കേരളസര്‍ക്കാര്‍ സംവരണത്തെ അട്ടിമറിക്കുന്നു

പട്ടികജാതിപട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംവരണം തുടരുമ്പോഴും മുന്നോക്ക വിഭാഗങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിലപാടുമായി വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ രംഗത്ത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായ സംവരണം സാമൂഹ്യനീതിക്കാണ്, സാമ്പത്തിക നീതിക്കല്ല എന്ന അടിസ്ഥാനതത്വത്തെ ബലികഴിക്കുന്നതാണ് ഈ നീക്കമെന്നു പറയാതിരിക്കാനാവില്ല. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം ആവശ്യപ്പെട്ടത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. പിന്നീട് ഇന്നോളം സിപിഎം നേതാക്കളും മുഖ്യമന്ത്രിമാരും […]

rrr

പട്ടികജാതിപട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംവരണം തുടരുമ്പോഴും മുന്നോക്ക വിഭാഗങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന നിലപാടുമായി വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ രംഗത്ത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നായ സംവരണം സാമൂഹ്യനീതിക്കാണ്, സാമ്പത്തിക നീതിക്കല്ല എന്ന അടിസ്ഥാനതത്വത്തെ ബലികഴിക്കുന്നതാണ് ഈ നീക്കമെന്നു പറയാതിരിക്കാനാവില്ല. ഇന്ത്യയിലാദ്യമായി സാമ്പത്തിക സംവരണം ആവശ്യപ്പെട്ടത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. പിന്നീട് ഇന്നോളം സിപിഎം നേതാക്കളും മുഖ്യമന്ത്രിമാരും പല രീതിയിലും ഈ ആവശ്യം ഉന്നയിക്കാറുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ തീരുമാനവും എന്നു കരുതാം.
എല്‍ഡിഎഫ് നേരത്തെ മുന്നോട്ടുവച്ച ആശയമാണിതെന്നും ഭരണഘടന ഭേദഗതി ആവശ്യമുള്ള കാര്യമാണിതെന്നുമാണ് മന്ത്രിസഭാ യോഗത്തിനു ശേഷം പിണറായി പറഞ്ഞത്. അതേസമയം ഭരണഘടന ഭേദഗതി ഇല്ലാതെ നടപ്പാക്കാന്‍ കഴിയുന്ന ചില മേഖലകളില്‍ ഇത് നടപ്പാക്കണമെന്നും ദേവസ്വം നിയമനങ്ങള്‍ അത്തരമൊന്നാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. ദേവസ്വം നിയമനങ്ങളില്‍ മറ്റ് മതവിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുള്ള സംവരണമില്ല.ആ സംവരണം ഒഴിവായിക്കിടക്കും.അതിനാല്‍ ദേവസ്വം ബോര്‍ഡില്‍ ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഭാഗം മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണമായി കൊടുക്കാമെന്നാണ് മന്ത്രിസഭാ തീരുമാനം. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാമെന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കടുത്ത എതിര്‍പ്പ് ഉയരാനിടയുണ്ട് എന്നതിനാലാവാം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടേയും ഈഴവരുടേയും മറ്റ് പിന്നോക്കവിഭാഗത്തിന്റേയും സംവരണത്തിന്റെ തോത് ഉയര്‍ത്താനും തീരുമാനിച്ചു. ഈഴവര്‍ക്ക് 14 ശതമാനമാണ് സംവരണം നിലവിലുള്ളത്. അത് 17 ശതമാനമായി വര്‍ധിപ്പിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള നിലവിലെ പത്ത് ശതമാനം സംവരണം 12 ശതമാനമാക്കും. മുന്നോക്ക വിഭാഗത്തിലേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണിതെന്നും പിണറായി വ്യക്തമാക്കി. പൊതുവെയുള്ള സര്‍ക്കാര്‍ നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവരാന്‍ ഭരണഘടന ഭേദഗതികൊണ്ടുവരാനുള്ള സമ്മര്‍ദ്ദം കേന്ദ്രത്തില്‍ സര്‍ക്കാരും എല്‍ഡിഎഫും തുടര്‍ന്നും ചെലുത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സമൂഹത്തിലെ പാവപെട്ടവരെ കൈപിടിച്ചുയര്‍ത്തി കൊണ്ടുവരാനുള്ള മാര്‍ഗമല്ല സംവരണം എന്നതാണ് സാമ്പത്തികമാത്രവാദികളായ കമ്യൂണിസ്റ്റുകാര്‍ക്ക് ഇനിയും മനസ്സിലാവാത്തത്. ഭരണഘടനാശില്‍പ്പിയായ അംബേദ്കര്‍ അതു വ്യക്തമാക്കിയിട്ടും ഇവര്‍ക്കിത് മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ അങ്ഹനെ അഭിനയിക്കുന്നു. സംവരണമെന്നത് ഇന്ത്യന്‍ സമൂഹത്തില്‍ 1800 ല്‍ പരം വര്‍ഷങ്ങളായി സാമുഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌ക്കാരികമായും അടിച്ചമര്‍ത്തപെട്ട ജനസമൂഹങ്ങളെ അവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട്, മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നല്‍കുന്ന പരിരക്ഷകളില്‍ ഒന്നുമാത്രമാണ്. അമേരിക്ക, കാനഡ, ബ്രിട്ടന്‍ പോലുള്ള രാഷ്ട്രങ്ങളില്‍ കറുത്തവരെ ഇത്തരത്തില്‍ മുന്നോട്ടുകൊണ്ടുവരാന്‍ Affirmative action/Positive discrimination എന്നീപേരുകളില്‍ നടപ്പാക്കുന്ന പദ്ധതിപോലെ, ഇന്ത്യന്‍ സാഹചര്യത്തില്‍ അവര്‍ണ്ണ/ദളിത്/മുസ്ലിം/ആദിവാസി/ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ സാമുഹ്യനീതി നടപ്പാക്കാനുള്ള പദ്ധതിയാണ് സംവരണം. കാലങ്ങളായി അടിമകളെപോലെയും ചൂഷണത്തിന് വിധേയരായും അവകാശങ്ങള്‍ നിഷേധിക്കപെട്ടും മൃഗതുല്യമായ ജീവിതംനയിക്കാന്‍ വിധിക്കപെട്ട ജനവിഭാഗങ്ങങ്ങളോട് ഒരു സുപ്രഭാതത്തില്‍ എല്ലാമനുഷ്യരും തുല്യരാണ് എന്നുപറഞ്ഞുകൊണ്ട് നൂറ്റാണ്ടുകളായി മുഴുവന്‍ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തില്‍ ചുരുക്കംവരുന്ന സവര്‍ണ്ണരോട് മത്സരിക്കാന്‍ പറഞ്ഞാല്‍, എന്നീട്ട് ഇതാണ് ‘തുല്യത’ എന്നുപറഞ്ഞാല്‍, നീതിബോധമുള്ള/ചരിത്രബോധമുള്ള ആര്‍ക്കും അതംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് നമ്മുടെ ഭരണഘടനശില്‍പികള്‍ സംവരണതത്വം നമ്മുടെ ഭരണഘടനയില്‍ ചേര്‍ത്തത്. അതേസമയം സംവരണം കാലാകാലത്തെക്കുള്ളതല്ല. എന്നു ജനസംഖ്യആനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങള്‍ രാഷ്ട്രീയ/സാമുഹ്യ/സാമ്പത്തിക/സാംസ്‌ക്കാരിക മണ്ഡലങ്ങളില്‍ മറ്റു ഉയര്‍ന്നവിഭാഗങ്ങളുമായി തുല്യതയില്‍ എത്തുന്നുവോ അന്ന് ആ വിഭാഗത്തിന്റെ സംവരണആനുകൂല്യങ്ങള്‍ എടുത്തുമാറ്റണമെന്ന് ഭരണഘടനശില്‍പികള്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. അതിപ്പോഴും എത്തിയിട്ടില്ല എ്ന്നുതന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോകത്തില്‍ എവിടെയും സാമ്പത്തികമായി പുറകിലുള്ളവരെ സംരക്ഷിക്കാന്‍ സംവരണനിയമങ്ങളില്ല. പാവപെട്ടവരുടെ ക്ഷേമം എന്നത് ആ രാഷ്ട്രത്തിന്റെ ഏറ്റവും മുഖ്യമായ കടമയാണ്. ഓരോ രാഷ്ട്രത്തിലെ പാവപെട്ടവരെ സംരക്ഷിക്കാന്‍ അതാതുരാഷ്ട്രങ്ങള്‍ അവരുടെ സാമ്പത്തികനയങ്ങള്‍ രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. അത്തരം സാമ്പത്തികനയങ്ങള്‍ക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് സാമുഹ്യനീതി