കുട്ടംകുളത്ത് ഇനിയുണ്ടാകുമോ ആ കറുത്ത വേലിയേറ്റം?

ഐ ഗോപിനാഥ് കേരളത്തിനിത് വേലിയിറക്കങ്ങളുടെ കാലമോ? സാമൂഹ്യ – നവോത്ഥാന മുന്നേറ്റങ്ങളുടെ കാലഘട്ടത്തിലെ കറുത്ത വേലിയേറ്റങ്ങളെല്ലാം ഇപ്പോഴത്തെ വെളുത്ത വേലിയിറക്കങ്ങള്‍ തിരിച്ചുകൊണ്ടുപോകുകയാണോ? അന്നാ വേലിയേറ്റങ്ങളുടെ ഭാഗമായിരുന്നവര്‍, അവരുടെ പിന്‍ഗാമികള്‍ ഇപ്പോള്‍ വേലിയിറക്കങ്ങളുടെ ഭാഗമാകുന്നോ? എങ്ങും വാചാലമാകുന്ന മൗനം കൈ ചൂണ്ടുന്നത് വേലിയിറക്കം സൃഷ്ടിക്കുന്ന ഭീഷണമായ ഭാവിയിലേക്കോ? രാജ്യത്ത് തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ ഏതാനും ദിവസം മുമ്പ് കേരളത്തിലെത്തി പറഞ്ഞപ്പോള്‍ പ്രബുദ്ധ മലയാളി ചിരിച്ചിരിക്കാം. അതൊക്കെ വടക്കെ ഇന്ത്യയില്‍, കേരളത്തില്‍ അത്തരം […]

xx

ഐ ഗോപിനാഥ്

കേരളത്തിനിത് വേലിയിറക്കങ്ങളുടെ കാലമോ? സാമൂഹ്യ – നവോത്ഥാന മുന്നേറ്റങ്ങളുടെ കാലഘട്ടത്തിലെ കറുത്ത വേലിയേറ്റങ്ങളെല്ലാം ഇപ്പോഴത്തെ വെളുത്ത വേലിയിറക്കങ്ങള്‍ തിരിച്ചുകൊണ്ടുപോകുകയാണോ? അന്നാ വേലിയേറ്റങ്ങളുടെ ഭാഗമായിരുന്നവര്‍, അവരുടെ പിന്‍ഗാമികള്‍ ഇപ്പോള്‍ വേലിയിറക്കങ്ങളുടെ ഭാഗമാകുന്നോ? എങ്ങും വാചാലമാകുന്ന മൗനം കൈ ചൂണ്ടുന്നത് വേലിയിറക്കം സൃഷ്ടിക്കുന്ന ഭീഷണമായ ഭാവിയിലേക്കോ?
രാജ്യത്ത് തൊട്ടുകൂടായ്മ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ ഏതാനും ദിവസം മുമ്പ് കേരളത്തിലെത്തി പറഞ്ഞപ്പോള്‍ പ്രബുദ്ധ മലയാളി ചിരിച്ചിരിക്കാം. അതൊക്കെ വടക്കെ ഇന്ത്യയില്‍, കേരളത്തില്‍ അത്തരം വിഷയമൊന്നുമില്ല, കേരളം പ്രബുദ്ധവും സാക്ഷരവുമാണ്, ഇവിടെ ജാതീയചിന്തയൊ വിവേചനമോ ഇല്ല – ഇതാണല്ലോ നമ്മുടെ അവകാശവാദം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് അപ്പോള്‍ തന്നെ കോഴിക്കോട് പേരാമ്പ്ര വെല്‍ഫെയര്‍ സ്‌കൂള്‍ നമുക്കു പറഞ്ഞു തന്നു. പറയവിഭാഗത്തില്‍ പെട്ട കുട്ടികള്‍ പഠിക്കുന്നു എന്ന ഒറ്റകാരണത്താല്‍ മറ്റെല്ലാവരും സ്‌കൂള്‍ ബഹിഷ്‌കരിക്കുന്ന അവസ്ഥ. ബഹിഷ്‌കരണക്കാരില്‍ എല്ലാ ജാതി മതസ്ഥരും കക്ഷിരാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
പേരാമ്പ്രയിലേത് ഒറ്റപ്പെട്ട സംഭവമാണെങ്കില്‍ ആശ്വസിക്കാമായിരുന്നു. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്. എങ്ങോട്ടാണ് കേരളീയ സമൂഹത്തിന്റെ പോക്കെന്നു തിരിച്ചറിയാന്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലേക്കൊന്നു വരൂ. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന പൊതുനിരത്തില്‍ കൂടി വഴി നടക്കാനുള്ള അവകാശത്തിനായി നടന്ന ഐതിഹാസികമായ പ്രക്ഷോഭം കഴിഞ്ഞ് 70 വര്‍ഷമായപ്പോളഴിതാ ആ വഴികള്‍ വീണ്ടും അടച്ചുകെട്ടാനുള്ള ധൈര്യം ചരിത്രത്തെ പുറകോട്ട് വലിക്കുന്നവര്‍ എങ്ങനെ നേടിയെന്നത് ഉത്തരം തേടേണ്ട സമസ്യയായി ഉയരുന്നു.
1946ലായിരുന്നു കുട്ടംകുളം സമരമെന്ന പേരില്‍ ഐതിഹാസികമായ പ്രക്ഷോഭം ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രപരിസരത്ത് അരങ്ങേറിയത്. ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുവഴികളിലൂടെ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു പ്രക്ഷോഭം. ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹവും ഗുരുവായൂര്‍ സത്യാഗ്രഹവുമൊക്കെ അതിനകം സംഭവിച്ചുകഴിഞ്ഞിരുന്നു.
പൊതുനിരത്തുകളിലൂടെ വഴിനടക്കാനുള്ള അവസരം നിഷേധിക്കപ്പെട്ട് തൊട്ടുകൂടാത്തവരും അടുത്തുവരാന്‍ പാടില്ലാത്തവരും കണ്‍വെട്ടത്ത് കാണാന്‍ പാടില്ലാത്തവരുമായി, മേല്‍ജാതിക്കാര്‍ വരുമ്പോള്‍ തോട്ടിലേക്കോ മുള്‍പടര്‍പ്പുകളിലേക്കോ മാറേണ്ടി വരുന്ന ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി സംഘടിതമായി നടന്ന ആദ്യത്തെ സമരം അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ബാലരാമപുരത്ത് ചാലിയത്തെരുവില്‍ നടന്നതാണ്. അയ്യങ്കാളിയും സഹപ്രവര്‍ത്തകരും പ്രവേശനം നിഷേധിക്കപ്പെട്ട ചാലിയത്തെരുവിന് പ്രവേശിക്കുകയും സവര്‍ണ്ണര്‍ എതിര്‍ക്കുകയും സംഘട്ടനം തന്നെ നടക്കുകയും ഉണ്ടായതിനുശേഷമാണ് അവിടം എല്ലാവര്‍ക്കും വഴി നടക്കാമെന്നുള്ള അവസ്ഥ ഉണ്ടായത്. ഈ സംഭവം 1907ലായിരുന്നു. അതിനുശേഷം നാല്‍പ്പതാം വര്‍ഷത്തിലായിരുന്നു കുട്ടംകുളം സമരം. അപ്പോഴേക്കും തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനവിളംബരം കഴിഞ്ഞ് ഒരു ദശകവും പിന്നിട്ടിരുന്നു. അപ്പോഴായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി, എസ് എന്‍ ഡി പി, പുലയമഹാസഭ, പ്രജാമണ്ഡലം എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കുട്ടംകുളം സമരം നടന്നത്. കോണ്‍ഗ്രസ്സ് നിരോധിക്കപ്പെട്ടിരുന്നതിനാല്‍ കോണ്‍ഗ്രസ്സുകാര്‍ സമരത്തില്‍ പങ്കെടുത്തത് പ്രജാമണ്ഡലത്തിന്റെ ബാനറിലായിരുന്നു.
അതിക്രൂരമായ നരനായാട്ടായിരുന്നു പ്രക്ഷോഭകര്‍ക്കെതിരെ ബ്രിട്ടീഷ ഭരണകൂടം നടത്തിയത്. പക്ഷെ അതുകൊണ്ടൊന്നും തടയാവുന്ന ഒന്നായിരുന്നില്ല പ്രക്ഷോഭവീര്യം. ചരിത്രത്തില്‍ ചോര കൊണ്ടെഴുതിയ കുട്ടംകുളം പ്രക്ഷോഭത്തിന്റെ വാര്‍ഷികം ജൂലായ് ആറിന് ആചരിക്കാനിരിക്കെയാണ്, പ്രക്ഷോഭം മൂലം തുറന്നു കൊടുത്ത ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡ് യാതൊരു കാരണവുമില്ലാതെ ദേവസ്വം ബ്ലോക്ക് ചെയ്തിരിക്കുന്നത്. നടക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ദശകങ്ങളായി ബൈക്കുകളും ഓട്ടോകളും ചെറിയ കാറുകളുമെല്ലാം പോയിരുന്ന പൊതുവഴിയാണ് യാതൊരു വിശദീകരണവുമില്ലാതെ അടച്ചിരിക്കുന്നത്. നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ഇതുമൂലം കിലോമീറ്ററുകള്‍ വളഞ്ഞു പോകേണ്ട ഗതികേടാണ്. ക്ഷേത്രത്തിനു തെക്കു – പടിഞ്ഞാറുഭാഗത്തെ പെരുവല്ലിപാടത്തെ ദളിത് കുടുംബങ്ങളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. അതേസമയം അമ്പലവാസികളും സവര്‍ണ്ണവിഭാഗങ്ങളും കൂടുതലായി പാര്‍ക്കുന്ന വടക്കു പടിഞ്ഞാറും ഭാഗത്തെ റോഡുകള്‍ വളച്ചു കെട്ടിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.
ഇരിങ്ങാലക്കുടയുടെ സാംസ്‌ക്കാരിക സാമ്യൂഹ്യ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് കുട്ടംകുളം എന്നത്. പേരു സൂചിപ്പിക്കുന്നപോലെ ഇതൊരു കുളം തന്നെയാണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തില്‍ കുലിപനി മഹര്‍ഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികര്‍മ്മങ്ങള്‍ നിര്‍വഹിച്ചു എന്നും പറയപ്പെടുന്നു. മഹര്‍ഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളില്‍ ഒന്നാണ് കുലിപനിതീര്‍ത്ഥങ്ങളില്‍ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീര്‍ത്ഥക്കുളത്തില്‍ ഉണ്ട് എന്നാണ്‍ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹര്‍ഷി വരമായി ആവശ്യപ്പെട്ടത്. മഹര്‍ഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാന്‍ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ, യമുന, സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി ‘കുലീപിനി’ എന്ന പേരില്‍ ഒരു തീര്‍ത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിര്‍മ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം. കേരളത്തില്‍ അപൂര്‍വ്വമായ ഭരതക്ഷേത്രങ്ങളില്‍ ഏറ്റവും പ്രമുഖമായ കൂടല്‍മാണിക്യക്ഷേത്രത്തിന്റെ കിഴക്കെ നടയിലെ വലിയ കുളമാണ് കുട്ടംുകുളം. ക്ഷേത്രത്തിന്റെ കിഴക്കേ വാര്യത്തുള്ള കുട്ടന്‍വാരിയര്‍ നിര്‍മ്മിച്ച കുളം എന്ന പേരിലാണ് കുട്ടംകുളം എന്ന പേരു വന്നത്. ഒരിക്കലും നിഴല്‍ വീഴാത്ത കുളം എന്ന പ്രത്യേകതയാണ് കുട്ടം കുളത്തിനുള്ളത്. ദീര്‍ഘചതുരാകൃതിയില്‍ നിര്‍മ്മിച്ച കുളത്തിന്റെ സവിശേഷത കേട്ടറിഞ്ഞ അന്നത്തെ കൊച്ചിരാജാവ് കുളം നിര്‍മ്മിച്ച ആളിന്റെ പേരു തന്നെ കുളത്തിനു നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സൂര്യന്റെ ചാക്രിക ചലനത്തിന് അനുസരിച്ച് രേഖാംശ അക്ഷാംശ രേഖകളെ കണക്കാക്കിയാണ് കുളത്തിന്റെ നിര്‍മ്മാണം എന്നതിനാലാണ് പകല്‍ സമയങ്ങളില്‍ ഇവിടെ നിഴല്‍ വീഴാത്തത്. ഗണിത ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമായിരുന്നു കുട്ടന്‍ വാര്യര്‍ക്കുണ്ടായിരുന്നത്.
കുട്ടംകുളത്തിന്റ കിഴക്കെ കുളക്കരയുടെ മതിലിനോട് ചേര്‍ന്ന് ഒരു ‘തീണ്ടല്‍പ്പലക’ ഉണ്ടായിരുന്നു. അതില്‍ ഒരു അറിയിപ്പുണ്ടായിരുന്നു. ചരിത്രരേഖകളില്‍ നമുക്കിത് ഇങ്ങനെ വായിക്കാം:
‘കൊച്ചി സംസ്ഥാനത്ത് ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് കോടതിയില്‍ നിന്ന് ക്രിമിനല്‍ നടപടി 125ാം വകുപ്പ് പ്രകാരം എല്ലാവരും അറിയുന്നതിനായി പരസ്യപ്പെടുത്തുന്നതെന്തെന്നാല്‍, കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള മതില്‍ക്ക് പുറമേക്കൂടിയും കുളത്തിന്റെ കിഴക്കും തെക്കും പടിഞ്ഞാറുമുള്ള വഴിയില്‍കൂടിയും ഹിന്ദുക്കളില്‍ തീണ്ടല്‍ ജാതിക്കാര്‍ സഞ്ചരിക്കുന്നതിനാല്‍ ക്ഷേത്രവും അതിനകത്തുള്ള തീര്‍ഥവും കുട്ടംകുളവും അശുദ്ധമാകുന്നതായും അതിനാല്‍ പലപ്പോഴും പുണ്യാഹത്തിനും മറ്റും ഇടവരുന്നതായും നമുക്ക് അറിവായിരിക്കുന്നതിനാല്‍ മേല്പറഞ്ഞ വഴികളില്‍കൂടി തീണ്ടല്‍ ജാതിക്കാര്‍ ഗതാഗതം ചെയ്തുപോകരുതെന്ന് നാം ഇതിനാല്‍ ഖണ്ഡിതമായി കല്പിച്ചിരിക്കുന്നു’.
1946 ജൂലായ് മാസത്തിലാണ് കുട്ടംകുളം സമരം നടക്കുന്നത്. ഇന്നത്തെ നഗരസഭാ ഓഫീസിനു മുമ്പിലുള്ള പ്രശസ്തമായ അയ്യങ്കാവു മൈതാനത്തുനിന്നുമാണ് കുട്ടംകുളം സമരത്തിനു തുടക്കമാകുന്നത് .എസ്്.എന്‍.ഡി.പി യോഗത്തിന്റേയും പ്രജാമണ്ഡലത്തിന്റേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പുലയമഹാസഭയുടേയും പ്രവര്‍ത്തകര്‍ ജൂലായ് ആറിന് അയ്യന്‍ങ്കാവില്‍ യോഗം കൂടി കൂടല്‍മാണിക്യത്തിന്റെ കിഴക്കേ നടവഴിയിലേക്ക് ജാഥ നടത്തുവാന്‍ തീരുമാനിച്ചു. തിരുവാതിര ഞാറ്റുവേലക്കിടയിലെ തെളിഞ്ഞ പകലായിരുന്നു അത്. പ്രജാമണ്ഡലം പ്രതിനിധി പുതൂര്‍ അച്യുതമേനോനായിരുന്നു അധ്യക്ഷന്‍. പ്രാസംഗകരായി കമ്യൂണിസ്റ്റ് നേതാവും എസ് എന്‍ ഡി പി സംഘാടകനുമായിരുന്ന പി ഗംഗാധരനും പിന്നീട് ഇ എം എസ് മന്ത്രിസഭയില്‍ അംഗമായ കമ്യൂണിസ്റ്റും പുലയമഹാസഭാ നേതാവുമായിരുന്ന പി കെ ചാത്തന്‍മാസ്റ്ററും. കുട്ടംകുളത്തിന് സമീപം സാരിധരിച്ച് പ്രകടനം നടത്തിയ പുലയ യുവതികളെ സവര്‍ണര്‍ മുറുക്കിത്തുപ്പിയതായിരുന്നു പെട്ടന്നുള്ള പ്രകോപനം. പച്ചയും മഞ്ഞയും ചുവപ്പുമായ കൊടികള്‍. എസ്.എന്‍.ഡി.പി ക്കാര്‍, പുലയമഹാസഭക്കാര്‍ ഇവരെല്ലാം ശാഖകളായി യോഗത്തിന് എത്തിയിരുന്നു. ബീഡിത്തൊഴിലാളി യൂണിയന്‍ ബെല്‍ മെറ്റല്‍ തൊഴിലാളി യൂണിയന്‍, മുന്‍സിപ്പല്‍ തൊഴിലാളി യൂണിയന്‍, കര്‍ഷകസംഘം, വിദ്യാര്‍ത്ഥി ഫെഡറേഷന്‍ എല്ലാവര്‍ക്കും കൊടികള്‍ എല്ലാവരുടേയും വളണ്ടിയര്‍മാര്‍.. തൊഴിലാളി സഹോദരസംഘത്തിന്റെ കലാവിഭാഗക്കാര്‍ ‘സ്വതന്ത്ര ഭാരത നൂതന ചരിതം, സ്വന്തം ചോരയില്‍ എഴുതുന്ന വരേ, എന്ന ഗാനം പാടി. ദേശീയ പതാകയും പാറിയിരുന്നു. പി. ഗംഗാധരന്‍ യോഗസ്ഥലത്തെത്തിയപ്പോള്‍ ദിഗന്തങ്ങള്‍ മുഴങ്ങുമാറുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. അദ്ദേഹം പ്രസംഗിച്ചില്ല. രണ്ട് വാക്ക് പറഞ്ഞു. ‘ കുട്ടംകുളം അതിര്‍ത്തിയില്‍ അയിത്തകല്‍പ്പന റദ്ദാക്കിയതാണെന്നാണ് നേതാക്കന്മാര്‍ പറയുന്നത്. അത് പഴയ 1086ലെ വിളംബരം പ്രകാരമാണത്രെ. ഇന്നതിന് നിയമ പ്രാബല്യമില്ല എന്തായാലും അതിലൂടെ വഴിനടക്കുന്നതിന് ആരെങ്കിലും തടയുമോ എന്ന് നമുക്കവിടെ ചെന്ന് ഒന്ന് നോക്കിയിട്ടുവരാം. ഇവിടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടിയും ഉത്തരവാദ ഭരണത്തിനു വേണ്ടിയും നമ്മളെല്ലാം ഒന്നിച്ച് സമരം ചെയ്യുന്നവരാണ്. നമുക്കതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാനും പാടില്ല. കൊച്ചി രാജ്യത്തിനി അയിത്തം വെച്ചു പുലര്‍ത്താന്‍ ഒരു ശക്തിക്കും സാദ്ധ്യമല്ല.’ കുട്ടംകുളം റോഡില്‍ നിരോധനമുണ്ടോ എന്നറിയാന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം പ്രകടനമായി കുട്ടംകുളത്തേക്ക് നീങ്ങുകയാണെന്ന് പി ഗംഗാധരന്‍ പ്രഖ്യാപിച്ചു. നിയമലംഘനത്തെ അനുകൂലിക്കുന്നില്ലെന്ന് പറഞ്ഞ് പുതൂര്‍ അച്യുതമേനോനും ചില പ്രജാമണ്ഡലം പ്രവര്‍ത്തകരും പിന്മാറി. കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന കെ വി ഉണ്ണിയുടെയും പി ഗംഗാധരന്റെയും നേതൃത്വത്തില്‍ ആയിരങ്ങള്‍ പ്രകടനമായി നീങ്ങി. കുട്ടംകുളത്തിനു കിഴക്കു ഭാഗത്ത വച്ച് ജാഥ പോലീസ് തടഞ്ഞു. ചുവന്ന തൊപ്പിക്കാരായ പോലീസുകാര്‍ അവിടെ തോളോടുതോളുരുമ്മി നിന്നു. അയിത്തപ്പിശാചിന്റെ ഒരു കോട്ട കെട്ടിയിരുന്നു കയ്യില്‍ ചൂരലും തോളില്‍ ലാത്തിയുമായി മജിസ്‌ട്രേറ്റും ഡി വൈ എസ് പിയും സിവില്‍ ഗാര്‍ഡുകളും തയ്യാറായി നിന്നിരുന്നു. ഗംഗാധരന്‍ ഒറ്റക്കാണ് ആദ്യം ചെന്നത്. തനിക്ക് പൊതു വഴിയിലൂടെ നടക്കാന്‍ സ്വാതന്ത്ര്യമുണ്ടോ എന്നറിയണമെന്ന് ഗംഗാധരന്‍ ഉദ്യോഗസ്ഥന്മാരോട് ആവശ്യപ്പെട്ടു. മറുപടിയായി ഒരു പോലീസുദ്യോഗസ്ഥന്‍ സഖാവിനെ പിറകോട്ടു തള്ളുകായയിരുന്നു.. പോലീസ് വലയം ഭേദിച്ച് മുമ്പോട്ട് നീങ്ങാന്‍ ജാഥ നടത്തിയവര്‍ ശ്രമിച്ചു. സി ഐ സൈമണ്‍ മാഞ്ഞൂരാന്റെയും ഇന്‍സ്‌പെക്ടര്‍ ശങ്കുണ്ണിയുടെയും നേതൃത്വത്തില്‍ എംഎസ്പിക്കാരുള്‍പ്പെടെ പൊലീസ് സന്നാഹം പ്രകടനക്കാരെ തടഞ്ഞു. നിരോധന ഉത്തരവ് കാണിക്കണമെന്ന് സമരക്കാരും ആവശ്യപ്പെട്ടു. തര്‍ക്കത്തിനിടെ പോലീസ് സമരക്കാരെ വളഞ്ഞിട്ട് തല്ലി. പലരും അടിയേറ്റ് വീണു. വഴിനീളെ ചോരയൊഴുകി. മര്‍ദ്ദനമേറ്റ് സഹികെട്ട കെ വി ഉണ്ണി പൊലീസിനെ തിരിച്ചടിച്ചു. അതോടെ മര്‍ദ്ദനത്തിന്റെ ശക്തികൂടി. വളണ്ടിയര്‍മാര്‍ ചിതറിയോടുന്നതിനിടെ ഉണ്ണിയും പി ഗംഗാധരനും താഴെ വീണു. ഇരുവരേയും കുളത്തിനടുത്ത് ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയാണ് പൊലീസ് കലിയൊടുക്കിയത്. പലരും മര്‍ദ്ദനമേറ്റ് ചിതറിയോടി.കുറച്ച് പേരെ പോലീസ് പിടികൂടി ഇരിങ്ങാലക്കുട ജയിലില്‍ എത്തിച്ചു.അവിടേയും ഇവര്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി. കെ വി ഉണ്ണിയെ ലോക്കപ്പിലിട്ട് കൊല്ലാനായിരുന്നു പോലീസ് നീക്കം. എന്നാല്‍ ഉയര്‍ന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അതറിഞ്ഞ് ലോക്കപ്പിന്റെ താക്കോല്‍ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. അങ്ങനെയാണ് സമരത്തിലെ ഇന്നും ജീവനോടെയുള്ള ഏകപോരാളി രക്ഷപ്പെട്ടത്. അടുത്ത ദിവസം സമരനേതാക്കളായിരുന്ന എം കെ തയ്യിലിനേയും പി കെ ചാത്തന്‍ മാസ്റ്ററേയും അറസ്റ്റ് ചെയ്തു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെ വി കെ വാര്യരുടെയും സുബ്രഹ്മണ്യ അയ്യരുടെയും നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനുനേരെയും ലാത്തിച്ചാര്‍ജുണ്ടായി. ഇരുവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. കെവികെ വാര്യരെ രാജ്യദ്രോഹകുറ്റം ചുമത്തി നാലുമാസം ജയിലിലിട്ടു.
ജൂലായ് ആറിന്റെ സംഭവവികാസത്തെ തുടര്‍ന്ന് കൊച്ചിരാജ്യം തിളച്ചുമറിഞ്ഞു. കേരളമാകെ ഇളകി. മലബാറില്‍ നിന്ന് ഛലോ ഇരിങ്ങാലക്കുട എന്നു വിളിച്ച് ജാഥ പുറപ്പെട്ടു. രാജ്യമാകെ കുട്ടംകുളം റോഡ് സമരത്തിന് വളണ്ടിയര്‍മാര്‍ സംഘടിക്കപ്പെട്ടു. പോലീസ് നരനായാട്ട് തുടര്‍ന്നു. ജയിലറകള്‍ പൊതു പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞു. ജനങ്ങളുടെ മുന്നേറ്റം പ്രജാമണ്ഡലം നേതൃത്വത്തെ ചലിപ്പിച്ചു. ഉടനടി ക്ഷേത്രപ്രവേശനവും ഉത്തരവാദ ഭരണവും അനുവദിക്കാത്ത പക്ഷം സമര നേതൃത്വം പ്രജാമണ്ഡലം ഏറ്റെടുക്കുന്നതാണെന്ന് മഹാരാജാവിന് താക്കീത് നല്‍കപ്പെട്ടു. അയ്യന്‍കാവ് പ്രതിഷേധ മഹാസമ്മേളനത്തില്‍ സഹോദരന്‍ അയ്യപ്പനാണ് കര്‍ക്കിടകം 13ന്റെ സമര പ്രഖ്യാപനം നടത്തിയത്. കൊച്ചിരാജ്യത്ത് ചരിത്ര പ്രസിദ്ധമായ രാഷ്ട്രീയ ഹര്‍ത്താല്‍ ആചരിക്കപ്പെട്ടു.
അധികം വൈകാതെതന്നെ ക്ഷേത്ര പ്രവേശന തീയ്യതി നിശ്ചയിക്കാമെന്ന് രാജാവ് പ്രഖ്യാപിച്ചു. ചിങ്ങമാസത്തില്‍ പ്രജാമണ്ഡലം നേതാവ് പനമ്പിളളി ഗോവിന്ദമേനോന്റെ നേതൃത്വത്തില്‍ മന്ത്രിസഭ കൊച്ചി രാജ്യത്ത് രാജാവിന്റെ കീഴില്‍ സ്ഥാനമേറ്റു. കേരളത്തിലെ ഏറ്റവും വലിയ ഒരു രാഷ്ട്രീയ സമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു. ക്ഷേത്രപ്രവേശനത്തോടെ സഞ്ചാര സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടു.
ജാതിവ്യവസ്ഥയുടെ നിയമങ്ങള്‍ക്കും ജാതിമേധാവിത്വത്തിന്റെ കാര്‍ക്കശ്യത്തിനും എതിരെ അപമാനിക്കപ്പെടുന്നവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് കുട്ടംകുളം സമരത്തില്‍ കാണുന്നത്. പൊതുവായൊരു ലക്ഷ്യത്തിനുവേണ്ടി കക്ഷി സംഘടന വ്യത്യാസം പെരുപ്പിക്കാതെ എല്ലാവരും ഒന്നിച്ചുനിന്നതാണ് കട്ടംകുളം സമരത്തിന്റെ പ്രത്യേകത. മാത്രമല്ല ആരാണോ വഴിനടക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടവര്‍ അവരുടെ സജീവ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. സത്യത്തില്‍ അവര്‍ക്കായിരുന്നു സമരനേതൃത്വം. സവര്‍ണ്ണവിഭാഗങ്ങളിലെ വലിയൊരുവിഭാഗം സമരത്തില്‍ സജീവമായി പങ്കെടുത്തു.
1946ല്‍ ആദ്യം തന്നെ സമസ്ത കൊച്ചി പുലയമഹാസഭയുടെ വാര്‍ഷികം ഇരിങ്ങാലക്കുട സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പി.കെ. കുമാരന്റെയും ചാത്തന്‍ മാഷുടെയും മുന്‍കൈയ്യില്‍ നടന്നപ്പോള്‍ ആ സമ്മേളനം അംഗീകരിച്ച മുഖ്യ പ്രമേയങ്ങളിലൊന്ന് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടംകുളത്തെ നിരോധനം ലംഘിക്കും എന്നായിരുന്നു. സഹോദരനയ്യപ്പനാണ് ഈ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ചത്. അന്നു തന്നെ പുലയ യുവാക്കളുടെ സൈക്കിള്‍ റാലി നടന്നിരുന്നു. ഇതിനാവശ്യമായ സൈക്കിളുകള്‍ എറണാകുളത്തുനിന്നും തീവണ്ടിയിലെ 3 ബോഗികളിലായാണ് കൊണ്ടുവന്നത്. അവരാണ് ആദ്യമായി നിരോധനം ലംഘിച്ച് ക്ഷേത്രനടയില്‍ മുദ്രാവാക്യം വിലിച്ചത്. എന്‍.പി. വേലായുധനായിരുന്നു സൈക്കിള്‍ ജാഥയുടെ ക്യാപ്റ്റന്‍. ഈ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ആയിരം പുലയവനിതകള്‍ ശുഭ്രവസ്ത്രധാരികളായി ഇരിങ്ങാലക്കുട നഗരത്തില്‍ വാളണ്ടിയര്‍ മാര്‍ച്ച് നടത്തിയതും അധസ്ഥിതരില്‍ ആവേശം വിതറിയിരുന്നു.
കെ വി കാളി (പിന്നീട് ചാത്തന്‍മാസ്റ്റര്‍ വിവാഹം കഴിച്ചു) കെ കെ അയ്യപ്പന്റെ ഭാര്യ കാളി, കെ കെ ചക്കി, പി സി കറുമ്പ എന്നിവരടങ്ങിയ സമ്മേളന പ്രചരണ സംഘത്തിന്റെ നേര്‍ക്ക് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുവെച്ച് സവര്‍ണ്ണര്‍ മുറുക്കിത്തുപ്പി. പുലയസ്ത്രീകള്‍ സാരി ധരിച്ചതാണ് സവര്‍ണ്ണരെ പ്രകോപിപ്പിച്ചത്. പുലയ യുവാക്കളുടെ സൈക്കിള്‍റാലിക്ക് നേരെയും കൈയേറ്റം ഉണ്ടായി. നാടെങ്ങും പ്രതിഷേധം ഇരമ്പി. പി കെ കുമാരന്റെ നേതൃത്വത്തില്‍ ജനം കുട്ടംകുളം റോഡിലേക്ക് മാര്‍ച്ച് ചെയ്തു. ജാഥാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു. കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തെ റോഡുകളില്‍ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന 1086ലെ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെ കല്പനയ്ക്ക് നിയമസാധുതയില്ലെന്നും ഇപ്രകാരമൊരു ശാശ്വത നിരോധനം നല്കുവാന്‍ ഗവര്‍മെന്റിന് അധികാരമില്ലെന്നും പ്രജാമണ്ഡലം പാര്‍ട്ടി ലീഡര്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ ദിവാനെ സന്ദര്‍ശിച്ച് ധരിപ്പിച്ചു. ക്ഷേത്രപ്രവേശന പ്രക്ഷോഭം ശക്തമാക്കണമെന്ന് എസ് എന്‍ ഡി പിയും തീരുമാനമെടുത്തു. തുടര്‍ന്നായിരുന്നു ജൂലായ് ആറിന്റെ സംഭവങ്ങള്‍ അരങ്ങേറിയത്.
അതിനിടയില്‍ ഇരിങ്ങാലക്കുടയിലെത്തിയ ഗാന്ധിജിക്കെതിരേയും പ്രതിഷേധമുണ്ടായി. ഗാന്ധിയുടെ ഹരിജനോദ്ധാരണമുദ്രാവാക്യം തന്നെ കാരണം. പട്ടികജാതിക്കാര്‍ക്കായി നടത്തിയിരുന്ന നിശാപാഠശാലയിലേക്കായിരുന്നു ഗാന്ധി എത്തിയത്. ചെളിയംപാടത്ത് ഷെഡ് വെച്ചുകെട്ടി ഗാന്ധിയെ സ്വീകരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സ്വീകരണത്തിനു രണ്ടുദിനം മുമ്പ് ഷെഡ് കത്തിച്ചു. അതുകൊണ്ടൊന്നും കറുത്തവര്‍ പിന്തിരിയാന്‍ തയ്യാറായിരുന്നില്ല. വീണ്ടും ഷെഡ് നിര്‍മ്മിക്കുകയും സ്വീകരണപരിപാടി നടക്കുകയും ചെയ്തു.
വഴി നടക്കാനുള്ള അവകാശം ലഭിച്ചെങ്കിലും അമ്പലക്കുളത്തില്‍ കുളിക്കാനും അമ്പലത്തില്‍ കയറാനും അധസ്ഥിതര്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടിവന്നു. അതിനും വേണ്ടിവന്നു പ്രക്ഷോഭം. വിലക്കുലംഘിച്ച് 11 ദളിതര്‍ കുട്ടംകുളത്തിലിറങ്ങി കുളിച്ചതും ചരിത്രസംഭവം.
ഗുരുവായൂര്‍ സത്യാഗ്രഹം പോലേയോ വൈക്കം സത്യാഗ്രഹം പോലേയോ കുട്ടംകുളം സമരത്തിന് കേരളചരിത്രത്തില്‍ സ്ഥാനം ലഭിച്ചില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ്സ് സജീവമായി ഇല്ലാതിരുന്നതാണ് അതിനു പ്രധാന കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. കമ്യൂണിസ്റ്റുകാര്‍ക്കാകട്ടെ നവോതാഥാനസമരങ്ങള്‍ മുഖ്യ അജണ്ടയായിരുന്നില്ല. വര്‍ഗ്ഗസമരത്തെ പുഷ്ടിപ്പെടുത്താനായിരുന്നു അവര്‍ക്ക് നവോത്ഥാന സമരങ്ങള്‍. അതിനാല്‍തന്നെ പിന്നീട് ഈ സമരചരിത്രം അര്‍ഹിക്കുന്ന വിധത്തില്‍ രേഖപ്പെടുത്തപ്പെട്ടില്ല. കമ്യൂണിസ്റ്റിനൊപ്പം ഗാന്ധിയനുമായിരുന്ന കെവികെ വാര്യരുടെ ഇരിങ്ങാലക്കുടയെ കുറിച്ചുള്ള പുസ്തകത്തിലാണ് കാര്യമായ പരാമാര്‍ശമുള്ളത്. ഇടക്കാലത്ത് സമരത്തില്‍ പങ്കെടുത്തവര്‍ക്ക് താമ്രപത്രം നല്‍കണമെന്ന നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ വേണ്ടത്ര രേഖകള്‍ ലഭിക്കാത്തതിനാല്‍ അതു നടന്നില്ല. ഗോമതി പത്രമായിരുന്നു സമരത്തെ കുറിച്ച് കാര്യമായി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാലതിന്റെ കോപ്പികളും ലഭിച്ചില്ല.
കുട്ടംകുളം സമരത്തില്‍ പങ്കെടുത്തവരില്‍ അവേേശഷിക്കുന്നത് ഒരാള്‍ മാത്രം. 90 കടന്ന കല്ലുങ്ങല്‍ വേലാണ്ടി ഉണ്ണി എന്ന കെ വി ഉണ്ണി. നാട്ടുകാരുടെ ‘ഉണ്ണിയേട്ടന്‍’. ഇന്നലെകളുടെ പോരാട്ടവീര്യം ഇപ്പോഴും ആ കണ്ണുകൡ കാണാം. സമരത്തെ തുടര്‍ന്ന് ഒളിവില്‍പോയ ഉണ്ണി മൂന്നു വര്‍ഷത്തിനൊടുവില്‍ പോലീസ് പിടിയിലായി. മര്‍ദ്ദനത്തിന് പേരുകേട്ട കേന്ദ്രമായിരുന്നു അന്ന് ഇരിങ്ങാലക്കുട സബ്ബ് ജയില്‍. കമ്മ്യൂണിസ്റ്റുകാരെ തല്ലാന്‍വേണ്ടിമാത്രം പ്രത്യേകം പോലീസ് സംഘം ജയിലില്‍ സംഘടിപ്പിച്ചിരുന്നു. തല്ലുകൊടുക്കേണ്ടവരെ അവിടേക്ക് എത്തിക്കുകയായിരുന്നു. അങ്ങനെ എത്തിപ്പെട്ടവരായിരുന്നു വി വി രാഘവനും ഇ ഗോപാലകൃഷ്ണമേനോനും കെ കെ വാര്യരും സി ജനാര്‍ദ്ദനനും. ജോര്‍ജ്ജ് ചടയംമുറിയും ആര്‍ വി രാമന്‍കുട്ടിവാര്യരുമൊക്കെ.
അവര്‍ണ്ണരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന പാലിയം സമരത്തിലും കെ വി ഉണ്ണി പങ്കെടുത്തിരുന്നു. നിരോധനം നീക്കി പാര്‍ട്ടി നിയമവിധേയമായതോടെ പുറത്തുവന്ന ഉണ്ണി പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം നിരവധി തൊഴിലാളി സംഘടനകള്‍ കെട്ടിപ്പെടുത്തു. മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഓട്ടുപാത്ര നിര്‍മ്മാണ തൊഴിലാളി യൂണിയന്‍, ചെത്തു തൊഴിലാളി യൂണിയന്‍, പീടിക തൊഴിലാളി യൂണിയന്‍ എന്നിങ്ങനെ. 1956 മുതല്‍ 6 വര്‍ഷം ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചു.
മനസ്സിനനുസരിച്ച് ശരീരം ചലിക്കുന്നി്‌ലലെങ്കിലും ഉണ്ണിയുടെ ആവേശത്തിന് ഇന്നും ഒരു കുറവുമില്ല. താനടക്കമുള്ള ചോര ചീന്തി നേടിയെടുത്ത സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായറിഞ്ഞ ഇദ്ദേഹം യുവതലമുറയോട് പറയുന്നത് ഒരിക്കല്‍ കൂടി രംഗത്തിറങ്ങാന്‍, കറുത്ത കടലായി. അങ്ങനെ ചരിത്രത്തോട് നീതി പുലര്‍ത്താന്‍….
അതെ, ഉണ്ണിയുടെ ഈ അഭ്യര്‍ത്ഥ ഏറ്റെടുക്കാന്‍ പുതുകാലത്തിന് കഴിയുമോ? ഒരിക്കല്‍ കൂടി ഒരു കറുത്ത വേലിയേറ്റം ഇരിങ്ങാലക്കുടയിലെ വീഥികളെ പ്രകമ്പനം കൊള്ളിക്കുമോ? കഴിയുമെന്ന പ്രഖ്യാപനത്തോടെ ഒരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. പൊതുവഴി തുറക്കാനാവശ്യപ്പെട്ട് അവര്‍ ഒപ്പുശേഖരണവും ആരംഭിച്ചു. ഇരിങ്ങാലക്കുട കൂട്ടായ്മയും സ്വതന്ത്ര പുലയ മഹാസഭയുമാണ് രണ്ടാംകുട്ടംകുളം സമരത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്. വിഷയം ഫേസ് ബുക്കില്‍ സജീവ ചര്‍ച്ചാവിഷയമായിട്ടുണ്ട്. പഴയ സമരത്തില്‍ പങ്കെടുത്ത മാണിക്യന്റെ മകനും മുന്‍കമ്യൂണിസ്റ്റും നക്‌സലൈറ്റും നഗരസഭാ കൗണ്‍സിലറുമായിരുന്ന കാര്‍ത്തികേയന്‍ അവര്‍ക്കു നേതൃത്വം നല്‍കുന്നു. കൂടാതെ ചാത്തന്‍മാഷുടെ മകന്‍ പി സി മോഹനന്‍, ജയാനന്ദന്‍, ആദിത്യന്‍, സന്തോഷ്, അഡ്വ സി കെ ദാസന്‍, പി എന്‍ സുരന്‍, അഡ്വ പി കെ നാരായണന്‍ തുടങ്ങിയവരൊക്കെ സജീവമായി രംഗത്തുണ്ട്. കുട്ടംകുളം ദിനാചരണത്തിന്റെ ഭാഗമായി രണ്ടാം സമരപ്രഖ്യാപനം നടത്താനാണ് ഇവരാലോചിക്കുന്നത്. തെക്കെനട റസിഡന്റ്‌സ് അസോസിയേഷനും സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. അവര്‍ നഗരസഭക്കും എംഎല്‍എ തോമസ് ഉണ്ണിയാടനും ദേവസ്വത്തിനും നിവേദനം നല്‍കി കഴിഞ്ഞു. എന്നാല്‍ അനുകൂലമായി മറുപടി ആരില്‍ നിന്നു ഉണ്ടായിട്ടില്ല.
എത്രയോ കാലമായി ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിനു പിറകില്‍ താമസിക്കുന്നവര്‍ ഉപയോഗിച്ചുവരുന്ന വഴിയാണ് വാഹനങ്ങള്‍ക്കുമുന്നില്‍ അടച്ചിരിക്കുന്നത്. ആ വഴി. അന്ന് നടവഴിയും സൈക്കിള്‍ പാതയുമായിരുന്നു. കാലം മാറി. അതനുസരിച്ച് മുനിസിപ്പാലിറ്റി വഴി നന്നാക്കി ടാറിടുകയും ചെയ്തു. മുന്‍സിപ്പാലിറ്റിയാണ് വഴി നന്നാക്കിയതെന്ന ബോര്‍ഡുകള്‍ ഇപ്പോഴും കാണാം. ഇരുമുന്നണികളേയും തോല്‍പ്പിച്ച് 1980കളില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിജയിച്ച കാര്‍ത്തികേയന്റെ നേതൃത്വത്തിലായിരുന്നു ജനകീയപങ്കാളിത്ത്‌തോടെ ഈ വഴിയുടെ പല ഭാഗങ്ങളും നിര്‍മ്മിച്ചത്. വഴിക്കായി സ്ഥലം നല്‍കാന്‍ തയ്യാറാകത്തവരെ ഒറ്റപ്പെടുത്തി ബലമായിതന്നെയാണ് റോദുകളില്‍ പലതും നിര്‍മ്മിച്ചത്. ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളും സജീവമായി രംഗത്തിറങ്ങി. അതൊന്നും തടയാത്ത ദേവസ്വമാണ് ഇപ്പോള്‍ വഴിയടച്ച് രംഗത്തുവന്നിരിക്കുന്നത്. ക്ഷേത്രനടക്കുമുന്നിലാകട്ടെ ചങ്ങലകെട്ടിയാണ് ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്.
സത്യത്തില്‍ ഈ ചങ്ങലതന്നെ മലയാളി ഇന്നെത്തിചേര്‍ന്നിരിക്കുന്ന അവസ്ഥയുടെ യഥാര്‍ത്ഥ പ്രതിഫലനം. പോയകാലത്തെ കുറിച്ച് ആവേശത്തോടെ പ്രസംഗിച്ച്, അതിലൂറ്റം കൊണ്ട് കഴിയുന്ന ഒരു ജനതയാണല്ലോ നാം. എന്നാല്‍ അതില്‍ നിന്ന് ഒരടി പോലും മുന്നോട്ടു പോകാന്‍ നാം തയ്യാറല്ല. കേരളീയ നവോത്ഥാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിട്ടാണല്ലോ ക്ഷേത്രപ്രവേശന വിളംബരം വിലയിരുത്തപ്പെടുന്നത്. അധസ്ഥിത ജനവിഭാഗങ്ങളുടെ വന്‍തോതിലുള്ള മതംമാറ്റത്തെ തടയാനായിരുന്നു അത്തരമൊരു വിളംബരമുണ്ടായതെന്ന വിലയിരുത്തലില്‍ കുറെ ശരിയുണ്ട്. എങ്കില്‍ പോലും അത് ജനാധിപത്യവല്‍ക്കരണത്തിലേക്കുള്ള പ്രധാന കാല്‍വെപ്പായിരുന്നു. എന്നാല്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിനൊരു തുടര്‍ച്ചയുണ്ടായോ? എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കുമായി തുറന്നു കൊടുക്കുക എന്ന നിലയിലേക്ക് നാം ഉയര്‍ന്നോ? മറിച്ച് നമ്മുടെ യാത്ര പുറകോട്ടാമെന്നല്ലേ ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്?
ഒരു ഉദാഹരണം കൂടി ചൂണ്ടികാട്ടാം. 1917ലെ മിശ്രഭോജനത്തെ നാമിപ്പോഴും ഉയര്‍ത്തിപിടക്കുന്നു. എന്നാല്‍ മിശ്രഭോജനം എന്തിനുവേണ്ടിയായിരുന്നു? ആ അവസ്ഥ ഔപചാരികമായല്ലാതെ, യഥാര്‍ത്ഥത്തില്‍ ഇവിടെ ഇല്ലാതായിട്ടുണ്ടോ? ഏതു മണ്ഡലത്തിലാണ് ഇന്നു ജാതിയുടെ സ്വാധീനമില്ലാത്തത്? മിശ്രഭോജനത്തിന്റെ അടുത്ത ഘട്ടമായി പേരിനു പുറകിലെ ജാതിവാല്‍ മുറിച്ചുകളയാന്‍ എന്തേ പുരോഗമനവാദികള്‍ പോലും മടിക്കുന്നു? എന്തുകൊണ്ട് പേരിനു പുറകില്‍ നമുക്ക് സ്വന്തം ബ്ലഡ് ഗ്രൂപ്പ് വെച്ചുകൂടാ?
അടുത്തയിടെ ഫെയ്‌സ് ബുക്കില്‍ തമാശപോലെ കണ്ട ഒരു ചോദ്യവും ഉത്തരവും ഇങ്ങനെ. പഴയ ചില നടിമാരുടെ പേരു പറയൂ ശാരദ, ഷീല, അംബിക, ശ്രീദേവി, ജയഭാരതി, ശ്രീവിദ്യ.. പുതിയതോ. മഞ്ജു വാര്യര്‍, സംയുക്തവര്‍മ്മ, ശാലുമേനോന്‍, മഞ്ജുപിള്ള, നവ്യാനായര്‍, ശ്വേതാമേനോന്‍.. എവിടെ നിന്നാണ് ഈ വാലുകള്‍ വന്നത്്? എന്തേ ഈ വാലുകളില്‍ പുലയത്തിയും പറയത്തിയും ഇല്ലാത്തത്? നേരത്തേയും ഇങ്ങനെയായിരുന്നല്ലോ? ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യൂതമേനോനും ഉണ്ടായിരുന്ന മന്ത്രിസഭയില്‍ കുട്ടംകുളം സമരനായകന്‍ ചാത്തന്‍ മാഷ് ഉണ്ടായിരുന്നല്ലോ. അദ്ദേഹം ചാത്തന്‍ പുലയന്‍ എന്ന പേര്‍ വെച്ചില്ലല്ലോ. അതിനു കഴിയുമായിരുന്നില്ലല്ലോ. പി കെ വാസുദേവന്‍ നായരും എം എന്‍ ഗോവിന്ദന്‍ നായരും പി ഗോവിന്ദപിള്ളയുമൊക്കെ മരണംവരെ വിപ്ലവകാരികളായിരുന്നല്ലോ. സവര്‍ണ്ണവാലില്‍ നിന്ന് ലഭിക്കുന്ന സാമൂഹ്യമാന്യത കളയാന്‍ മലയളി ഇന്നും തയ്യാറല്ല എന്നതുതന്നെയല്ലേ പ്രശ്‌നം? ആ സാമൂഹ്യമാന്യത ഇപ്പോഴും കേരളീയ സമൂഹം നല്‍കുന്നു എന്നതും.
മിശ്രഭോജനത്തിന്റെ തുടര്‍ച്ച മിശ്രവിവാഹങ്ങളാകണമായിരുന്നു. എന്നാലതുണ്ടായോ? ഏതാനും പ്രണയവിവാഹങ്ങള്‍ നടക്കുന്നുണ്ടാകാം. അതിനപ്പുറമെന്ത്? പുരോഗമനമൊക്കെ പ്രസംഗിക്കുന്നവരില്‍ എത്രപേര്‍ അതിനു തയ്യാറാകുന്നുണ്ട്? കമ്യൂണിറ്റി മാട്രിമോണി പരസ്യങ്ങള്‍ കൊടുക്കില്ല എന്ന തീരുമാനമെടുക്കാന്‍ പോലും നമ്മുടെ പ്രബുദ്ധ മാധ്യമങ്ങള്‍ക്കാവുന്നുണ്ടോ? എന്തിനേറെ, ജാതി് പ്രശ്‌നമല്ല, എസ് സി ഒഴികെ എന്ന വവാഹപരസ്യം പോലും അടുത്തകാലത്തായി മാധ്യമങ്ങൡ വരുന്നു.
ക്ഷേത്രങ്ങളിലേക്കുതന്നെ തിരിച്ചുവരാം. ഇരിങ്ങാലക്കുടയിലേത് ഒറ്റപ്പെട്ട വിഷയമല്ല. തൃശൂര്‍ ജില്ലയില്‍ മുളംകുന്നത്തുകാവ് ക്ഷേത്രപരിസരത്തും സമാനമായ സംഭവമുണ്ടായിട്ടുണ്ട്. അവിടെ തല്‍ക്കാലം കാറുകള്‍ മാത്രമാണ് തടഞ്ഞിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രതീക്ഷിക്കാം. എന്തിനേറെ, ചരിത്രപ്രസിദ്ധമായ തൃശൂരില തേക്കിന്‍ കാട് മൈതാനവും പൊതുസ്ഥലമല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു. അതിന്റെ ആദ്യപടിയായി ഏതാനും വര്‍ഷം മുമ്പ് മൈതാനത്തില്‍ വടക്കുംനാഥ ക്ഷേത്രമൈതാനും എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചു. അടുത്തയിടെ മൈതാനത്തില്‍ ബൈക്കുകളുമായി കറങ്ങിയ ഏതാനും ഗുണ്ടകള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരെ മര്‍ദ്ദിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. അതിനെതിരെ ഫൈനാര്‍ട്‌സ്, സ്‌കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപരിപാടി സര്‍ഗ്ഗാത്മകമായ ഇടപെടലായിരുന്നു.
ഇനി, ക്ഷേത്രപ്രവേശനമൊക്കെ അംഗീകരിച്ചെങ്കിലും സത്യത്തില്‍ എത്രമാത്രം അത് പ്രായോഗികമാകുന്നുണ്ട്. അമ്പലത്തില്‍ കടക്കാമെന്നല്ലാതെ പൂജ ചെയ്യാനോ കലാവിഷ്‌കാരങ്ങള്‍ നടത്താനോ ഇന്നും എല്ലാവര്‍ക്കും കഴിയുന്നു ണ്ടോ? കണ്ണൂര്‍ തലശ്ശേരിയിലെ ശ്രീ തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിലെ പൂജാരി രാജേഷിനെ നാട്ടുകാര്‍ എന്ന പേരില്‍, സവര്‍ണ്ണര്‍ മര്‍ദ്ദിച്ചു ക്ഷേത്രത്തില്‍നിന്ന് പുറത്താക്കിയതിനു കാരണമെന്തായിരുന്നു? ബ്രാഹ്മണനല്ലാത്തതിനാല്‍. പൂജാവിധികള്‍ ശാസ്ത്രീയമായി പഠിച്ച് ഉപനയനത്തിന് ശേഷമാണ് അദ്ദേഹം അവിടെയെത്തിയത്. രാജേഷിനെ ക്ഷേത്രത്തില്‍ നിന്നും അടിച്ചിറക്കിയ ശേഷം ഈ നാട്ടുകാര്‍ ക്ഷേത്രത്തില്‍ മറ്റൊരു തന്ത്രിയെ കൊണ്ട് ശുദ്ധികലശം നടത്തുകയും ചെയ്തു.. രാജേഷ് ബ്രാഹ്മണനല്ല എന്ന കാര്യം തങ്ങളോട് ബോധിപ്പിച്ചില്ല എന്നാണത്രെ അവരുടെ പരാതി. അവരെ അതു ബോധിപ്പിക്കണമെന്ന് എവിടേയും നിയമമില്ല.
ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ കണ്ണൂരില്‍ തന്നെ, അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രമുള്ള തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രസാദം കൈയ്യിലും മറ്റുള്ളവര്‍ക്ക് നിലത്തും കൊടുക്കുന്നു എന്ന വാര്‍ത്ത ഏതാനും മാസം മുമ്പ് വന്നിരുന്നു. ഇത്തരമൊരു അയിത്തം കേരളത്തിലെമ്പാടും നടക്കുന്നുണ്ട്. നമ്മുടെ ക്ഷേത്രങ്ങളില്‍ കാലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ തങ്ങളുടെ കലോപാസന സമര്‍പ്പിക്കാന്‍ അവസരം നിഷേധിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുകയാണല്ലോ. സാക്ഷാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ കല്ലൂര്‍ ബാബുവെന്ന ഇലത്താള കലാകാരനെ പഞ്ചവാദ്യ സംഘത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് അടുത്തയിടെയാണ്. തന്ത്രിയുടെ വാക്കാണ് അവസാനത്തേത് എന്നു പറഞ്ഞ് ദേവസ്വം അധികൃതര്‍ അതിനെ ന്യായീകരിച്ചു. പൗരോഹിത്യ വാഴ്ച്ചയുടെ സംരക്ഷകശക്തിയായ ആ അവസാന വാക്ക് അധഃസ്ഥിതന്റെ ക്ഷേത്രപ്രവേശനത്തിന് തീര്‍ത്തും എതിരുമായിരുന്നുവെന്നും ആ അവസാന വാക്കിനെ പഴയൊരു ചാക്കു പോലെ വലിച്ചെറിയാന്‍ ഉണര്‍ന്നു മുന്നേറുന്ന കേരള ജനതക്ക് അന്ന് ഒരു കൂസലുമുണ്ടായിരുന്നില്ലെന്നും നാം മറക്കുന്നു. എന്നാല്‍ ഇന്ന് ക്ഷേത്രാചാരങ്ങളുടെ അവസാന വാക്ക് തന്ത്രിയുടേതാണ് എന്ന പ്രസ്താവന അംഗീകരിക്കുന്ന കേരളത്തെയാണ് കാണുന്നത്. നവോത്ഥാനത്തിന്റെ ഭാഗമായി ഉണര്‍ന്ന ഒരു ജനതയുടെ മഹത്തായ മുന്നേറ്റം എവിടെയോവെച്ച് തടസപ്പെട്ടു. ഞെരളത്ത് ഹരിഗോവിന്ദനു മറുപടി നല്‍കാന്‍ പ്രബുദ്ധകേരളത്തിന് ഇനിയും കഴിയുന്നില്ലല്ലോ. സ്ത്രീകളുടെ കാര്യം പറയുകയും വേണ്ട. കര്‍ണ്ണാടകത്തില്‍ സ്ത്രീകളെ പൂജാരികളാക്കിയ വാര്‍ത്ത അടുത്തയിടെ പുറത്തുവന്നിരുന്നു. ഇവിടെ നമുക്കത് സ്വപ്‌നം കാണാമോ? ലോകപ്രശസ്തമായ തൃശൂര്‍ പൂരം കമ്മിറ്റിയില്‍ പിന്നോക്കക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടികാട്ടി വെള്ളാപ്പിള്ളി തന്നെ രംഗത്തു വന്നിരുന്നു. ദളിതന്റെ കഥ പറയാനില്ലല്ലോ. ഈ സാഹചര്യത്തില്‍ അന്യമതസ്ഥര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശത്തെ കുറിച്ച് നമുക്ക് എന്ന് ചിന്തിക്കാനാവും?
ക്ഷേത്രത്തിനുപുറത്തും ഇതുതന്നെയവസ്ഥ. പയ്യന്നൂരില്‍ സ്വന്തമായി ഓട്ടോയോടിച്ചു ജീവിക്കാന്‍ ശ്രമിച്ച ദളിത് യുവതി ചിത്രലേഖ വര്‍ഷങ്ങളായി നേരിടുന്ന പീഡനങ്ങള്‍ തടയാന്‍ നമുക്കായോ? ഇപ്പോഴിതാ ഐടി സ്ഥാപനത്തില്‍ നിന്ന് ദളിത് യുവതിയെ ഒരു കാരണവുമില്ലാതെ പിരിച്ചുവിട്ടിരിക്കുന്നു. അതിന്റെ തന്നെ മറ്റൊരു രൂപമാണ് പേരാമ്പ്രയിലും കണ്ടത്. അടുത്തകാലം വരെ 200ഓളം കുട്ടികള്‍ പഠിച്ചിരുന്ന ഈ എല്‍ പി സ്‌കൂളില്‍ ഇപ്പോഴുള്ളത് 12 കുട്ടികള്‍. സ്‌കൂളിലെ സൗകര്യങ്ങളുടെ കുറവല്ല മികച്ച സ്‌കൂള്‍ കെട്ടിടം വിശാലമായ ക്ലാസ് മുറിയും കമ്പ്യൂട്ടര്‍ സൗകര്യങ്ങളും. എല്ലാം ഇവിടെയുണ്ട്. പക്ഷെ ഈ 12ല്‍ 11 പേരും പറയവിഭാഗത്തില്‍ പെട്ടവരാണെന്നതാണ് അയിത്തത്തിനു കാരണം. ഇതാകട്ടെ വെറുതെ പറയുന്നതല്ല. കുട്ടികളെ തേടി അധ്യാപകരും സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരും വീടുവീടാന്തരം കയറിയിറ്ിയപ്പോള്‍ രക്ഷാകര്‍ത്താക്കള്‍ തന്നെ നേരില്‍ പറഞ്ഞതാണിത്. അവരില്‍ രാഷ്ട്രീയപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വിപ്ലവകാരികളുമെല്ലാം ഉള്‍പ്പെടും. കുട്ടികളെ സ്‌കൂളിലേക്കയക്കാന്‍ മറ്റ് ജാതിയില്‍പ്പെട്ട രക്ഷിതാക്കള്‍ തയ്യാറാവുന്നില്ലെന്ന് പ്രധാനാധ്യാപകന്‍ രഘുദാസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പേരാമ്പ്ര ചേര്‍മല കോളനിയിലാണ് പറയവിഭാഗത്തില്‍ പെട്ടവര്‍ താമസിക്കുന്നത്. സ്‌കൂളിലെ അവസ്ഥ മാത്രമല്ല നാട്ടിലെ വിവാഹം പോലുള്ള പൊതുപരിപാടികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതായും അവര്‍ പറയുന്നു. സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സ്‌കൂളുകളില്‍ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ആരോപണമുണ്ട്. മറ്റ് കുട്ടികള്‍ അടുത്തിരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ജാതിപ്പേര് വിളിച്ച് അപമാനിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ തുറന്നു പറയുന്നു.
എന്താണ് വാസ്തവത്തില്‍ നമുക്ക് സംഭവിച്ചത്? നാരായണഗുരുവും വിടിയും അയ്യങ്കാളിയുമൊക്കെ ഉഴുതുമറിച്ച നവോത്ഥാനത്തിന്റെ വിത്തുകള്‍ക്കെന്തു സംഭവിച്ചു? മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലേക്ക് അംബേദ്കര്‍ എന്ന പിന്‍ഗാമിയുണ്ടായപോലെ കേരളത്തില്‍ നാരായണഗുരുവിനു പിന്‍ഗാമി എന്തേയുണ്ടായില്ല. പകരമുണ്ടായത് ഇഎംഎസ്. വിടി നിശബ്ദനാകുകയും ഇഎംഎസ് വാചാലനാകുകയും ചെയ്തു. അല്ലെങ്കില്‍ നവോത്ഥാനത്തിന്റെ സ്ഥാനം കക്ഷിരാഷ്ട്രീയം ഏറ്റെടുത്തു. എല്ലാറ്റിനും ഒറ്റമൂലിയായി വര്‍ഗ്ഗസമരം അവതരിക്കപ്പെട്ടു. തോപ്പില്‍ ഭാസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തില്‍ ചിത്രീകരിച്ചപോലെ മാലയെന്ന ദളിത് പെണ്‍കുട്ടിയില്‍ നിന്ന് ഞാന്‍ മുന്നില്‍ നില്‍ക്കാമെന്ന് പറഞ്ഞ് സവര്‍ണ്ണര്‍ ചെങ്കൊടിയേറ്റുവാങ്ങി. അതിന്റെ അനന്തരഫലമാണ് യുപിയില്‍ മായാവതിയെപോലുള്ള ദളിത് സ്ത്രീ മുഖ്യമന്ത്രിയായിട്ടും കേരളത്തില്‍ അതു സങ്കല്പിക്കാന്‍ പോലുമാകാത്തത്. തങ്ങള്‍ക്കിനി ദത്തുപുത്രന്മാര്‍ വേണ്ടെന്നു പറഞ്ഞു രംഗത്തെത്തിയ സി കെ ജാനുവിനെ നമ്മള്‍ ഒതുക്കി മൂലക്കിരുത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദളിത് സാഹിത്യവും ദളിത് ഉണര്‍വ്വുകളും സജീവമാകുമ്പോള്‍ കേരളത്തില്‍ അതില്ലാത്തത്. ശിവഗിരിയില്‍ മോഡിയും കൊടുങ്ങല്ലൂരിലെ എസ്എന്‍ഡിപി നാരായണഗുരു അനുസ്മരണത്തില്‍ ശശികലടീച്ചറും മുഖ്യ അതിഥികളാകുന്നത്. ഗുരുവിനെ ചില്ലുകൂട്ടില്‍ തളച്ചത്. എന്തിനേറെ, എല്ലാവര്‍ക്കും പ്രവേശനമുണ്ടെന്ന് നാം കരുതിയിരുന്നു കൃസ്ത്യന്‍ പള്ളിയില്‍ ദളിത് െ്രെകസ്തവര്‍ക്ക് പ്രവേശനം നിഷേധിച്ച സംഭവം പോലും അടുത്തയിടെ ഉണ്ടായി.
കേരളത്തിന്റെ പ്രബുദ്ധതയെകുറിച്ചു ഘോരഘോരം പ്രസംഗിക്കുകയും അതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ മത്സരിക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളൊന്നും ഇരിങ്ങാലക്കുടയിലെ പുതിയ സംഭവവികാസങ്ങളില്‍ പ്രതികരിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരിതം. ദേവസ്വത്തെ പിണക്കാന്‍ ആരും തയ്യാറല്ല എന്നര്‍ത്ഥം. നഗരസഭയുടെ ചിലവിലാണ് റോഡുണ്ടാക്കിയതും സംരക്ഷിക്കുന്നതും. എന്നിട്ടും നഗരസഭ ഭരിക്കുന്ന യുഡിഎഫോ പ്രതിപക്ഷമായ എല്‍ഡിഎഫോ ഇതുവരേയും മിണ്ടിയിട്ടില്ല. ഏറ്റവും ഉത്തരവാദിത്തമുള്ള കോണ്‍ഗ്രസ്സ് നിശബ്ദത പാലിക്കുന്നു. സിപിഎമ്മിന്റെ കഴിഞ്ഞ ജില്ലാസമ്മേളനം നടന്നത് ഇരിങ്ങാലക്കുടയിലായിരുന്നു. ഈ സംഭവമുണ്ടാകുന്നതിനു മുമ്പായിരുന്നു അത്. സ്വാഗതസംഘം ചെയര്‍മാന്‍ മറ്റാരുമായിരുന്നില്ല, പട്ടിക ജാതി ക്ഷേമസമിതി അധ്യക്ഷന്‍ കൂടിയായ കെ രാധാകൃഷ്ണന്‍. സമ്മേളനത്തിന്റെ ഭാഗമായി പല പരിപാടികള്‍ ഉണ്ടായിട്ടും കുട്ടംകുളം സമരത്തെ അനുസ്മരിച്ച പരിപാടികളൊന്നും ഉണ്ടായില്ല. അതേകുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു, സ്വാഭാവികമായും കുട്ടംകുളം സമര സ്മരണയും ഉയര്‍ന്നുവരും. അത്രമാത്രം. കുട്ടംകുളം സമരത്തില്‍ പ്രധാനപങ്കുവഹിച്ചത് സിപിഐ ആയിരുന്നു. സമരനേതാക്കള്‍ ഭൂരിഭാഗവും പിളര്‍പ്പിനുശേഷവും സിപിഐക്കൊപ്പമായിരുന്നു. എന്നാല്‍ പുതിയ വിഷയത്തില്‍ അവരും മിണ്ടാട്ടമില്ല. മന്ത്രിയായിരുന്ന ചാത്തന്‍ മാഷുടെ പേരിലുള്ള സ്മാരകത്തിന്റെ ഇന്നത്തെ ജീര്‍ണ്ണാവസ്ഥ കാണുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളില്‍ അവര്‍ക്കുള്ള നിസ്സംഗത ബോധ്യമാകും. പെരുവല്ലിപ്പാടം ഭാഗത്തെ കൗണ്‍സിലര്‍ ബിജെപിക്കാരനാണ്. പുതിയ സംവിധാനത്തില്‍ ബി ജെ പി ഓഫീസിലേക്കും വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. എന്നാല്‍ വിഷയത്തില്‍ മറ്റുപാര്‍ട്ടികളെ പോലെതന്നെ നിലപാടൊന്നും സ്വീകരിക്കാന്‍ ബിജെപിയും തയ്യാറായിട്ടില്ല. എന്നാല്‍ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിഷയമുയര്‍ത്തികൊണ്ടുവരുമെന്നാണ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ പറയുന്നത്.
ഇരിങ്ങാലക്കുടയില്‍ പുതിയ ടൗണ്‍ഹാള്‍ നിര്‍മ്മിച്ചപ്പോള്‍ കുട്ടംകുളം സമര നേതാക്കളുടെ പേര്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ആരു കേള്‍ക്കാന്‍? എങ്കില്‍ കൂടിയാട്ട കുലപതി അമ്മന്നൂര്‍ മാധവചാകാര്യരുടെ പേരു കൊടുക്കണമെന്നാവശ്യമുയര്‍ന്നു. പക്ഷെ നഗരസഭ നല്‍കിയത് രാജീവ്ഗാന്ധിയുടെ നാമധേയമായിരുന്നു.
എത്രയോ എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും നാടാണ് ഇരിങ്ങാലക്കുട. കവി സച്ചിദാനന്ദന്‍ ജീവിതത്തിലെ വലിയൊരു ഭാഗം ജീവി്ച്ചത് ഇവിടെ. ആനന്ദ്, രാമനാഥന്‍ മാസ്റ്റര്‍, വേണുജി, കപില, അശോകന്‍ ചെരുവില്‍, രോഷ്ണി സപ്‌ന, കവിത ബാലകൃഷ്ണന്‍ എന്നിങ്ങനെ പട്ടിക നീളുന്നു. പിന്നെ നമ്മുടെ ഇന്നസെന്റ്. തൊട്ടടുത്ത് വസന്തത്തിന്റെ ഇടിമുഴക്കത്തിന്റെ നിരവധി പ്രകമ്പനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നടവരമ്പും കൊടുങ്ങല്ലൂരും. എന്നാല്‍ പൊതുവഴി വളച്ചുകെട്ടി മാസം രണ്ടായിട്ടും കാര്യമായ അനക്കമൊന്നും കാണുന്നില്ല. മാധ്യമങ്ങളും വിഷയത്തില്‍ ഇടപെടുന്നില്ല. ഉത്സവവും കലാനിലയവും കഥകളിയും കൂടിയാട്ടവും തനിമ സാസ്‌കാരികവേദിയും ഗിന്നസ് കൈക്കൊട്ടിക്കളിയും നാലമ്പദര്‍ശനവും മറ്റുമാണ് ഇരിങ്ങാലക്കുടയുടെ പൈതൃകങ്ങളായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. എം എല്‍ എയും.
ഇരിങ്ങാലക്കുടയിലെ ഏറ്റവും പ്രശസ്തമായ സാംസ്‌കാരികസ്ഥാപനം ഉണ്ണായിവാര്യര്‍ കലാനിലയമല്ലാതെ മറ്റൊന്നല്ല. കലാനിലയത്തിന്റെ ഉദ്ഘാടനം നടത്തിയത് ഡോ സക്കീര്‍ ഹുസൈന്‍. അന്നായിരുന്നു ഇപ്പോള്‍ അടച്ചുപൂട്ടിയ തെക്കെ മതിലിടവഴി നിര്‍മ്മിച്ചത്. പിന്നീട് നടന്‍ സത്യനും ഇവിടെയെത്തി. അന്യമതസ്ഥര്‍ മീനും മറ്റമായി പോകുന്നതാണ് വഴിയടക്കാന്‍ കാരണമെന്ന് ദേവസ്വം പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ അത്തരം ഒരു സംഭവം പോലും ഉണ്ടായിട്ടില്ല. അവര്‍ മറക്കുന്നത് മതസൗഹാര്‍ദ്ദത്തിന്റെ പഴയ ചരിത്രമാണ്. റോഡില്‍ വെച്ച് മാലപൊട്ടിക്കലും മറ്റും നടക്കുന്നതായും പറയപ്പെടുന്നു. മാലപൊട്ടിക്കുന്നതിനാല്‍ ആരും റോഡ് വളച്ചുകെട്ടാറില്ലല്ലോ. എലിയെ കൊല്ലാന്‍ ഇല്ലം ചുടുമോ? സംഭവത്തില്‍ ഭക്തജനങ്ങള്‍ക്കും അരിശമുണ്ട്. ക്ഷേത്രത്തിലെ കൂത്തമ്പലവും മറ്റ് സംവിധാനങ്ങളും പഴയ ക്ഷേത്രാധികാരിയായിരുന്ന ചാക്യാരുടെ അനാഥപ്രേതം പോലെ നില്‍ക്കുന്ന ബംഗ്ലാവിന്റെ അവശിഷ്ടങ്ങളും പറമ്പുമൊക്കെ ജീര്‍ണ്ണാവസ്ഥയിലായിട്ടും പുതുക്കിനിര്‍മ്മിക്കാന്‍ ശ്രമിക്കാത്ത ദേവസ്വം പൊതുവഴി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കിടയില്‍ പ്രസിദ്ധമായ നാലമ്പലദര്‍ശനം ആരംഭിക്കും. അപ്പോള്‍ ഇവിടെയെത്തുന്നു നൂറുകണക്കിനു വാഹനങ്ങളും ആയിരകണക്കിനു ഭക്തജനങ്ങളും ദുരിതത്തിലാകും. പുതിയ സംവിധാനത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് ദുഷ്‌കരമായിരിക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. അതിനിടയില്‍ പഴയ സ്ഥിതി പുനസ്ഥാപിച്ചില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കാനുള്ള നീക്കത്തിലാണ് എണ്ണത്തില്‍ കുറവാണെങ്കിലും ഇരിങ്ങാലക്കുടയിലെ ഒരു വിഭാഗം ജനങ്ങള്‍. അവരാകട്ടെ തങ്ങളുടെ പോരാട്ടത്തിന്റെ ഊര്‍ജ്ജം കണ്ടെത്തുന്നത് ജൂലായ് ആറിന് കുട്ടംകുളത്ത് അലയടിച്ച കറുത്ത വേലിയേറ്റത്തില്‍ നിന്ന്. എന്നാല്‍ ആ കറുത്ത കടല്‍ ഇനിയും ആഞ്ഞടിക്കുമോ? കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply