഭങ്ങള്‍ ആരംഭിച്ചവര്‍ തകര്‍ന്നു. പ്രവാസികള്‍ അയക്കുന്ന പണം പോലും ഉല്‍പ്പാദന മേഖകളിലേക്ക് തിരിയാതെ പുറത്തേക്കൊഴുകി. നമ്മുടെ ബാങ്കുകളും സ്റ്റോക് എക്‌സ്‌ചേഞ്ചും മറ്റും പണം പുറത്തു കടത്തുന്ന ഏജന്‍സികളായി മാറി. പ്രവാസികളാകാന്‍ തയ്യാറാകാതിരുന്നവരാകട്ടെ ടെസ്റ്റുകളെഴുതി സര്‍ക്കാര്‍ ജോലിക്കുമാത്രം കാത്തിരുന്നു. അതു ലഭിക്കുന്നതുവരെ ട്യൂഷനും രാഷ്ട്രീയവും. അപ്പോഴും പ്രവാസികള്‍ കേരളത്തെ പിടിച്ചുനിര്‍ത്തി എന്നു പറയാം.
സ്വാഭാവികമായും ഇടക്കാലത്ത് ആരോഗ്യമേഖലക്കും വിദ്യാഭ്യാസമേഖലക്കും വളര്‍ച്ചയുണ്ടായി. എന്നാല്‍ അടിത്തറയില്ലാതെ മേല്‍ക്കൂര കെട്ടിയുയര്‍ത്തുന്നതിലെ അശാസ്ത്രീയതപോലും മറന്ന് മറ്റുള്ളവരുടെ അഭിനന്ദനങ്ങളില്‍ നാം കോള്‍മയിര്‍ കൊണ്ടു. എന്നാല്‍ സംഗതികള്‍ മാറിമറിയാന്‍ അധികകാലം വേണ്ടിവന്നില്ല. എല്ലാ മേഖലകളിലും തിരിച്ചടികള്‍ ആരംഭിച്ചു. ആരോഗ്യവും വിദ്യാഭ്യാസവും ഏറ്റവും വലിയ കച്ചവടമാകാന്‍ അധികകാലം വേണ്ടിവന്നില്ല. കൈയില്‍ പണമില്ലെന്ന് സര്‍ക്കാര്‍. ഉല്‍പ്പാദന മേഖല വികസിക്കാതെ എങ്ങനെ പണമുണ്ടാകും? ഉള്ള പണമാകട്ടെ ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ സംസ്‌കരണം, കുടിവെള്ള വിതരണം തുടങ്ങിയ മേഖലകളില്‍ വിനിയോഗിക്കാതെ നഷ്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്താനും കുറികമ്പനി തുടങ്ങാനും മറ്റും ചിലവഴിച്ചു. ആരോഗ്യമേകലയില്‍ അനാവശ്യമായ മരുന്നുകള്‍ ഏറ്റവുമധികം തിന്നുന്നവരായി നാം മാറി. നാടുനീളെ ആശുപത്രികള്‍. ഇല്ലാതായെന്നു കരുതിയ രോഗങ്ങള്‍ക്കൊപ്പം ജീവിതശൈലി രോഗങ്ങള്‍ എന്നു വിശേഷിക്കപ്പെട്ട പുതിയ രോഗങ്ങളുടെ ഏറ്റവും വലിയ താവളമായി കേരളം. ആത്മഹത്യയിലും മദ്യപാനത്തിലും കുഴഞ്ഞുവീണു മരണത്തിലുമെല്ലാം ഒന്നാമതായി. ഉപഭോഗജനതക്ക് സ്വാഭാവികമായി ലഭിക്കുന്ന രോഗങ്ങള്‍. പനിയെ പ്രതിരോധിക്കാനുള്ള ശക്തിപോലുമില്ലാത്തവരായി നാം മാറി. മറുവശത്ത് ആരോഗ്യ മാഫിയ തടിച്ചുകൊഴുത്തു. വിദ്യാഭ്യാസമേഖലയിലും സ്ഥിതി വ്യത്യസ്ഥമല്ല. സാക്ഷരതയുടെ പേരില്‍ ഊറ്റം കൊള്ളുമ്പോള്‍ ഉന്നത വിദ്യാഭ്യാസം മുരടിച്ചു. നേടിയെന്നു പറയുന്ന വിദ്യാഭ്യാസ നേട്ടമാകട്ടെ മൂല്യങ്ങള്‍ വളര്‍ത്തിയില്ല. നിരക്ഷരതയാണ് ഭേദമെന്ന അഭിപ്രായം പോലും ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വിദ്യാഭ്യാസമുണ്ടെന്നു അവകാശപ്പെടുന്ന നമ്മുടെ സ്ത്രീകളുടെ അവസ്ഥ തന്ന തന്നെ ഉദാഹരണം.
ഡങ്കിപനി പകരുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഇത്രമാത്രം കാടുകയറണോ എന്ന ചോദ്യം സ്വാഭാവികം. ചിരട്ടയില്‍ കെട്ടിനില്‍ക്കുന്ന മലിനജലം കളഞ്ഞാല്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണിതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ആണെങ്കില്‍ നല്ലത്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു പരിഹാരമാണോ നമുക്കാവശ്യം? എങ്കില്‍ തുടങ്ങേണ്ടത് ഈ ചോദ്യങ്ങലില്‍ നിന്നായിരിക്കണം. എങ്കില്‍ ഉത്തരവും ലഭിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കേരള മോഡല്‍ സൃഷ്ടാക്കളോട് – ചിരട്ടയിലെ വെള്ളം ഒഴിച്ചുകളഞ്ഞാല്‍ പ്രശ്‌നം തീരുമോ?

  1. Avatar for Critic Editor

    സുദേഷ് എം രഘു

    >>>ഡങ്കിപനി പകരുന്നതിനെ കുറിച്ച് പറയുമ്പോള്‍ ഇത്രമാത്രം കാടുകയറണോ എന്ന ചോദ്യം സ്വാഭാവികം. ചിരട്ടയില്‍ കെട്ടിനില്‍ക്കുന്ന മലിനജലം കളഞ്ഞാല്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണിതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ആണെങ്കില്‍ നല്ലത്. <<<

    ഡെങ്ഗിപ്പനി പരത്തുന്ന കൊതുകുകള്‍ മലിനജലത്തിലല്ല, മറിച്ച് ശുദ്ധജലത്തിലാണു വളരുന്നത്. പക്ഷേ മാധ്യമങ്ങളും പൊതുജനങ്ങളും രാഷ്ട്രീയക്കാരും വലിയൊരു പരിധിവരെ ഭരണാധികാരികളും കരുതിയിരിക്കുന്നത് ഈ കൊതുകുകള്‍ മാലിന്യത്തിലും ചപ്പുചവറിലും വെള്ളക്കെട്ടിലും മറ്റുമാണു വളരുന്നതെന്നാണ്. അതാണവര്‍ പ്രചരിപ്പിക്കുന്നതും അതിനുവേണ്ടിയാണ് ജനങ്ങളുടെ പണം അനാവശ്യമായി ചെലവാക്കുന്നതും. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ചിരട്ടയിലെ വെള്ളം (മലിനജലമല്ല,മഴവെള്ളമാകുന്ന ശുദ്ധജലം) ഒഴുക്കിക്കളയുന്നതിനു വലിയ പ്രാധാന്യം നല്‍കുന്നത്… റബര്‍തോട്ടങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ഡെങ്ഗിപ്പനി കൂടുതല്‍ കാണുന്നതു ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാക്കാം…

    ലേഖനത്തിലെ അടിസ്ഥാനപ്രശ്നം- കേരള മോഡല്‍ -തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതുതന്നെ എന്നു സമ്മതിച്ചുകൊണ്ടുതന്നെയാണ് ഇതിവിടെ സ്പഷ്ടമാക്കുന്നത്.

Leave a Reply