നടപ്പാക്കുന്നതിനായി ഒരു ചെറിയ കൈത്താങ്ങായി സംവരണത്തെ ഉപയോഗിക്കുന്നു എന്നുമാത്രം. സമ്പന്നരില്‍നിന്നും കോര്‍പ്പറേറ്റ്കളില്‍ നിന്നും കൂടുതല്‍ നികുതിപിരിച്ചു ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കുകയാണ് സാമ്പത്തികസമത്വം നടപ്പാക്കാനുള്ള മാര്‍ഗ്ഗം. എന്നാല്‍ നമ്മുടെ ഭരണാധികാരികളെല്ലാം കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണല്ലോ. കമ്യൂണിസ്റ്റുകാര്‍ക്കാകട്ടെ അതിനുപുറമെവര്‍ഗ്ഗസമരസിദ്ധാന്തത്തിന്റെ ഭാരം കൂടിയാകുമ്പോള്‍ പൂര്‍ണ്ണമായി.
സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതോടെ സംവരണവിരുദ്ധര്‍ സജീമായി രംഗത്തിറങ്ങിയിട്ടുണ്ട്. ദശകങ്ങളായി ഒരേവാദമാണ് സംവരണവിരുദ്ധര്‍ ഉന്നയിക്കുന്നത്. യോഗ്യതയും വേണ്ടിവന്നാല്‍ സാമ്പത്തികപിന്നോക്കാവസ്തയുമാണ് സംവരണത്തിനു മാനദണ്ഡമാക്കേണ്ടത് എന്നതാണത്. സംവരണ വിരുദ്ധ നീക്കങ്ങള്‍ ശക്തമാകുമ്പോഴെല്ലാം ഈ വിഷയം എത്രയോ ചര്‍ച്ച ചെയ്തു കഴിഞ്ഞു. മണ്ഡല്‍ കമ്മീഷന്‍ ഈ ചര്‍ച്ചകളെ എത്രയോ സജീവമാക്കി. എന്നിരുന്നാലും ഇപ്പോഴും കാലഹരണപ്പെട്ട വാദങ്ങളുമായാണ് സംവരണ വിരുദ്ധര്‍ രംഗത്തുള്ളത്. സംവരണത്തിന്റെ പ്രാഥമികലക്ഷ്യം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമോ തൊഴിലും വിദ്യാഭ്യാസവും നല്‍കലോ അല്ല. മറിച്ച് സാമൂഹ്യനീതി നേടിയെടുക്കലാണെന്ന സത്യമാണ് ഇക്കുട്ടര്‍ അറിയാത്തത്, അറിഞ്ഞാലും ഇല്ലെന്നു നടിക്കുന്നത്. അതിനു ഇന്നോളം അധികാരം നിഷേധിക്കപ്പെട്ടവര്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ എത്തണം. അധികാരത്തിന്റെ ഏണിപ്പടികള്‍ അപ്രാപ്യമാക്കപ്പെട്ട ജനസംഖ്യയുടെ മൂന്നില്‍ രണ്ടോ അതിലും കൂടുതലോ വരുന്ന ജനവിഭാഗങ്ങള്‍ക്ക് നാമമാത്ര പ്രാതിനിധ്യമെങ്കിലും കൈവരുത്താനുള്ള ഭരണഘടനാപരമായ പരിഹാരമായിരുന്നു സംവരണം. ഇത്രയും കാലം സംവരണം നിലനിന്നിട്ടും സമൂഹത്തിന്റെ മുഖ്യധാരയിലെത്താനാകാത്ത വിഭാഗങ്ങള്‍ നിരവധിയാണ്. ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട സ്ഥാനങ്ങളില്‍ അവരെത്തിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്ന നിര്‍ണ്ണായക സ്ഥാനങ്ങള്‍ അവര്‍ക്കിപ്പോഴും അന്യമാണ്. പലപ്പോഴും സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അല്‍പ്പസ്വല്‍പ്പം ഉയര്‍ന്നുപോകുന്നവര്‍ തന്നെ എവിടേയും നേരിടുന്നത് അപമാനവും പീഡനങ്ങളും നീതിനിഷേധവും. ശ്രേണീകൃതമായ അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹം എന്ന നിലയ്ക്ക് നീതിയുടെ വിതരണം സ്വാഭാവികമല്ല എന്നത് മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. അത്തരം സാഹചര്യത്തില്‍ അത്തരം വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ പരിഗണന നല്‍കിയില്ലെങ്കില്‍ സാമൂഹിക സാമ്പത്തിക രാഷ്ട്രീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും അവര്‍ തൂത്തെറിയപ്പെടും. അതിനാല്‍തന്നെ സംവരണതത്വത്തില്‍ വെള്ളം ചേര്‍ക്കനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. ഇവിടെയാണെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുമെന്നാണ് സര്‍ക്കാര്‍പറയുന്നത്.
ഇനി പുതിയ നയം നടപ്പാക്കുന്ന ദേവസ്വം നിയമനങ്ങളുടെ കാര്യം തന്നെയെടുക്കുക. അവിടെ ഇപ്പോള്‍ തന്നെ മഹാഭൂരിപക്ഷവും സവര്‍ണ്ണവിഭാഗങ്ങളാണ് തൊഴില്‍ ചെയ്യുന്നതെന്ന് ആര്‍ക്കാണറിയാത്തത്. ക്ഷേത്രങ്ങളില്‍ മാത്രമല്ല, കോളേജുകളില്‍ പോലും അതാണവസ്ഥ. 2010-ലെ കണക്കെടുക്കുമ്പോള്‍ ‘തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു’ കീഴിലെ 4 കോളേജുകളില്‍ 182 അധ്യാപകരില്‍ 134 പേര്‍ നായര്‍ വിഭാഗക്കാര്‍. 74%. സംസ്ഥാനത്തെ മൊത്തം എയ്ഡഡ് മേഖലയില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹൈയര്‍ സെക്കണ്ടറി മൊത്തം പറയുകയാണെങ്കില്‍ രണ്ടു ലക്ഷം അദ്ധ്യാപകരാണുള്ളത്. ഇവരില്‍ SC/ST പ്രാധിനിത്യമെന്നുള്ളത് 586 പേര്‍ മാത്രമാണ്. സര്‍ക്കാര്‍ വേതനം നല്‍കുന്ന ഈ മേഖലയില്‍ 20,000 പോസ്റ്റുകള്‍ക്ക് അവര്‍ക്ക് അര്‍ഹതയുള്ളപ്പോഴാണ് ഈ അനീതി അരങ്ങേറുന്നത്. അതിവിപ്ലവകരം എന്ന് ഒരു കാലത്ത് വിശേഷിക്കപ്പെട്ട മുണ്ടശ്ശേരിയുടെവിദ്യാഭ്യാസബില്ലിന്റെ ഇന്നത്തെ അവസ്ഥയിതാണ്. ദളിത് ജനവിഭാഗങ്ങളുടെ അവകാശമാണ് അവിടെ പതിറ്റാണ്ടുകളായി ലംഘിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും കേരളത്തിന്റെ വിദ്യാഭ്യാസ മേഖയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരാരും ഈ അനീതിക്കെതിരെ ചെറുവിരലനക്കുന്നില്ല. അത്തരം മേഖലകളില്‍ സംവരണം ശക്തമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മാത്രമല്ല പൊതുമേഖല തകരുകയും സ്വകാര്യമേഖല ശക്തമാകുകയും ചെയ്യുമ്പോള്‍ അവിടെകൂടി സംവരണം ഏര്‍പ്പെടുത്താനാണ് ശബ്ദമുയര്‍ത്തേണ്ടത്. അതിനുപകരം സാമൂഹ്യനീതി എന്ന മഹത്തായ ആശയത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുകയാണ് ജനാധിപത്യവിശ്വാസികളുടെ രാഷ്ട്രീയ കടമ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply