കേന്ദ്ര ഉത്തരവിന് പിന്നിലെ രാഷ്ട്രീയവും കച്ചവടവും

അറവിനായി കന്നുകാലികളെ വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവു വന്നിരിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന് 1960ല്‍ കൊണ്ടുവന്ന നിയമത്തിനു കീഴിലാണ് പുതിയ ഉത്തരവു പുറത്തിറങ്ങിയിരിക്കുന്നത്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണു നിരോധനത്തിന്റെ പട്ടികയില്‍ വരുന്നത്. കന്നുകാലികളുടെ വില്‍പ്പനയ്ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കന്നുകാലികളെ വിപണനകേന്ദ്രങ്ങളില്‍നിന്നു വാങ്ങുമ്പോള്‍ കശാപ്പു ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കണം. കാര്‍ഷികാവശ്യത്തിനു മാത്രമായിരിക്കണം വില്‍പ്പന. സംസ്ഥാനാന്തര വില്‍പ്പനയും പാടില്ല. സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മാത്രമേ വില്‍പ്പനകേന്ദ്രങ്ങള്‍ സ്ഥാപിക്കാവൂ. […]

all

അറവിനായി കന്നുകാലികളെ വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവു വന്നിരിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിന് 1960ല്‍ കൊണ്ടുവന്ന നിയമത്തിനു കീഴിലാണ് പുതിയ ഉത്തരവു പുറത്തിറങ്ങിയിരിക്കുന്നത്. കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണു നിരോധനത്തിന്റെ പട്ടികയില്‍ വരുന്നത്.
കന്നുകാലികളുടെ വില്‍പ്പനയ്ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കന്നുകാലികളെ വിപണനകേന്ദ്രങ്ങളില്‍നിന്നു വാങ്ങുമ്പോള്‍ കശാപ്പു ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കണം. കാര്‍ഷികാവശ്യത്തിനു മാത്രമായിരിക്കണം വില്‍പ്പന. സംസ്ഥാനാന്തര വില്‍പ്പനയും പാടില്ല. സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ മാത്രമേ വില്‍പ്പനകേന്ദ്രങ്ങള്‍ സ്ഥാപിക്കാവൂ. കന്നുകാലികളെ ബലി നല്‍കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കന്നുകാലികളെ കശാപ്പു ചെയ്യാനായി വളര്‍ത്തുന്നതിനോ ബീഫ് കയറ്റുമതി ചെയ്യുന്നതിനോ വിലക്ക് ബാധിക്കുന്നില്ല. ഇക്കാര്യം ഇന്നലെ ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കുകയും ചെയ്തു. കാലിച്ചന്ത വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവെന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ ഉത്തരവു ഫലത്തില്‍ ഇറച്ചി കയറ്റുമതിക്കാരായ കോര്‍പറേറ്റുകള്‍ക്കാണു ഗുണം ചെയ്യുക. ഇനി ഇറച്ചിവിപണി കോര്‍പറേറ്റുകളുടേതായിരിക്കും. കന്നുകാലികളെ വളര്‍ത്തി കശാപ്പുചെയ്തു പായ്ക്ക് ചെയ്തു വിപണിയില്‍ എത്തുമ്പോള്‍ അവര്‍പറയുന്ന വിലകൊടുത്തു വാങ്ങേണ്ടിവരും.
ഇറച്ചിനിരോധനത്തിന്റെ പരീക്ഷണം യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച ശേഷമാണു ബി.ജെ.പി. രാജ്യവ്യാപകമായി ഇത്തരം നീക്കത്തിനു മുതിര്‍ന്നിരിക്കുന്നത്. യു.പി ബീഫില്ലാ സാമ്രാജ്യമായി മാറുകയാണെന്നു യോഗി ആദിത്യനാഥും ബി.ജെ.പിയും സംഘ്പരിവാറും വീമ്പടിച്ചിരുന്നു.
പുറംവിപണികളില്‍ ബീഫ് എത്തിക്കുന്ന കമ്പനികളില്‍ മിക്കതിന്റെയും അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതു യു.പിയിലാണ്. ഈ കമ്പനികളില്‍ സിംഹഭാഗവും മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതല്ല. ഇന്ത്യയിലെ മാംസ കയറ്റുമതിക്കാരില്‍ 90 ശതമാനവും സവര്‍ണഹിന്ദുക്കളാണെന്നു പറഞ്ഞത് ജസ്റ്റിസ് രജീന്ദ്ര സച്ചാറാണ്.
രാജ്യത്തെ ഏറ്റവും വലിയ മാംസക്കയറ്റുമതിക്കാരായ അല്‍ കബീര്‍ എക്‌സ്‌പോര്‍ട്ട്‌സിന്റേതടക്കം നിരവധി കശാപ്പുശാലകളാണു യു.പിയിലും മറ്റുമായി പ്രവര്‍ത്തിക്കുന്നത്.അല്‍കബീര്‍ എക്‌സ്‌പോര്‍ട്ട്‌സ് പ്രൈ.ലിമിറ്റഡ് രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കമ്പനിയാണ്. അറബി പേരു കണ്ടു തെറ്റിദ്ധരിക്കണ്ട, അല്‍ കബീറിന്റെ ഉടമ സതീഷ് സബര്‍വാള്‍ ആണ്. തെലങ്കാന സംസ്ഥാനത്ത് 400 ഏക്കറിലേറെ വ്യാപിച്ചു കിടക്കുന്ന അല്‍കബീറിന്റെ അറവുശാല ഇന്ത്യയിലെ ഏറ്റവും വലുതാണ്. 650 കോടിയുടെ ബിസിനസാണ് അല്‍ കബീര്‍ നടത്തുന്നത്.
അല്‍ അനാം അഗ്രോ ഫുഡ്‌സ് എന്ന സ്ഥാപനം ഉത്തര്‍പ്രദേശിലെ അലിഗഡിലാണു പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഉടമസ്ഥത ബി.ജെ.പി നേതാവ് സംഗീത് സോമടക്കമുള്ളവര്‍ക്കാണ്. മുസഫര്‍ നഗര്‍ കലാപത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ബീഫ് കഴിക്കുന്നവരെ കാലപുരിക്കയയ്ക്കുമെന്നു പ്രസംഗിക്കുകയും ചെയ്ത എം.എല്‍.എയാണു സംഗീത് സോം. അല്‍ അനാം മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും വലിയ ഹലാല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് എന്ന് അവകാശപ്പെടുന്ന അല്‍ ദുവാ ഫുഡ് പ്രോസസിങിലും സംഗീത് സോമിന് ഓഹരിയുണ്ട്.
ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അറവുശാലയുള്ള ബീഫ് കയറ്റുമതിക്കാരാണ് അല്‍ നൂര്‍ എക്‌സ്‌പോര്‍ട്ട്‌സ്. കമ്പനിയുടെ ഉമസ്ഥര്‍ സുനില്‍ സൂദും ഭാര്യ പ്രിയ സൂദും. ഒ.പി അറോറയുടെ ഉടമസ്ഥതയിലുള്ള എ.ഒ.വി എക്‌സ്‌പോര്‍ട്ട്‌സിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍. എ.ഒ.വി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കു ‘ഹലാല്‍’ മാംസം കയറ്റി അയക്കുന്നു. അല്‍ ഹബീബി, അല്‍ ഫായിസ് തുടങ്ങിയ ബ്രാന്‍ഡുകളും എ.ഒ.വിയുടേതു തന്നെ. കമല്‍ വര്‍മയുടെ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ഡേര്‍ഡ് ഫ്രോസണ്‍ ഫുഡ്‌സിന്റെ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നത് ഉന്നാവോയിലാണ്.
ഇന്ത്യയില്‍ നിന്ന് ബീഫ് കയറ്റുമതി ചെയ്യുന്ന ചില കമ്പനികള്‍ മാത്രമാണിത്. ബി.ജെ.പി ശക്തികേന്ദ്രങ്ങളായ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് ഇവയില്‍ സിംഹഭാഗവും പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബീഫ് കയറ്റുമതിയില്‍ ഒന്നാംസ്ഥാനമാണ് ഇന്ത്യക്ക്. 18.50 ലക്ഷം മെട്രിക് ടണ്‍ ആണ് പ്രതിവര്‍ഷം നമ്മുടെ രാജ്യത്തുനിന്നുള്ള മാട് മാംസ കയറ്റുമതി. ബ്രസീല്‍ മാത്രമാണ് ഈ മേഖലയില്‍ ഇന്ത്യയോട് മത്സരിക്കാനുള്ളത്.
29,000 കോടി രൂപയാണു ബീഫ് കയറ്റുമതിയിലൂടെ പ്രതിവര്‍ഷം ലഭിക്കുന്നത്. വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്‍ഡ്, സഊദി അറേബ്യ, ഈജിപ്ത്, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍നിന്നുള്ള ബീഫ് ഇറക്കുമതി ചെയ്യുന്നത്. കൂടുതലായി പോത്തിറച്ചിയാണ് ഇങ്ങനെ കയറ്റുമതി ചെയ്യുന്നത്. ഹലാല്‍ സ്റ്റിക്കറടിച്ച് വരുന്ന മാംസങ്ങള്‍ ബി.ജെ.പി നേതാക്കളുടെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നു ചുരുക്കം. അവര്‍ കയറ്റുമതിയിലൂടെ നേരിടുന്നതിനേക്കാള്‍ ആഭ്യന്തരവിപണിയില്‍നിന്നു നേടാന്‍ പോവുകയാണ്. .
ഗോമാംസാഹാരം ഹിന്ദു മുസ്‌ലിം പ്രശ്‌നമാക്കി അവതരിപ്പിക്കാനാണു ബി.ജെ.പി നീക്കം. മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികളും ദലിതരും ഹിന്ദുക്കളിലെ പിന്നോക്കവിഭാഗക്കാരും മാംസഭുക്കുകളാണ്.
പുരാതനകാലം മുതല്‍ക്കേ ഇന്ത്യയില്‍ മാംസാഹാരം നിലനിന്നിരുന്നതായി പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാണാം. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ബീഫ് കയറ്റുമതിയില്‍ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ഇന്ന് ഒന്നാം സ്ഥാനത്താണ്.
ഭക്ഷണശീലത്തില്‍ ജനാധിപത്യപരമായ അവകാശം ലംഘിക്കുന്നതാണ് ഗോമാംസനിരോധനം. പാവപ്പെട്ടവര്‍ക്കു കുറഞ്ഞ ചെലവില്‍ മികച്ച പോഷകാംശം ലഭിക്കാനുള്ള അവകാശവും ഇതിലൂടെ നിഷേധിക്കപ്പെടുന്നു. ഭക്ഷണത്തിന്റെ ലഭ്യതക്കുറവു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ഗോവധനിരോധത്തെത്തുടര്‍ന്നു നിരവധി ആളുകള്‍ തൊഴില്‍ പ്രതിസന്ധിയിലാകും.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ കേരള സര്‍ക്കാര്‍ മുന്നോട്ട് വന്നത് കേന്ദ്രനിലപാടിനോടുള്ള സമീപനം വ്യക്തമാക്കുന്നതാണ്. വിഷയത്തില്‍ അന്തിമ നിലപാട് സ്വീകരിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനാണുള്ളത്.

സുപ്രഭാതം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply