കമ്യൂണിസ്റ്റ് ഐക്യമല്ല, സ്വയം മാറലാണ് മുഖ്യം

ഇന്ത്യയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കമ്യൂണിസറ്റ് ഐക്യം കൊണ്ടേ കഴിയൂ എന്ന് സിപിഐ, ജനയുഗം മുഖപ്രസംഗത്തിലൂടെ മുന്നോട്ടുവെച്ച ആശയത്തെ കയ്യോടെ തന്നെ സിപിഎം തള്ളി. സിപിഐ ഇടക്കിടക്ക് ഇക്കാര്യം ഉന്നയിക്കാറുണ്ട്. സിപിഎം അവ കയ്യോടെ തള്ളാറുമുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ സാഹചര്യത്തില്‍ അതൊരിക്കല്‍ കൂടി ആവര്‍ത്തിച്ചു എന്നുമാത്രം. ജനങ്ങളുടെ ആവശ്യമാണ് തങ്ങള്‍ ഈ മുഖപ്രസംഗത്തിലൂടെ ഉന്നയിക്കുന്നതെന്ന് ജനയുഗം പറയുന്നുണ്ടെങ്കിലും എന്തകൊണ്ടാണ് ഇത്രയും ദശകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും തങ്ങള്‍ ഒന്നുമല്ലാതായി എന്നു സ്വയംവിമര്‍ശനാത്മകമായി പരിശോധിക്കുന്നതേയില്ല. മറിച്ച് […]

CPMഇന്ത്യയും കമ്യൂണിസ്റ്റ് പാര്‍ട്ടികളും നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ കമ്യൂണിസറ്റ് ഐക്യം കൊണ്ടേ കഴിയൂ എന്ന് സിപിഐ, ജനയുഗം മുഖപ്രസംഗത്തിലൂടെ മുന്നോട്ടുവെച്ച ആശയത്തെ കയ്യോടെ തന്നെ സിപിഎം തള്ളി. സിപിഐ ഇടക്കിടക്ക് ഇക്കാര്യം ഉന്നയിക്കാറുണ്ട്. സിപിഎം അവ കയ്യോടെ തള്ളാറുമുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ സാഹചര്യത്തില്‍ അതൊരിക്കല്‍ കൂടി ആവര്‍ത്തിച്ചു എന്നുമാത്രം.
ജനങ്ങളുടെ ആവശ്യമാണ് തങ്ങള്‍ ഈ മുഖപ്രസംഗത്തിലൂടെ ഉന്നയിക്കുന്നതെന്ന് ജനയുഗം പറയുന്നുണ്ടെങ്കിലും എന്തകൊണ്ടാണ് ഇത്രയും ദശകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും തങ്ങള്‍ ഒന്നുമല്ലാതായി എന്നു സ്വയംവിമര്‍ശനാത്മകമായി പരിശോധിക്കുന്നതേയില്ല. മറിച്ച് സോവിയറ്റ് യൂണിയനടക്കമുള്ള രാഷ്ട്രങ്ങളും കമ്യൂണിസ്റ്റ പാര്‍ട്ടികളും തകര്‍ന്നിട്ടും ഇന്ത്യയിലെ പാര്‍ട്ടികള്‍ മാര്‍ക്‌സിസം ലെനിനിസം ഉയര്‍ത്തിപിടിച്ചുമുന്നോട്ടു പോയി എന്നാണ്. മുന്നോട്ടല്ല പോയത് എന്നത് വളരെ വ്യക്തം. ലോകം മുഴുവന്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോഴും, ലോകത്തെ പല കമ്യൂണിസ്റ്റ് പാര്‍ട്ടികളും ചിന്തകരും അവ പുനപരിശോധിക്കാന്‍ തയ്യാറായിട്ടും തികഞ്ഞ അന്ധവിശ്വാസികളെപോലെയായിരുന്നു ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചത് എന്നതാണ് സത്യം. പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുന്നതാണ് കമ്യൂണിസ്റ്റ് രീതിയെന്ന് മുഖപ്രസംഗത്തില്‍ പറയുമ്പോഴും അത്തരത്തിലൊന്ന് ഇന്ത്യയില്‍ നടത്തിയിട്ടില്ല എന്നതാണ് വസ്തുത. ഉണഅടെങ്കില്‍തന്നെ അത് പ്രേമചന്ദ്രന്‍ പോയത് വിനയായി, ബെന്നറ്റ് മികച്ച സ്ഥാനാര്‍ത്ഥിയല്ല  എന്ന മട്ടില്‍ വളരെ ലളിതവല്‍കൃതവുമായിരുന്നു.
ജനാധിപത്യവ്യവസ്ഥയിലൂടെ ആദ്യമായി അധികാരത്തിലേറിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണല്ലോ നമ്മുടേത.് എന്നാല്‍ ആ ആര്‍ജ്ജവം നിലനിര്‍ത്താനും മുന്നോട്ടുപോകാനും അവര്‍ക്കായില്ല. ജനാധിപത്യവ്യവസ്ഥയില്‍ പങ്കെടുക്കുമ്പോഴും അണികളോട് സത്യസന്ധമായി കാര്യങ്ങള്‍ അവതരിപ്പിക്കാതിരിക്കുകായിരുന്നു പാര്‍ട്ടി ചെയ്യത്. മാത്രമല്ല, സായുധസമരം തങ്ങള്‍ കൈവിട്ടിട്ടില്ല എന്ന് ഇടക്കിടെ പറയുകയും ചെയ്തു. മറുവശത്ത് സായുധസമരത്തില്‍ വിശ്വസിച്ചിരുന്ന നക്‌സല്‍ ഗ്രൂപ്പുകളെ മുഖ്യശത്രുക്കളായി കാണുകയും ചെയ്തു. അവസാനം നിലപാടില്ലാതെ ആടുന്നവര്‍ എന്ന് പാര്‍ട്ടിതന്നെ വിശേഷിപ്പിക്കാറുള്ള പെറ്റി ബൂര്‍ഷ്വാവിഭാഗങ്ങളുടെ സംഘടനയായി പാര്‍ട്ടി മാറി.
സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്തവിശകലനം എന്ന തങ്ങളുടെ ആചാര്യന്മാരുടെ ആശയംപോലും ഇന്ത്യയില്‍ നടപ്പാക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. വ്യവസായിക വിപ്ലവത്തിന്റെ ഘട്ടത്തില്‍ യൂറോപ്യ സാഹചര്യത്തില്‍ രൂപം കൊണ്ട ആശയത്തെ ഏതൊരു മൗലികവാദിയേയും പോലെ പിന്തുടരുകയായിരുന്നു അവര്‍ ചെയ്തത്. ജാതിയുടേയും മതത്തിന്റേയും വര്‍ണ്ണത്തിന്റേയും മറ്റനവധി വൈരുദ്ധങ്ങളുടേയും അനന്തമായ സാ്ര്രമാജ്യമായിരുന്ന ഇന്ത്യക്കുനേരെ കണ്ണുതുറക്കാന്‍ അവരൊരിക്കലും തയ്യാറായിരുന്നില്ല. വര്‍ഗ്ഗത്തേക്കാള്‍ എത്രയോ അനാദിയായ ജാതിയുടെ ഇന്ത്യന്‍ സാന്നിധ്യത്തെകുറിച്ച് മനസ്സിലാക്കാത്തതാണ് കമ്യൂണിസ്റ്റുകള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്. വര്‍ഗ്ഗത്തിന്റെ ചാരിത്രത്തിന്റെ പേരുപറഞ്ഞ് ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലെ വൈരുദ്ധങ്ങള്‍ കാണാത്ത അവര്‍ അംബേദ്കര്‍ മുതല്‍ മായാവതിയേയും സികെ ജാനുവിനേയും വരെ അക്രമിക്കുകയായിരുന്നു. അതുകൊണ്ടതന്നെ ഇന്ത്യന്‍ രാഷ്ട്രീയം പ്രതിസനഅധികളും കുതിപ്പുകളും കണ്ട സമയത്തെല്ലാം അവര്‍ കാഴ്ചക്കാരായി മാറി. അടിയന്തരാവസ്ഥയും മണ്ഡല്‍ കമ്മീഷനും ബാബറി മസ്ജിദും ഉത്തരേന്ത്യയിലെ പിന്നോക്ക ദളിത് മുന്നേറ്റങ്ങളും ന്യൂനപക്ഷപ്രശ്‌നങ്ങളും സംസ്ഥാനങ്ങളിലെ പ്രാദേശിക സമരങ്ങളും പ്രാദേശിക പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും വരെ ഈ പട്ടിക നീളുന്നു. കാഴ്ചക്കാരായി മാറിനനില്‍ക്കുക മാത്രമല്ല, പരമ്പരാഗത ശൈലിയില്‍ ഏതുമുന്നേറ്റത്തേയും വിമര്‍ശിക്കുകയായിരുന്നു കമ്യൂണിസ്റ്റുകാര്‍ ചെയ്തത്. ഗാന്ധിയും അംബേദ്കറും മുതല്‍ കെജ്രിവാള്‍ വരെ ഈ വിമര്‍ശനം നീണ്ടു. ഫലമെന്താ? എ കെ ജിയില്‍ നിന്ന് കാരാട്ടിലെത്തിയപ്പോഴേക്കും പാര്‍ട്ടിയുടെ ഗതി ഇതായി.
മറുവശത്ത് ലോകത്തെങ്ങും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ ജനാധിപത്യാവകാശങ്ങള്‍ക്കായി നടന്ന പോരാട്ടങ്ങളില്‍ നിന്നും ഈ പാര്‍ട്ടികള്‍ ഒന്നും പഠിച്ചില്ല. തൊഴിലാളി വര്‍ഗ്ഗ സവര്‍വ്വാധിപത്യം എന്ന പദത്തിനുള്ളില്‍തന്നെ അടങ്ങിയിരിക്കുന്ന ഫാസിസ്റ്റ് ശൈലി ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. ടിപി വധം വരെ അതെത്തി. അതേസമയം തങ്ങളുടെ നിലപാടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു സൈദ്ധാന്തികനേയും വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കായില്ല. ഇഎംഎസ് എഴുതിയ പതിനായിരകണക്കിനു പേജുകള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയുക മുന്നണി രാഷ്ട്രീയവുമായി ബന്ധപ്പെട്ട അണികളുടെ സംശയങ്ങള്‍ തീര്‍ക്കാനുളള വാദഗതികള്‍ മാത്രം. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും പാര്‍ട്ടികളിലും മുതലാളിത്തം തിരിച്ചുവരാമെന്ന വാദത്തിന് അദ്ദേഹത്തിന്റെ മറുപടി മനുഷ്യന്‍ കുരങ്ങനാവില്ല എന്ന കേവലയുക്തിമാത്രം.
ഇത്തരെ ചരിത്രഘട്ടത്തിലാണ് സിപിഐ ഐക്യാഹ്വാനം മുന്നോട്ടുവെക്കുന്നതും സിപിഎം അതു തള്ളുന്നതും. പാര്‍ട്ടി പിളര്‍ന്ന് 50 വര്‍ഷം തികഞ്ഞ വര്‍ഷമാണിത്. സിപിഐയുടെ ഐക്യാഹ്വാനത്തില്‍ നക്‌സല്‍, മാവോയിസ്റ്റ്, സിഎംപി പോലുള്ള കക്ഷികളെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. ആഗോളതലത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചേരിതിരിവും ഇന്ത്യന്‍ ബൂര്‍ഷ്വാസിയോടുള്ള സമീപനത്തിലെ വ്യത്യസ്തതയുമാണ് പിളര്‍പ്പിനു കാരണമായതെന്നും അവയിപ്പോള്‍ അപ്രസക്തമാണെന്നും സിപിഐ പറയുന്നത് ശരിയായിരിക്കാം. എന്നാല്‍ തെരഞ്ഞെടുപ്പിലെ തകര്‍ച്ച ഈ ഐക്യം കൊണ്ടൊന്നും മറികടക്കാവുന്നതല്ല. സിപിഐക്ക് മറുപടി പറഞ്ഞ സിപിഎം നേതാവ് എം എ ബേബിയാകട്ടെ ആന്ധ്രയില്‍ കോണ്‍ഗ്രസ്സിനോട് സിപിഐയുടെ സമീപനം വ്യത്യസ്ഥമായിരുന്നതിനാല്‍ ഐക്യത്തിനുള്ള കാലമായില്ല എന്നാണ് മറുപടി പറഞ്ഞത്. ഹാ കഷ്ടം..
ചുരുക്കത്തില്‍ കമ്യൂണിസ്റ്റ് ഐക്യപ്പെട്ടാലും ഇല്ലെങ്കിലും പ്രത്യയശാസ്ത്ര കാര്‍ക്കക്കശ്യങ്ങള്‍ മാറ്റിവെച്ച് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച് സ്വയം മാറാനും തയ്യാറായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പോടെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സീറ്റ് പൂജ്യമായിരിക്കും എന്നതില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply